Saturday, 28 December 2019

പുനരപി ജനനം

"സുകുച്ചേട്ടന്റെ വൈഫല്ലേ?"

ഇതാരപ്പാ രണ്ടുമൂന്നു പേര്?‍സുകുച്ചേട്ടന്റെ വൈഫെന്നു വിളിച്ചത് കളിയാക്കിയാണോ?എല്ലാവരേയും മുഖപരിചയമുണ്ട്.ഈ പരിസരങ്ങളിലൊക്കെ ഉള്ളവരായിരിക്കണം.ഒരു മുന്‍കരുതലെന്ന നിലയില്‍ മുഖത്ത് ഇഷ്ടക്കേടിന്റെ ഒരു ഭാവമണിഞ്ഞു പറഞ്ഞു.
"സുകുവിന്റെ വൈഫല്ല.രാജന്റെ വൈഫാണ്.പഴയ ഹസ്ബന്റിന്റെ പേര് സുകൂന്നോ മറ്റോ ആയിരുന്നു!എന്താ കാര്യം?"

"അയ്യോ!ചേച്ചി തെറ്റിദ്ധരിക്കല്ലേ!സുകുച്ചേട്ടന് ഒരു ചിട്ടിയുണ്ടായിരുന്നു.ഞങ്ങള് പരിചയക്കാരു കുറച്ചുപേരു കൂടി നടത്തിയതാ.നമ്മടെ ആല്‍ത്തറമൂട്ടില്‍ ഞങ്ങളെല്ലാമാസവും കൂടാറുണ്ടായിരുന്നു.ആളു മരിച്ചതില്‍ പിന്നെ ചേച്ചിയോട് ചിട്ടിപ്പൈസ ചോദിക്കാതിരുന്നത് ഇവിടെ കാര്യമായ വരുമാനമില്ലെന്ന് ചേട്ടന്‍ പറഞ്ഞ് അറിയാവുന്നതുകൊണ്ടാണ്."

"ആല്‍ത്തറമൂട്ടിലോ?ചിട്ടിക്കാണോ?"ആശ്ചര്യവും സങ്കടവും കലര്‍ന്ന ഭാഷയില്‍ അവള്‍ പറഞ്ഞു.

"അതേന്നേ!ചേച്ചിക്കെന്തോ സ്കൂട്ടി വാങ്ങി സര്‍പ്രൈസ് തരണമെന്നുള്ളകൊണ്ട്
ചിട്ടിയുടെ കാര്യം വീട്ടില്‍ പറഞ്ഞിട്ടില്ലാന്നുമൊക്കെ ഞങ്ങള്‍ക്കറിയാം. ഇപ്പോ ചിട്ടി മച്യൂറായി.ഒപ്പിട്ടു തന്നാല്‍ അടച്ച പൈസയും പലിശയും തന്നേക്കാം.ആളുടെ മരണം നേരത്തേ സംഭവിച്ചതുകൊണ്ട് സ്കൂട്ടിയ്ക്ക് തികയുമോ എന്നറിയില്ല" 

"നിങ്ങളീപ്പറഞ്ഞത് നേരു തന്നെയാണോ?"ഭാനുമതിക്ക് തല കറങ്ങുന്നതുപോലെ തോന്നി.

"പിന്നെ അങ്ങോട്ടു കാശു തരാനുണ്ടെന്ന് ആരെങ്കിലും വന്ന് നുണ പറയുമോ ചേച്ചീ!?"

ലോകം കീഴ്മേല്‍ മറിയുംപോലെ ഭാനുമതിക്ക് തോന്നി.തലച്ചോറിലെ ഡിസ്പ്ളേയില്‍ പല കാഴ്ചകളും വിത്ത് ഓഡിയോ മിന്നിമറഞ്ഞു.

"പുനരുജന്മം അമ്മാ പുനരുജന്മം!"

"എല്ലാക്കാര്യോം നിന്നോടു പറയുന്ന ആ പുണ്യാളനെന്താ ആല്‍ത്തറമൂടിനടുത്തെ ആ ഗള്‍ഫുകാരന്റെ കെട്ട്യോളും തള്ളയും തനിച്ചു താമസിക്കുന്നിടത്തു കാര്യം!നീയിങ്ങനെയൊു പൊട്ടക്കൊണാപ്പത്തിയായി പോയല്ലോ!"

"നിനക്കു ഞാനൊരു സര്‍പ്രൈസു തരുന്നുണ്ട് പെണ്ണൂസേ.കണ്ടുപിടിക്കാമെങ്കില്‍ കണ്ടുപിടിച്ചോളൂ!"

മോഹാലസ്യപ്പെടാനുള്ള ഷോട്ട് റെഡിയായി!!

നിരാശപ്പെടുത്തുന്നില്ല!!

ഭാനുമതി മോഹാലസ്യപ്പെടാനുള്ള പ്രാരംഭതയ്യാറെടുപ്പുകള്‍ തുടങ്ങി.ചുറ്റും നോക്കി.തറയാണ്.വീണാല്‍ എല്ലൊടിയും!

കുറച്ചങ്ങു മാറി സോഫയുണ്ട്.അവിടം വരെ നടന്നു ചെന്നിട്ട് ഒറ്റ മോഹാലസ്യപ്പെടലങ്ങു പെട്ടുകളഞ്ഞു ചേച്ചി.

സാധാരണ മോഹാലസ്യപ്പെടുന്നതിന്റെ പിറകെയാണല്ലോ പഴയ ഓര്‍മ്മകളൊക്കെ വരുന്നത്.

ഓര്‍മ്മകളും നിരാശപ്പെടുത്തിയില്ല!!

കിര്‍ലോസ്കര്‍ പമ്പുസെറ്റിന്റെ പരസ്യത്തില്‍  പുഞ്ചപ്പാടത്തേയ്ക്കു വെള്ളം തെറിച്ചു വീഴുംപോലെ ഓര്‍മ്മകളും
നല്ല ഫോഴ്സില്‍ തള്ളിക്കയറി വന്നു.

ഭാനുമതിയും സുകുവും അവരുടെ രണ്ട് ഓമനക്കുഞ്ഞുങ്ങളും!

നാട്ടുകാരും വീട്ടുകാരുമൊക്കെ അത്ഭുതത്തോടെയും അസൂയയോടെയും കണ്ടുകൊണ്ടിരുന്ന ഒരു കുടുംബമായിരുന്നു അവരുടേത്.

ഒരാള്‍ മൂക്കിപ്പൊടി വലിച്ചാല്‍ മറ്റുള്ള മൂന്നുപേരും തുമ്മും..ഒരാള്‍ മുക്കിയാല്‍ മറ്റുളള മൂന്നുപേരും ബീീപ് (സെന്‍സര്‍ബോഡ് കട്ടുചെയ്യുന്ന ശബ്ദം).

അത്ര മനപ്പൊരുത്തം!

അത്ര ഹൃദയൈക്യം!

സുകുവിന്റെ മരണം പെട്ടെന്നായിരുന്നു.ബൈക്ക് ആക്സിഡന്റ്!ആല്‍ത്തറമൂടിനടുത്തുള്ള ഒരു വളവില്‍!

സ്നേഹിച്ചു മതിവരാത്ത ആത്മാക്കളുടെ സങ്കടത്തിന് ആ വീടും നാടും സാക്ഷ്യം വഹിച്ചു.


"മോളേ നിന്റെ കാര്യമോര്‍ത്തിട്ട് ഞങ്ങളുടെ നെഞ്ചു നീറുകയാണ്.വേറൊരു ആലോചന കൊണ്ടുവരട്ടെ.ജീവിതം ഒരു പുഴപോലെ ഒഴുകേണ്ടതല്ലേ?"ഭാനുമതിയുടെ അച്ചനുമമ്മയും വിഷമത്തോടെ പറഞ്ഞു.

"ഈ പിള്ളേരുടെ മുഖത്തു നോക്കിയിട്ട് അങ്ങിനെയൊരു കാര്യത്തിന് സമ്മതിക്കാന്‍ എനിക്കു പറ്റുമോ അച്ഛാ?!"ഭാനുമതി വിതുമ്പി.അച്ഛനുമമ്മയും മൂകരായി.

കുറച്ചേറെ മാസങ്ങള്‍ വേദനയുടെ കനലില്‍ അല്‍പ്പാല്‍പ്പം ചാരം ചൂടിച്ച് കടന്നുപോയി.

ഒരു ദിവസം....തൊട്ടയല്‍വക്കത്തെ വകയിലൊമ്മായി സ്ഥിരം സന്ദര്‍ശനവുമായി വീട്ടില്‍ വന്നപ്പോഴാണ്.

"നിനക്കീ കൊച്ചിനെ കണ്ടിട്ട് ആരുടെയെങ്കിലും ചായ (ഛായ) തോന്നുന്നുണ്ടോ മാളേ.കട്ട് ബേബി കണ്‍..ഇതെന്നതാ ഇതിന്റെ തലക്കെട്ട്.പുതിയ ഇംഗ്ളീഷാ..മനസ്സിലാവുന്നില്ല!" വകയിലമ്മായി സപ്ളിമെന്റിലെ കുറേ കുഞ്ഞുങ്ങളുടെ ഫോട്ടോയുളള പേജ് നിരക്കി നീക്കി വെച്ചുതന്നു.

"ക്യൂട്ട് ബേബി കണ്‍ടെസ്റ്റാണ് അമ്മായീ!ഏതാ?ഈ കൊച്ചാണോ?നല്ല ഭംഗീണ്ടല്ലോ!"

"ആരുടെയെങ്കിലും മുഖഛായ തോന്നുന്നുണ്ടോ?"

"മുഖഛായ...ആ..സുകുച്ചേട്ടന്റെ കുഞ്ഞുംനാളിലെ ഫോട്ടോ ആല്‍ബത്തില്‍ കണ്ടിട്ടുള്ളത് ഇതുപോലൊക്കെ തന്നെയാണല്ലോ!"ഭാനുമതിയും അലേര്‍ട്ടായി.

"സംശയം വന്നാല്‍ പിന്നെ വെച്ചോണ്ടിരിക്കല്ലേ!മാളാ ആല്‍ബമിങ്ങെടുത്തേ!"

ആല്‍ബമെടുത്തു.പരിശോധിച്ചു.ഒരേ ഫോട്ടോയുടെ രണ്ടു കോപ്പികള്‍ പോലെ!അത്ര സാമ്യം!എന്നാലുമിതെങ്ങനെ...

കൊച്ചിന്റെ അഡ്രസ്സും ഉണ്ട്.ആല്‍ത്തറമൂട്ടിലാണ് വീട്.സുകുച്ചേട്ടന്‍ മരിച്ച അതേ ആല്‍ത്തറമൂട്!!

"അവനെടക്കെടെ ബൈക്കുമെടുത്ത് മുങ്ങാറുണ്ടായിരുന്നല്ലോ!അതെങ്ങോട്ടാന്ന് മോക്കറിയാവാരുന്നോ?"

"എടക്കെടക്കല്ല.മാസത്തില്‍ ഒന്നോ മറ്റോ!അതിപ്പം എല്ലാ കാര്യങ്ങളും പിറകേ നടന്ന് അന്വേഷിക്കേണ്ട കാര്യമുണ്ടോ അമ്മായീ?!"

"അന്വേഷിക്കാതിരുന്നത് നിന്റെ മണ്ടത്തരം എന്നേ ഞാമ്പറയൂ.സുകുവെടക്കെടക്ക് ഇവിടുന്നു മുങ്ങാറുണ്ടായിരുന്നു.മരിച്ചത് ആല്‍ത്തറമൂടിനടുത്ത്.കൊച്ചിന്റെ മുഖഛായ!നമ്മളു പെണ്ണുങ്ങള് പൊട്ടികള്!"

"അമ്മായി വെറുതെ മരിച്ച് തലക്കുമുകളിലിരിക്കുന്നവരെക്കുറിച്ച്..ശ്ശെ!"

"ഞാനൊന്നും പറയുന്നില്ലേ!നിന്റെ ജീവിതം."

അങ്ങനെ വിത്തു പാകല്‍ ചടങ്ങ് കഴിഞ്ഞു.

ഭാനുമതി വിഷയം പഠിക്കാന്‍ തീരുമാനിച്ചു.

വിവാദ ക്യൂട്ട് കുട്ടിയുടെ വീട് ആല്‍ത്തറമൂട്ടിനടുത്താണെന്നത് നേരത്തേ മനസ്സിലായതാണല്ലോ!കുട്ടിയുടെ അമ്മയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്!ഭര്‍ത്താവിന്റെ ജ്ഞാനേന്ദ്രിയങ്ങള്‍ വീക്കായ അമ്മ മാത്രമേ  അവരെക്കൂടാതെ വീട്ടിലുള്ളൂ.ക്യൂട്ട് കുട്ടിയുടെ അമ്മ അത്യാവശ്യം സുന്ദരിക്കോത!പോരേ പൂരം.

വകയിലമ്മായി അടിക്കടി ഭാനുമതിയുടെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തി.

കുട്ടിയുടെ ബ്ളഡ് ഗ്രൂപ്പ് ടിയാന്‍ ജനിച്ച ഓം ശാന്തി ഓശാന ആശുപത്രിയിലെ അറ്റന്‍ഡര്‍ക്ക് കൈമടക്കു കൊടുത്ത് മനസ്സിലാക്കി.

ബി പോസറ്റീവ്.

കാഞ്ഞുപോയ സുകുവിന്റേതും ബി പോസറ്റീവ്!

ബ്ളഡ് ഗ്രൂപ്പിന്റെ ലിറ്ററല്‍ മീനിങ്ങില്‍ ഇനി ഈ പ്രശ്നത്തെ സമീപിച്ചാല്‍ താന്‍ ക്രൂരമായി വഞ്ചിക്കപ്പെടുമെന്ന് ഭാനുമതിക്ക് മനസ്സിലായി.

