വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു വാക്കാണ് ഡിസ്കഷന്‍.ചര്‍ച്ച ചെയ്യല്‍ (അതിനുശേഷം നിഗമനം,പ്രവൃത്തനം)എന്ന് പരക്കെ പറയപ്പെടുന്ന ഈ വാക്കിന്റെ സത്യം ഹാര്‍പ്പിക്കടിച്ച ടോയ്ലറ്റിലെ കീടാണുക്കളുടെ എണ്ണം പോലെ 0.001 പേര്‍സെന്റാണ്.ലോകത്തിലൊരിടത്തും ഡിസ്കഷന്‍ അക്ഷരാര്‍ത്ഥത്തില്‍ നടക്കാറില്ല.പിന്നെയോ അജണ്ടകള്‍ തമ്മിലുള്ള വടംവലിയോ ഗുസ്തി മത്സരമോ ആണ് നടക്കാറുള്ളത്.ഡിസ്കഷന്‍ എന്ന വാക്ക് കള്ളമാണ്.അതിന്റെ നിര്‍വ്വഹഹണവും പരിണിതഫലവും ശരിയോ തെറ്റോ എന്ന് സാമാന്യവത്കരിക്കാനുമാവില്ല.
Tuesday, 21 June 2022
Sunday, 22 May 2022
പാര്‍ശ്വവത്കൃതം
'അടിച്ചമര്‍ത്തപ്പെട്ടവര്‍!','പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍!'...എന്നും എപ്പോളും ഉയര്‍ന്നു വരുന്ന പ്രശ്നമാണിത്.
എന്തുകൊണ്ടായിരിക്കും ഇതുപോലുള്ള പ്രശ്നങ്ങള്‍ അവസാനിക്കാതെ പോവുന്നത്?
ചിന്തനീയമല്ലേ?
കുറേയേറെ ചിന്തിച്ചതിലും നിരീക്ഷിച്ചതിലും നിന്ന് പാര്‍ശ്വവത്കരണത്തില്‍ 'ഭാഷാപരമായ' സ്വാധീനം വളരെയധികമാണെന്ന് തോന്നി.
എങ്ങിനെയാവും ലോകത്ത് ആദ്യമായി സവര്‍ണ്ണന്‍/ഉയര്‍ന്ന ജാതിക്കാരന്‍/പ്രത്യേക പ്രിവിലേജുകളുള്ള ആള്‍ ഉണ്ടായിട്ടുണ്ടാവുക?
ലളിതമായി ഭാവന വിടര്‍ത്തി ഒന്നു ചിന്തിച്ചാലോ?
അവര്‍ തന്നെ അന്നത്തെ സമൂഹത്തിലെ നിലവാരത്തേക്കാള്‍ ഉയര്‍ന്ന എന്തെങ്കിലും പ്രത്യേകതകള്‍ - ഉയരമോ,പേശീബലമോ,വാക്ചാതുരിയോ,സംഘടനാശേഷിയോ - ഉപയോഗിച്ച് മറ്റുള്ളവരെ ആശ്ചര്യപ്പെടുത്തി സ്വയം ഉയര്‍ന്നയാളെന്ന് സ്ഥാപിച്ചെടുത്തതായിരിക്കണം.
ഈ പ്രസ്താവന മനസ്സിലാക്കാന്‍ മടി തോന്നുന്നുവെങ്കില്‍ മതഗ്രന്ഥങ്ങളെടുത്തു നോക്കൂ.എല്ലാത്തിനും കാരണമെന്ന് കരുതപ്പെടുന്ന ദൈവം/ദേവന്‍ പോലും എത്രയോ തവണ താനാണ് ദൈവം,താനാണ് ദേവന്‍ എന്ന് പറയുന്നുണ്ട്.
ഒരു വീട്ടിലോ സംഘടനയിലോ സ്ഥാപനത്തിലോ ആണെങ്കിലും ഞാനാണിവിടുത്തെ അധികാരി എന്ന് പലവട്ടം പറയേണ്ടി വരുന്നത് നമ്മള്‍ ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ!
സവര്‍ണ്ണരും ഇപ്രകാരം സ്വന്തം സ്ഥാനം പറഞ്ഞുറപ്പിച്ചത് തന്നെയാവണം!!
ഇനി ഇതൊന്നു തിരിച്ചു ചിന്തിച്ചാലോ?പാര്‍ശ്വവത്കരിക്കപ്പെട്ടവരെ സംഘടിപ്പിക്കാന്‍ ഇന്ന് പല വേദികളുമുണ്ട്.എല്ലാ വേദികളിലും അവര്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരാണെന്ന് ഏറ്റ് പറയുന്നുമുണ്ട്.ദൈവവും സവര്‍ണ്ണരുമൊക്കെ സ്വയം പറഞ്ഞ് ഇടം പിടിച്ചെടുത്തവരാണെങ്കില്‍ പാര്‍ശ്വവത്കൃതരും സ്വയം അതേ വിശേഷണം നടത്തിക്കൊണ്ടിരുന്നാല്‍ കൂടുതല്‍ പാര്‍ശ്വവത്കരിക്കപ്പെടുകയല്ലേ സംഭവിക്കൂ?!!
