Wednesday, 15 October 2014

ഹേതു

കണ്ടില്ലേ??!!

എനിക്കു വീടുണ്ട് ,കാറുണ്ട്

കാര്‍ഡുകളെല്ലാമുണ്ട്

ഭാര്യ, പൊന്നോമന പുള്ളേര്‍സ് എല്ലാമുണ്ട്

ആരോഗ്യം ആവോളമുണ്ട്

ഇനിയെന്ത്?

ഇല്ലായ്മകളുടെ ഒരു ലോകമെന്നില്‍

അസൂയയുണര്‍ത്തുന്നുവോ?

അനിവാര്യമായ മരണത്തിലേക്കു

ഞാനൊരു പ്രഭാതത്തില്‍

കുഴഞ്ഞുവീണതായി ലോകമറിഞ്ഞു.

ശസ്ത്രക്രിയ

ഒരു ശസ്ത്രക്രിയ വേണം പോലും

തലയിലാണു ക്രിയ!

കാര്യം നിസ്സാരം;

തലച്ചോറൊന്നു മാറ്റുക 

ഉദ്ദേശ്യം രസകരം; 

ഇലക്ട്രോണിക ചിപ്പുകള്‍ പാകുക

പ്രശ്നം ഗുരുതരം;

എന്നെ മാന്യനാക്കുക

അനുസരണമുള്ളവനാക്കുക

ഗുരുത്വമുള്ളോനാക്കുക

ഭക്തനാക്കുക

ഭയമുണ്ടാക്കുക

ചുരുക്കത്തില്‍ ഞാനല്ലാതാക്കി മാറ്റുക

ശുഭം.

അജ്ഞാതശവന്‍

അങ്ങനെയിരിക്കെ പെട്ടെന്ന്,

ചുമ്മാ ഞാനൊരജ്ഞാതശവമായി.

തിരിച്ചറിയല്‍ (പരേഡുകള്‍?) നടക്കുന്നു

ബ്രാന്‍ഡഡ് ഫോര്‍മല്‍ വിയര്‍ തിരിച്ചറിയപ്പെട്ടു

BIS ഹാള്‍മാര്‍ക്കുള്ള ആഭരണങ്ങളും തിരിച്ചറിഞോരുണ്ട് 

ഇറ്റാലിയന്‍ ഷൂവും സ്വിസ് വാച്ചും കുട്ടികള്‍ പോലുമറിഞ്ഞു

മൊഫൈലും പഴ്സും ക്രെഡിറ്റ്- ഡെബിറ്റ് കാര്‍ഡുകളും

ചൂടാറാത്ത ഒരു ഹൃദയം മാത്രം..

ഉവ്വേ, ഇതു ചെമ്പരത്തി പൂ അല്ലേ? ഏതോ സഹൃദയന്‍

അല്ല ഹിബിസ്കസ് റോസ സൈനസിസ്

ദേഷ്യം കടിച്ചാല്‍പൊട്ടാ- ആംഗലേയത്തില്‍ തീര്‍ക്കും

ടെക്നോളജിക്കു നന്ദി

ഇനി സംസാരമില്ല.

Monday, 13 October 2014

കടല്‍

കടലില്‍ നിന്നു പഠിക്കാനുണ്ടേറെ

കടല്‍ അവനാണോ അവളാണോ എന്തോ?

'അത്' എന്നു വിളിച്ചാലോ?

പ്രപഞ്ചസത്യങ്ങള്‍ക്കൊരു ലിംഗമെന്തിനാണ്??

വിഷയത്തിലേക്കു വരാമല്ലോ..

കടലില്‍ നിന്നു പഠിക്കാനുണ്ടേറെ 

പൂര്‍ണ്ണവും സത്യസന്ധവുമായ ഭാവങ്ങള്‍ ,ഭാവമാറ്റങ്ങള്‍

ആയിരമായിരം രൂപങ്ങള്‍, വര്‍ണ്ണങ്ങള്‍

എന്തും സ്വീകരിക്കുന്നു, കൊടുക്കുന്നു

പക്ഷേ മൗലികത കാത്തുസൂക്ഷിക്കുന്നു

ഒഴുകികൊണ്ടേയിരിക്കുന്നു പക്ഷേ നിശ്ചലവുമാണ്

ഒരേ സമയം ഗതികവും നിശ്ചലവും

പ്രണയത്തിലായ മുനിയെന്നു പറയുംപോല്‍

ആസ്വാദ്യമായ ഒരു വൈരുധ്യം

വൈരുധ്യങ്ങളും സൂക്ഷിക്കപ്പെടേണ്ടതല്ലയോ?

പിന്നെയും കടല്‍ ...

ധാര്‍ഷ്ട്യത്തിന്റെ പടക്കപ്പലുകളെ മുക്കികളയുമ്പോളും

കൊതുമ്പുവള്ളങ്ങളെ താലോലിക്കുന്നു ;താരാട്ടുന്നു

ഉപഗ്രഹ കാമറകളെ കബളിപ്പിക്കുന്നു

മുക്കുവചെക്കനു മുത്തുകള്‍ സമ്മാനിക്കുന്നു

സംഘര്‍ഷങ്ങളെ ശരീരത്തില്‍ വഹിക്കുമ്പോളും

അസാധ്യമായൊരു സമചിത്തത പുലര്‍ത്തുന്നു

മഹാരഹസ്യങ്ങള്‍ ഉള്ളിലൊളിക്കുന്നു

പക്ഷേ ഹൃദയവാതിലുകള്‍ മലര്‍ക്കെ തുറന്നിടുന്നു

കരുത്ത് ഭയാനകമാണ്

വെണ്‍നുരകളാല്‍ ശിശുതുല്യമായ ചിരികള്‍ സ്വന്തമായുണ്ട്

കൂട്ടിചേര്‍ക്കപ്പെടാന്‍ ഇനിയുമേറെ

മണ്ടന്‍മാര്‍ക്കു മാത്രം വെളിവാകുന്നൊരു

പ്രഹേളികയെന്നു വിളിക്കാന്‍ കൊതിക്കുന്നു..

Sunday, 12 October 2014

ബുദ്ധിജീവി

എടോ വെള്ളം കാണാത്ത ഊശാന്‍താടീ..

യെപ്പ്..

എന്തേ നീയിങ്ങനെ?

ഹോ!!എത്ര നിഗൂഡമീ പ്രപഞ്ചം!! ഓര്‍ക്കുമ്പോള്‍..

പൊന്നു മണ്ടാ..

വീണ്ടും യെപ്പ്..

നീയല്ലേ ഈ പ്രപഞ്ചം

??!!

നിന്റെ സന്തോഷം മലനിരകളില്‍ പൂക്കുന്നു ,

കണ്ണുനീര്‍ മഴയായി പെയ്യുന്നു,

കോപം ലാവയായി ബഹിര്‍ഗമിക്കുന്നു,

നിശ്വാസങ്ങള്‍ കാറ്റാവുന്നു.

നീയും ആകര്‍ഷിക്കുന്നു, വികര്‍ഷിക്കുന്നു

ഭ്രമണം ചെയ്യുന്നു, ചലിച്ചുകൊണ്ടേയിരിക്കുന്നു

ചുരുങ്ങുന്നു, ഉള്‍വലിയുന്നു

ലയിക്കുന്നു, വിലയം പ്രാപിക്കുന്നു

??!!

ഊശാന്‍താടിക്കടിയില്‍ ഒളിപ്പിച്ച

വരട്ടുചൊറി പോലും പരിഹസിക്കുന്നോ ??!

കഥ മതി..

എന്റെ മരണം

പ്രിയപ്പെട്ടവന്റെ മരണം

വികാരവിസ്ഫോടനം

ഇടിയോടു കൂടിയ പേമാരി

'അവന'യോര്‍ത്തവള്‍ കരയുന്നു; അലമുറയിട്ടു തന്നെ

'എനിക്കി'നി ആരുണ്ട്? 'ഞാന്‍' അനാഥയായല്ലോ?

ങ്ങേ? !!

ഇതിലെവിടെയാണ് 'അവന്‍'?

ഇന്നു ഞാനറിയുന്നു: മനസ്സിലാക്കുന്നു

എന്നെയോര്‍ത്തു മാത്രമേ എനിക്ക് കരയാനാവൂ

മോചനമെന്നാല്‍ മരണമാണ്; പൂര്‍ണ്ണവിരാമം..

മുഖംമൂടി

മുഖംമൂടികള്‍; എവിടെയും, എന്തിനും,
ചിരി, കരച്ചില്‍,ശാന്തം,വീരം,രൗദ്രം,ഭയാ...

നിര്‍ത്തിക്കോ!! ഉള്ളിലെ വിപ്ളവകാരി കലിതുള്ളി

ഓരോന്നായി മുഖംമൂടികളൊക്കെ കീറി പറത്തി

ആശ്ചര്യം!  ബീഭത്സം!!
എനിക്കൊരു മുഖമില്ലെന്ന് കണ്ണാടി പറയുന്നു

കരയുന്ന മുഖംമൂടിക്കായി

ഇല്ലാത്ത കണ്ണുകൊണ്ടു തിരഞ്ഞുകൊണ്ടേയിരിക്കുന്നു..

Saturday, 11 October 2014

വളപ്പൊട്ടുകള്‍

കുട്ടി വളകള്‍ക്കായി വാശി പിടിച്ചത്

വളപ്പൊട്ടുകള്‍ ശേഖരിക്കാനാണോ?

വളപ്പൊട്ടുകള്‍ പെറുക്കി കളിക്കുമ്പോള്‍

കണ്ണുനീര്‍ ചാലുകള്‍ ഉണങ്ങിയിരുന്നില്ലല്ലോ.

ചിതറിയ വളപ്പൊട്ടുകളുടെ

നടുമുറ്റം ഈ ജീവിതം

ഒടുങ്ങാത്ത ആര്‍ത്തിയും

അടങ്ങാത്ത മോഹങ്ങളും

നിലക്കാത്ത അലച്ചിലും
ഒടുവില്‍.....

വീഴുമ്പോള്‍, മരണതുല്യമായ നിരാശയും

വീണില്ലെങ്കില്‍.... നരകതുല്യമായ മുഷിവും നിരര്‍ത്ഥകതയും

കണ്ണുമഞ്ഞളിക്കും പ്രകാശമെവിടെയും

നിരത്തുകളില്‍ ,വീട്ടില്‍ ,കീശയിലും

അനുപൂരകമായ അന്ധകാരത്തെ

കൗശലപൂര്‍വം ഗര്‍ഭത്തില്‍ പേറുന്ന പ്രകാശം

ഈയാംപാറ്റകളേ പോല്‍ പാറിവീഴുന്ന മാനവര്‍

എല്ലാവര്‍ക്കും എന്റെ മുഖഛായ തന്നെ..

സ്മൃതി

ഉറഞ്ഞുകൂടിയ റബ്ബര്‍പശപോലെ സ്മൃതികള്‍

പാദങ്ങളെ പിന്നോട്ടു വലിക്കുന്നു

പിന്നിട്ട വഴികളില്‍ പിറകോട്ടു നടക്കാനോ?

ബലൂണിലെ റബ്ബര്‍ നൂലു പോലെ

ആഞ്ഞു കുതിക്കുമ്പോളും
തുടക്കത്തിലേക്കെത്തിച്ചേരാനൊരു വെമ്പല്‍

വിളയാടുന്നവന്റെ കൈയ്യിലേക്കോ?

Wednesday, 8 October 2014

കൊഴിഞ്ഞ പൂമൊട്ടിനായി..

ഞെട്ടറ്റ പൂക്കള്‍ക്കു നടുവില്‍

ചേതനയറ്റൊരു പൂമൊട്ട്

അവനന്ധകാരത്തിലായിരുന്നു

അവന്‍
'അവനാ'യിരുന്നില്ലൊരിക്കലും

'അത്' മാത്രമേ ആയിരുന്നുള്ളൂ

സ്വത്വം വെളിവാക്കാന്‍ 'അത്' നു സമയം ലഭിച്ചിരുന്നില്ല

ഗര്‍ഭപാത്രത്തിലെ അന്ധകാരത്തില്‍ നിന്നും

മരണത്തിന്റെ അന്ധകാരത്തിലേക്ക് കടന്നു വന്നവന്‍ (പോയവന്‍)

തലക്കുമുകളിലെരിയുന്ന ഒറ്റ മെഴുകുതിരി

കുഞ്ഞുമുഖത്തിന്റെ ചൈതന്യത്തിനു നിറം പകരുന്നു

ഇനിയും ബോധത്തിലേക്കു
ഉണരാത്ത

മാതൃഹൃദയത്തിന്‍
മിടിപ്പുകള്‍

മൗനമാമൊരു യാത്രാമംഗളം പോലെ

മറ്റോരവസരത്തിനായി,

തന്റെ പുതുവേഷത്തിനായി

കാത്തിരിക്കാനാവുമോ അവന്? 

സമയത്തിനും കാലത്തിനുമപ്പുറത്ത്,

മരണമില്ലാത്തൊരു ലോകത്ത്,

ഒരു പക്ഷേ എന്റെ നിശ്വാസം തട്ടുന്നത്ര അരികില്‍,

‍ അതോയെന്‍ ചിന്തകള്‍ പായുന്നതിനുമപ്പുറം

പുതുമുഖം നിനക്കായി
പൊഴിക്കാന്‍

എന്നില്‍ കണ്ണീരവശേഷിക്കുന്നില്ല

ഔപചാരികതകളുടെ ഉരുവിടലുകളും

സഹചാരിയാമൊരു ശോകഭാവവും മാത്രം

ക്ഷമിക്കുക..

Tuesday, 7 October 2014

AIDS

 അതി നാടകീയമായ ഈ മള്‍ട്ടികളര്‍ സിനിമാസ്കോപ്പ് കഥ നടക്കാന്‍ വിധിക്കപ്പെട്ടത് ഭൂമിയുടെ പയോധരങ്ങളെ ഈമ്പി വലിച്ചു കുടിച്ച് അച്ചായന്‍മാര്‍ എന്നൊരിനം മനുഷ്യര്‍ക്കു, വലിച്ച് വിടാവുന്ന ഒട്ടുവള്ളിയും ഷീറ്റും ധാര്‍ഷ്ട്യവും കൈയ്യൂക്കും സമ്മാനിക്കുന്ന റബ്ബര്‍ മരങ്ങളാല്‍ നിറഞ്ഞ തിരുവിതാംകൂറിന്റെ മണ്ണിലെ ആതുരശുശ്രൂഷാ കേന്ദ്രത്തിലാണ്. പ്രസ്തുതകേന്ദ്രം സര്‍ക്കാര്‍വകയും പുതുമഴക്ക് ഈയല്‍ പോലെ കുഞ്ഞുഭിക്ഷഗ്വരന്‍മാരെ പടച്ചു വിടുന്നതില്‍ കേള്‍വി കേട്ടതുമാണ്..ജലദോഷപനിയുമായി നടന്നു ചെല്ലുന്നവരെ ഡെങ്കുപനിയുമായി പൊതിഞ്ഞു തിരിച്ചയക്കാറുണ്ട് എന്നതു മാത്രമാണ് കുറ്റമായി എന്തെങ്കിലും പറയണമെന്നുള്ളവര്‍ക്കു പറയാനാവുന്നത്..

