Tuesday, 7 October 2014

AIDS

 അതി നാടകീയമായ ഈ മള്‍ട്ടികളര്‍ സിനിമാസ്കോപ്പ് കഥ നടക്കാന്‍ വിധിക്കപ്പെട്ടത് ഭൂമിയുടെ പയോധരങ്ങളെ ഈമ്പി വലിച്ചു കുടിച്ച് അച്ചായന്‍മാര്‍ എന്നൊരിനം മനുഷ്യര്‍ക്കു, വലിച്ച് വിടാവുന്ന ഒട്ടുവള്ളിയും ഷീറ്റും ധാര്‍ഷ്ട്യവും കൈയ്യൂക്കും സമ്മാനിക്കുന്ന റബ്ബര്‍ മരങ്ങളാല്‍ നിറഞ്ഞ തിരുവിതാംകൂറിന്റെ മണ്ണിലെ ആതുരശുശ്രൂഷാ കേന്ദ്രത്തിലാണ്. പ്രസ്തുതകേന്ദ്രം സര്‍ക്കാര്‍വകയും പുതുമഴക്ക് ഈയല്‍ പോലെ കുഞ്ഞുഭിക്ഷഗ്വരന്‍മാരെ പടച്ചു വിടുന്നതില്‍ കേള്‍വി കേട്ടതുമാണ്..ജലദോഷപനിയുമായി നടന്നു ചെല്ലുന്നവരെ ഡെങ്കുപനിയുമായി പൊതിഞ്ഞു തിരിച്ചയക്കാറുണ്ട് എന്നതു മാത്രമാണ് കുറ്റമായി എന്തെങ്കിലും പറയണമെന്നുള്ളവര്‍ക്കു പറയാനാവുന്നത്..

രംഗം പിന്നെയും ചെറുതാവുന്നു -ടെലസ്കോപ്പിക്ക് വ്യൂവില്‍ നിന്നു മൈക്രോസ്കോപ്പിക് വ്യൂവിലേക്ക് ക്യാമറക്കണ്ണുകള്‍ ചൂഴ്ന്നിറങ്ങുന്നു- ഒരു വാര്‍ഡ് വരെ,സരസന്‍മാരുടെ ഒരു വാര്‍ഡ്. കണ്ണാടിക്കൂടില്ലാത്ത കാഴ്ചബംഗ്ളാവ് പോലെ..ബോധമുള്ളതും ഇല്ലാത്തതും ജനിച്ചപ്പോഴേ ഇല്ലാതിരുന്നവരും വയറിങ്ങ് കഴിഞ്ഞതും കഴിയാത്തതും ആയ കുറേ ആളുകള്‍..ക്യാമറ കണ്ണുകള്‍ പതിയുന്നത് മദ്ധ്യവയസ്കനായ കൃശഗാത്രനില്‍.വ്യാജമദ്യം..കരുത്ത് തെളിയിക്കാനായി ആനമയക്കി കഴിച്ചു പോലും.ആനമയക്കി പോയിട്ട് കൊതുകു മയക്കി പോലും താങ്ങാനുള്ള ത്രാണി ആ ബോഡിക്ക് ഇല്ലെന്ന് പ്രീസ്കൂ ള്‍ പുള്ളേര്‍ക്കു പോലും വ്യക്തം. നേരത്തേ പറഞ്ഞ ജന്‍മനാ ബോധമില്ലാ കാറ്റഗറി ആയതുകൊണ്ട് ബോധം കെട്ടിട്ടില്ല.ശിവഭഗവാന്റെ മുടിക്കെട്ടിനുള്ളില്‍ ബന്ധനസ്ഥയായ പുണ്യനദി പോലെ കട്ടിലില്‍ ഞളിപിരി കൊള്ളുകയാണ് അര്‍ദ്ധനഗ്നന്‍. ബന്ധുജനങ്ങളില്‍ നിസംഗത.പ്രാണപ്രിയക്കോ വെണ്ണക്കുടം തച്ചുടച്ച കള്ളകണ്ണനോട് യശോദമമ്മിക്ക് തോന്നാവുന്ന ഒരു ഭാവം മാത്രം.
ഷാപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ വരെ ആയേക്കാമായിരുന്ന ദേഹത്തില്‍ ജീവന്‍ പിടിച്ചുനിര്‍ത്താനായി നഴ്സും പുള്ളേര്‍ കൊടുത്ത ഏതോ ചൈനീസ് കുത്തിവെപ്പിന്റെ പുറത്താണീ കുങ് ഫൂ.

