അയാള്‍: "പഴയ പകല്‍ക്കിനാവുകള്‍ക്ക് ജീവന്‍ കൊടുക്കണമെന്നുണ്ടോ മനസ്സില്‍?എല്ലാവരും ജീവിക്കാന്‍ തന്നെയാണ് ശ്രമിക്കുന്നത് എന്നതിനപ്പുറം മറ്റൊന്നും പറയാനില്ല."
അവള്‍:"കാര്യങ്ങളൊക്കെ ദൈവനിശ്ചയം പോലെ നടക്കുന്നു.ഞാന്‍ സന്തോഷവതിയാണ്.പറഞ്ഞതു മനസ്സിലായി എന്ന് വിശ്വസിക്കുന്നു."
അയാള്‍: (പിന്നെ എന്താണാവോ സന്തോഷം ശബ്ദത്തില്‍ നിഴലിക്കാത്തത്?! എല്ലാ തീരുമാനങ്ങള്‍ക്കും ചെവി തന്നിട്ടുണ്ട്. വിലപേശുകയാണെന്നറിഞ്ഞിട്ടും, ജീവിതത്തിന്റെ തീച്ചൂളയില്‍ ചവിട്ടിനില്‍ക്കുമ്പോളും, സ്നേഹത്തിനും സംശയത്തിനും ആശങ്കക്കും ദുരഭിമാനത്തിനും പ്രായോഗികതക്കും സ്വാര്‍ത്ഥതയ്ക്കും കച്ചവടത്തിനും തൊഴില്‍പരമായ ചോദ്യംചെയ്യല്‍ മുറകള്‍ക്കും ഇടയില്‍ ഓടിക്കളിക്കുന്ന വികാരപ്രകടനങ്ങള്‍ക്കെല്ലാം നിന്നുതന്നിട്ടുണ്ട് - ദൈവനിശ്ചയം പണ്ടെങ്ങോ പകല്‍ക്കിനാവില്‍ കണ്ടിട്ടും.ജീവിതഭാരങ്ങളുടെ തീച്ചൂളയില്‍ നിന്ന് മനുഷ്യസാധ്യമായ സ്ഥിരതയോടെ കരകയറാന്‍ ശ്രമിക്കുന്നതിനിടയിലും മറ്റുള്ളവരോടൊപ്പം സമയവും സൗഹൃദവും പങ്കുവെക്കുന്നത് അവിശ്വസ്തതയാണെന്നും കാപട്യമാണെന്നും പറഞ്ഞതും കണ്ടില്ലെന്നു വെച്ചിട്ടുണ്ട്.പിതൃസമാനം ദുഃഖങ്ങളെല്ലാം നെഞ്ചില്‍ പേറണമെന്ന സമര്‍ത്ഥമായ നിര്‍ദ്ദേശവും മനസ്സിലാക്കിയിട്ടുണ്ട്.പിന്നെയും.....) "പൂര്‍ണ്ണമായും മനസ്സിലായി..ചിലപ്പോള്‍ നമ്മള്‍ ഒരേ ചിന്താഗതിക്കാരാവാം.ലോകത്തെ ഭരിക്കുന്നത് അസുരക്ഷിതത്തവും..എല്ലാ വിധ മംഗളാശംസകളും..എന്റെ മനസ്സ് ഞാനെന്നും ഇറക്കിവെക്കാനിഷ്ടപ്പെട്ടത് കോറിയിടുന്ന അക്ഷരങ്ങളിലാണ്..അതില്‍ പ്രണയവും വിരഹവും വിഷയമാവാം.അതില്‍ (ഇതുവരെയെന്നപോലെ) ഇടപെടരുത്.ഇടപെട്ടാല്‍ എന്റെ സ്വരം മാറും..വെറുക്കാനിടയാവും."
അവള്‍:"എഴുതരുതെന്നും ഞാന്‍ പറഞ്ഞിട്ടില്ല."
അയാള്‍: (പറഞ്ഞാലും സമ്മതിക്കില്ല..സംയുക്തമായി വ്യവസായം ചെയ്യാന്‍ പദ്ധതിയിട്ട ഒരാള്‍ കുറ്റവും പറഞ്ഞ് പോയെന്നുകരുതി സ്വന്തം കച്ചവടം പൂട്ടിയവരെ ജോലിസ്ഥലങ്ങളിലൊരിടത്തും കണ്ടിട്ടില്ല.) "ഊണ് കഴിഞ്ഞോ?"
അവള്‍: "ഇല്ല..ചായ കുടിച്ചു."
അയാള്‍: "ഉച്ചക്ക് ഒന്നരക്കോ?"
അവള്‍: (തീരാത്ത മൗനം)
അയാള്‍:(ദൈവനിശ്ചയത്തിന്റെ സന്തോഷം മൗനമായും തറുതലയായും പ്രകടമാകുമായിരിക്കും.
പ്രായോഗികബുദ്ധിയുടെ സാക്ഷ്യപത്രങ്ങളൊരുപാടുള്ള , ഉപദേശിച്ചു മാത്രം ശീലമുള്ള ഒരാളോട് ഭാവിയിലെ എഴുതാനിരിക്കുന്ന പ്രണയത്തിലിടപെടാന്‍ പാടില്ല എന്നൊക്കെ പറയാന്‍ പാടില്ലായിരുന്നുവെന്നാണോ? ദൈവനിശ്ചയം പ്രഖ്യാപിക്കുമ്പോള്‍ കണ്ണീരൊഴുക്കുകയോ വിധിയെ പഴിക്കുകയോ ആശ്വസിപ്പിക്കുകയോ ചെയ്യാതിരുന്നതിനാലാകുമോ? കടലിനക്കരെ അസന്നിഗ്ദാവസ്ഥയെന്നറിയുമ്പോള്‍ നെടുവീര്‍പ്പുകളയച്ചു തരുന്ന, കടലിനിക്കരെ വന്ന് കാണുമ്പോള്‍ അമ്പരപ്പ് കലര്‍ന്ന ഗൗരവത്തില്‍ ദൈവനിശ്ചയം വിളമ്പുന്ന അവളുടെ വിശ്വസ്തതക്കൂടുതല്‍ ആണോ പ്രശ്നം.
വായിക്കുന്ന പട്ടിയെ വാക്കുകൊണ്ടെറിഞ്ഞ് ഓടിക്കാം..വാക്കുകളെറിഞ്ഞ് കൊടുത്ത് ശ്രദ്ധ മാറ്റി വിടുകയുമാവാം എന്നാണോ?
പിച്ചക്കാരന്‍ വെച്ചുനീട്ടുന്നത് തട്ടിപ്പറിച്ച് കുലീനത്വം നിലനിര്‍ത്തുന്ന രാജകീയമായതെന്തോ ആണോ?)
ദൈവനിശ്ചയങ്ങളിലൂടെ വിശ്വസ്തതയുടെ എക്സ്പയറി ഡേറ്റ് കഴിയും വരെയെങ്കിലും എഴുത്തില്‍ പ്രണയം നിര്‍ബന്ധമായും ഉണ്ടാവണമെന്നതായിരുന്നു തീരുമാനം.