Thursday, 28 February 2019

ആഹ്വാനത്തൊഴിലാളികള്‍

വാര്‍ത്തയാവുന്ന വിഷയങ്ങളില്‍ ജനങ്ങള്‍ ഇടപെടും എന്ന വസ്തുത അംഗീകരിക്കുന്നു.അറിവും അനുഭവവും വ്യക്തിപരമായ സവിശേഷതകളും അടിസ്ഥാനമാക്കി ഏതു പക്ഷത്താണ് താനെന്ന് പറയാനോ സ്ഥാപിക്കാനോ ശ്രമിക്കുകയും ചെയ്യും.ഞാനും ചെയ്തുപോരുന്ന കാര്യമാണ്(അതുകൊണ്ട് ശരിയാണെന്നല്ല;ഉത്തരവാദിത്വത്തോടെ സംസാരിക്കാന്‍ ശ്രമിച്ചതാണ്).

ഇവിടെ പറയാനുദ്ദേശിക്കുന്നത് സ്പെസിഫിക് ആയ,കൈ നനയാത്ത ആഹ്വാനങ്ങളെപ്പറ്റിയാണ്.ക്രൂരമായ രാഷ്ട്രീയ കൊലപാതകങ്ങള്‍ സുലഭമായ നാട്ടില്‍ നാക്കിന് എല്ലില്ലാത്തവര്‍ എല്ലാം വന്ന് മരിച്ചവന്റെ അമ്മയുടെ കണ്ണീരിനെപ്പറ്റിയും അമ്മാവന്റെ കുഞ്ഞിന്റെ കൂടെ കഴിഞ്ഞ ആഴ്ച എടുത്ത സെല്‍ഫിയേപ്പറ്റിയും മുറിവിന്റെ എണ്ണത്തെക്കുറിച്ചും അതേ നാണയത്തില്‍ പ്രതികാരം ചെയ്യേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ഗ്ളിസറിനില്ലാത്ത കണ്ണീരോടെ,തൊണ്ടയില്‍ 'കിച്ച് കിച്ചോ'ടെ പ്രസംഗിച്ചിട്ട് പോകും.

പ്രസംഗിച്ചവന് നേരിട്ട് പ്രതികാരം ചെയ്തുകൂടെ!!??

നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ വേറാരുടെയോ സൂത്രം മനസ്സില്‍
കണ്ട് കല്ല്യാണം കഴിച്ചു എന്നു പറയുന്ന നാണംകെട്ട അവസ്ഥയുമായി ഈ കൊല ആഹ്വാനങ്ങള്‍ക്ക് എന്തു വ്യത്യാസമാണുളളത്!!??

ദിവസക്കൂലിക്കു പുറമേ ബിരിയാണി വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞാല്‍ പോലും അനുകൂല/ആനുപാതിക
(ന്യൂസ്) വാല്യു ഇല്ലാത്ത കേസിനുപിറകെ പോലീസ് സ്റ്റേഷന്റെയോ,കോടതിയുടേയോ,ജയിലിന്റെയോ വരാന്ത കയറി ഇറങ്ങാന്‍ ആഹ്വാനത്തൊഴിലാളികള്‍ ആരെങ്കിലും തയ്യാറാവുമോ???
ഇല്ല എന്നാണ് ഉത്തരമെങ്കില്‍ പിന്നെ ആരെ ഉദ്ദേശിച്ചാണ് ഈ പ്രസംഗങ്ങള്‍???ജീവിതത്തെ എങ്ങിനെ മുന്‍പോട്ടു കൊണ്ടുപോകണമെന്നറിയാത്ത കുറച്ച് പേരെ ഉദ്ദേശിച്ചായിരിക്കും.

മാനവനന്മയ്ക്കല്ലാതെ തങ്ങളുടെ ഇന്‍ഫ്ളുവന്‍സ് ഉപയോഗിക്കാനിറങ്ങി പുറപ്പെടുന്ന നേതാക്കളോടും മാധ്യമങ്ങളോടും സ്ത്രീജനങ്ങളോടും പുച്ഛം മാത്രമേ തോന്നിയിട്ടുള്ളൂ.

No comments:

Post a Comment