വകയിലമ്മായി സ്വന്തം വീട്ടിലെ കേബിള്‍ കട്ടു ചെയ്തു.സീരിയലും കണ്ണീരും കിനാവും ചാനല്‍ ചര്‍ച്ചയുമൊന്നും കാണാനിനി കാശു കളയണ്ടല്ലോ!
മംഗളം,മനോരമ,മാമാങ്കം തുടരന്‍ നോവലുകള്‍ വായന നിര്‍ത്തി.ഇഷ്ടം പോലെ എരിവും പുളിയുമുള്ള  വിഷയങ്ങള്‍ ലൈവായിട്ട് ഉള്ളപ്പോള്‍ പിന്നെയെന്തിനാ വെറുതേ!

ഭാനുമതിയും സീരിയല്‍ കാണല്‍ നിറുത്തി.

പിന്നീടെല്ലാം അടുക്കിവെച്ച സ്റ്റീല്‍ പാത്രങ്ങള്‍ മറിഞ്ഞുവീഴുംപോലെ ച്ലും ക്ളിലും എന്നായിരുന്നു.

അല്ലെങ്കിലും ഒരാള്‍ക്ക് സംശയം തോന്നിത്തുടങ്ങിയാല്‍ അതു ബലപ്പെടുത്താനായി ലോകം മുഴുവനും ഗൂഢാലോചന നടത്തും എന്നാണല്ലോ മഹാന്‍മാര്‍ പറഞ്ഞുവെച്ചിരിക്കുന്നത്.ഇവിടെയും അതു തന്നെ സംഭവിച്ചു.

ഗള്‍ഫുകാരനെ ആരോ കമ്പിക്കടിച്ച് വിളിച്ചുവരുത്തി.വിഷയമവതരിപ്പിച്ചു.സുകുച്ചേട്ടനെ ഇടക്കിടെ ആ പരിസരത്ത് കാണാറുണ്ടായിരുന്നെന്ന് ഏതോ ഒരു നിഷ്കളങ്കന്‍ സാക്ഷി പറഞ്ഞു.ഗള്‍ഫുകാരനും ഭാര്യയും തമ്മില്‍ തെറ്റി.ജ്ഞാനേന്ദ്രിയമില്ലാത്ത അമ്മായിയമ്മ അതീന്ദ്രീയജ്ഞാനമുപയോഗിച്ചും മരുമോക്കെതിരെ സാക്ഷി പറഞ്ഞു!
അവിടെയും സഹായത്തിനായി സീരിയല്‍ കാണല്‍ മാറ്റിവെച്ച് പലരും ചെന്നു.

കേസ് കുടുംബക്കോടതിയിലെത്തി. രണ്ടുപരുടേയും ആവശ്യപ്രകാരം ബന്ധം കോടതി റിബണ്‍ മുറിക്കും പോലെ മുറിച്ചു തള്ളി.ക്യൂട്ട് ബേബി ഏതോ മോഡേണ്‍ അനാഥാലയത്തില്‍ തള്ളപ്പെട്ടു(അതിനിവിടെ പ്രസക്തി ഇല്ലല്ലോ അല്ലെ?!ക്ഷമി.അറിയാതെ പറഞ്ഞതാണ്)

സുകുവിന്റെ ഫോട്ടോ മാല സഹിതം നടക്കലുടയ്ക്കുന്ന തേങ്ങ പോലെ പ്രതീകാത്മകമായി ഭാനുമതി എറിഞ്ഞുടച്ചു.ചാണകവെള്ളം ലഭ്യമല്ലാതിരുന്നതിനാല്‍ ഗോബര്‍ ഗ്യാസ് പ്ളാന്റില്‍ നിന്നു വരുന്ന പൈപ്പ് തുറന്നു പിടിച്ച് ഗ്യാസടിച്ച് ഫോട്ടോയിരുന്നിടം ശുദ്ധമാക്കി.

"അച്ഛനിന്നാളു പറഞ്ഞ ആലോചനയുമായി മുന്നോട്ടു പൊക്കോ!"ഭാനുമതി പറഞ്ഞു.

"അപ്പോ കുട്ടികള്‍?!"അച്ഛന്‍ പഴയൊരു സംഭാഷണശകലമോര്‍ത്തു.

"ആ ചതിയന്റെ വിത്തുകളല്ലേ!എവിടെയെങ്കിലും പോയി തുലയട്ടെ.വല്ല ബോര്‍ഡിങ്ങിലോ മറ്റോ നിര്‍ത്താം.എനിക്കാ വിഷയത്തില്‍ ഇനി സെന്റിമെന്‍സില്ല!"

ഇടക്കെങ്ങോ ഒരു ദിവസം വീട്ടിലൊരു കാക്കാലത്തി ഫൂതം,ഫാവി,വര്‍ത്താനങ്ങള്‍ പറയാനെത്തി.

"ഐസ്വര്യമൊള്ള മൊഹം നിറേ വ്യാകുലമാണല്ലോ അമ്മാ!ഇവിടെ യാരാവത് പുനര്ജന്മപ്പെട്ടതായി എന്നോടെ സാസ്ത്രം ശൊല്‍റത്."

"എന്ത് ജാതി ജന്മം?"വകയിലമ്മായി ചാടി ഇടപെട്ടു.

"പുനരുജന്മം അമ്മാ പുനരുജന്മം!"

"ഇനിയിപ്പം അങ്ങിനെ വല്ലതും ആകുമോ അമ്മായീ.സുകുവേട്ടന്റെ പുനര്‍ജന്മമാണോ 
ആ കൊച്ച്?"

"ഓ ഒരു ചുകുവേട്ടന്‍!"അമ്മായി മുഖം കോട്ടി.

"അതെന്താ അമ്മായീ!?"

"എല്ലാക്കാര്യോം നിന്നോടു പറയുന്ന ആ പുണ്യാളനെന്താ ആല്‍ത്തറമൂടിനടുത്തെ ആ ഗള്‍ഫുകാരന്റെ കെട്ട്യോളും തള്ളയും തനിച്ചു താമസിക്കുന്നിടത്തു കാര്യം!നീയിങ്ങനെയൊു പൊട്ടക്കൊണാപ്പത്തിയായി പോയല്ലോ!"

അങ്ങനെ പിള്ളേര് വേറൊരു മോഡേണ്‍ അനാഥമന്ദിരത്തിലായി.രാജന്‍ ഭാനുമതിയെ വിവാഹം കഴിച്ചു.

അതിനിടയില്‍ സുകുവിന്റെ ആല്‍ത്തറമൂട് സന്ദര്‍ശനത്തിന്റെ മഹാരഹസ്യം കാലം കൊഞ്ചം ലേറ്റായാലും റൊമ്പ ലേറ്റസ്റ്റായി വെളിപ്പെടുത്തി.

ഇതിനെല്ലാം കാരണം പുനര്‍ജന്മമാണ്.ഈ സംഭവം നിലക്കാത്ത ചദ്ധനമഴപോലെ ഇനിയും വലിഞ്ഞ് നീളും.രാജനും ഭാനുമതിക്കും ഒരു പെണ്‍കുട്ടി ജനിക്കാം.അവള്‍ സുകുവിന്റെ പുനര്‍ജന്മമായ കുട്ടിയുമായി വണ്‍സൈഡ് പ്രേമത്തിലാവാം.സുകുവിന്റെ പുനര്‍ജന്മം തന്റെ പൂര്‍വ്വജന്മത്തിലെ പ്രാണപ്രേയസ്സിയെ ആകസ്മികമായി കണ്ട് തിരിച്ചറിഞ്ഞേക്കാം.അങ്ങിനെ സങ്കീര്‍ണ്ണതയില്‍ നിന്നും സങ്കീര്‍ണ്ണകളിലേയ്ക്ക് നീങ്ങാനൊരുമ്പെടുന്ന ഈ കഥയെ ഇവിടെ കഴുത്തിനു പിടിച്ച് വെളിക്ക് തള്ളുകയാണ്.

ഇനിയെങ്കിലും പുനര്‍ജന്മത്തിന് ഉദ്ദേശ്യമുണ്ടെങ്കില്‍ അത് സ്ഥലം,കാലം എന്നിവയൊക്കെ നോക്കി മാത്രം ചെയ്യുക.

ഇല്ലെങ്കില്‍ ചിട്ടി കൂടിയ കാര്യം കെട്ട്യോളോട് പറയുകയെങ്കിലും ചെയ്യുക...പളീസ്

Thursday, 26 December 2019

ഹാപ്പി ബര്‍ത്ത്ഡേ!

അവളും പിള്ളേരും നാട്ടിലാണ്.അവധിയില്ലാത്ത ഈ അവധിക്കാലത്ത് ഞാന്‍ മാത്രം ഈ മഞ്ഞുപുതച്ച നാട്ടില്‍.

സമ്മര്‍ദ്ദങ്ങള്‍ ജോലിസ്ഥലത്തുപേക്ഷിച്ച് പോരാന്‍ പറ്റുന്നവര്‍ക്കു മാത്രമേ ഈ മാര്‍ക്കറ്റിങ്ങ് ജോലി ഇണങ്ങൂ എന്നറിയാഞ്ഞിട്ടല്ല.തനിക്കെതിരെ തന്നെയുള്ള ഒരു വെല്ലുവിളി പോലെ സ്വീകരിച്ചതാണ്.പിന്നെയതില്‍ തന്നെ അങ്ങ് സ്ഥിരപ്പെടുകയും ചെയ്തു.

വീക്കെന്‍ഡാണ്.ഒരു താത്കാലികാശ്വാസം!മരുപ്പച്ച കണ്ട മരുഭൂ സഞ്ചാരിയെപ്പോലെ.

ഇന്നിനി ഭക്ഷണമൊന്നും ഉണ്ടാക്കുന്നില്ല.ഫ്രിഡ്ജിലുള്ളതെന്തെങ്കിലും സാപ്പിട്ട് നേരെ കിടന്നുറങ്ങണം.

കൈലിയെവിടെ? നമ്മുടെ ലോകത്തു വന്നാല്‍ പിന്നെ അവിടെ മറ്റാരുമില്ലെങ്കില്‍ വസ്ത്രങ്ങളെല്ലാം പറിച്ചെറിഞ്ഞ് ഒരു കൈലിയുടുത്ത്  നാട്ടിലേതുപോലെ മടക്കി കുത്തി നടക്കണം.

സത്യത്തില്‍ എത്ര നല്ല വേഷമാണ് ഈ വെറും കൈലി!

എന്തൊരു വായു സഞ്ചാരം!

എന്തൊരു ഉല്ലാസം!!

മനുഷ്യന്‍ വിവസ്ത്രനായി ജീവിക്കാന്‍ ഡിസൈന്‍ ചെയ്യപ്പെട്ടവനാണ്.കെട്ടിപ്പൂട്ടിയ വസ്ത്രങ്ങള്‍ എന്തൊരു അസൗകര്യമാണ്.പ്രത്യേകിച്ചും ഈ ആംഗലേയരീതിയിലുളള ഇന്നേഴ്സ്.എല്ലാം ബഹിഷ്കരിച്ചു!

'വിദേശവസ്ത്രങ്ങള്‍ ബഹിഷ്കരിക്കുക!മഹാത്മാഗാന്ധി കീ ജയ്!കൈത്തറി കീ ജയ്!'

ഫോണില്‍ നൂറായിരം നോട്ടിഫിക്കേഷനുണ്ട്.ഒന്നും നോക്കുന്നില്ല.ആകാശമിടിഞ്ഞാല്‍ ഇടിയട്ടെ!!

എന്തൊക്കെയോ കഴിച്ചെന്നു വരുത്തി ബെഡിലേയ്ക്കു മറിഞ്ഞു.ഇനി തണുക്കുമ്പോള്‍ ആ കൈലി പറിച്ചങ്ങ് പുതക്കണം..ആഹാ!!ടണ്‍ കണക്കിന് നൊസ്റ്റാള്‍ജിയ!

ലൈറ്റണച്ചു.ഇരുട്ടായി.അധികം താമസിയാതെ തലയിലും ഉറക്കത്തിന്റെ ഇരുള്‍ പരന്നു.

പെട്ടെന്നാണ്..

മൂടിപ്പുതച്ച് അവിടെയുമിവിടെയും ലോക്കിട്ടു വെച്ചിരിക്കുന്ന കൈലി പുതപ്പ് ഏതോ ഒരു അജ്ഞാതശക്തി പറിച്ചെടുത്തു!

മുറിയില്‍ വെളിച്ചത്തിന്റെ പ്രളയം!

ഒച്ചപ്പാട്!

ബഹളം!

തിളങ്ങുന്ന എന്തോ അജ്ഞാതകിരണങ്ങള്‍ എന്റെ മേനിയിലേയ്ക്ക്!!

"ഹാപ്പി ബേര്‍ഡേ ഡിയര്‍ ഷീബൂ.."നൂറു നൂറു കണ്ഠങ്ങള്‍ എന്തോ പാടുന്നു.

ഇതെല്ലാം ഒരു സ്പ്ളിറ്റ് സെക്കന്റു നേരത്തേക്കു മാത്രം.

ആകെയുള്ള ഒരേ ഒരു കൈലി നഷ്ടപ്പെട്ടു നില്‍ക്കുന്ന ഷീബൂ വിന്റെ ദര്‍ശനമാത്രയില്‍ എല്ലാവരും നിശബ്ദരായി.

ഓഫീസിലെ എല്ലാവരുമുണ്ട്!ചര്‍ച്ചിലെ ആളുകളുമുണ്ട്!ആ മുറിയില്‍ സന്നിഹിതരാകാതെ ഇനി ഈ നാട്ടില്‍ വേറെ ആരും മിച്ചമില്ലെന്നും പറയാം!