രംഗം പിന്നെയും ചെറുതാവുന്നു -ടെലസ്കോപ്പിക്ക് വ്യൂവില്‍ നിന്നു മൈക്രോസ്കോപ്പിക് വ്യൂവിലേക്ക് ക്യാമറക്കണ്ണുകള്‍ ചൂഴ്ന്നിറങ്ങുന്നു- ഒരു വാര്‍ഡ് വരെ,സരസന്‍മാരുടെ ഒരു വാര്‍ഡ്. കണ്ണാടിക്കൂടില്ലാത്ത കാഴ്ചബംഗ്ളാവ് പോലെ..ബോധമുള്ളതും ഇല്ലാത്തതും ജനിച്ചപ്പോഴേ ഇല്ലാതിരുന്നവരും വയറിങ്ങ് കഴിഞ്ഞതും കഴിയാത്തതും ആയ കുറേ ആളുകള്‍..ക്യാമറ കണ്ണുകള്‍ പതിയുന്നത് മദ്ധ്യവയസ്കനായ കൃശഗാത്രനില്‍.വ്യാജമദ്യം..കരുത്ത് തെളിയിക്കാനായി ആനമയക്കി കഴിച്ചു പോലും.ആനമയക്കി പോയിട്ട് കൊതുകു മയക്കി പോലും താങ്ങാനുള്ള ത്രാണി ആ ബോഡിക്ക് ഇല്ലെന്ന് പ്രീസ്കൂ ള്‍ പുള്ളേര്‍ക്കു പോലും വ്യക്തം. നേരത്തേ പറഞ്ഞ ജന്‍മനാ ബോധമില്ലാ കാറ്റഗറി ആയതുകൊണ്ട് ബോധം കെട്ടിട്ടില്ല.ശിവഭഗവാന്റെ മുടിക്കെട്ടിനുള്ളില്‍ ബന്ധനസ്ഥയായ പുണ്യനദി പോലെ കട്ടിലില്‍ ഞളിപിരി കൊള്ളുകയാണ് അര്‍ദ്ധനഗ്നന്‍. ബന്ധുജനങ്ങളില്‍ നിസംഗത.പ്രാണപ്രിയക്കോ വെണ്ണക്കുടം തച്ചുടച്ച കള്ളകണ്ണനോട് യശോദമമ്മിക്ക് തോന്നാവുന്ന ഒരു ഭാവം മാത്രം.
ഷാപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ വരെ ആയേക്കാമായിരുന്ന ദേഹത്തില്‍ ജീവന്‍ പിടിച്ചുനിര്‍ത്താനായി നഴ്സും പുള്ളേര്‍ കൊടുത്ത ഏതോ ചൈനീസ് കുത്തിവെപ്പിന്റെ പുറത്താണീ കുങ് ഫൂ.

അടുത്ത കട്ടിലിനവകാശി അടിതെറ്റിയ ഒരു കൊമ്പനാണ്..യുവാവ്, അജാനബാഹു..പക്ഷേ ക്വിന്റലെടുത്തിരുന്ന ഉടലിനിപ്പോള്‍ തന്നിഷ്ടത്തിനു ചലിപ്പിക്കാന്‍ നാവ് മാത്രം. കൂട്ടിലടച്ച സിംഹത്തേപോലെ ബെറ്റര്‍ഹാഫിനെ ഭരിച്ചും ഭര്‍ത്സിച്ചും പഴയ ലോഡിംഗ് കാല ഹമ്മിങ്ങുകള്‍ പാടിയും നേരംപോക്കുന്നു.

ക്യാമറയുടെ പോക്ക് കെട്ടുകഥകളിലേക്കോ? അജ്ഞാതദ്വീപിലെ പഞ്ഞിതാടിയുള്ള കുള്ളന്‍ അപ്പൂപ്പനും കാലടികളില്‍ സ്പ്രിംഗ് ഘടിപ്പിച്ച പോലെ തെറിച്ച് നടക്കുന്ന കുള്ളത്തി അമ്മൂമ്മയും. അപ്പൂ പ്പന്‍ തന്റെ മാളത്തില്‍ വിറച്ചു കൊണ്ട് കിടപ്പാണ്. അമ്മൂമ്മ ബൗണ്‍സ് ചെയ്ത് നടന്നു അമ്പരപ്പിക്കും വേഗതയില്‍ ആര്യപുത്രനെ ശാസിക്കുന്നു, ലാളിക്കുന്നു, ഊട്ടുന്നു, ഉറക്കുന്നു.