സമൂഹത്തിലെ സ്ത്രീകളുടെ ഉദാഹരണമെടുക്കൂ.ബഹിരാകാശയാത്ര നടത്തി തിരിച്ചു വരുന്ന ഒരു വനിതയെ നോക്കിയും 'ഒരു പെണ്ണായിട്ടും അവളിതൊക്കെ സാധിച്ചില്ലേ!'എന്ന് അത്ഭുതം കൂറുന്ന ഒരു സമൂഹത്തില്‍ ഇത്തരം ' (പെണ്ണ്)ആയിട്ടും' എന്ന മനോഭാവം ഒരു കാലത്തും മാറുമെന്ന് തോന്നുന്നില്ല.
മനുഷ്യരെല്ലാവരും ജീവശാസ്ത്രപരമായി 99.9 ശതമാനം തുല്യരാണെന്ന് തെളിയിക്കപ്പെട്ട ഈ കാലത്ത് അത്തരമൊരു തുല്യതാബോധം തലച്ചോറില്‍ പാകി വളര്‍ത്താതെ ഒരു സാമൂഹിക അസന്തുലിതാവസ്ഥയും മാറുമെന്ന് തോന്നുന്നില്ല.'വണ്‍ എമങ്ങ് ദ ഈക്വല്‍സ്' എന്ന ചിന്താഗതി സത്യസന്ധമായി കൊണ്ടു നടക്കുന്നവരാണ് സമൂഹത്തിലെ പാര്‍ശ്വവത്കരണത്തിനെതിരെ ശരിക്കും പോരാടുന്നവര്‍ എന്ന് മനസ്സിലാക്കുന്നു.
Wednesday, 18 May 2022
വീടുപണി
വീടുപണിയെക്കുറിച്ചോര്‍ക്കുമ്പോള്‍ മനോമുകുരത്തിലേയ്ക്ക് ഇരമ്പിപ്പാഞ്ഞെത്തുന്നത് രണ്ട് കാര്യങ്ങളാണ്.സ്വഭാവികമായും രണ്ട് പ്രശ്നങ്ങള്‍ തന്നെ!അതില്‍ നിസ്സാരമായത് കയ്യിലോ ബാങ്കിലോ അഞ്ച് പൈസ തുട്ടുപോലും ഇല്ലയെന്നതാണ്.പരമപ്രധാനമായ ദ്വിതീയസമസ്യ എന്തെന്നാല്‍ എന്നെങ്കിലും പണിതു കഴിഞ്ഞേക്കാവുന്ന വീടിന് എന്ത് ബില്‍ഡപ്പ് കൊടുക്കും എന്നതാണ് പോലും!!പഴയ ബംഗ്ളാവുകളിലൊക്കെ മാനിന്റെയും മറ്റും തലയും ആനക്കൊമ്പും തോക്കുകളും വാളും പരിചയുമൊക്കെ പ്രദര്‍ശനത്തിന് വെച്ച് കണ്ടിട്ടില്ലേ?പുതിയ വീടുകളിലാണെങ്കിലും ആരെങ്കിലുമാണ് ഈ വീടിന്റെ നാഥനെന്നോ ഐശ്വര്യമെന്നോ തുണയെന്നോ എഴുതിയതും ഗേറ്റില്‍ IAS,IPS,ഡോക്ടര്‍,എഞ്ചിനീയര്‍, പ്രൊഫസര്‍ ഇത്യാദി തൊങ്ങലുകളും നിര്‍ബന്ധമത്രെ! അപ്പോഇതൊന്നുമില്ലാത്തവരും ഇതൊന്നുമല്ലാത്തവരും?!!മറിഞ്ഞും തിരിഞ്ഞും ഗുണനഹരണങ്ങള്‍ നടത്തിയിട്ടും ബില്‍ഡിങ്ങിന് കൊടുക്കാന്‍ ബില്‍ഡപ്പുകളൊന്നും ഓര്‍മ്മയിലെത്തിയതേയില്ല.ആര്‍ക്കെങ്കിലും എന്തെങ്കിലും ഉപകാരം ചെയ്തിട്ടുണ്ടോ??ഓര്‍മ്മയില്ല!!ദുഫായീല്‍ പോയിട്ടാണേല്‍ ഒട്ടകവും ക്രൂഡോയിലും ഈത്തപ്പഴക്കുരുവുമൊന്നും മിച്ചം വെക്കാനോ പറ്റിയില്ല.അങ്ങനെയിരിക്കേ ഇളവെയിലടിച്ചപ്പോഴാണ് ചെറിയൊരു ബുദ്ധിയുദിച്ചത്.കൊറോണ മഹാമാരി!ആരോഗ്യപ്രവൃത്തനം!സാനിറ്റൈസര്‍!പി പി ഇ കിറ്റ്!റിസ്ക് അലവന്‍സ്!ഒന്നു പൊലിപ്പിക്കാനുള്ള മരുന്നുണ്ട്!രണ്ട് പിപിഇ കിറ്റുകള്‍ സകല ആടയാഭരണങ്ങളോടും കൂടെ സ്റ്റഫ് ചെയ്ത് ഗേറ്റിന്റെ ഇരുവശങ്ങളിലുമായി സ്ഥാപിക്കണം. ഉമ്മറത്ത് മാസ്കുകള്‍ - N 95 വും സര്‍ജിക്കലും ഒന്നിടവിട്ട്..മുറ്റത്ത് കിണറിന്റെ മുകള്‍വശം സാനിറ്റൈസര്‍ കുപ്പിയുടെ ഡിസ്പെന്‍സര്‍ പോലെക്കൂടാക്കിയാല്‍ ചാരിതാര്‍ത്ഥ്യത്തിനുള്ള വകയായി.പിന്‍കുറിപ്പ് : ഇത് സമൂഹത്തില്‍ മാന്യമായി ജോലി ചെയ്യുന്നവരുടെ വീടിനു മുന്‍പിലെ നെയിം ബോഡുകളെ യാതൊരുവിധത്തിലും അപമാനിക്കാനുദ്ദേശിച്ചെഴുതിയതല്ല.പിന്നെയോ സമൂഹത്തിലെല്ലാരോടും ഒരേ നീതിയില്‍ പ്രത്യേകിച്ച് ഒരു ലേബലിന്റെയും പിന്‍തുണയില്ലാതെ ഇടപെടാന്‍ ശ്രമിച്ച് തിരിച്ചടികളും അപമാനങ്ങളും വാങ്ങിക്കൂട്ടുന്നതിന്റെ ചെറ്യേരു അസക്യതയില്‍ എഴുതിയതാണ്.