റീജിയണല്‍ മാനേജര്‍ മദാമ്മ സിറ്റുവേഷന്‍ മയപ്പെടുത്താന്‍ ശ്രമിച്ചു.

"ഓ മൈ ഗോഡ്.യു ലുക്ക് സോ സിമ്പിള്‍....ഉംംംംംആന്റ് ഗ്രേറ്റ് ഷീബൂ..ബട്ട്...ഓകായ്,ഐ ഗാട്ട് ദിസ്.സ്ളീപ്പിങ്ങ് നേക്കഡ് ഓണ്‍ യുര്‍ ബേര്‍ഡേ വില്‍ ബ്രിങ്ങ് ഗുഡ് ലക്ക്..ഈസിന്റ് സോ,ഷീബൂ?ഇന്തിയന്‍ കള്‍ച്ചര്..‍റിയലി വെരി.."

"നിന്നു പ്രസംഗിക്കാതെ എന്റെ കൈലിയിങ്ങു താ തള്ളച്ചീ!!"പറഞ്ഞതു മലയാളത്തിലാണെങ്കിലും ടോണ്‍ കേട്ടവര്‍ക്ക് കാര്യം മനസ്സിലായിക്കാണും.

പിറ്റേന്ന് വെളുപ്പിനെ നാട്ടീന്ന് അവളുടെ വിളി  വന്നു.

"സര്‍പ്രൈസ് പാര്‍ട്ടി എങ്ങിനെ ഒണ്ടാരുന്നു ചേട്ടായീ?ഞാനാ അവര്‍ക്ക് ചാവി കൊടുത്തിട്ട് പോയത്."

"പാര്‍ട്ടി തകര്‍ത്തു.മെനി താങ്ക്സ്"

"ഹാപ്പി ബര്‍ത്ത് ഡേ ചേട്ടായീ.പറയാമ്മറന്നുപോയി.സോറീട്ടോ"

"പിന്നേം താങ്ക്സ്"

Monday, 23 December 2019

കോണ്‍ടാക്റ്റ് ലിസ്റ്റ്

കല്ല്യാണമാണ്.എല്ലാം പെട്ടെന്നായിരുന്നു.നൂ റുകൂട്ടം കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്.

"നിന്റെ കൂട്ടുകാരെ മുഴുവനും വിളിച്ചോടാ?എവിടെ വരെയായി?"ചാച്ചനാണ്.

"എവടെ!ആരേയും വിളിച്ചില്ല ചാച്ചാ.കെടക്കുന്നു ഒരു ചൊമട് പണി ഇനീം"കോളേജാണ് നമ്മളെ നമ്മളാക്കിയത്.യൂണിയന്‍ ഭാരവാഹിയൊക്കെയായിരുന്നല്ലോ!എല്ലാവരേയും വിളിക്കണം.പത്തഞ്ഞൂറ് പേരെയെങ്കിലും,ചുരുങ്ങിയത്.

"അതേയ് ചാച്ചാ,കുറേ പേരെ വിളിക്കാനുണ്ട്.ഞാന്‍ വിളിച്ചാല്‍ ഒാരോരുത്തരും മുക്കാ മണിക്കൂറു കത്തിവെക്കും.സമയം തെകയത്തില്ലന്നറിയാവല്ലോ!ചാച്ചനങ്ങു വിളി.ഒരു ആധികാരികതയും വരട്ടെ!" 

"അവരെ മാത്രം വിളിക്കുന്നതും ശരിയല്ലടാ.ഓരോരുത്തരടേം വീട്ടിലും വിളിക്കണം.അതാ അതിന്റെ ഒരു മര്യാദ!വരുവോ വരാതിരിക്കുവോ..അതവരുടെ സൗകര്യം.നമ്മളു നോക്കണ്ട!"

"അതിനിപ്പം ആരുടേം വീട്ടിലെ നമ്പറൊന്നും എന്റേലില്ല.എന്നാ ചെയ്യും?...ചാച്ചന്‍ അവരോടു തന്നെ ചോദിച്ച് വാങ്ങി വിളി.പറ്റുവോ?"

"വിളീം നമ്പറെഴുതലും എല്ലാം കൂടെ നടക്കത്തില്ല.എട്യേ..നീ നമ്പറൊക്കെ എഴുതി വെക്കുകേലേ?"

"എനിക്കെവിടുന്നാ നേരം?നിങ്ങക്കറിയാവുന്നതല്ലേ!"അമ്മച്ചി കൈയ്യൊഴിഞ്ഞു.

"ഇനിയിപ്പം എന്നാ ചെയ്യും?......ആ..ഒരൈഡിയാ ഒണ്ട്.എല്ലാത്തിനും വാട്സപ്പുള്ളതാണ്.വീട്ടിലെ നമ്പര്‍ വാട്സപ്പിലയച്ചു തരാന്‍ ചാച്ചന്‍ അവരോടങ്ങു പറഞ്ഞാ മതി.ചാച്ചന്‍ പറയുമ്പോ ആരും തമാശ കളിക്കുകേം ഇല്ല.അയക്കും.ഉംം...അയച്ചാല്‍ സേവു ചെയ്യാനൊക്കെ അറിയാവോ?"

"അതിനെന്നാടാ!വാഴ്സപ്പിലെമ്മേ കഴിഞ്ഞതല്ലേ ഞാന്‍"

"ആഹാ..എന്നാ എമ്മേക്കാരന്‍ വിളിക്കുക.കാര്യം പറയുക.വാട്സപ്പില്‍ കോണ്‍ടാക്ട് വരുമ്പോള്‍ ആഡ് റ്റു കോണ്‍ടാക്റ്റ് കൊടുക്കുക.സിമ്പിളല്ലേ?പറഞ്ഞേ?"കാര്യം മനസ്സിലായോ എന്നറിയണമല്ലോ!

"വിളിക്കുക.ക്ഷണിക്കുക.വീട്ടിലെ നമ്പര്‍ വാഴ്സപ്പിലയ്ക്കാന്‍ പറയുക.സേവ് ചെയ്യുക.ഹമ്പട"

"ആ പ്വൊളിച്ചു.എന്നാ തൊടങ്ങിക്കോ.ഞാന്‍ ഫോട്ടോഷൂട്ടിനു പോട്ടെ.ഫോണിനു ലോക്കില്ല.യൂണിവേഴ്സിറ്റിയെന്നു സെര്‍ച്ച് ചെയ്താല്‍ അഞ്ഞൂറ്റി ചില്വാനം കോണ്‍ടാക്റ്റ്സ് വരും.ആദ്യം മൊതല്‍ വിട്ടു പോകാതെ വിളിക്കണം.ഓകായ്?"

"ഓക്കെഡാ മ്വുത്തേ.ചാച്ചനേറ്റു!"

വൈകുന്നേരമായി.

"വിളി കഴിഞ്ഞോ?എന്നതാ ഒരു മ്ളാനത?"

"കൂട്ടുകാരെ ഒരുവിധം എല്ലാം വിളിച്ചു.പക്ഷേ വീടുകളിലെ നമ്പറങ്ങോട്ടു ശരിയാകുന്നില്ല.നീ തന്നെ നോക്കു"

അതെന്താണാവോ?!

ആകാംക്ഷാഭരിതനായി ഫോണെടുത്തു.

കോണ്‍ടാക്ട് ലിസ്റ്റെടുത്തു.

ഡാഡി 39 എണ്ണം.

പപ്പ 147 എണ്ണം.

അച്ഛന്‍ 16 എണ്ണം.

ഉപ്പ 8 എണ്ണം.

വാപ്പച്ചി 34 എണ്ണം.

ഹോം 238 എണ്ണം.

മൈ ഹോം 41 എണ്ണം.

ഡാഡി,പപ്പ,അച്ഛന്‍,ഉപ്പ,ബാപ്പ,ഹോം എല്ലാം സ്ഥലപ്പേരോട് കൂടിയത് 167 എണ്ണം.

വാ പൊത്തി നില്‍ക്കുന്ന കുരങ്ങിന്റെയും ബംഗ്ളാവിന്റെയും ഒക്കെ ഇമോജി ഇട്ട അഞ്ചെട്ടെണ്ണം വേറെയും.

അടിപൊളി!!

Friday, 20 December 2019

ശുദ്ധികലശം

വെറും തറ ഉദാഹരണമാണേ!പറഞ്ഞില്ലെന്നു വേണ്ട!!

ഞാനും വലിയ കുടുംബവും താമസിക്കുന്ന വീടിനു ചുറ്റും ഒരുപാടു മരങ്ങളുണ്ട്.അവയില്‍ നിന്നെല്ലാം ഒരുപാട് കരിയിലയും ഉണക്ക കമ്പുമൊക്കെ മുറ്റത്തേയ്ക്ക് പൊഴിഞ്ഞു വീഴാറുമുണ്ട്.അങ്ങനെ പത്തെഴുപതു കൊല്ലം കടന്നുപോയി.താടിയുള്ളൊരമ്മാവന്‍ രണ്ടാമതും കാരണവരായി  വന്നപ്പോഴാണ് മുറ്റം വൃത്തികേടാണെന്നും അതുവഴി നടക്കാന്‍ പറ്റുന്നില്ലെന്നും വീടിന്റെ പുരോഗതിയെയും മുഖഛായയേയും മുറ്റത്തെ കരിയിലകള്‍ സാരമായി ബാധിക്കുന്നുണ്ടെന്നും പ്രഖ്യാപിച്ച് ശുദ്ധികലശം  തീരുമാനമായത്.കരിയില വീഴുന്നുണ്ടോ എന്നു നോക്കാനും പെറുക്കി കളയാനുമൊക്കെ ഈ എഴുപതു കൊല്ലവും ചുമതലപ്പെട്ടവര്‍ ഉണ്ടായിരുന്നു.അവരൊക്കെ ഉണ്ടും ഉടുത്തും ചളിവാരിയെറിഞ്ഞ് കളിച്ചും ഫയല്‍ക്കാടുകള്‍ക്കും മാധ്യമമറകള്‍ക്കും പിറകില്‍ ഒളിച്ചും കണ്ടും പതിവുപോലെ സമയം കൊല്ലുകയായിരുന്നു.കരിയിലയും കമ്പും എടുത്തു കളയുമ്പോള്‍ തനിക്കിഷ്ടപ്പെട്ട മാവിലയും,കാപ്പിവടിയുമൊക്കെ മുറ്റത്തു തന്നെ ഉപേക്ഷിച്ചേക്കാന്‍ താടിയുള്ളമ്മാവന്‍ ശട്ടം കെട്ടി.തീരുമാനം വന്നയുടനേ വീട്ടിലുള്ളോര്‍ കാപ്പിവടിയെയും മാവിലയെയുമൊക്കെ ചൊല്ലി തമ്മില്‍ തല്ലു തുടങ്ങി.ആളുകള്‍ മരിക്കാനും കൊല്ലാനും വരെ തയ്യാറായി.സ്ഥിരം നീതിന്യായക്കാരണോര്‍ ഇടപെടാന്‍ സൗകര്യമില്ലെന്നു പറഞ്ഞൊഴിഞ്ഞു.ഇനിയെന്താകും??

പൗരത്വഭേദഗതി ബില്ലിന്റെ ഗസറ്റ് കോപ്പി കണ്ടു.മുന്‍പുള്ള നിയമത്തിന്റെയോ ക്ളോസിന്റെയോ ഒക്കെ
ഇടയില്‍ തിരുകേണ്ട(ഇന്‍സേര്‍ട്ട് ചെയ്യുകയോ ആഡ് ചെയ്യുകയോ)വിഷയമായതിനാലും ഇംഗ്ളീഷ് പരിജ്ഞാനം കുറവായതിനാലും കാര്യമായി ഒന്നും മനസ്സിലായില്ല.അയല്‍രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളില്‍ മതപീഡനമേല്‍ക്കുന്നവരെ(അവിടുത്തെ മത ന്യൂനപക്ഷത്തെ) സ്വീകരിക്കാനാണ് തീരുമാനം എന്നു തോന്നുന്നു.

കരിയിലയും ഉണക്കകമ്പുമെന്നൊക്കെ അഭയാര്‍ത്ഥികളെ വിശേഷിപ്പിച്ചത് കാര്യം മനസ്സിലാക്കാനുള്ള എളുപ്പത്തിനുവേണ്ടി മാത്രമാണേ!രാജ്യങ്ങളും അതിര്‍ത്തികളും ഉണ്ടാവുന്നതിനു മുന്‍പെ മനുഷ്യരുണ്ടായിരുന്നു.മനുഷ്യജീവിതത്തിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടിയാണ് രാജ്യങ്ങളും അതിര്‍ത്തിയും മതിലുകളുമൊക്കെ ഉണ്ടായതുപോലും!തക്കതായ കാരണമില്ലാതെ മനുഷ്യരെ ദ്രോഹിക്കുന്നതിന് ഒരു ന്യായീകരണവും കാലം സ്വീകരിക്കില്ല!

ഈയടുത്ത കാലത്തെ പല സുപ്രധാന'വിധി'കളും പരിശോധിച്ച് ആയിരം കൊല്ലത്തെ ചരിത്രമൊക്കെ ചികഞ്ഞാല്‍ ഈ നിയമമുണ്ടാക്കിയ പലരും എങ്ങുനിന്നോ ഇടിച്ചുകയറി വന്നവരായി തെളിയിക്കപ്പെട്ട് പുറത്തുപോകേണ്ടി വന്നേക്കാം എന്ന കാര്യവും പ്രസ്താവ്യമാണ്. ചെറിയ മനുഷ്യജീവിതങ്ങളെ മര്‍ക്കടമുഷ്ഠിയുടെയും ചെറിയ രാഷ്ട്രീയ താത്പര്യങ്ങളുടേയും പേരില്‍ ദുരിതത്തിലാക്കുന്നത് കഷ്ടമാണ്.

പക്ഷേ മനസ്സുകൊണ്ട് വിശ്വമാനവരായവര്‍ക്കും സ്വന്തം
വീട് സമാധാനപൂര്‍ണ്ണമാവണമെന്നു തന്നെയാവണമല്ലോ ആഗ്രഹം!രാജ്യത്തോടും അതിലെ സംവിധാനങ്ങളോടും കൂറു പുലര്‍ത്തുക എന്ന സ്വാര്‍ത്ഥത നല്ല രീതിയില്‍ ഉപയോഗിക്കാനാണ് എനിക്കിഷ്ടം.

വേഷവും മുഖഛായയും നോക്കി മുന്‍വിധിയോടെ സംസാരിക്കുന്ന കാടന്‍ രീതിയില്‍ നിന്ന് വളര്‍ന്ന് ഡിജിറ്റല്‍ ക്രൈം റെക്കോഡുകളും ബയോമെട്രിക് തിരിച്ചറിയല്‍ രേഖകളും ഉപയോഗിച്ച് അഭയാര്‍ത്ഥികളെ വേര്‍തിരിക്കണമെന്നത് നിര്‍ബന്ധമെങ്കില്‍ വേര്‍തിരിക്കണമെന്നും തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും; കോടതി വാഴക്കുല കട്ട കേസിലും രൂപമില്ലാത്തവയുടെ വ്യക്തിത്വം ഡിഫൈന്‍ ചെയ്യുന്ന കേസിലും മാത്രം അഭിപ്രായവും വിധിയും പറഞ്ഞ് കാലം കഴിക്കാതെ ജീവനുള്ളവരുടെ കാര്യത്തിലുമൊന്നു താത്പര്യം കാണിക്കണമെന്നുമൊക്കെയാണ് വിഷയത്തില്‍ പരിമിതമായ അറിവുള്ള എന്റെ അഭിപ്രായം.

Tuesday, 17 December 2019

പ്രേതകഥാകാരനുമായി ഇത്തിരിനേരം

പുതിയ അഭിമുഖങ്ങള്‍ ഇങ്ങനെയാണ്-ഒരേ തൊഴില്‍ ചെയ്യുന്നവര്‍ തമ്മിലൊരു സൗഹൃദസംഭാഷണം പോലെ.ഇന്ന് എനിക്ക് അഭിമുഖസംഭാഷണം നടത്തേണ്ടത് കുപ്രസിദ്ധനായ ഒരു ഹൊറര്‍ നോവലിസ്റ്റുമായാണ്.

"ഞാന്‍ ഏട്ടന്റെ പുസ്തകങ്ങള്‍ ഭൂരിഭാഗവും ആര്‍ത്തിയോടെ വായിച്ചു തീര്‍ത്തിട്ടുണ്ട്.എന്നാലും കാഴ്ചക്കാര്‍ക്കുവേണ്ടി പ്രധാന രചനകളുടെ വിശദാംശങ്ങള്‍ ഒന്നു പറയാമോ?"

"അതിനെന്താ?പറയാമല്ലോ!ഏട്ടനെന്നു വിളിക്കാനുള്ള പ്രായമൊന്നും എനിക്കില്ല അനിയാ.അറിയാലോ...ഏ?"

"അതറിയാം.എന്നാലും ബഹുമാനസൂചകമായി..രചനകളുടെ പേരു പറയാമോ?"

"ഷുവര്‍ ഷുവര്‍.രചനകളെന്നു പറഞ്ഞാല്‍ എല്ലാം ഒരു സീരീസുപോലെ വായിക്കാവുന്നതാണെങ്കിലും ഒന്നിനൊന്നു വ്യത്യസ്തമാണ്.അറിയാലോ... ഏ?
അതില് എനിക്കേറ്റവും ഇഷ്ടപ്പെട്ട ചിലതാണ് ഫ്രിഡ്ജിലെ പ്രേതം,ടി.വി.യിലെ പ്രേതം,പത്തായത്തിലെ പ്രേതം,ചാരുകസേരയിലെ പ്രേതം,കറിച്ചട്ടിയിലെ പ്രേതം,കോളാമ്പിയിലെ പ്രേതം തുടങ്ങിയവ."

"ഏകദേശം ഗൃഹോപകരണങ്ങളുടെ ഒരു സമ്പൂര്‍ണ്ണശ്രേണി ആയി അല്ലേ?"

"ഹാ ഹാ..പക്ഷേ എല്ലാം വളരെ വ്യത്യസ്തങ്ങളായ സംഭവങ്ങളാണ്.അറിയാലോ..ഏ?"

"അതുപിന്നെ കൊച്ചു കുട്ടികള്‍ക്കു പോലും അറിയാവുന്ന കാര്യമല്ലേ!പുതിയ പുസ്തകങ്ങള്‍ വല്ലതും വരാനുണ്ടോ?"

"ഉണ്ട്.തീര്‍ച്ചയായും ഉണ്ട്.അല്‍പ്പം മോഡേണായ ഒരു വ്യത്യസ്തസംഭവമാണ്."

"ആഹാ...പേരിട്ടോ?നമ്മുടെ കാഴ്ചക്കാര്‍ക്കുവേണ്ടി ആ പേരൊന്ന് പറഞ്ഞൂടെ ഏട്ടാ?"

"പേര്..സത്യത്തില്‍ പേരു മാത്രമേ ഇട്ടിട്ടുള്ളൂ.മോഡേണാണ്.പറഞ്ഞല്ലോ..ഏ?യൂറോപ്യന്‍ ക്ളോസറ്റിലെ പ്രേതം!"

"അതു പൊളിക്കും.യൂറോപ്യന്‍ ക്ളോസറ്റ് മോഡേണാണല്ലോ!........കഥാതന്തു കൂടി ഒന്നു പങ്കുവെച്ചൂടെ?പേരൊക്കെ കേട്ടപ്പോള്‍ ആകാംക്ഷ അടക്കാന്‍ പറ്റുന്നില്ല!"

"വളരെ വ്യത്യസ്തമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.അറിയാലോ..ഏ?ഇതില്‍ ആരുടെ ഭാഗത്തു നിന്ന് കഥ പറഞ്ഞാലാണ് കൂടുതല്‍ മിഴിവ് കിട്ടുക എന്ന ചെറിയ ഒരു കണ്‍ഫ്യൂഷനുമുണ്ട്!"

"പ്രേതം അറ്റാക്കു ചെയ്ത ആരുടെയെങ്കിലും കണ്ണിലൂടെ കഥ പറഞ്ഞാലോ ഏട്ടാ?"

"അത് ആലോചിച്ചു.യൂറോപ്യന്‍ ക്ളോസറ്റാകുമ്പോള്‍ പ്രേതത്തിന്റെ ആക്രമണമേറ്റവരൊക്കെ പുറത്തു
പറയാന്‍ പറ്റാത്ത ഭാഗങ്ങള്‍ തകര്‍ന്ന്..അതിന്റെ ഭീകരതയും ദയനീയതയും നാടകീയതയുമൊക്കെയായി അങ്ങിനെ..വ്യത്യസ്തമായിരിക്കും."

"വ്യത്യസ്തമായിരിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.അല്ല ഏട്ടാ..നമുക്ക് പ്രേതത്തിന്റെ ഭാഗത്തു നിന്ന് കഥ പറഞ്ഞാലോ?"

"അതും മോശമില്ല..പ്രേതത്തിന്റെ വീടാണല്ലോ ക്ളോസറ്റ്!അവിടെ വെള്ളമൊഴിക്കാതെ പോകുന്നവര്‍,ഹാര്‍പ്പിക് ഒരുപാട് കോരിയൊഴിക്കുന്നവര്‍,പ്രേതത്തിന് അനുഭവിക്കേണ്ടിവന്ന ബുദ്ധിമുട്ടുകള്‍..കൊള്ളാമല്ലേ..ഏ?"

"കൊള്ളാം കൊള്ളാം.ഇനി ഈ കഥ പറയാന്‍ ഒരുപാട് സങ്കേതങ്ങളെ അന്വേഷിക്കാതിരിക്കുന്നതാണ് നല്ലത് എന്നു തോന്നുന്നു!
അപ്പോ ഇന്നു മുതല്‍ ഞങ്ങളെല്ലാവരും യൂറോപ്യന്‍ ക്ളോസറ്റിലെ പ്രേതത്തിനായി ആകാംക്ഷയോടെ കാത്തിരിക്കും.എല്ലാവിധ ആശംസകളും.നമസ്കാരം"

"നമസ്കാരം"

Wednesday, 11 December 2019

പ്രമോഷന്‍

പിന്‍കഥ നടക്കുന്നത് മധ്യപൂര്‍വ്വദേശത്തെ മണലാരണ്യത്തിനിടയിലെ ഹൈ ടെക് മരുപ്പച്ചകളിലാണ്.

ഒരു ബഹുരാഷ്ട്ര കമ്പനിയിലെ അന്താരാഷ്ട്ര വാണിജ്യ മാനേജര്‍ 'ജെന്റില്‍മാന്‍' എന്ന പദത്തിന്റെ അര്‍ത്ഥതലങ്ങളിലേയ്ക്കു ഊളിയിടുകയാണ്.

ആ നാട്ടിലെ ജെന്റില്‍മാന്‍ എങ്ങിനെയാണ്!,ഈ നാട്ടിലെ ജെന്റില്‍മാന്‍ എങ്ങിനെയാണ്!,ജെന്റില്‍മാന്റെ ഷൂസില്‍ വള്ളി കെട്ടിയുറപ്പിക്കാനുള്ള എത്ര ജോഡി ദ്വാരങ്ങള്‍ വേണം!,ഏതൊക്കെ പരിപാടിക്കു പോകുമ്പോള്‍ ഏതേത് ഡ്രസ്സ് കോഡ് സ്വീകരിക്കണം!ഇങ്ങിനെ നൂറായിരം വിഷയങ്ങള്‍.

ഇത്തരം കലാപരിപാടികള്‍ക്കെല്ലാം ഒരു പൊതുസ്വഭാവവുമുണ്ട്-ഒരാളെയെങ്കിലും എല്ലാറ്റിനും കൂടെക്കൂട്ടുക.ആ സീസണിലെ ഇര നോം ആയിരുന്നു.ജൂനിയര്‍ ജെന്റില്‍മാന്‍ ഗ്രേഡ് രണ്ട്!!

എന്നിട്ടെന്തായി??

ജെന്റില്‍മെന്‍സ് രണ്ടുപേരും കൂടി ഒരിക്കല്‍ ഏതോ പെരിയ ഹോട്ടലില്‍ ഒന്നിച്ചു ഭക്ഷണം കഴിക്കാനിടയായി.

"മിസ്റ്റര്‍.ജൂനിയര്‍ ഗ്രേഡ് റ്റു,ഈ നാട്ടില്‍ ഈ കാലത്ത് വേണ്ടത് വ്യക്തിബന്ധങ്ങളാണ്.വ്യക്തിബന്ധങ്ങളാണ് ബിസിനസ് കൊണ്ടുവരേണ്ടത്.വ്യക്തിബന്ധങ്ങളുണ്ടാവാന്‍ നമ്മള്‍ വളരെ ജാഗരൂഗതയോടെ പെരുമാറുന്നവരാകണം.നമ്മുടെ പെരുമാറ്റത്തിന്റെ ഹൃദ്യത കണ്ടാല്‍ ആരും നമ്മളെ സുഹൃത്താക്കാന്‍ കൊതിക്കണം.ഇപ്പോള്‍ ഈ ഹോട്ടലിലെ കാര്യം തന്നെ എടുക്കാം.പഴയ ഫ്യൂഡലിസ്റ്റ് രീതിയിലാണെങ്കില്‍ നമുക്ക് പരിചാരകന്‍മാരുടെ സേവനം മാക്സിമം പ്രയോജനപ്പെടുത്താം..അവരെ കഷ്ടപ്പെടുത്താം.പക്ഷേ ഇവിടെ വേറെ രീതിയാണ് പ്രയോജനപ്പെടുത്തേണ്ടത്.നമ്മള്‍ അത്യാവശ്യകാര്യങ്ങള്‍ക്കൊഴിച്ച് ജീവനക്കാരെ ഒട്ടും ആശ്രയിക്കുകയോ ബുദ്ധിമുട്ടിക്കുകയോ ചെയ്യുന്നില്ല.ഭക്ഷണമൊന്നും മേശയില്‍ തൂവി പോകാതെ നമ്മള്‍ ശ്രദ്ധിക്കും.നാപ്കിനുകള്‍ പ്ളേറ്റില്‍ തന്നെ നിക്ഷേപിക്കും.എണീറ്റു പോരുമ്പോള്‍ ഇരിപ്പിടങ്ങള്‍ സ്ഥാനത്ത് വലിച്ചിടും.ഇവരൊക്കെയായിരിക്കാം നാളെ നമ്മുടെ ബിസിനസിലും പ്രത്യക്ഷപ്പെടുക"

"നോട്ടഡ് സര്‍.വില്‍ ഡു!"പിന്തുണ അറിയിച്ചു.

എല്ലാം പ്ളാന്‍ ചെയ്തതുപോലെ തന്നെ നടന്നു.കൃതജ്ഞതാ,അഭിനന്ദനഭാവത്തില്‍ തല കുനിച്ചും പുഞ്ചിരിച്ചും നിരന്നു നില്‍ക്കുന്ന  ഹോട്ടല്‍ ജീവനക്കാരുടെ ഇടയിലൂടെ ഞങ്ങള്‍ ജെന്റില്‍മോന്‍സ് അവിടം വിട്ടു.

ബാക്കി കഥ നമ്മുടെ കൊച്ചുകേരളത്തിലാണ്.അത്യാവശ്യം രുചിയുള്ള ഭക്ഷണം വേഗത്തില്‍ കുറഞ്ഞവിലയില്‍ കിട്ടാന്‍ സാധാരണ ഹോട്ടലുകളാണ് നല്ലത് എന്നത് എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണല്ലോ!

ഒന്നോ ഒന്നരയോ ജീവനക്കാരും മുതലാളിയും മുതലാളിയുടെ വീട്ടിലെ ആരെങ്കിലുമൊക്കെ കൂടി പറന്നു നടന്നു ജോലി ചെയ്യുന്ന അത്തരമൊരു  ഹോട്ടലിലാണ് ഇന്ന് കയറിയത്.

ഭക്ഷണം കഴിച്ചു.മേശയില്‍ വീണ വേസ്റ്റ് ജെന്റില്‍മാനായി പെറുക്കി പ്ളേറ്റിലിട്ടു.കറിപ്പാത്രങ്ങള്‍ മെയിന്‍ പാത്രത്തിലേയ്ക്ക് എടുത്തു അത്യാവശ്യം ഭംഗിയില്‍ അടുക്കി വെച്ചു.കസേര പൂര്‍വ്വസ്ഥാനത്ത് ശബദമുണ്ടാക്കാതെ അറേഞ്ച് ചെയ്തിട്ടു.ബില്ല് കൊടുത്തു.പോകാനായി പടിയിറങ്ങിയപ്പോള്‍ തോളിലൊരു തട്ട്.ആരോ വിളിച്ചതാണ്.

"എടേയ്,ജ്വോലി ഹോട്ടലീ തന്നെ... അല്ലീ?ഒരു പ്രമോഷനൊക്കെ വേണ്ടേടേയ്?യിവടെയൊരു സപ്ളേറ് വേക്കന്‍സിയുണ്ട് കെട്ടാ"ജെന്റില്‍മാനു യോജിച്ച രീതിയില്‍  സൗഹൃദങ്ങള്‍ ഉണ്ടാക്കുക എന്ന പഴയ പാഠത്തിന്റെ അടിസ്ഥാനത്തില്‍ കസേര നീക്കിയിട്ടതും വേസ്റ്റ് വാരി പ്ളേറ്റിലിട്ടതും യെവന്‍മാര്‍ ഏതോ ഹോട്ടലിലെ ക്ളീനിങ്ങ് സ്റ്റാഫായ നോം ശീലം കൊണ്ട് ഇതൊക്കെ
ചെയ്തു പോയതാണെന്ന് ധരിച്ചിരിക്കുകയാണ്.

കൊള്ളാം!!

സന്ദര്‍ഭവും സാഹചര്യവും നോക്കാതെ ജെന്റില്‍മാനാകാനിറങ്ങിയാല്‍ ഇങ്ങനെയൊക്കെ ആണെന്ന് മനസ്സിലായി!!

പിന്നെഴുത്ത്:എല്ലാ ജോലിക്കും അതിന്റേതായ മഹത്വമുണ്ട്.ക്ളീനിങ്ങ് സ്റ്റാഫിന്റെ ജോലി മോശമാണെന്ന് അര്‍ത്ഥമാക്കിയിട്ടില്ല.ബിസിനസില്‍ ആവശ്യം വന്നാലും ഇല്ലെങ്കിലും, വ്യക്തിബന്ധങ്ങള്‍ ഉണ്ടായാലും ഇല്ലെങ്കിലും മറ്റുള്ളവരുടെ ജോലികള്‍ അനാവശ്യഭാരമില്ലാത്തതാകുംവിധം പെരുമാറുന്നതില്‍ ഒരൂ ജാള്യതയും വിചാരിക്കണമെന്നില്ല.വെറും തമാശക്കായി മാത്രം എഴുതിയത്.

Sunday, 8 December 2019

വിധിയില്ലാത്തോര്

"എന്റെ പൊന്നു സാറേ,എന്നെക്കൊണ്ട് വയ്യ"ആത്മാക്കളുടെ വിധിയാഫീസിലെ  തിരക്കിട്ട പ്രവൃത്തിദിവസമാണ്.ഒരു ക്ളരിക്കല്‍ ഉദ്യോഗസ്ഥന്‍ സൂപ്രണ്ടായ ദൈവന്‍ സാറിനോട് എന്തോ ആവലാതിയുമായി വന്നിരിക്കുകയാണ്.

"ലീവാണേല്‍ ചോദിക്കണ്ട.ഈ തിരക്ക് താനും കാണുന്നില്ലേ!"ദൈവന്‍ സര്‍ സോഫ്റ്റ് കോണറുകളെല്ലാം സിമന്റിട്ടടച്ചു വട്ടത്തിലാക്കി.

"അതിനു ഞാനങ്ങിനെ ആവശ്യമില്ലാതെ എന്നെങ്കിലും സാറിനോട് ലീവ് ചോദിച്ചിട്ടുണ്ടോ?ഇതതൊന്നുമല്ല!"

"പിന്നെ?!"ദൈവന്‍ ഗൗരവം വിട്ടിട്ടില്ല.ഒരു സൂപ്പര്‍വൈസര്‍ ഗൗരവം കൈവിടുന്നത് പ്രാണന്‍ കൈവിടുന്നതുപോലെ അപകടകരവും സങ്കടകരവുമാണല്ലോ!

"ദേ ഞാനീ അവസാനം വന്ന അലവലാതി ആത്മാവിന്റെ കെ.വൈ.സി.ഫോം പൂരിപ്പിച്ച്  സ്കോര്‍ നോക്കി തരംതിരിക്കാന്‍ ഒരു നിവൃത്തിയുമില്ലാതെ നട്ടം തിരിയുകയാണ്."

"താനിത്രേം എക്സ്പീരിയന്‍സുള്ള ആളല്ലേ?!എന്നിട്ടാ?"ദൈവന്‍ സര്.

"‍സാറിതൊന്നു കണ്ടിട്ട് പറഞ്ഞാട്ടെ!ഞാനവനോട് നാടെവിടെ ആണെന്ന് ചോദിച്ചു.സ്വന്തമായി നാടില്ല;എല്ലായിടവും ഒരുപോലെ എന്ന്!വീടുണ്ടോന്ന് ചോദിച്ചു.അതുമില്ല.പഠിച്ചതൊക്കെ എവിടെയാണെന്നു ചോദിച്ചപ്പോള്‍ പഠിച്ചിട്ടേ ഇല്ലെന്ന്!ജാതിയില്ല!മതമില്ല!രാഷ്ട്രീയപാര്‍ട്ടി ഇല്ല!ഇഷ്ടഭക്ഷണം ഇല്ല!ഇഷ്ടനിറമില്ല!ഇഷ്ടവേഷമില്ല!ഹോബി ഇല്ല!മോഹന്‍ലാലിനെ ആണോ മമ്മൂട്ടിയെ ആണോ ഇഷ്ടമെന്നു ചോദിച്ചിട്ട് അതുമറിയില്ല!!ഇഷ്ടപ്പെട്ട നടി പോലുമില്ല!!
സോഷ്യല്‍ മീഡിയ അനലിസിസിനു പോലുമുള്ള ഡാറ്റ ഇല്ല.
ഇതൊന്നുമില്ലാത്ത ഒരുത്തനെ ഞാനെങ്ങനെ സോര്‍ട്ടു ചെയ്ത് വിധിക്ക് അയയ്ക്കും??!!"

"അതെന്ത് ആത്മാവാടോ?ഇന്നും വീട്ടീപ്പോക്ക് മാത്തമാറ്റിക്സായല്ലോ!"വെറ്ററനായ ദൈവന്‍ സാറും സംഗതിയുടെ ഗ്രാവിറ്റി മനസ്സിലാക്കി. 

"ഞാനിങ്ങോട്ട് വിടാം.സാറെന്തേലും ചെയ്യാമോ?"

"ഞാനെന്തു ചെയ്യാന്‍!?യെവനെയൊക്കെ നേരേ ആ സൈത്താന്റെ ഓഫീസിലേയ്ക്ക് തള്ളണമെന്ന് അറിയാവുന്നതല്ലേ?"

"അതിനു ഇതുപോലെ കുനിഷ്ഠാണെന്നു നമ്മളുണ്ടോ നേരത്തേ അറിയുന്നു?സാറു കൂടി കൈവിട്ടാല്‍!!സാറിന് ഇതൊക്കെ സിമ്പിളായി ഹാന്റിലു ചെയ്യാവുന്നതേയുള്ളൂവെന്ന് ഈ ഓഫീസിലെല്ലാവര്‍ക്കുമറിയാം"

"അതങ്ങു സുഖിച്ചെടോ!പക്ഷേ ഇതിവിടെ ചിലവാകില്ല.ഒരു ലേബലുമില്ലാത്തവനെ വിധിക്കാന്‍.....

ആ ഒരു മാര്‍ഗ്ഗമുണ്ട്!!

സമയമൊരുപാടെടുക്കും!ആ തലതിരിഞ്ഞ ആത്മാവിന്റെ ജനനം മുതല്‍ മരണം വരെ ഉള്ള സി.സി.ടി.വി., സാറ്റലൈറ്റ് ഇമേജറി എല്ലാം എടുത്ത് ആദ്യം മുതല്‍ ഇട്ടു കണ്ടിട്ട് പ്രവൃത്തി നോക്കി വിധിച്ചോ!"ദൈവന്‍ അറത്തുമുറിച്ചു പറഞ്ഞു.

"സാാാര്.."

"ആ..നേരം കളയാതെ തുടങ്ങിക്കോ.ഓരോരുത്തരുടെ ഒക്കെ കെ.വൈ.സി.കണ്ടാല്‍ കൊതിയാകും.വാട്സാപ്പ് ഗ്രൂപ്പിന്റെ ലിസ്റ്റ് നോക്കിയാല്‍ തന്നെ വിധി പറയാന്‍ പറ്റും.കൊതിയാവും!"

പിന്നെഴുത്ത്:ദൈവന്‍ ജാതിയില്ലാത്ത ഒരു വിധിയെഴുത്തുകാരനാണ്.മുന്‍വിധികളുണ്ടാക്കുന്നോര്‍ക്ക് വിധിയെഴുതാനാണ് പുള്ളിക്കിഷ്ടം.

അല്ലെങ്കില്‍ അങ്ങേരെ എന്തിനു ഇതിലേയ്ക്കു വലിച്ചിഴക്കുന്നു,അല്ലേ?

ദൈവന്റെ ഡയലോഗുകളെല്ലാം സ്വന്തം സ്വരത്തില്‍ പറഞ്ഞു നോക്കൂ.ആരെക്കുറിച്ചും,എന്തിനെക്കുറിച്ചും മുന്‍വിധികള്‍ ഉണ്ടാക്കി മനസ്സില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പാടുപെട്ട് ശ്രമിക്കുന്ന നമ്മളോരോരുത്തരേയും കാണാനാവുന്നുണ്ടോ?പരിചയപ്പെടലുകളെന്നാല്‍ ഒരു ലോഡ് മുന്‍വിധികളുടെ ജനനമെന്നാവുമല്ലേ അര്‍ത്ഥം?

Friday, 6 December 2019

ചോദിച്ചുവാങ്ങിയത്

"ഇനിയാരെങ്കിലും ഇരുപ്പുണ്ടോ,വിനീഷേ?"സൈക്യാട്രിസ്റ്റ് അറ്റന്‍ഡറോട് ചോദിച്ചു.

"രണ്ടൂന്നു പേരൂടെ ഒണ്ട്.അതിലാരാണ് കൂടെവന്നത്,ആരാണ് പേഷ്യന്റ് എന്നൊന്നും മനസ്സിലാകുന്നില്ല!"

"വിനീഷുപോയൊന്നു അന്വേഷിച്ച് വേഗം കയറ്റിവിട്."ഡോക്ടര്‍ക്കു മറ്റെന്തോ കാര്യപരിപാടികളുണ്ട്.

"രണ്ടു പേരു പേഷ്യന്റ്സും ഒരാള് കൂട്ടിനു വന്നതുമാണ് ഡോക്ടറെ.കൂടെ വന്നയാളെന്തോ ആദ്യം പറയാനുണ്ടെന്ന് പറയുന്നു"വിനീഷ് പുറത്തുപോയി കാര്യമന്വേഷിച്ചു വന്നു അവതരിപ്പിച്ചു.

"ആ.... അങ്ങേരോട് കയറി വരാന്‍ പറ."

"സാറേ നമസ്കാരം"കൂടെവന്ന ചെറുപ്പക്കാരന്‍ വിനീതവിധേയനായി നമസ്കാരം പറഞ്ഞു.

"നമസ്കാരം നമസ്കാരം.എന്താ പറയാനുള്ളേ?എന്താ പ്രശ്നം?"

"അവരു ഫാര്യേം ഫര്‍ത്താവുമാണ് സാറേ.പെരുമാറ്റത്തില്‍ കാര്യമായ പന്തികേടു കണ്ടപ്പോ അന്വേഷിച്ചു.അവരു ഡോക്ടറുടെ പേര് പറഞ്ഞതുകൊണ്ട് നേരെ ഇങ്ങോട്ടു കൊണ്ടുപോന്നു!"കൂടെയുള്ളയാള്‍ അവതാരിക അവതരിപ്പിച്ചു.

"എന്റെ പേര് പറഞ്ഞെന്നോ?!ഉപദ്രവം വല്ലതുമുണ്ടോ?"

"ഇല്ലില്ല.ഉപദ്രവമൊന്നുമില്ല.പെരുമാറ്റത്തില്‍.."

"എന്നാല്‍ കയറ്റിവിട്.നമുക്ക് നോക്കാം.ചേട്ടനെ പിന്നെ വിളിപ്പിക്കാം."അങ്ങിനെ കൂട്ടുവന്ന ചേട്ടന്‍ എന്തോ പറയാന്‍ ബാക്കി വെച്ച് പുറത്തേക്കിറങ്ങി.