അടുത്ത കട്ടിലിനവകാശി അടിതെറ്റിയ ഒരു കൊമ്പനാണ്..യുവാവ്, അജാനബാഹു..പക്ഷേ ക്വിന്റലെടുത്തിരുന്ന ഉടലിനിപ്പോള്‍ തന്നിഷ്ടത്തിനു ചലിപ്പിക്കാന്‍ നാവ് മാത്രം. കൂട്ടിലടച്ച സിംഹത്തേപോലെ ബെറ്റര്‍ഹാഫിനെ ഭരിച്ചും ഭര്‍ത്സിച്ചും പഴയ ലോഡിംഗ് കാല ഹമ്മിങ്ങുകള്‍ പാടിയും നേരംപോക്കുന്നു.

ക്യാമറയുടെ പോക്ക് കെട്ടുകഥകളിലേക്കോ? അജ്ഞാതദ്വീപിലെ പഞ്ഞിതാടിയുള്ള കുള്ളന്‍ അപ്പൂപ്പനും കാലടികളില്‍ സ്പ്രിംഗ് ഘടിപ്പിച്ച പോലെ തെറിച്ച് നടക്കുന്ന കുള്ളത്തി അമ്മൂമ്മയും. അപ്പൂ പ്പന്‍ തന്റെ മാളത്തില്‍ വിറച്ചു കൊണ്ട് കിടപ്പാണ്. അമ്മൂമ്മ ബൗണ്‍സ് ചെയ്ത് നടന്നു അമ്പരപ്പിക്കും വേഗതയില്‍ ആര്യപുത്രനെ ശാസിക്കുന്നു, ലാളിക്കുന്നു, ഊട്ടുന്നു, ഉറക്കുന്നു.

അടുത്തതായി വയറിങ്ങും ബാഗുകളുമായി ആന്തരാവയവങ്ങള്‍ കൈയ്യിലെടുത്തു നില്‍ക്കുന്നൊരു മഹാനാണ്. മലമൂത്രസഞ്ചികള്‍ പോക്കറ്റിലാക്കി നടന്നു ചെന്ന് സ്വന്തമായി സംഘടിപ്പിച്ച കോള കുപ്പിയില്‍ മൂക്കിലെ റ്റ്യൂബ് കുത്തിയിറക്കി ഗുരുവായൂര്‍ കേശവന്‍ തെളിനീര് കുടിക്കും ഗാംഭീര്യത്തില്‍ സിപ്പ് ചെയ്യുന്നൂ  ഗാന്ധിയന്‍മരണശേഷം നടന്നുചെന്നു കുഴിയില്‍ കിടക്കാനുള്ളൊരു ഭാവമുണ്ട് ആശാന്.

പിന്നെ കാമറാന്‍ ഒളിഞ്ഞുനോക്കിയത് ജീവനുണ്ടോ എന്നു ചോദിച്ചാല്‍ ഒരു അപവാദം പറയുന്ന കുറ്റബോധത്തോടെ മാത്രം ഉണ്ടെന്നു പറയാവുന്ന ഒരു ജീവിയിലേക്കാണ്.ജീവനും ആരോഗ്യവും ഒട്ടുമില്ലെങ്കിലും സ്വന്തമായി ഒരു പെന്‍സില്‍മാര്‍ക്ക് ആര്യപുത്രിയും ഒരു ഡസന്‍ മൂക്കള പിള്ളേരും (ആണും പെണ്ണും )ഇടിവണ്ടിപോലൊരു പെങ്ങളും കത്തി കരിഞ്ഞ വിറകിന്‍ കൊള്ളിമേല്‍ ചട്ടയിട്ടപോലൊരു മാതാശ്രീയും -അങ്ങിനെ ആകെമൊത്തത്തില്‍ ഒരു ധനികനാണ് കക്ഷി.മൂക്കളകള്‍ അന്യരുടെ ആന്തരാവയവ ബാഗുകളില്‍ തൂങ്ങിയാടിയും തറയില്‍ കിടക്കുന്ന റസ്കിന്‍ കഷണങ്ങള്‍ നുണഞ്ഞും വായു വലിച്ചു കിടക്കുന്നവരുടെ കട്ടിലിനടിയില്‍ ഒളിച്ചേ കണ്ടേ കളിച്ചുമൊക്കെ തിമിര്‍ക്കുകയാണ്. രോഗിയുടെ മൂക്കിലൂടെ മഞ്ഞദ്രാവകം ഒലിച്ചിറങ്ങുന്നു.വീട്ടിലെ ശയ്യയില്‍ നിന്ന് ഏതോ പേടി സ്വപ്നത്തിന്‍ സ്വാധീനത്താല്‍ നിലത്ത് തലയിടിച്ച് വീണു എന്നാണ് ഭാര്യ നല്‍കുന്ന കേസ് ഹിസ്റ്ററി.