അടുത്തതായി വയറിങ്ങും ബാഗുകളുമായി ആന്തരാവയവങ്ങള്‍ കൈയ്യിലെടുത്തു നില്‍ക്കുന്നൊരു മഹാനാണ്. മലമൂത്രസഞ്ചികള്‍ പോക്കറ്റിലാക്കി നടന്നു ചെന്ന് സ്വന്തമായി സംഘടിപ്പിച്ച കോള കുപ്പിയില്‍ മൂക്കിലെ റ്റ്യൂബ് കുത്തിയിറക്കി ഗുരുവായൂര്‍ കേശവന്‍ തെളിനീര് കുടിക്കും ഗാംഭീര്യത്തില്‍ സിപ്പ് ചെയ്യുന്നൂ  ഗാന്ധിയന്‍മരണശേഷം നടന്നുചെന്നു കുഴിയില്‍ കിടക്കാനുള്ളൊരു ഭാവമുണ്ട് ആശാന്.

പിന്നെ കാമറാന്‍ ഒളിഞ്ഞുനോക്കിയത് ജീവനുണ്ടോ എന്നു ചോദിച്ചാല്‍ ഒരു അപവാദം പറയുന്ന കുറ്റബോധത്തോടെ മാത്രം ഉണ്ടെന്നു പറയാവുന്ന ഒരു ജീവിയിലേക്കാണ്.ജീവനും ആരോഗ്യവും ഒട്ടുമില്ലെങ്കിലും സ്വന്തമായി ഒരു പെന്‍സില്‍മാര്‍ക്ക് ആര്യപുത്രിയും ഒരു ഡസന്‍ മൂക്കള പിള്ളേരും (ആണും പെണ്ണും )ഇടിവണ്ടിപോലൊരു പെങ്ങളും കത്തി കരിഞ്ഞ വിറകിന്‍ കൊള്ളിമേല്‍ ചട്ടയിട്ടപോലൊരു മാതാശ്രീയും -അങ്ങിനെ ആകെമൊത്തത്തില്‍ ഒരു ധനികനാണ് കക്ഷി.മൂക്കളകള്‍ അന്യരുടെ ആന്തരാവയവ ബാഗുകളില്‍ തൂങ്ങിയാടിയും തറയില്‍ കിടക്കുന്ന റസ്കിന്‍ കഷണങ്ങള്‍ നുണഞ്ഞും വായു വലിച്ചു കിടക്കുന്നവരുടെ കട്ടിലിനടിയില്‍ ഒളിച്ചേ കണ്ടേ കളിച്ചുമൊക്കെ തിമിര്‍ക്കുകയാണ്. രോഗിയുടെ മൂക്കിലൂടെ മഞ്ഞദ്രാവകം ഒലിച്ചിറങ്ങുന്നു.വീട്ടിലെ ശയ്യയില്‍ നിന്ന് ഏതോ പേടി സ്വപ്നത്തിന്‍ സ്വാധീനത്താല്‍ നിലത്ത് തലയിടിച്ച് വീണു എന്നാണ് ഭാര്യ നല്‍കുന്ന കേസ് ഹിസ്റ്ററി.

കാമറയൊന്നു വട്ടം കറങ്ങിയല്ലോ..കാരണമുണ്ട്.സില്‍ക്ക് ജുബ്ബായും ഡബിള്‍ മുണ്ടും ചന്ദനക്കുറിയുമായി നമ്മുടെ വ്യാജമദ്യത്തിന്റെ ഒരു ബന്ധുജനം എത്തിയിരിക്കുന്നു. മെത്രാനച്ചന്‍ കുര്‍ബാന ചൊല്ലാന്‍ നില്‍ക്കുന്ന പോസില്‍ നിന്നുകൊണ്ടു രോഗവിവരങ്ങള്‍ തിരക്കി മരണ തീയതി മനഃകണക്കായി കൂട്ടി. ഇതിനിടയില്‍ സംഗതിവശാല്‍ ഈ ദേഹത്തിന്റെ ശ്രദ്ധ ശയ്യയില്‍ നിന്നു വീണു ശയ്യാവലംബിയായവനിലേക്കു തിരിഞ്ഞു.ഞൊടിയിടയില്‍ അദ്ദേഹത്തിനുള്ളിലെ ഗാന്ധിയും ഫാദര്‍ ഡാമിയനും മദര്‍ തെരേസയുമെല്ലാം സടകുടഞ്ഞെണീറ്റു.കട്ടിലിനടിയില്‍ നിന്നൊരു കസേര കയ്യേറി സില്‍ക്ക് ദീനാനുകമ്പ പകര്‍ത്താന്‍ തുടങ്ങി. ശയ്യാവലംബിയുടെ നിശബ്ദ പ്രാര്‍ത്ഥന കേട്ടാവും കാലന്‍ തന്റെ ഫോര്‍ വീലറിന്റെ ഇഞ്ചിന്‍ ഓഫ് ആക്കാതെ ചാടിയിറങ്ങി കട്ടില്‍ കാലിയാക്കി പറന്നു. ഡസന്‍ തൊണ്ടകളില്‍ അലമുറ ഉയര്‍ന്നു. അടുത്തുള്ള ദുര്‍ബലഹൃദയര്‍ മൃതപ്രായരായി.കിടന്നുരുണ്ടും പിടഞ്ഞും നിരങ്ങിയും മാറത്തടിച്ചും ആര്‍ക്കും കുറ്റം പറയാനൊരു പഴുതു കൊടുക്കാതെ മരണാനന്തര അലമുറ ചടങ്ങുകള്‍ നടക്കുമ്പോള്‍ പെട്ടെന്ന് ശവത്തിന്റെ ചൂ രടിച്ച് കഴുകത്തികള്‍ നീലയും വെള്ളയും സാരിയില്‍ രംഗത്തിറങ്ങി. കട്ടില്‍ ഒഴിവാക്കണം. അലമുറത്തൊഴിലാളികള്‍ കളം ഒഴിയാന്‍ ഭാവമില്ല. ക്ഷമ നശിച്ച കഴുകത്തികള്‍ പൂഴിക്കടകന്‍ പുറത്തെടെത്തു. "കാറുന്ന കണ്ടില്ലേ? ഏയ്ഡ്സ് ആരുന്നു."വാര്‍ഡില്‍ മുടിയിഴകള്‍ വീഴുന്ന ശബ്ദം വരെ കേള്‍ക്കാവുന്ന നിശബ്ദത. കണ്ണീര്‍ വരെ വന്നവഴിയേ ഗ്രന്ഥിയിലേക്കു മടങ്ങി.

സില്‍ക്കന്‍ 11 kvലൈനില്‍ നിന്നു ഷോക്കടിച്ചപോലെ കസേരയും മറിച്ചിട്ടു ബന്ധുക്കള്‍ക്കിടയിലേക്ക് തെറിച്ചു വീണു. കിതപ്പാറ്റിയ ശേഷം മൊഴിഞ്ഞു "ഇതിനെയൊക്കെ ഇവിടെയാരാ കയറ്റിയത്?". സാക്ഷരകേരളത്തിന്റെ വിനീത പുത്രന്‍ സ്വന്തം കൈകാലുകളില്‍ മുറിവ് ഉണ്ടായിരുന്നോ എന്ന പരിശോധനയിലേക്ക് കടന്നു.മനഃസാക്ഷിയുടെ തരിയെങ്കിലുമുള്ള ഒരു വൈറസും അദ്ദേഹത്തെ ആക്രമിക്കില്ല.