ഫാര്യാഫര്‍ത്താക്കന്‍മാര്‍ ജാള്യതയോടെ അകത്തെത്തി തൊഴുതു നിന്നു.

"നിങ്ങളെ നല്ല പരിചയമുണ്ടല്ലോ!എന്നെ കാണാന്‍ വന്നിട്ടുണ്ടല്ലേ?!പേരുമാത്രം അങ്ങോട്ട് കിട്ടുന്നില്ല!"ഡോക്ടര്‍ രോഗികളെ കണ്ട് ആവേശത്തിലായി.

വലിയ സങ്കീര്‍ണ്ണതകളൊന്നുമുള്ള വിഷയമായിരിക്കില്ലെന്നും മനസ്സിലുറപ്പിച്ചു.
ഇരിക്കാന്‍ ആംഗ്യം കാണിച്ചു.അവരിരുന്നു.

"ഞങ്ങളു രണ്ടു മൂന്നു വര്‍ഷം മുമ്പാട് ഡോക്ടറിന്റെ അടുത്തു വന്നിട്ടുണ്ട്.എന്റെ പേര് ജോസപ്പ്.ഇവള് ലൗലി."

"അങ്ങനെ വരട്ടെ!നിങ്ങളല്ലേ ചെറിയ സൗന്ദര്യപ്പിണക്കങ്ങളുമായിട്ട് അന്ന് വന്നത്.ഞാന്‍ പറഞ്ഞുതന്ന സൊലൂഷന്‍ വര്‍ക്കൗട്ടായോ?മാറ്റം ഉണ്ടോ?ഇപ്പോ എന്താ കൂടെവന്ന ചേട്ടന്‍ പറയുന്ന പുതിയ വിഷയം!?" 

ജോസപ്പും ലൗലിയും ആകെയൊരു പാരവശ്യത്തോടെ പരസ്പരവും ചുറ്റുപാടുമൊക്കെ മാറി മാറി നോക്കി ഇരുപ്പാണ്.

"ഡോക്ടറു പറഞ്ഞുതന്ന മാര്‍ഗ്ഗം ഫലിച്ചോന്നു  ചോയിച്ചാല്‍.. "ജോസപ്പേട്ടനു പിന്നേയും നാണമാണ്.

ഡോക്ടറാകട്ടെ ആ സമയമാകെ ദമ്പതികളെ ആദ്യം കണ്ട ദിവസത്തെപ്പറ്റിയുള്ള വിശദാംശങ്ങള്‍ ഓര്‍ത്തെടുക്കുകയായിരുന്നു.അധികം ആയാസപ്പെടാതെ തന്നെ ആഗ്രഹിച്ച വിശദാംശങ്ങള്‍ കിട്ടി.

"ഈ മനുഷ്യനെന്നോട് പുതുമോടിക്കാലത്തേതിന്റെ നൂറിലൊരംശം സ്നേഹമില്ല സാറേ!"അന്ന് പ്രശ്നം പറഞ്ഞുതുടങ്ങിയത് ചേച്ചിയായിരുന്നു.

"അയിനു നിന്റെ കൈയ്യില്‍ സ്നേഹമളക്കാനുള്ള മീറ്ററു വല്ലോമുണ്ടോ?ചുമ്മാ പറയുവാ ഡോക്ടറേ!എനിക്കുപിന്നെ വേറെയാരാ സ്നേഹിക്കാനൊള്ളത്?"ജോസപ്പേട്ടനു ശുണ്ഠി വന്നു.

"എന്നാലും ഭാര്യ ഇതു പറയുമ്പോള്‍ അതില്‍ എന്തെങ്കിലും കാര്യമുണ്ടാവാതിരിക്കുമോ ജോസഫേട്ടാ?ഈ പെണ്ണുങ്ങള്‍ നമ്മളെക്കാലൊക്കെ ബുദ്ധിയുള്ള ആളുകളാണ്"ഡോക്ടര്‍ ഒന്നു ചികഞ്ഞു.

"അങ്ങിനെ ചോയിച്ചാലെന്റെ പൊന്നു സാറേ,ഇവളൊരു കാര്യം തുറന്നു പറയുകേല.പുറത്തെറങ്ങുമ്പോ ചായ വേണമെങ്കില്‍ ഇവളു പറയും 'എനിക്കെങ്ങും ഒരു സാധനം വേണ്ട കഴിക്കാന്‍..ചുമ്മാ കാശുകൊടുത്തു മായം വാങ്ങി കഴിക്കാന്‍' എന്നു.ഞാനതുകേട്ട് തമാശ പറഞ്ഞ് നിര്‍ബദ്ധിച്ച് ചായ വാങ്ങി കുടിപ്പിക്കണം.ഒരു ചുംബനം വേണമെങ്കില്‍ പറയും 'എന്റെ ദേഹത്തു തൊടുന്നതെനിക്കിഷ്ടമല്ലാ'ന്ന്.അപ്പോഴും ഞാന്‍ തമാശ പറഞ്ഞ് നിര്‍ബന്ധിച്ച് ചുംബനം നടപ്പാക്കണം.സോഭാവികമായിട്ടും,കുറേക്കാലം കഴിഞ്ഞപ്പോ ഞാനും 'ചായേടെ കാശ് ലാഭം','അല്ലെങ്കിലും ഈ ഓഞ്ഞ സൊഭാവമൊള്ളവടെ ചുംബനം ആര്‍ക്കുവേണം' എന്നൊക്കെ ചിന്തിച്ചു പോയി.അതൊരു കുറ്റവാണോ?"

"ഹ ഹ.ഞാന്‍ ഇതു നിങ്ങളുടെ വായില്‍ നിന്നു തന്നെ കേള്‍ക്കാന്‍ വേണ്ടി ചോദിച്ചതാണ്.കേട്ടോ ചേച്ചീ.ഇതു നമ്മുടെ നാട്ടിലെ ഭൂരിപക്ഷത്തിന്റെയും പ്രശ്നമാണ്.അതൊക്കെ ഈ സായിപ്പിനേം മദാമ്മേനേം കണ്ടു പഠിക്കണം.അവരിതുമാതിരി ഒരു കാര്യങ്ങളും മനസ്സില്‍ വെച്ചു ഇരിക്കില്ല.അതിന്റെ ആരോഗ്യം അവര്‍ക്കുണ്ടു താനും."ഡോക്ടറിതു പറഞ്ഞപ്പോള്‍ ചേച്ചിക്ക് എന്തോ ട്രേഡ് സീക്രട്ട് ചോര്‍ന്ന ഒരു ഫീലിങ്ങുണ്ടായെങ്കിലും എന്തു കാര്യവും തുറന്നു സംസാരിക്കുക എന്ന പ്രായോഗിക നിര്‍ദ്ദേശത്തിനു കൈയ്യടിച്ച് കൈ കൊടുത്താണ് അന്നവര്‍ യാത്ര പറഞ്ഞതെന്ന് ഡോക്ടര്‍ പെട്ടെന്ന് 'ഓര്‍ത്തു' 'തീര്‍ത്തു'.

"ഇപ്പോഴെന്താ പ്രശ്നം എന്നു പറഞ്ഞില്ലല്ലോ ഇതുവരെ?നിങ്ങളിപ്പോള്‍ വീട്ടില്‍ നിന്നാണോ വരുന്നത്?"ഡോക്ടര്‍ വര്‍ത്തമാനകാലത്തില്‍ വര്‍ത്തമാനം പറഞ്ഞു തുടങ്ങി.

"അല്ല സാറേ.അങ്ങേ വീട്ടിലെ വല്ല്യപ്പന്‍ മരിച്ചു പോയി.അടക്കിനു മുമ്പോള്ള ചടങ്ങിന് ചെന്നതാണ് ഞങ്ങള്‍ രണ്ടുപേരും"ചേച്ചി പറഞ്ഞു.

"എന്നിട്ടോ?"രണ്ടുപേരുമൊന്നും പറയുന്നില്ല.ഡോക്ടറിനു വേറെ പരിപാടി ഉള്ളതാണ്.

"വേഗം പറ.എന്നോടല്ലേ പറയുന്നത്!"ഡോക്ടര്‍ ധൈര്യം കൊടുത്തു.

"ബോഡി എടുക്കും മുമ്പാടുള്ള ചടങ്ങുകള്‍ക്കിടയില്‍ ഡോക്ടറു പറഞ്ഞതുപോലെ ഞങ്ങള്‍ ചെയ്തു."ചേച്ചിക്ക് നാണമാണ്.

"പെട്ടന്ന് വെശന്നപ്പോള്‍ ചായ കുടിക്കണമെന്ന് ജോസപ്പേട്ടനോടു പറഞ്ഞോ?"

"അതല്ല.."രണ്ടു പേര്‍ക്കും നാണമാണ്.

"വിനീഷേ,ആ പുറത്തിരിക്കുന്ന കൂട്ടുകാരന്‍ ചേട്ടനെ ഇങ്ങ് വിളിച്ചേ.ഇവരിതു പറഞ്ഞു തീര്‍ത്തിട്ട് കാര്യം നടക്കുവെന്ന് തോന്നുന്നില്ല!'ഡോക്ടര്‍ മാന്യമായിത്തന്നെ അക്ഷമ പ്രകടിപ്പിച്ചു.

"എന്താ ഇവരുടെ പെരുമാറ്റത്തില്‍ എന്തോ കുഴപ്പമുണ്ടെന്നു പറയാന്‍ കാരണം?ചേട്ടനും മരണവീട്ടില്‍ ആയിരുന്നോ?"ഡോക്ടര്‍ കൂട്ടു വന്ന ചേട്ടനോട് ചോദിച്ചു.

"ആം.ഞാനും മരണവീട്ടില്‍ ഉണ്ടാരുന്നു സാറേ.സാധാരണ മരിച്ചയാള്‍ക്ക് നമ്മള്‍ അന്ത്യചുംബനം കൊടുത്തുവിടാറുണ്ട്.ഇതിവര് തമ്മിത്തമ്മി..അതും ഒരുജാതി ആക്രാന്തം പിടിച്ച്..ചുംബനസമരം മാതിരി.ചോദിച്ചപ്പോ ഡോക്ടറു പറഞ്ഞിട്ടാണെന്നും പറഞ്ഞു."

ഡോക്ടര്‍ അമ്പരപ്പോടെ ഫാര്യയേയും ഫര്‍ത്താവിനേയും നോക്കി.

"വല്ല്യപ്പന്‍ മരിച്ചു കിടക്കുന്നതിനടുത്ത് വല്ല്യമ്മയുടെ സങ്കടം കണ്ടപ്പോള്‍ ഇങ്ങേരെങ്ങാനും എന്നെ തനിച്ചാക്കി
ആദ്യം മരിച്ചാലോ എന്നൊരു ചിന്ത ഉണ്ടായിപ്പോയി സാറേ.ആ സങ്കടത്തില്‍ ചേട്ടന് കൊറേ ചുംബനം കൊടുക്കണമെന്നു തോന്നി.സാറു പറഞ്ഞപോലെ തുറന്നു പറഞ്ഞ് അതങ്ങു സാധിക്കുകേം ചെയ്തു.അതാണ് നാട്ടുകാരുടെ വിഷയം" ചേച്ചി പറഞ്ഞു നിര്‍ത്തി.

Wednesday, 4 December 2019

ലാഭമുള്ള കൃഷി

ജീവിതത്തോടുള്ള സമീപനങ്ങളുടെ അടിസ്ഥാനത്തില്‍ നമുക്ക് മനുഷ്യരെ രണ്ടു വിശാല ഗ്രൂപ്പുകളില്‍ പെടുത്താം-ഒഴുക്കുള്ളതും ഒഴുക്കു കുറഞ്ഞതുമായ വ്യക്തിത്വമുള്ളവര്‍.

തീര്‍ച്ചയായും,മനുഷ്യരുടെ സാമൂഹിക ഇടപെടലുകളായ ബന്ധങ്ങളുടെ സ്വഭാവങ്ങളെ ആസ്പദമാക്കിയാണ് ഈ വര്‍ഗ്ഗീകരണം നടത്തിയിരിക്കുന്നത്.

ഒഴുക്കുള്ള വ്യക്തിത്വമുള്ളവര്‍ ബന്ധങ്ങളുടെ ലാഭനഷ്ട കണക്കുകളെ വളരെ നന്നായി വിശകലനം ചെയ്ത് പെട്ടെന്ന് പിണങ്ങിയും അതിലേറെ പെട്ടെന്ന് ഇണങ്ങിയും ജീവിതം വര്‍ണ്ണശോഭയോടെ ജീവിക്കുന്നവരാണ്.ഒഴുക്കു കുറഞ്ഞ വ്യക്തിത്വമുള്ളവര്‍ ഇതിന്റെ നേരെ എതിര് സ്വഭാവമുള്ള-സ്ഥിരമായി പിണങ്ങുന്ന,പതിയേ ഇണങ്ങുന്ന - ആളുകളാവും.

ഇന്നത്തെ കഥാപാത്രം ഒഴുക്കില്ലാത്ത വ്യക്തിത്വമുള്ള ഞാനാണ്!

ഒരുപാട് ചിന്തിക്കുന്ന,ഒരുപാട് സമയമുള്ള,മെല്ലെ സംസാരിക്കുന്ന,എല്ലാത്തിനും ചെവി തുറന്നു വച്ചിരിക്കുന്ന ഞാന്‍!!

സ്വഭാവികമായും,ലോകം എന്നെയും കാരണമുണ്ടായിട്ടോ ഇല്ലാതെയോ തടസ്സപ്പെടുത്താനും ഉപദ്രവിക്കാനും തുടങ്ങി.