Sunday, 1 May 2022
ലബ്ബര്‍ വാന്റ്
"എന്നാലും ഇതേതവതാരം?നമ്മളറിഞ്ഞില്ലല്ലോ!!മട്ടും ഭാവവും കണ്ടിട്ട് ഏതിനമാണെന്ന് ഒരു പിടുത്തവും കിട്ടുന്നില്ല.കാക്കി പാന്റാണ്,കറുത്ത ഷൂവാണ്,ഇന്‍സൈഡാക്കിയിട്ടുണ്ട്..പക്ഷേ താടിയുണ്ട്..പോലീസും എക്സൈസുമൊന്നുമാരിക്കത്തില്ല!എന്തായാലും ഒന്ന് മുട്ടി നോക്കാം!"തിരക്കിട്ട ടിക്കറ്റു വിതരണത്തിനിടയിലും കണ്ടക്ടര്‍ സര്‍ ഒരു പുതുമുഖത്തെ കണ്ട് ഇത്രയും ആലോചിച്ചു കൂട്ടി.
പുതുമുഖം മിണ്ടാതെ,ഉരിയാടാതെ പതിനഞ്ചു രൂപ ടിക്കറ്റിന് 20 എടുത്തു നീട്ടി.
"ശെടാ..സംസാരശൈലികൊണ്ട് എങ്കിലും ഒന്ന് മനസ്സിലാക്കാനുള്ള ചാന്‍സുപോലും തന്നില്ലല്ലോ!"കണ്ടക്ടറിന് നിരാശയായിത്തുടങ്ങി.
നിരാശയാണല്ലോ എല്ലാ ഉപായങ്ങളുടേയും മാതാവും പിതാവുമെല്ലാം.
"ഒരഞ്ചുറുപ്യ ഉണ്ടാവ്വോ ചേഞ്ച്?"എന്നാലിവനെക്കൊണ്ടൊന്ന് വായ തുറപ്പിച്ചിട്ടു തന്നെ കാര്യം.
"നോക്കട്ടെ കെട്ടോ"ഏതായാലും ഈ അടുത്ത നാട്ടുകാരനല്ല.സംസാസശൈലിയില്‍ നിന്നു വ്യക്തം!
പുതുമുഖം പോക്കറ്റില്‍ പരതാനാരംഭിച്ചു.അല്‍പ്പസമയത്തെ ശ്രമത്തിനുശേഷം പോക്കറ്റില്‍ മുങ്ങിത്തപ്പിയ കൈ ഒരുപിടി ചില്ലറ നാണയങ്ങളും ഒരു റബ്ബര്‍ ബാന്റുമായി പൊങ്ങിവന്നു.റബ്ബര്‍ ബാന്റ് പതിവുപോലെ ചില്ലറയുടെ കൂടെ ടിക്കറ്റെടുക്കാതെ കയറി വന്നതാണ് പോലും.
"ആ..ക്ളൂ കിട്ടി..റബ്ബര്‍ ബാന്റ്"കണ്ടക്ടര്‍ മനസ്സിലൊന്നു തുള്ളിച്ചാടി.
"ബേങ്കിലൊക്കെ നോട്ടുമ്മെ ഇടാന്‍ റിബ്ബണ്‍ വന്നില്ലേ സാറേ?റബ്ബര്‍ ബാന്റൊക്കെ ഇപ്പളും ഇണ്ടാ?"
"അതിന് ഞാന്‍ ബാങ്കിലല്ല ചേട്ടാ..ഇതുകൊണ്ട് മൈന്റ് റിഫ്രഷാകുന്ന വേറൊരു പണിയുണ്ട്...ഇതിങ്ങനെ ഇടത്തെ കൈയ്യിലിട്ട്, ലോക്ക് ചെയ്ത്,ഇങ്ങനെ വലിക്കുമ്പോള്‍ ..ദേ കണ്ടോ ..സ്റ്റാറ്..ഇങ്ങനെ ആക്കിയാല്‍ കുരിശ്..ദേ ഡബ്ളയു..അതിനാണീ ലബ്ബര്‍ വാന്റ്..നോട്ടുകെട്ടിലിടാനല്ല"
"പുല്ല് പരിചയപ്പെടണ്ടായിരുന്ന്!"
Thursday, 17 March 2022
വാര്‍ ഹീറോ
വാര്‍ ഹീറോകളെ ആദരിക്കുന്ന ഒരു ചടങ്ങിലാണ് ചെറിയൊരു ആശ്ചര്യം പടര്‍ന്നത്.
ഇനിയൊരല്‍പ്പം ഫ്ളാഷ് ബാക്കാവാം.
ലോകമഹായുദ്ധകാലമാണ്.ലോകമെങ്ങും പരിഭ്രാന്തി കൊടുമ്പിരി വലംപിരി ഇടംപിരി കൊണ്ടിരിക്കുന്ന കാലം.
വാറ്റുചാരായവും പുഴുങ്ങിയ കോഴിമുട്ടയും കഴിഞ്ഞാല്‍ ഏറ്റവും പ്രിയമുള്ളത് എന്താണെന്ന് ചോദിച്ചാല്‍ ആരും പറയും അത് പട്ടാളത്തില്‍ ചേരാന്‍ വരുന്ന ചെറുപ്പക്കാരോടാണെന്ന്.
റിക്രൂട്ട്മെന്റ് റാലികള്‍ നടക്കുന്ന മൈതാനങ്ങള്‍ക്ക് പുറത്തുകൂടി വെറുതെ നടക്കുന്നവരെപ്പോലും "അനക്ക് പട്ടാളത്തി ചേരണ്ടേടാ ചങ്ങായിയേ?"എന്നൊക്കെ ചോദിച്ച് പ്രോത്സാഹിപ്പിക്കുമായിരുന്നത്രെ ഉദ്യോഗസ്ഥര്‍.
അത്തരമൊരു റിക്രൂട്ട്മെന്റ് റാലിയാണ് നമ്മള്‍ നേരത്തേ പറഞ്ഞ ഫ്ളാഷ്ബാക്കിന്റെ കേന്ദ്രബിന്ദു.
നാട്ടിലെ ചുറുചുറുക്കുള്ള ചെറുപ്പക്കാരെല്ലാവരും സ്ഥലത്തുണ്ട്.
എല്ലാവരും കുട്ടിനിക്കറും ബനിയനുമിട്ട് ശരീരമൊക്കെ പരമാവധി പൊലിപ്പിച്ച് പിടിച്ച് ഗ്രൗണ്ടില്‍ നിരന്നു നില്‍ക്കുകയാണ്.
കുറച്ചു നേരത്തെ വെയില്‍ കൊള്ളലിനു ശേഷം റിക്രൂട്ട്മെന്റിനു ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ ഓരോരുത്തരേയും മാറി മാറി നോക്കിക്കൊണ്ട് അധികാരസ്വരത്തില്‍ പറഞ്ഞു"നിങ്ങളെ എല്ലാവരേയും ഒരു വിശ്വാസത്തിന്റെ പേരില്‍ ഞങ്ങള്‍ ട്രെയിനിങ്ങിനായി വിടുകയാണ്.എല്ലാവര്‍ക്കും സ്വാഗതം.മുന്‍പില്‍ നിന്നു മുതല്‍ ഓരോരുത്തരായി വന്ന് ഈ സാബിന് പേരുവിവരങ്ങള്‍ നല്‍കണം.ആആആ..താന്‍ വാ..ആ താന്‍ തന്നെ..കറുത്ത നിക്കര്‍!"
പേരെഴുതുന്ന സാബ് അല്‍പ്പം പരിഷ്കാരിയാണ്."തന്റെ പേരെന്തുവാ?"
"ഔസേപ്പ് സാബേ"
"ഓ എന്തോ പേരാടോ..ജപ്പാനിലൊക്കെ യുദ്ധത്തിന് പോവുമ്പോ സായിപ്പ് എങ്ങിനെ ഔസേപ്പെന്നൊക്കെ വിളിക്കും?!നാക്കുളുക്കത്തില്ലായോ?!"
"ജോസഫെന്ന് എഴുതടോ!"റിക്രൂട്ടിങ്ങ് അധികാരി എഴുതുന്ന സാബിനോട് പറഞ്ഞു.
കാര്യം പുരിഞ്ചു പോച്ച്!
അങ്ങനെ ഉലഹന്നന്‍ ജോണും തോമാച്ചന്‍ തോമസും ഒക്കെ ആയി..സര്‍വ്വോപരി പട്ടാളവീരന്‍മാരുമായി.
അവരെല്ലാം വിദേശരാജ്യങ്ങളില്‍ രാജ്ഞിക്കുവേണ്ടി പടവെട്ടി വെടി പൊട്ടിച്ച് സംവത്സരങ്ങള്‍ പിന്നൂരിയ ഗ്രനേഡ് പോലെ പൊട്ടിത്തീര്‍ന്നു!
അതില്‍ പലരും തങ്ങളുടെ വെള്ള മേലധികാരികളുടെ ജീവന്‍ രക്ഷിച്ചും മാനം രക്ഷിച്ചും വലിയ യുദ്ധവീരന്‍മാരായി!
പലര്‍ക്കും ബ്രിട്ടീഷ് ഭരണകൂടം ബഹുമതികളും മെഡലുകളും റെക്കമെന്റ് ചെയ്തു!
അത്തരമൊരു മെഡല്‍ ദാന ചടങ്ങാണ് നമ്മുടെ വര്‍ത്തമാനകാല രംഗം.
മെഡല്‍ വിവരങ്ങള്‍ അനൗണ്‍സ് ചെയ്യുന്നയാളുടെ വിവരണത്തിന്റെ സ്വതന്ത്രപരിഭാഷ ഏറെക്കുറെ ഇങ്ങനെയായിരുന്നു"സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിലെ മഹാറാണിയുടെ പരിപാലനത്തിന്‍ കീഴിലും സായ്വന്‍മാരുടെ ശിക്ഷണത്തിന്‍ കീഴിലും മഹായുദ്ധത്തില്‍ പ്രശംസനീയമാംവണ്ണം പോരാടുകയും മേലുധ്യോഗസ്ഥന്റെ ജീവനെ സ്വജീവന്‍ വരെ പണയപ്പെടുത്തി സംരക്ഷിക്കുകയും ചെയ്ത സുബേദാര്‍.'ഡൗട്ട് ഡാര്‍ലിങ്ങി' നെ ........
ഔസേപ്പ് ജോസഫായതുപോലെ ശങ്കുണ്ണി ഡൗട്ട് ഡാര്‍ലിങ്ങ് ആയി. ശങ്ക ഡൗട്ടും ഉണ്ണി ഡാര്‍ലിങ്ങുമായതിനാല്‍ പരിഭാഷ തെറ്റാവാനിടയില്ല.
പിന്‍കുറിപ്പ് : ഹാസ്യം മാത്രം ഉദ്ദേശിച്ചുള്ള എഴുത്താണ്.സൈനികരേയോ റിക്രൂട്ട്മെന്റ് പ്രകൃിയയേയോ വില കുറച്ചു കാണിക്കാന്‍ ശ്രമിക്കുകയല്ല.
Monday, 7 March 2022
ഫിക്സ്ഡ് ചാര്‍ജ്
സ്ഥിരമായി തിക്കി തിരക്കി പോകാറുള്ള ബസില്‍ പതിവില്ലാത്ത ഒരു സമയത്ത് തിരക്കൊട്ടുമില്ലാതെ കയറിയപ്പോഴാണ് ഡ്രൈവറിരിക്കുന്നതിന് പിറകിലായി ഇംഗ്ളീഷ് വലിയ അക്ഷരത്തില്‍ എന്തോ എഴുതിയിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്.ആദ്യം വായിച്ചിട്ട് എന്തോ ഒരു കണ്‍ഫൂഷന്‍ തോന്നി വീണ്ടും വീണ്ടും വായിച്ചു.
"ലക്ഷ്മി പത്തേ രാധ പത്തേ"!
അതിനപ്പുറത്തു ബസിന്റെ സീറ്റിങ്ങ് കപ്പാസിറ്റിയും പെര്‍മിറ്റിന്റെ വിവരങ്ങളുമൊക്കെ കണ്ടപ്പോള്‍...എന്നാലും ഇവര്‍ക്കു രണ്ടുപേര്‍ക്കും പത്തു രൂപ ഫിക്സഡ് ടിക്കറ്റാണെന്ന് എഴുതിവെക്കേണ്ട കാര്യത്തിലെ കാര്യം എന്തായിരിക്കും?!
പിന്നെയും കുറേ നാഴികകള്‍ക്കപ്പുറം അല്‍പ്പം സംസ്കൃതം കലര്‍ത്തി ചിന്തിച്ചപ്പോഴാണ് സംഗതി ചുരുളഴിഞ്ഞത്.
'ലക്ഷ്മീപതേ രാധാപതേ!'
Sunday, 6 March 2022
'ഞാന്‍?'
'ആരാണ് ഞാന്‍?' എന്ന് എപ്പോഴെങ്കിലുമൊക്കെ ചിന്തിക്കാത്തവരാരെങ്കിലുമുണ്ടാവുമോ?!
സംശയമാണ്!
എന്താണ് നമ്മുടെ ജീവിതോദ്ദേശ്യം,സമൂഹം നമ്മളെ എങ്ങിനെ വിലയിരുത്തുന്നു എന്നീ ചോദ്യങ്ങളും ആദ്യത്തെ ആരാണ് ഞാന്‍ ഇല്‍ ഗുപ്തമാണ്.പല വീക്ഷണകോണുകളില്‍ നിന്ന് ഈ ചോദ്യത്തെ നിരീക്ഷിക്കാം.
മനുഷ്യസമൂഹത്തില്‍ ഡിവിഷന്‍ ഓഫ് ലേബര്‍ അഥവാ തൊഴില്‍ സംബന്ധമായ പിരിവുകള്‍ വന്നതോടെ ആരാണ് ഞാന്‍ എന്ന് സ്ഥാപിക്കേണ്ടത് ജീവനത്തിന് ഒരു ഉപാധിയും അത്യന്താപേക്ഷികതയുമായി.ആരുമല്ലാത്ത ഒരാള്‍ക്ക് ജീവിക്കാനാവില്ല പോലും.
പല മഹര്‍ഷിവര്യന്‍മാരുടേയും അഭിപ്രായപ്രകാരം 'ഞാന്‍' എന്ന സംജ്ഞ തികച്ചും ആപേക്ഷികമായ ഒന്നാണ്.കടലിലെ ഒരു ജലകണത്തിന് ഞാന്‍ ഒരു ജലകണം മാത്രമാണെന്നും ഞാന്‍ കടലാണെന്നും പറയാം.ഒഴുകുന്ന പുഴയ്ക്ക് ഞാന്‍ പുഴയാണെന്ന് പറയാം;പക്ഷേ പറഞ്ഞും തീരും മുന്‍പേ ആ പുഴ ഒഴുകി മറഞ്ഞ് അടുത്ത പുഴ നമുക്ക് മുന്‍പിലെത്തിയിരിക്കും.ഇപ്രകാരം ഗതികമല്ലേ നമ്മുടെ അസ്തിത്വവും.നമ്മളും അനുനിമിഷം പഠിക്കുന്നു,മറക്കുന്നു,മാറുന്നു.ഞാന്‍ ഒരിക്കലും പഴയ ഞാന്‍ അല്ല പോലും;ഇനിയൊരിക്കലും അങ്ങിനെ ആയിരിക്കയുമില്ല.
നമ്മള്‍ ചവിട്ടി നില്‍ക്കുന്ന ഭൗതികസാഹര്യങ്ങളുടെ കണ്ണിലൂടെ നോക്കിയാല്‍ നമ്മള്‍ വെറും കളിപ്പാട്ടങ്ങള്‍ പോലെയല്ലേ?!ഫുഡ് ചെയിനില്‍ ഇര പിടിക്കാനും ഇരയാവാനും മാത്രം ശേഷിയുള്ളവര്‍.എല്ലാവിധ ആകസ്മികതകള്‍ക്കും വശംവദര്‍.പലപ്പോഴും ഉദരപൂര്‍ത്തിക്കു വേണ്ടി 'ഞാന്‍' ആരൊക്കെയോ ആണെന്ന് പറയാറുണ്ടെങ്കിലും ബൃഹത്തായ ഈ പ്രപഞ്ചത്തിലെ എപ്പോള്‍ വേണമെങ്കിലും മാറ്റപ്പെടാവുന്ന (replaceable)ഒരു ജീവശകലമാണ് എന്ന് വിശ്വസിക്കാനാണ് ഇഷ്ടം.
Sunday, 13 February 2022
ബെസ്റ്റ് പാര്‍ട്ട് ഓഫ് വേള്‍ഡ്
ചിലരിങ്ങനെ മറ്റു സംസ്കാരങ്ങളുമായി തീവ്രപ്രണയത്തിലാവും!കാരണമെന്തെന്നറിയില്ല.
ഫ്രാന്‍സുകാരനായ ആന്ദ്രെ കേരളത്തിലെത്തിയത് ഇത്തരത്തിലാണ്.
നാട്ടുകുളത്തില്‍ താളിയും ഇഞ്ചയും പതപ്പിച്ച് നീന്തി കുളിച്ച് കുറിയും തൊട്ട് ചൂട് പുട്ട് കടലക്കറി കുഴച്ച് കഴിച്ച് ഫ്രഞ്ചില്‍ രോമാഞ്ചം കൊണ്ട ആദ്യനാളുകള്‍!
മലയാളം പഠിക്കാന്‍ പഴയൊരു മലയാളം മാഷിനെ കണ്ടെത്തി.
കഥകളി പഠനം തുടങ്ങി.
കേരളചരിത്രത്തെക്കുറിച്ചുള്ള പുസ്തകങ്ങള്‍ ആര്‍ത്തിയോടെ വായിച്ചു കൂട്ടി.മുണ്ടുടുക്കാന്‍ ശീലിച്ചു.
എത്രയൊക്കെയായാലും യാത്രകളില്ലാതെ ഒരു സംസ്കൃതിയെ പഠിക്കുക അസാധ്യമത്രെ.
പൊതുഗതാഗതസംവിധാനമുപയോഗിച്ച് ഒരുപാട് യാത്ര ചെയ്തു;പ്രത്യേകിച്ചും നാട്ടിന്‍പുറങ്ങളിലേയ്ക്ക്.
അങ്ങിനെയൊരിക്കല്‍,ഒരുപാട് മുന്നൊരുക്കങ്ങളില്ലാതെ പാലക്കാടിന്റെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലേയ്ക്ക് ആന്ദ്രെ ബസ് കയറി.
കടലു പോലെ പരന്നു കിടക്കുന്ന പാടശേഖരങ്ങളും കാളവണ്ടിയും പരിഷ്കാരമധികം കടന്നു കയറാത്ത ചെറു വീടുകളും അങ്ങിനെ ആ യാത്ര വിഫലമായില്ല.
കുറേ ചിത്രങ്ങളെടുത്തും കുശലം ചോദിച്ചും കറങ്ങി നടന്ന് തളര്‍ന്ന കഥാനായകന്റെ കൃഷ്ണമണിയിലെ കൗതുകത്തിന്റെ വെളിച്ചത്തിന്‍മേല്‍ ക്ഷീണം തിരശ്ശീല വലിച്ചിട്ടു തുടങ്ങിയപ്പോള്‍ തിരിച്ചു പോവണം എന്ന് മനസ്സും ശരീരവും ആവശ്യപ്പെട്ടു.
ഒരുപാട് ദൂരം ബസില്‍ സഞ്ചരിക്കാനുണ്ട്.
ബസ്!
ബസിന്റെ സമയം അറിയണമല്ലോ.അതിനി ആരോട് ചോദിക്കും.
ആന്ദ്രെ കുഴങ്ങിയ കാല്‍വെപ്പുകളോടെ ബസിറങ്ങിയ ചെറിയ ജംഗ്ഷന്‍ ലക്ഷ്യമാക്കി നടന്നു.നടന്നിട്ടും നടന്നിട്ടും എത്താത്തതുപോലെ!!
അതാ കുറച്ചു ദൂരെ ഒരാള്‍.ഭീമാകാരനാണ്.ഒരു കൈലി മാത്രമുടുത്ത ഭീമന്‍ കരടിയെപ്പോലെ നിന്ന് മിനുത്ത കത്തികൊണ്ട് വിറക് വെട്ടുകയാണ്.
എന്തോ ചവയ്ക്കുന്നുമുണ്ട്.ഉള്ളില്‍ ഭയമുണ്ടെങ്കിലും താന്‍ അകമഴിഞ്ഞു സ്നേഹിക്കുന്ന ഒരു സംസ്കാരത്തിന്റെ അംഗമല്ലേ..ചോദിച്ചേക്കാം.
"സീട്ട,സീ വസി ബുസ് ഉന്റോ?"ഈ വഴി ബസ് ഉണ്ടോ ചേട്ടാ എന്നാണ് വിവക്ഷ.
ചേട്ടന് ആകെ അരോചകഭാവം.വായിലെ ചുവന്ന മിശ്രിതം തെല്ലൊന്നു തുപ്പി,മിന്നുന്ന കത്തി ഭീതിതമായി വീശി ആ മനുഷ്യക്കരടി പറഞ്ഞു"കാലിനൊന്ന് ..അരയ്ക്കൊന്ന്...."
അറിയാവുന്ന മലയാളത്തില്‍ ചിന്തിച്ചിട്ട് ആന്ദ്രെയുടെ പേടി വളരുന്നതേ ഉള്ളൂ.ആശ്ചര്യം കലര്‍ന്ന ഭയം!
ഒരു വിധത്തില്‍ താമസസ്ഥലത്ത് എത്തിയ ആന്ദ്രെ അടുത്ത ദിവസങ്ങളില്‍ മലയാളം മാഷിനോട് പറഞ്ഞത്രെ
"ബുസിന്റെ സമായം ചൂദിച്ചാപ്പോല്‍ കാലും അറയും പാര്‍ട്സ് പാര്‍ട്സാക്കുമെനു പറാഞ്ഞു.പെടിച്ചു പൂയി"
കാലിനൊന്ന് ..അരയ്ക്കൊന്ന്..
Saturday, 5 February 2022
'ഗുഡ് മോണിങ്ങ്!'
വല്ലപ്പോഴുമെങ്കിലും ആബ്സെന്റ് മൈന്റഡാവുക വളരെ രസമുള്ള കാര്യമാണ്...മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഏറെ സംഭവബഹുലമായിരിക്കും ഇത്തരത്തിലുള്ള നിമിഷങ്ങള്‍!
ഉദാഹരണത്തിന് - വെറും ഉദാഹരണത്തിന് വേണ്ടി മാത്രം - നമ്മളൊരു പുതിയ ഓഫീസില്‍ ജോലിക്ക് വന്നു എന്നിരിക്കട്ടെ.സ്വഭാവികമായും സ്ത്രീകളും പുരുഷന്‍മാരുമടങ്ങുന്ന കുറച്ചധികം സഹപ്രവൃത്തകരും നമുക്കവിടെ ഉണ്ടാവും.രാവിലെ ജോലിക്കെത്തുമ്പോള്‍ എല്ലാവരേയും ഒന്നു ഗൗനിക്കണം എന്നത് അനിഷേധ്യമായ ഒരു കാര്യമാണ്.പുഞ്ചിരികളും തത്തുല്ല്യമായ ഗോഷ്ഠികളും മാസ്കിനടിയില്‍ മറഞ്ഞു പോയ ഈ കാലത്ത് എല്ലാവരോടും ഒരു 'ഗുഡ് മോണിങ്ങ്' പറയുക എന്നതു തന്നെയായിരിക്കും ഉചിതം.
അങ്ങിനെയൊരു ദിവസം ഓടിപ്പാഞ്ഞ് ഓഫീസിലെത്തി.കട്ടന്‍ കാപ്പി കണക്കു നോക്കാതെ കുടിച്ചതിനാല്‍ മോശമല്ലാത്ത മൂത്രശങ്കയുണ്ട്.ഓഫീസ് വാതില്‍ക്കല്‍ ഒരു പിടി സഹപ്രവൃത്തകര്‍ നില്‍പ്പുണ്ട്.മൂത്രശങ്കയടക്കിപ്പിടിച്ച് എല്ലാവര്‍ക്കും ഗുഡ് മോണിങ്ങുകള്‍ വാരി വിതറി.ഹാജറും കൂടി വെച്ച ശേഷം ബാത്ത്റൂം ലക്ഷ്യമാക്കി ആവേശത്തോടെ നടന്നു.വാതിലടഞ്ഞു കിടപ്പാണ്.ഒന്നു രണ്ടു മിനിറ്റുകള്‍ക്കകം നേരിയ ഒരു ചമ്മലോടെ സഹപ്രവൃത്തകമാരില്‍ ഒരാള്‍ വാതില്‍ തുറന്നു പ്രത്യക്ഷപ്പെട്ടു.
കൊടുത്തു ഒരു ഗുഡ് മോണിങ്ങ്!
തിരിച്ചിറങ്ങി നടക്കുമ്പോള്‍ പിറുപിറുക്കലുകള്‍ കേട്ടു."വഷളന്‍!രാവിലെ ഒരു ഗുഡ് മോണിങ്ങ്.പിന്നെ ബാത്ത്റൂമിന്റെ വാതുക്കല്‍ വെച്ച് ഒരു ഗുഡ് മോണിങ്ങ് കൂടി..ഹും"
സംഭവബഹുലം.
Sunday, 23 January 2022
പടക്കം ഉണ്ടാക്കി തീ കൊടുത്തവരാണോ,അതോ..
ചൂഷകരും ചൂഷിതരും പിന്‍തുടരുന്ന പാറ്റേണിന് ചരിത്രത്തിന്റെ ആരംഭം മുതല്‍ ഇന്നേ വരെ സാരമായ വ്യത്യാസങ്ങളൊന്നും വന്നിട്ടില്ല എന്ന നിരീക്ഷണത്തില്‍ നിന്നാണ് ഇതെഴുതുന്നത്.ചൂഷകരും ചൂഷിതരും എപ്പൊഴെങ്കിലുമൊക്കെ തങ്ങളുടെ വാദമുഖങ്ങളുമായി സമൂഹത്തിന്റെ മനഃസാക്ഷിക്കു നേരെ വരുമെന്നത് എല്ലാവര്‍ക്കുമറിയാവുന്ന ഒരു വസ്തുത ആണല്ലോ!
നമ്മുടെ ജന്മനാടായ ഭാരതത്തിന്റെ ബ്രിട്ടീഷ് ഭരണത്തിനു കീഴിലുള്ളതും സ്വാതന്ത്ര്യലബ്ദിയുമായി ബന്ധപ്പെട്ടതുമായ ചരിത്രം അറിയണമെന്ന കൗതുകം ഉണ്ടായിരുന്ന കാലത്ത് ആകര്‍ഷകമായ ചേരുവകളോടെ കൈയ്യിലെത്തിയത് ഡോമിനിക് ലാപിയറും ലാരി കോളിന്‍സും ചേര്‍ന്നെഴുതിയ 'ഫ്രീഡം അറ്റ് മിഡ്നൈറ്റ്' എന്ന കൃതിയുടെ മലയാള പരിഭാഷയാണ്.വിശദമായി വായിച്ചു.വായനയ്ക്കു ശേഷം ആദ്യം തോന്നിയ വികാരം ബ്രിട്ടീഷ് ഭരണനൈപുണ്യത്തോടുള്ള ആരാധനയാണെന്ന് അല്‍പ്പം കുറ്റബോധത്തോടെ ഇപ്പോള്‍ സ്മരിക്കുന്നു.ബ്രിട്ടീഷുകാരുടെ കൊള്ളയും ക്രൂരതകളുമെല്ലാം വെള്ളം ചേര്‍ത്ത് മയപ്പെടുത്തി ഇന്ത്യന്‍ നാട്ടു രാജാക്കന്‍മാരുടേയും സ്വാതന്ത്ര്യസമരസേനാനികളുടേയും സ്വഭാവത്തിലെ ചെറിയ വികലതകളെ പോലും ഒരു കാരിക്കേച്ചറിലെന്നപോലെ പെരുപ്പിച്ചു കാണിച്ച് അനുവാചകഹൃദയങ്ങളെ സത്യത്തില്‍ നിന്ന് വളരെ ദൂരെയൊരു മൂഢസ്വര്‍ഗ്ഗത്തില്‍ എത്തിക്കുന്നതില്‍ എഴുത്തുകാര്‍ എന്തൊരു വിജയമാണ്.ഇപ്പോഴും ബ്രിട്ടീഷ് രാജിനെ ആരാധിക്കുന്ന അസംഖ്യം ഇന്ത്യക്കാരുണ്ടെന്നത് എത്രയോ വലിയ ബൗദ്ധികാടിമത്വത്തെയാണ് സൂചിപ്പിക്കുന്നത്.സ്വന്തം അടുക്കളയിലെ ചോറ് അടുത്ത വീട്ടിലെ ചേട്ടന്‍ വന്ന് അതില്‍ 90 ശതമാനം എടുത്ത് അയാളുടെ വീട്ടിലേയ്ക്ക് കടത്തി ബാക്കി നമുക്ക് വിളമ്പി തരുന്ന രീതിയിലുള്ള ഭരണമാണ് നമ്മളിഷ്ടപ്പെടുന്നതെങ്കില്‍ പ്രശ്നം ഗുരുതരമാണ്.
'Django unchained' എന്നൊരു ഹോളിവുഡ് സിനിമ കണ്ടത് ഈയടുത്താണ്.അമേരിക്കന്‍ ഐക്യനാടുകളില്‍ ആഫ്രിക്കന്‍ വംശജരായ അടിമകള്‍ എന്ന് മുദ്രകുത്തപ്പെട്ടവര്‍ക്ക് ഏല്‍ക്കേണ്ടി വന്ന പീഡകളും പ്രതിരോധശ്രമങ്ങളുമൊക്കെയാണ് ഇതിവൃത്തം.ഈ സിനിമയിലും ഏറ്റവും നീചമായ വേഷം ചെയ്യുന്നത് ഒരു ആഫ്രിക്കന്‍ വംശജനാണെന്നത് പ്രസ്താവ്യമാണ്.വെള്ളക്കാരായ അടിമ കച്ചവടക്കാര്‍ ശ്രദ്ധിക്കാതെ പോവുന്ന ക്രൂരതകള്‍ കൂടി ഓര്‍മ്മിപ്പിച്ച് നടപ്പിലാക്കുന്ന ആ കഥാപാത്രവും ചരിത്രത്തില്‍ മായം ചേര്‍ക്കുന്നതാണെന്നത് സുവ്യക്തം.
ഒരു (കുറ്റ)കൃത്യം ആസൂത്രണം ചെയ്തു നടപ്പാക്കി ശേഷം വസ്തുതകളെ വളച്ചൊടിച്ച് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നവര്‍ തന്നെയാണ് ഏറ്റവും വലിയ ഉത്തരവാദികള്‍.ഒരു ഹിമപാതം (avalanche)തുടങ്ങാന്‍ ചെറിയോരു മഞ്ഞുകഷണം എറിഞ്ഞാല്‍ മതിയത്രെ!
Subscribe to:
Posts (Atom)