കാമറയൊന്നു വട്ടം കറങ്ങിയല്ലോ..കാരണമുണ്ട്.സില്‍ക്ക് ജുബ്ബായും ഡബിള്‍ മുണ്ടും ചന്ദനക്കുറിയുമായി നമ്മുടെ വ്യാജമദ്യത്തിന്റെ ഒരു ബന്ധുജനം എത്തിയിരിക്കുന്നു. മെത്രാനച്ചന്‍ കുര്‍ബാന ചൊല്ലാന്‍ നില്‍ക്കുന്ന പോസില്‍ നിന്നുകൊണ്ടു രോഗവിവരങ്ങള്‍ തിരക്കി മരണ തീയതി മനഃകണക്കായി കൂട്ടി. ഇതിനിടയില്‍ സംഗതിവശാല്‍ ഈ ദേഹത്തിന്റെ ശ്രദ്ധ ശയ്യയില്‍ നിന്നു വീണു ശയ്യാവലംബിയായവനിലേക്കു തിരിഞ്ഞു.ഞൊടിയിടയില്‍ അദ്ദേഹത്തിനുള്ളിലെ ഗാന്ധിയും ഫാദര്‍ ഡാമിയനും മദര്‍ തെരേസയുമെല്ലാം സടകുടഞ്ഞെണീറ്റു.കട്ടിലിനടിയില്‍ നിന്നൊരു കസേര കയ്യേറി സില്‍ക്ക് ദീനാനുകമ്പ പകര്‍ത്താന്‍ തുടങ്ങി. ശയ്യാവലംബിയുടെ നിശബ്ദ പ്രാര്‍ത്ഥന കേട്ടാവും കാലന്‍ തന്റെ ഫോര്‍ വീലറിന്റെ ഇഞ്ചിന്‍ ഓഫ് ആക്കാതെ ചാടിയിറങ്ങി കട്ടില്‍ കാലിയാക്കി പറന്നു. ഡസന്‍ തൊണ്ടകളില്‍ അലമുറ ഉയര്‍ന്നു. അടുത്തുള്ള ദുര്‍ബലഹൃദയര്‍ മൃതപ്രായരായി.കിടന്നുരുണ്ടും പിടഞ്ഞും നിരങ്ങിയും മാറത്തടിച്ചും ആര്‍ക്കും കുറ്റം പറയാനൊരു പഴുതു കൊടുക്കാതെ മരണാനന്തര അലമുറ ചടങ്ങുകള്‍ നടക്കുമ്പോള്‍ പെട്ടെന്ന് ശവത്തിന്റെ ചൂ രടിച്ച് കഴുകത്തികള്‍ നീലയും വെള്ളയും സാരിയില്‍ രംഗത്തിറങ്ങി. കട്ടില്‍ ഒഴിവാക്കണം. അലമുറത്തൊഴിലാളികള്‍ കളം ഒഴിയാന്‍ ഭാവമില്ല. ക്ഷമ നശിച്ച കഴുകത്തികള്‍ പൂഴിക്കടകന്‍ പുറത്തെടെത്തു. "കാറുന്ന കണ്ടില്ലേ? ഏയ്ഡ്സ് ആരുന്നു."വാര്‍ഡില്‍ മുടിയിഴകള്‍ വീഴുന്ന ശബ്ദം വരെ കേള്‍ക്കാവുന്ന നിശബ്ദത. കണ്ണീര്‍ വരെ വന്നവഴിയേ ഗ്രന്ഥിയിലേക്കു മടങ്ങി.

സില്‍ക്കന്‍ 11 kvലൈനില്‍ നിന്നു ഷോക്കടിച്ചപോലെ കസേരയും മറിച്ചിട്ടു ബന്ധുക്കള്‍ക്കിടയിലേക്ക് തെറിച്ചു വീണു. കിതപ്പാറ്റിയ ശേഷം മൊഴിഞ്ഞു "ഇതിനെയൊക്കെ ഇവിടെയാരാ കയറ്റിയത്?". സാക്ഷരകേരളത്തിന്റെ വിനീത പുത്രന്‍ സ്വന്തം കൈകാലുകളില്‍ മുറിവ് ഉണ്ടായിരുന്നോ എന്ന പരിശോധനയിലേക്ക് കടന്നു.മനഃസാക്ഷിയുടെ തരിയെങ്കിലുമുള്ള ഒരു വൈറസും അദ്ദേഹത്തെ ആക്രമിക്കില്ല.


1 comment: