Thursday, 17 March 2022

വാര്‍ ഹീറോ

വാര്‍ ഹീറോകളെ ആദരിക്കുന്ന ഒരു ചടങ്ങിലാണ് ചെറിയൊരു ആശ്ചര്യം പടര്‍ന്നത്.

ഇനിയൊരല്‍പ്പം ഫ്ളാഷ് ബാക്കാവാം.

ലോകമഹായുദ്ധകാലമാണ്.ലോകമെങ്ങും പരിഭ്രാന്തി കൊടുമ്പിരി വലംപിരി ഇടംപിരി കൊണ്ടിരിക്കുന്ന കാലം.

വാറ്റുചാരായവും പുഴുങ്ങിയ കോഴിമുട്ടയും കഴിഞ്ഞാല്‍ ഏറ്റവും പ്രിയമുള്ളത് എന്താണെന്ന് ചോദിച്ചാല്‍ ആരും പറയും അത് പട്ടാളത്തില്‍ ചേരാന്‍ വരുന്ന ചെറുപ്പക്കാരോടാണെന്ന്.

റിക്രൂട്ട്മെന്റ് റാലികള്‍ നടക്കുന്ന മൈതാനങ്ങള്‍ക്ക് പുറത്തുകൂടി വെറുതെ നടക്കുന്നവരെപ്പോലും "അനക്ക് പട്ടാളത്തി ചേരണ്ടേടാ ചങ്ങായിയേ?"എന്നൊക്കെ ചോദിച്ച് പ്രോത്സാഹിപ്പിക്കുമായിരുന്നത്രെ ഉദ്യോഗസ്ഥര്‍.

അത്തരമൊരു റിക്രൂട്ട്മെന്റ് റാലിയാണ് നമ്മള്‍ നേരത്തേ പറഞ്ഞ ഫ്ളാഷ്ബാക്കിന്റെ കേന്ദ്രബിന്ദു.

നാട്ടിലെ ചുറുചുറുക്കുള്ള ചെറുപ്പക്കാരെല്ലാവരും സ്ഥലത്തുണ്ട്.

എല്ലാവരും കുട്ടിനിക്കറും ബനിയനുമിട്ട് ശരീരമൊക്കെ പരമാവധി പൊലിപ്പിച്ച് പിടിച്ച് ഗ്രൗണ്ടില്‍ നിരന്നു നില്‍ക്കുകയാണ്.

കുറച്ചു നേരത്തെ വെയില്‍ കൊള്ളലിനു ശേഷം റിക്രൂട്ട്മെന്റിനു ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ ഓരോരുത്തരേയും മാറി മാറി നോക്കിക്കൊണ്ട് അധികാരസ്വരത്തില്‍ പറഞ്ഞു"നിങ്ങളെ എല്ലാവരേയും ഒരു വിശ്വാസത്തിന്റെ പേരില്‍ ഞങ്ങള്‍ ട്രെയിനിങ്ങിനായി വിടുകയാണ്.എല്ലാവര്‍ക്കും സ്വാഗതം.മുന്‍പില്‍ നിന്നു മുതല്‍ ഓരോരുത്തരായി വന്ന് ഈ സാബിന് പേരുവിവരങ്ങള്‍ നല്‍കണം.ആആആ..താന്‍ വാ..ആ താന്‍ തന്നെ..കറുത്ത നിക്കര്‍!"

പേരെഴുതുന്ന സാബ് അല്‍പ്പം പരിഷ്കാരിയാണ്."തന്റെ പേരെന്തുവാ?"

"ഔസേപ്പ് സാബേ"

"ഓ എന്തോ പേരാടോ..ജപ്പാനിലൊക്കെ യുദ്ധത്തിന് പോവുമ്പോ സായിപ്പ് എങ്ങിനെ ഔസേപ്പെന്നൊക്കെ വിളിക്കും?!നാക്കുളുക്കത്തില്ലായോ?!"

"ജോസഫെന്ന് എഴുതടോ!"റിക്രൂട്ടിങ്ങ് അധികാരി എഴുതുന്ന സാബിനോട് പറഞ്ഞു.

കാര്യം പുരിഞ്ചു പോച്ച്! 

അങ്ങനെ ഉലഹന്നന്‍ ജോണും തോമാച്ചന്‍ തോമസും ഒക്കെ ആയി..സര്‍വ്വോപരി പട്ടാളവീരന്‍മാരുമായി.

അവരെല്ലാം വിദേശരാജ്യങ്ങളില്‍ രാജ്ഞിക്കുവേണ്ടി പടവെട്ടി വെടി പൊട്ടിച്ച് സംവത്സരങ്ങള്‍ പിന്നൂരിയ ഗ്രനേഡ് പോലെ പൊട്ടിത്തീര്‍ന്നു!

അതില്‍ പലരും തങ്ങളുടെ വെള്ള മേലധികാരികളുടെ ജീവന്‍ രക്ഷിച്ചും മാനം രക്ഷിച്ചും വലിയ യുദ്ധവീരന്‍മാരായി!

പലര്‍ക്കും ബ്രിട്ടീഷ് ഭരണകൂടം ബഹുമതികളും മെഡലുകളും റെക്കമെന്റ് ചെയ്തു!

അത്തരമൊരു മെഡല്‍ ദാന ചടങ്ങാണ് നമ്മുടെ വര്‍ത്തമാനകാല രംഗം.

മെഡല്‍ വിവരങ്ങള്‍ അനൗണ്‍സ് ചെയ്യുന്നയാളുടെ വിവരണത്തിന്റെ സ്വതന്ത്രപരിഭാഷ ഏറെക്കുറെ ഇങ്ങനെയായിരുന്നു"സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിലെ മഹാറാണിയുടെ പരിപാലനത്തിന്‍ കീഴിലും സായ്വന്‍മാരുടെ ശിക്ഷണത്തിന്‍ കീഴിലും മഹായുദ്ധത്തില്‍ പ്രശംസനീയമാംവണ്ണം പോരാടുകയും മേലുധ്യോഗസ്ഥന്റെ ജീവനെ സ്വജീവന്‍ വരെ പണയപ്പെടുത്തി സംരക്ഷിക്കുകയും ചെയ്ത സുബേദാര്‍.'ഡൗട്ട് ഡാര്‍ലിങ്ങി' നെ ........


ഔസേപ്പ് ജോസഫായതുപോലെ ശങ്കുണ്ണി ഡൗട്ട് ഡാര്‍ലിങ്ങ് ആയി. ശങ്ക ഡൗട്ടും ഉണ്ണി ഡാര്‍ലിങ്ങുമായതിനാല്‍ പരിഭാഷ തെറ്റാവാനിടയില്ല.

പിന്‍കുറിപ്പ് : ഹാസ്യം മാത്രം ഉദ്ദേശിച്ചുള്ള എഴുത്താണ്.സൈനികരേയോ റിക്രൂട്ട്മെന്റ് പ്രകൃിയയേയോ വില കുറച്ചു കാണിക്കാന്‍ ശ്രമിക്കുകയല്ല.

No comments:

Post a Comment