Tuesday, 7 May 2019

അങ്ങും ഇങ്ങും എത്താത്ത ഒരു കഥ

"ഉളുക്കിയ കാലിങ്ങോട്ട് കാണിക്കു മനുഷ്യാ!ഞാന്‍ തിരുമ്മി ശരിയാക്കിത്തരാം.ഞാനേ ഇരട്ടക്കുട്ടികളില്‍ ഒരാളാണ്.ഞങ്ങള്‍ തൊട്ടാല്‍ മുറിവു പോലും കൂടും.കാര്‍ന്നോമ്മാര് പറയണത് കേട്ടിട്ടില്ലേ?"

"പിന്നെ..ഇരട്ടക്കുട്ടികള്‍ അമ്മേടെ വയറ്റില്‍ വെച്ച് തിരുമ്മു ചികിത്സ വല്ലതും പഠിക്കുന്നുണ്ടോ!?അതോ പരസ്പരം തിരുമ്മി പഠിച്ചതാണോ!?എന്തായാലും കാര്‍ന്നോമാര്‍ക്ക് വിശ്വാസമുണ്ടെങ്കില്‍ അവരെ തിരുമ്മിയാല്‍ മതി.എന്റെ ശരീരത്തേല്‍ അധികം പരീക്ഷണം ഇഷ്ടമല്ല"മനുഷ്യന്‍ അടുക്കുന്ന ലക്ഷണമില്ല.

"ഞാമ്പറയാനുള്ളത് പറഞ്ഞു.നിങ്ങളു വൈദ്യനോ ഡോക്ടര്‍ക്കോ കാശ് കൊടുത്തോളൂ.എനിക്കെന്താ?"പുള്ളിക്കാരി പ്രകോപിതയായി.

കളരി പരമ്പരയിലുള്ള ഒരു വൈദ്യനുണ്ട് നാട്ടില്‍.കേമനാണ്.അഭ്യാസിയും അറിവിന്റെ കലവറയുമാണ്.

"ചട്ടി ചട്ടി നടന്ന് ഒടിവിന് നീരായി ഗുരിക്കളേ!"മനുഷ്യന്‍ ആവലാതിപ്പെട്ടിയുടെ അടപ്പുതുറന്നു.

"ശരിയാക്കാം.അവിടെ കിടന്നോളൂ"ഗുരിക്കളാണ്.

ഞരമ്പെണ്ണയും മറ്റും കൂട്ടി പിടിച്ച് നടത്തിയ രണ്ടു മൂന്നു തിരുമ്മുകള്‍ക്കപ്പുറം കാല് പൂര്‍വ്വാധികം ശക്തി പ്രാപിച്ചതായി തിരിച്ചറിഞ്ഞു.ഒരു നന്ദിവാക്ക് പറയാതിരുന്നാല്‍ എങ്ങിനെയാ?

"ഗുരിക്കളേ,വേദനയ്ക്ക് നല്ല ആശ്വാസമുണ്ട്.സുഖായിട്ട് നടക്കാം."

"ഞങ്ങള്‍ ഇരട്ടക്കുട്ടികളാരുന്നെടോ.തൊട്ടാല്‍ മുറിവുപോലും കൂടും"ഗുരിക്കള്‍.

വെള്ളിടി വെട്ടി..ഭൂമി കുലുങ്ങി..കൊടുങ്കാറ്റടിച്ചു..അതിനിടയിലൂടെ ആരോ പറഞ്ഞു 'പല വേദനകളും ആശ്വാസങ്ങളും മനസ്സിന്റെ സൃഷ്ടിയാണ്.അതുകൊണ്ടുതന്നെ
വിശ്വാസങ്ങള്‍ക്ക് പലതും ചെയ്യാനാവുന്നുണ്ട്'

No comments:

Post a Comment