ചോദ്യം ചോദിക്കാന്‍ പലരുമുണ്ട്..ഉത്തരത്തിനായി പാഴാക്കാന്‍ സമയമില്ല.സമയക്കുറവു മൂലം മിക്കവരും എവിടെയെങ്കിലും കേട്ട എന്തെങ്കിലും കമന്റുകള്‍ പറഞ്ഞ് അവരായിതന്നെ തുടങ്ങിയ സംഭാഷണം അവസാനിപ്പിക്കാറാണ്.

വെറുപ്പ് രൂപപ്പെട്ടു!!

അതിന് ഒഴുകിപ്പോവാന്‍ സ്ഥലമില്ല..ഒഴുകി ശീലവുമില്ല.

വെറുപ്പ് പ്രകടിപ്പിക്കണം.സമയമില്ലാത്തവര്‍ സംസാരിക്കാനടുത്തു വരാത്ത ഒരു അകലമുണ്ടാക്കണം.എന്തു ചെയ്യും!?

പഠിക്കാനുണ്ട്!!

മനുഷ്യമനസ്സുകളില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്ന മാധ്യമങ്ങളെ ആദ്യം പഠിക്കാന്‍  തീരുമാനിച്ചു!

പൊതുജനമനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഒരുപാടു സംഭവങ്ങളുടെ പൂര്‍ണ്ണവിവരണങ്ങളടങ്ങുന്ന ഒരു വിജ്ഞാനകോശമാണ് മാധ്യമങ്ങള്‍.

ബോധം തല്ലിക്കെടുത്തുന്ന എന്തിലെങ്കിലുമൊക്കെ ആശയങ്ങളിലോ വസ്തുക്കളിലോ ചാടിയിറങ്ങാം.കള്ളോ കഞ്ചാവോ മയക്കുമരുന്നോ വിവേചനമില്ലാത്ത തീവ്രവാദമോ അങ്ങിനെ എന്തെങ്കിലുമൊക്കെ.ചതിക്കാനറിയാമെങ്കില്‍ രാജ്യങ്ങള്‍ തമ്മില്‍ യുദ്ധമുണ്ടാക്കാന്‍ വരെ സാധിക്കും!

അങ്ങിനെ മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന എന്തെങ്കിലുമൊക്കെ ഉടനടി ചെയ്യാനാവും എന്നത് ഉറപ്പു വരുത്താം.

വൃത്തികെട്ട മനുഷ്യരെ വെറുപ്പിന്റെ മതിലു കെട്ടി മറച്ചുകളയാം.

പക്ഷേ അപ്പോഴൊക്കെ പ്രതീക്ഷിക്കാത്തതും ആവശ്യമില്ലാത്തതുമായ ഒരുപാട് പാര്‍ശ്വഫലങ്ങളുണ്ടാവില്ലേ?

അതിന്റെ ആവശ്യമുണ്ടോ!?

ചിന്തകള്‍ ആ വഴിക്കും പോയി.

അങ്ങിനെയാണ് ഒരു കര്‍ഷകത്തൊഴിലാളിയാകാന്‍ തീരുമാനിച്ചത്.

രാസവസ്തുക്കള്‍ കൊണ്ട് ഇന്ദ്രജാലം തീര്‍ക്കുന്ന കര്‍ഷകനല്ല..സാധാരണക്കാരന്‍!

തീരുമാനത്തിന്റെ ഫലം പ്രതീക്ഷിച്ച പോലെ തന്നെ!!

ആരുടേയും കള്ളസ്നേഹത്തിന് ഇരയാവേണ്ടതില്ല ഇപ്പോള്‍!

വെറുപ്പിന്റെ മതില്‍ ഉയര്‍ന്നു കഴിഞ്ഞു...ഏകദേശം മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച ഒരാള്‍ക്കു കിട്ടുന്ന വെറുപ്പിന്റെ ആനുകൂല്യങ്ങള്‍ തന്നെ ഇപ്പോള്‍ ഇവിടെയും.

മുഖം തിരിച്ച് മൗനത്തിന്റെ ആശ്വാസം പെയ്യിക്കുന്ന ഒരുപാടുപേര്‍.മുഖം തിരിക്കാനാവാത്തിടത്ത് സ്വരം വല്ലാതെ താഴ്ത്തുന്ന ചിലര്‍.

അതുകൊണ്ട് ലോകത്തോട് അനുരഞ്ജനപ്പെടാന്‍ ബുദ്ധിമുട്ടുള്ളവരൊക്കെ സാധാരണ കൃഷിപ്പണിപോലെ എന്തെങ്കിലും ചെയ്തു പരമാവധി കാര്യക്ഷമതയോടെ വെറുപ്പു പ്രകടിപ്പിച്ച് വെറുപ്പു സമ്പാദിക്കണമെന്നാണ്  ഇപ്പോള്‍ ഞാന്‍ ഉപദേശിക്കാറുള്ളത്. 



പിന്നെഴുത്ത്:ആക്ഷേപമാണ്.ഹാസ്യം കുറവാണ്.

ബുദ്ധന്‍

ആധുനികസിദ്ധാര്‍ത്ഥന്‍ സിലിക്കണ്‍ വാലിയിലെ ബില്യണ്‍ ഡോളര്‍ സാമ്രാജ്യത്തിന്റെ യുവരാജാവാകേണ്ടവനാണ്.കുടുംബവൃക്ഷത്തിന്റെ വേരുകള്‍ കിടന്നു ജീര്‍ണ്ണിക്കുന്ന ഈ കൊച്ചുകേരളത്തിലെ റബ്ബറുദ്യാനങ്ങള്‍ നിറഞ്ഞ നാട്ടില്‍ സ്ഥിതിചെയ്യുന്ന കലാലയമാണ് അദ്ദേഹത്തിന്റെ ബിരുദഠനം കൊണ്ട് അനുഗൃഹീതമാവാന്‍ വിധിക്കപ്പെട്ടത്.മട്ടുപ്പാവില്‍ നീന്തല്‍ കുളവും ഫിറ്റ്നെസിന് മള്‍ട്ടി ജിംനേഷ്യവും ക്ളോസ്ഡ് സര്‍ക്യൂട്ട് ടെലവിഷന്‍ സുരക്ഷയുമുള്ള അദ്ദേഹത്തിന്റെ കൊട്ടാരങ്ങളിലൊന്ന് പ്രസ്തുത കലാലയത്തിനടുത്താണ്.ഡോളര്‍കെട്ടുകള്‍ വിതച്ച മഞ്ചത്തില്‍ ഉണര്‍ന്ന് പതിനാറു കുതിരകളെ പൂട്ടിയ ഹീറോ ഹോണ്ട കരിസ്മ രഥത്തിലേറിയാണ് അദ്ദേഹം സഞ്ചരിച്ചെത്താറ്.സോണി എറിക്സണ്‍ വാക്മാന്‍ സീരീസും കാര്‍ഗോ ജീന്‍സുകളും നിറപ്പകിട്ടാര്‍ന്ന ടി-ഷര്‍ട്ടുകളും റോക്ക് മ്യൂസിക്കും മദ്യപാനവുമെന്നപോലെ പെണ്‍കുട്ടികളും അദ്ദേഹത്തിന്റെ ഹൃദയത്തുടിപ്പുകളായിരുന്നു.നാലുചക്രമുള്ള ഒരു രഥം അദ്ദേഹത്തിനൊരു സ്വകാര്യദുഃഖമായിരുന്നു.ഇറക്കത്തിന് കയറ്റമെന്നതുപോലെ,വെളിച്ചത്തിന് ഇരുളെന്നപോലെ ബുദ്ധനും തന്റെ അനിവാര്യമായ ഭൂതകാലം അഭിനയിക്കുകയായിരുന്നു.ബുദ്ധനിലേയ്ക്കുള്ള തന്റെ യാത്രക്കിടയില്‍ പ്രപഞ്ചത്തിന്റെ കേന്ദ്രം താനാണെന്നുള്ള ഒരു തോന്നല്‍ അദ്ദേഹത്തിനുണ്ടായി.എല്ലാ ഗോളങ്ങളും തന്നെ ചുറ്റുന്നുവെന്നും എല്ലാം സ്രഷ്ടിക്കപ്പെട്ടത് തനിക്കുവേണ്ടി ആണെന്നും ഉള്ള ഒരു നസ്രാണി വിശ്വാസമായി അതു രൂപാന്തരപ്പെട്ടു.അങ്ങിനെയിരിക്കെ,പ്രപഞ്ചം കാത്തിരുന്ന ആ ദിനം വന്നെത്തി.റിക്കിമാര്‍ട്ടിന്‍ ലളിതഗാനത്തിന്റെ ചടുലത ആക്സിലറേറ്ററിലാവാഹിച്ച ആ ദിനത്തില്‍ കരിസ്മ രഥം സ്കിഡ് ചെയ്ത് നിലം പതിച്ചു.ഒടിഞ്ഞ കാലുമായി ചോരയില്‍ മുങ്ങിക്കിടക്കുന്ന കുമാരന്‍ തനിക്കുവേണ്ടി സൃഷ്ടിക്കപ്പെട്ട ജീവജാലങ്ങള്‍ ചെറുചിരിയോടെ നടന്നകലുന്നത് ഇരുട്ടു നിറഞ്ഞ കണ്ണാല്‍ കണ്ടു.യുഗങ്ങളുടെ ദൈര്‍ഘ്യമുള്ള ആ അര മണിക്കൂറില്‍ സമീപത്തുനിന്ന വൈദ്യുതമരം ബോധിവൃക്ഷത്തിന്റെ ഭാഗം അഭിനയിച്ചു.കുമാരന്‍ ബുദ്ധനായി..ബുദ്ധിമാനായി..തന്നെക്കൂടാതെ പ്രപഞ്ചത്തിന് വേറെയും ചില കേന്ദ്രങ്ങളുണ്ട്.ബോധജ്ഞാനത്തിന്റെ പുതിയ സമവാക്യങ്ങള്‍ക്കായി കാതോര്‍ക്കൂ.

Sunday, 1 December 2019

തന്തുനാനേന

കാത്തിരുന്നു കിട്ടിയ ജോലിയുമായി ഈ സ്വര്‍ഗ്ഗരാജ്യം പോലുള്ള ഗ്രാമത്തിലെത്തിയപ്പോള്‍ മുതല്‍ മനസ്സ് സിനിമ പാട്ടുകള്‍ പാടാന്‍ തുടങ്ങിയതാണ്.

"ആലിലക്കാവിലെ തെന്നലേ നിന്നെ ഞാന്‍ താമരത്താലിയില്‍..
ഹായ് ഹായ്
സ്വര്‍ണ്ണനൂലുപോല്‍ മെലീീീഞ്ഞ നിന്നെ ഞാന്‍"

അതുപോലൊരു സ്ഥലമാണെന്നെ!

കവികളും ചിത്രകാരന്‍മാരും സിനിമക്കാരും നൊസ്റ്റാള്‍ജിയ വാര്‍ദ്ധക്യങ്ങളും പാടിയും പറഞ്ഞും മനസ്സിലുറപ്പിച്ച സര്‍വ്വവിധ ലക്ഷണങ്ങളുമൊത്ത ഒരു ഗ്രാമം.തിളങ്ങുന്ന പച്ചനിറവും തങ്കനിറവും മാറിമാറിയണിയുന്ന  പാടശേഖരവും,തെളിനീരൊഴുകുന്ന തോടും,തണുവാര്‍ന്ന കുളവും,ചെറു കുന്നുകളും,ദലമര്‍മ്മരമൊഴുകുന്ന ആല്‍ത്തറയും,ധാരാളം പക്ഷികളും,പൂച്ചെടികള്‍ തോരണം തൂക്കിയ നാട്ടുവഴികളും..

മനസ്സില്‍ ചില നിഗൂഡസ്വപ്നങ്ങളും തലപൊക്കിത്തുടങ്ങി.വേറൊന്നുമല്ല,കൊഞ്ചുന്ന കൊലുസ്സും ഗ്രാമത്തിന്റെ നിഷ്കളങ്കതയും അന്ധമായ സ്നേഹവും ചൊടിയും ചുണയും കുറുമ്പുമൊക്കെയുള്ള ഒരു സ്വര്‍ണ്ണനൂലിനെ ലൈനടിച്ച് കെട്ടണം.പിന്നീട് കാവ്യശില്‍പ്പം പോലെയൊരു ജീവിതം..ആഹാ.

വലിയ അത്യാഗ്രഹമൊന്നുമല്ല.ഇവിടെയെല്ലാവരും വളരെ ബഹുമാനത്തോടെ 'സാറേ' എന്നു വിളിക്കുന്ന ജോലിയും മാന്യമായ ശമ്പളവുമുണ്ടല്ലോ.കണ്ടാലും തരക്കേടില്ലെന്നാണ് പൊതുജനസംസാരം.

കണ്ടാല്‍ കുറച്ചുകൂടി നന്നെന്ന് തോന്നിപ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ വന്ന അതേ ദിവസം തന്നെ തുടങ്ങിയിരുന്നു.

എപ്പോഴാണ്,എവിടെയാണ് ആ അജ്ഞാതസൗന്ദര്യധാമവുമായുള്ള ആദ്യഘട്ട കൂടിക്കാഴ്ചയെന്നറിയില്ലല്ലോ!

പാല്‍പ്പാടയുടെ പോഷണമുള്ള സോപ്പിട്ട് കുളിക്കും,രാവിലെ രണ്ടു തവണയെങ്കിലും ഷേവുചെയ്യും,മീശയിലെ വിടവുകള്‍ കലാപരമായി അടച്ചുവെക്കും,പശയിട്ട് അലക്കിയ തുണികള്‍ വടിപോലെ തേച്ച് അവ ചുളുങ്ങാതെ ഉള്ള ആ നടപ്പ് ഒരല്‍പ്പം റോബോട്ടിക് ഡാന്‍സ്പോലാണ്. സാരമില്ല.വലിയ ലക്ഷ്യങ്ങള്‍ക്കുവേണ്ടിയല്ലേ!

വന്നിട്ട് കുറച്ചു ദിവസങ്ങളായി.നാട്ടുകാര്‍ക്കെല്ലാം എന്നെയറിയാം.എനിക്കാണെങ്കില്‍ പലരേയും കാണുമ്പോള്‍ ആശയക്കുഴപ്പം കാരണം തിരിച്ചറിയാനും സാധിക്കുന്നില്ല.സൗഹൃദങ്ങളൊന്നും ആയിട്ടില്ല.

വഴികള്‍ പഠിച്ചു.കടകള്‍ പഠിച്ചു.ഓഫീസിലെ രീതികള്‍ ഏറ്റവുമാദ്യം പഠിച്ചു.വീട്ടിലേയ്ക്കു കത്തയക്കാന്‍ പോസ്റ്റാഫീസുമായും ഒരു ആത്മബന്ധം സ്ഥാപിച്ചെടുത്തു.

പഠനത്തിന്റെ ഇടവേളകളില്‍ ലൈനടി സ്വപ്നം തള്ളിക്കയറി വരുന്നുണ്ട്.

നല്ല കാര്യങ്ങള്‍ സമയമെടുത്തേ നടക്കാറുളളൂ  എന്നാണല്ലോ!അതുകൊണ്ടാവാം ആ നാടന്‍ സുന്ദരിയെ ഇതുവരെ കാണാത്തത്.

നടപ്പുവഴിയിലെ വീടുകളുടെ വിശദാംശങ്ങളൊന്നും പഠിച്ചില്ല എന്ന കാര്യം പറഞ്ഞല്ലോ?അതിലൊരു ഒറ്റപ്പെട്ട വീടിനോട് എന്തോ ഒരടുപ്പം തോന്നുന്നില്ലേ എന്നൊരു സംശയം ബലപ്പെടുകയാണ്.വേലിപോലെ വളര്‍ന്നുനില്‍ക്കുന്ന സസ്യലതാതികള്‍ക്കിടയില്‍ ആ വീട് ചിപ്പിക്കുള്ളിലെ മുത്തുപോലെ ഗുപ്തമായി ഇരിക്കുകയാണ്.ഒരിക്കലും അവിടെനിന്ന് വലിയ ശബ്ദങ്ങളൊന്നും കേട്ടിട്ടില്ല.ഒരു സുന്ദരിയുടെ പൂര്‍വ്വാശ്രമമാകാനുള്ള യോഗ്യതകളൊക്കെ ആ വീടിനില്ലേ?അങ്ങിനെയൊരു ദിവസമാണ് മയൂരകര്‍ണ്ണങ്ങളില്‍ ഇടിമുഴക്കമെന്നപോല്‍ ഒരു സംഗീതാത്മക സ്വരം ആ വേലിക്കെട്ടിനകത്തുനിന്ന് കേട്ടത്.

ഒരു കൊലുസ്സിന്റെ.....കൊഞ്ചല്‍!!

സുന്ദരിയുടെ പൂര്‍വ്വാശ്രമമാക്കാന്‍ പറ്റിയ വീടു തന്നെ..സംശയമില്ല.മനം തുടികൊട്ടിപ്പറന്നു..ഇടക്കിടെ..അടിക്കടി!

ഒരു നോക്കു കാണണം!

കൊലുസ്സുനാദശ്രവണം പതിവായി.ഒരിക്കല്‍ കേട്ടാല്‍ പിന്നെ എപ്പോഴും കേള്‍ക്കുമല്ലോ!എന്തെങ്കിലും കാരണം പറഞ്ഞ് അകത്തു കയറി ഒന്നു കാണണം.

താന്‍ പാതി ദൈവം പാതി എന്നല്ലേ.ദൈവം ഈസി ആയ പാതി ചെയ്തു കഴിഞ്ഞു.ഇനി റിസ്കുളള പാതി ഞാനും ചെയ്യണമല്ലോ!

വേലിക്കിടയിലൂടെ നോക്കുന്നത് ശരിയല്ല.ആരെങ്കിലും കണ്ടാല്‍!!

അങ്ങിനെ....കണക്കുകൂട്ടലുകളുടേയും ധൈര്യം സംഭരിക്കലിന്റേയും രണ്ടു മൂന്നു നിദ്രാവിഹീന ദിനങ്ങള്‍ക്കപ്പുറം,ഓഫീസില്‍ നിന്നുള്ള മടക്കയാത്രയില്‍ എന്തെങ്കിലും കാരണം പറഞ്ഞ് സുന്ദരീഗൃഹത്തില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചു.

തടിക്കഷണങ്ങള്‍ ഫ്രെയിമില്‍ നിരക്കാവുന്ന തരത്തിലുള്ള പടിക്കെട്ട് കയറി.നല്ല പരിഭ്രമമുണ്ട്.വടിപോലിരുന്ന ഷര്‍ട്ടൊക്കെ വിയര്‍പ്പില്‍ മുങ്ങിയോ?അകത്തെ നിശബ്ദതയ്ക്ക് അല്‍പ്പം ഭയപ്പാടിന്റെ ഗന്ധവുമുണ്ടോ?

എന്തായാലും ഇറങ്ങിപ്പുറപ്പെട്ടു.ടെക്നിക്കലി,പടിപ്പുര കയറി പുറപ്പെട്ടു.

വിളിച്ചുനോക്കിയാലോ?വിളിച്ചു.

"ഹലോ,ഇവിടാരുമില്ലേ?"

നിശബ്ദത തന്നെയായിരുന്നു മറുപടി.അകത്ത് വെട്ടവും വെളിച്ചവുമൊന്നുമില്ല.പാതി ചാരിയ വാതിലിന്റെ പാളികള്‍ക്കപ്പുറത്തെ നിഗൂഢമായ ഇരുട്ടിലേയ്ക്ക് നോക്കിക്കൊണ്ട് സംശയിച്ച് നില്‍ക്കവേ,പൊടുന്നനെ..

ആനക്കോണ്ടയുടെ വളയത്തില്‍ പെട്ടതുപോലെ അസ്ഥികളൊടിയുന്ന അനുഭവം;പിന്‍കഴുത്തില്‍ ഒരു കാട്ടുമൃഗത്തിന്റെ നിശ്വാസത്തിന്റെ ചൂടും ബഹളവും.ആനക്കോണ്ടയല്ല.ആനക്കോണ്ട സൈസുള്ള കൈകളാണ് ഞെരിക്കുന്നത്.ശബ്ദമുണ്ടാക്കണമെന്നുണ്ട്.ശ്വാസം കഴിക്കാന്‍ സാധിച്ചിട്ടല്ലേ ശബ്ദമുണ്ടാക്കല്‍!അസ്ഥികളെല്ലാം ഞെരിഞ്ഞ് പഴന്തുണിപ്പരുവമായപ്പോള്‍ എന്നെ അവള്‍ മുറ്റത്തു നിക്ഷേപിച്ചു.

"അയ്യോ..അമ്മേ..നാട്ടാരേ..ഓടിവായോ..ഈ സാറെന്നെ.."ഭീകരരൂപിണിയുടെ ആശ്ചര്യജനകമായ നീക്കം.

വേലിപൊളിച്ചോ മറ്റോ ഉടനടി രണ്ട് ഘടോല്‍ക്കജന്‍മാര്‍ ആ മുറ്റത്തെത്തി.

അലിവോടെ താങ്ങിയെണീല്‍പ്പിച്ചു കാളംപൂളം തല്ലി.പാലക്കാടന്‍ തോര്‍ത്തുകൊണ്ട് മുറ്റത്തെ തെങ്ങില്‍ കെട്ടി.

എല്ലാം ഒരു സ്വപ്നംപോലെ.

താമസംവിനാ ഒരുപാടാളുകള്‍ ആ മുറ്റത്തെത്തി.അടുത്തുവന്നൊന്ന് നോക്കിയതിനുശേഷം എല്ലാവരും വട്ടംകൂടി ചര്‍ച്ചക്കുശുകുശുപ്പ് ആരംഭിച്ചു.അവസാനം ശാന്തസുന്ദരനായ ഒരു അപ്പാപ്പന്‍ "സാറിനെ കെട്ടിയിട്ട് തല്ലണ്ട ആവശ്യമൊന്നുമില്ല.പറഞ്ഞാല്‍ മനസ്സിലാവുന്ന ആളാണ്.വേറെ പ്രശ്നമൊന്നുമില്ല.
പ്രായമിതല്ലേ?അവിവാഹിതനും.മാന്യമായി ആ ചടങ്ങ് നാട്ടുകാര്‍ കാരണവന്‍മാരായി നമുക്കങ്ങ് നടത്താം"എന്ന് ഉറക്കെ പറഞ്ഞുകൊണ്ട്  എന്റെ അടുത്തേയ്ക്കു വന്നു.

"എന്നാലും സാറിനിതിന്റെ വല്ല ആവശ്യവുമുണ്ടാരുന്നോ?"അപ്പാപ്പന്‍.

"തല കറങ്ങിയപ്പോള്‍ ഇത്തിരി വെള്ളം വാങ്ങി കുടിക്കാന്‍,വീടറിയാതെ.."ഞാന്‍ ഗദ്ഗദകണ്ഠനായി.

"വെള്ളംകുടി,വെള്ളംകുടിയേ..ആഹഹാ."അപ്പാപ്പന്‍ ഉറക്കെപ്പറഞ്ഞു.എല്ലാവരും ചിരിച്ചു.

"ഇവിടെ ഈ വീട്ടില്‍ ജാനകീടടുത്ത് വെള്ളംകുടിക്കാര്‍ ഒരുപാടുണ്ടാരുന്നു.എന്തായാലും അവളുടെ യോഗത്തിന് ഇനി സര്‍ക്കാര്‍ ശമ്പളത്തില്‍ ജീവിക്കാമല്ലോ!"അപ്പാപ്പന്‍ എന്നോടായി പതിയെപ്പറഞ്ഞു.

"സത്യം പറഞ്ഞതാ അപ്പച്ചാ..ഒരു ദുരുദ്ദേശത്തോടുകൂടിയും വന്നതല്ല..
നിങ്ങളുടെ വീട്ടിലാര്‍ക്കെങ്കിലുമാണ് എന്റെ അവസ്ഥ വരുന്നതെങ്കിലോ?"ഞാനവസാനവട്ട അപേക്ഷാഫോറം പൂരിപ്പിച്ചു.

"ഞങ്ങടെ വീട്ടിലാര്‍ക്കും വെള്ളംകുടിയുടെ സൂക്കേടില്ല സാറേ!വീട്ടിലെ കാര്യമോര്‍ത്താണെങ്കില്‍ ഞങ്ങളു പറഞ്ഞു ശരിയാക്കാം.ഇത്തരം വിഷയങ്ങള്‍ നയത്തില്‍ പരിഹരിക്കാന്‍ ഈ നാട്ടുകാരെ കഴിഞ്ഞേ വേറെ ആളുകളുള്ളൂ.അല്ല..അതു സാറിനു വഴിയേ മനസ്സിലായിക്കൊള്ളും."അപ്പാപ്പന്‍ എന്റെ വിവാഹമാശീര്‍വദിച്ചേ പോകൂ.

വധുവിനെ ഞാനൊന്നു നോക്കി.നാലഞ്ചു പേരുടെ വലിപ്പമേ ഉള്ളൂ.കോങ്കണ്ണുണ്ടോ?ഉണ്ട്.എന്തിനു നോക്കുന്നു.കിണറ്റില്‍ ചാടി ചാകാനിറങ്ങിയവന്‍ കിണറ്
റിങ്ങ് വാര്‍ത്തതാണോ എന്നു നോക്കേണ്ടതുണ്ടോ!

"എന്നാലും അപ്പച്ചാ..ആ സ്ത്രീയെ കണ്ടാല്‍ തന്നെ പേടിയാകുന്നു.പിന്നെ ഞാനെങ്ങിനാ..."
"
പേടിക്കാനൊന്നുമില്ല.ആദ്യത്തെ കെട്ട്യോനിവിടെ കിടന്ന് ചത്തതിന്റെ കേസില്‍ ജാനകിയെ വെറുതെ വിട്ടതല്ലേ?പിന്നെയെന്താ!?"

ഇനിയെന്തു പറയാന്‍??!!

അച്ഛനേയും അമ്മയേയും ഒക്കത്തിരുത്തി വളര്‍ത്തിയ താമസിച്ചു കിട്ടിയ കുഞ്ഞിപ്പെങ്ങളേയുമോര്‍ത്തു.

ജാനകിയുടെ കൊലുസ്സ് അതിനിടെ ഒന്നു കിലുങ്ങി.യമധര്‍മ്മന്റെ പോത്തിന്റെ മണിയടിപോലത്തെ കിലുക്കം.
ആരുടെയെങ്കിലും രണ്ടുപേരുടെ
 അരഞ്ഞാണമാവണം കൊലുസ്സായിട്ടിരിക്കുന്നത്. 
മനസ്സുവീണ്ടും രംഗബോധമില്ലാതെ സിനിമാപ്പാട്ടു പാടിത്തുടങ്ങി.
'മുത്തുമഴക്കൊഞ്ചല്‍ പോലെ..
യു ആര്‍ മൈ ഡെസ്റ്റിനി.."

നീ എന്റെ വിധി ആണെന്ന്!!

"മുദ്രപ്പത്രത്തേല്‍ ഒപ്പിടുവിച്ച് വാങ്ങിയിട്ട് സാറിനെ വേണെല്‍ വിട്ടേക്കാം.എല്ലാരും കണ്ടുകഴിഞ്ഞതല്ലേ!?"അപ്പാപ്പന്‍.