Sunday, 19 January 2020

പണി പാളും നേരം

പണി പാളും നേരം:-

"നിങ്ങളിങ്ങനെ ഒരു നാണംകുണുങ്ങിയായി പോയല്ലോ!ശ്ശെ!!"അവള്‍ പ്രകോപനമെറിഞ്ഞു.

"സന്ദര്‍ഭോചിതവും കാര്യമാത്രപ്രസക്തമായും ധൈര്യം കാട്ടാറില്ലേ?അതു പോരെ?"

പോരേ?!!

"എന്നാലും ഒരു പുരുഷനെന്നൊക്കെപ്പറയുമ്പോള്‍ മറ്റുളളവര്‍ക്ക് ചില സങ്കല്‍പ്പങ്ങളൊക്കെ കാണില്ലേ?"

"ആ..ശരി..മാറിക്കളയാം!"

പക്ഷേ എങ്ങിനെ ധൈര്യം തെളിയിക്കും???? നൂ റുനൂറ് സിനിമകളില്‍ കണ്ട ഒരു നമ്പറുണ്ട്.ചീപ്പാണ്.പക്ഷേ അഭിനയിച്ചു ഫലിപ്പിക്കാനാകും.

നേരെ അന്യസംസ്ഥാനതൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ബംഗ്ളാവിലേയ്ക്ക് വെച്ചു പിടിച്ചു.

"എന്താ സേട്ടാ റാവിലെ തന്നെ?"

"അതേ ഭായീ നമക്ക് ഒരു ചെറിയ ഡ്രാമ കളിക്കാന്‍ കുറച്ചു തടിയമ്മാരെ വേണാരുന്നു!"

"ഡെരാമ സേട്ടാ?!"

"നാടക് നാടക്..കുറച്ച് മോട്ടാ ഫയല്‍വാന്‍ ഭായി ചാഹിയെ.ആ..എടുത്തെറിയാന്‍ പാകത്തിന് ഒരു പത്തലാ ഭായീം ഇരുന്നോട്ടെ!"

അങ്ങിനെ സംഗതി സെറ്റാക്കി.നായികയെ എന്തെങ്കിലും പറഞ്ഞ് ശല്യപ്പെടുത്തുന്ന മല്ലന്‍മാരായ വില്ലന്‍മാരെ നായകന്‍ ഒരു മാര്‍ഷ്യല്‍ ആര്‍ട്സ് ഫ്യൂഷന്‍ പ്രകടനത്തിലൂടെ ഓടിക്കൂന്നു.നായികയുടെ ഹൃദയവാതില്‍ തള്ളിത്തുറന്ന് അതില്‍ പ്ളാസ്റ്റിക് പാ വിരിച്ച് ഞാന്‍ സ്ഥിരമായി കിടന്നുറങ്ങുന്നു.ആഹാ..എന്താ പ്ളാന്‍!സ്വയം ആശ്ളേഷിക്കാന്‍ തോന്നിപ്പോയി!!

അങ്ങിനെ നായികയെ കൊണ്ട് മ്മള്‍ സിനിമ കാണിക്കാന്‍ പോകുന്നു.വഴിയില്‍ കുറേ മല്ലന്‍മാരും ഒരു എല്ലനുമടങ്ങുന്ന സംഘം ഞങ്ങളെ ശല്യപ്പെടുത്തുന്നു.പ്ളാന്‍ ചെയ്തപോലെ എല്ലനെ എടുത്ത് എറിഞ്ഞും മറ്റുള്ളവരെ തുരുതുരാ പഞ്ച് ചെയ്തും കിക്ക് ചെയ്തും മ്മള് സീന്‍ കസറുന്നു.അവളുടെ ഹൃദയമിടിപ്പിന്റെ 'ലബ് ഡബ്' സൗണ്ട് നാസിക് ഡോലുപോലെ കേട്ടുകൊണ്ടാണ് ഇടി.

ആദ്യത്തെ പരിഭ്രമം ഒതുങ്ങിയപ്പോള്‍ അവള്‍ ഹാന്റ് ബാഗില്‍ നിന്ന് ഫോണെടുത്തു.പോലീസിനെയോ മറ്റോ വിളിച്ച് കുളമാക്കാനാവും.

"ബസന്തീ..അല്ല മേഴ്സീ..ഇന്‍ കുത്തോം കെ സാമ്നേ ഫോണ്‍ മത് ഉഠ്നാ"

"അതെന്നാ ചേട്ടായീ??!!"

"തട്ടിപ്പറിച്ചോണ്ട് ഓടും.അതാ!"പാവം വിശ്വസിച്ച് ഫോണ്‍ തിരിച്ചു ബാഗില്‍ നിക്ഷേപിച്ചു.

എന്തായാലും അവളുടെ പ്രതികരണത്തില്‍ നിന്ന് സംഗതി വന്‍ വിജയം.

കാശു മുതലായി.ഹായ് ഹായ്!!

പെട്ടെന്നാണ് ഒരു ബലീറോ ജീപ്പ് സീനിലേയ്ക്ക് പാഞ്ഞുവന്നു സഡന്‍ ബ്രേക്കിട്ട് നിന്നത്.

പോലീസ്!!ട്വിസ്റ്റാകുമല്ലോ!?

"എന്നാടാ നടുറോട്ടില് അഭ്യാസം?"

"ഹം ഈ സേട്ടനോട് CAA,NRC നല്ലതാന്ന് പരഞ്ഞതിന് സേട്ടന്‍ മാരാ ഷാറേ..ബഹുത് മാരാ...യേ ദേഖോ ഖൂന്‍..ശോര.."ഭായിമാര്‍ നാത്തൂന്‍ മാരായി മാറി.

എന്നിട്ടെന്താ!?RAW യുടെ കേസ് വരെ ഉണ്ടെന്നാണ് കേട്ടത്. 

ഭായിമാരെ തെറ്റു പറയാനാവില്ല.എന്തെങ്കിലും പറഞ്ഞ് പ്രശ്നമുണ്ടാക്കുന്നതായി അഭിനയിക്കുക എന്നതാണല്ലോ കരാര്‍.

Friday, 17 January 2020

എല്‍സി

"ഇതെന്താണപ്പാ ഈ ഡിക്സി..ഡിപ്പി..അല്ലല്ലോ..ഛായ്..പെന്‍സി ഫീ!?അകൗണ്ടില്‍ ഡെബിറ്റ് ആയിട്ടുണ്ടല്ലോ!"

"എവിടെ?നോക്കട്ടെ?കാണിച്ചേ?"

"ദാ ഈ ലൈന്‍"

"ഇത് ഡി..സ്..ക്രി..പ..ന്‍സി ഫീ..അതന്നെ..ഡിസ്ക്രിപെന്‍സി ഫീ!"

"ആഹാ.താനെളുപ്പത്തില്‍ വായിച്ചല്ലോ!എനിക്ക് ചെല വാക്കുകളൊന്നും വായില്‍ വരില്ല.പണ്ട് പഠിക്കുമ്പോള്‍ നോട്ട് പറഞ്ഞ് കൊടുത്തതില്‍ ഷുഗര്‍ കേനെന്നത് ഷുഗര്‍ ക്ളെയിന്‍ എന്നേ വന്നുള്ളൂ.ആ പാരഗ്രാഫിലാണേല്‍ ഒരു ഇരുപതു പ്രാവശ്യം ഷുഗര്‍ കേനുണ്ടായിരുന്നു താനും...ആ..അതൊക്കെ പോട്ടെ..ഇപ്പറഞ്ഞ പന്‍സി ഫീ എന്താ സംഭവം എന്നറിയാവോ?സിസ്റ്റത്തില്‍ അങ്ങനെയൊരു എന്‍ട്രി കാണുന്നുമില്ലല്ലോ!"

"അതാ ബാങ്കി വിളിച്ചു ചോദിച്ചാ പോരേ?"

"അതും നേരാണല്ലോ!നാണക്കേടാവുവോ?സിമ്പിള്‍ സംഗതി വല്ലതുമാണെങ്കില്‍.."

"അത്ര സിമ്പിളാവാന്‍ ചാന്‍സില്ല.നമ്മളു രണ്ടും ആദ്യമായിട്ടു കേള്‍ക്കുകയല്ലേ!"

ബാങ്കില്‍ വിളിച്ചു.

എന്തോ എല്‍സിയുമായി ബന്ധപ്പെട്ട കാര്യമാണെന്നു മാത്രം മനസ്സിലായി.

പഴയ ഇണ്ടാസുകളെല്ലാം പരിശോധിച്ചു.

ഗൂഗിളിനോട് പലവുരു സംശയങ്ങളുന്നയിച്ചു.

പുതുതായി ഒരു സ്ഥലത്ത് ജോലിക്കെത്തുമ്പോള്‍ ഇതൊക്കെ പതിവാണ്.

എല്‍സി എന്ന L.C. ലെറ്റര്‍ ഓഫ് ക്രെഡിറ്റ് എന്നൊരു പേമെന്റ് സംവിധാനമാണത്രെ.കസ്റ്റമര്‍ക്ക് സപ്ളൈയറുടെ മേലും തിരിച്ചും നിയന്ത്രണങ്ങളുള്ള ഒരു പണമിടപാട് രീതിയാണ് ഇത്.

സാധാരണ രാജ്യത്തിനു പുറത്തുള്ള സപ്ളേയേഴ്സെല്ലാം നൂറു ശതമാനം പണം കൈപ്പറ്റിയതിനു ശേഷമേ പ്രൊഡക്റ്റ് കസ്റ്റമര്‍ക്ക് എത്തിക്കാറുള്ളൂ.പണം മുഴുവന്‍ അഡ്വാന്‍സായി കൈപ്പറ്റിയാല്‍ പിന്നെ പെട്ടെന്ന് ഭാഷ മറന്നു പോകുന്നവരുണ്ട്.

ഉദാഹരണം ചൈനക്കാര്‍.

എക്സിബിഷനുകള്‍ക്കു വരുമ്പോളും ഡീലുകളെക്കുറിച്ച് സംസാരിക്കുമ്പോഴുമൊക്കെ നല്ല സ്ഫുടമായി ഇംഗ്ളീഷു പറയുന്നവര്‍ കാശു കൈപ്പറ്റിയാല്‍ പിന്നെ പെട്ടെന്ന് ഇംഗ്ളീഷ് മറക്കും.പിന്നെ മണ്ഡാരിന്‍ ചൈനീസ് മാത്രം..

ഇതൊക്കെയാണെങ്കിലും അവരുടെ ലേഡി മാര്‍ക്കറ്റിങ്ങ് മാനേജേഴ്സ് 'oh yeah' എന്ന് ഇടക്കിടെ ഈണത്തില്‍ പറയുന്നത് കേള്‍ക്കാന്‍ എന്തു രസമാണെന്നോ!

വിഷയത്തില്‍ നിന്നു വ്യതിചലിച്ചു!

ലെറ്റര്‍ ഓഫ് ക്രെഡിറ്റ് ഇതിനൊക്കെ ഒരു പരിഹാരമാണ്.സപ്ളൈയര്‍ക്ക് പണം കിട്ടി എന്ന് ആശ്വസിക്കാം.കസ്റ്റമര്‍ക്ക് ഷിപ്മെന്റുമായി ബന്ധപ്പെട്ട അവരുടെ നിബന്ധനകള്‍ L.C.യില്‍ എഴുതിച്ചേര്‍ക്കാം.പാക്കിങ്ങ് ഇങ്ങിനെയാവണം,ഷിപ്മെന്റ് ഇന്‍ഷ്വേഡായിരിക്കണം,എക്സ്പെറ്റഡ്
ഡെലിവറി ഡേറ്റു വരെ എഴുതി ചേര്‍ക്കാം.ഇതിലെന്തെങ്കിലുമൊക്കെ വ്യവസ്ഥകള്‍ തെറ്റിക്കപ്പെട്ടാലാണ് ആദ്യം പറഞ്ഞ മറ്റേ പെന്‍സി ഫീ പേമെന്റില്‍ നിന്നു കുറയുക.ഷിപ്മെന്റ് അല്‍പ്പം താമസിച്ചിരുന്നു.അതാണ് വിഷയം.

"എങ്ങിനെ എന്‍ട്രിയിടും.റീകണ്‍സിലേഷന്‍ പെന്റിങ്ങാവരുതല്ലോ?മറ്റേ ഡിക്..ആ ഫീയ്ക്കുള്ള ഹെഡ് സിസ്റ്റത്തിലില്ല.ക്രിയേറ്റ് ചെയ്യണമല്ലോ!"

"അങ്ങനെ ചെയ്യണേല്‍ മാനേജരെ കാണണം.അങ്ങേരു അപ്രൂവ് ചെയ്യണ്ടേ?"

"ഓഹ്!"തലവേദനയാണ്.പണിയെടുക്കുന്നതിലല്ല.നാക്കു വഴങ്ങാത്ത ഈ വാക്ക് എങ്ങിനെ മാനേജരെ പറഞ്ഞു മനസ്സിലാക്കുമെന്നതിലാണ്!

കര്‍മ്മനിബദ്ധനാണ്.അമാന്തിച്ച് നില്‍ക്കാന്‍ സമയമില്ല.നടന്നു.മാനേജരുടെ മുറിയുടെ വാതില്‍ക്കല്‍ നിന്നു ഡിസ്ക്രിപെന്‍സി ഉച്ചരിക്കാന്‍ രണ്ടു മൂന്നു വിഫല ട്രയലുകള്‍ നടത്തി.

ശേഷം രണ്ടും കല്‍പ്പിച്ച് അകത്തേയ്ക്ക് കയറി...അനുവാദം ചോദിച്ചിട്ടാണ്.വിഷ് ചെയ്തു.

"സര്‍,നമ്മള്‍ നാട്ടിലേയ്ക്ക് വിട്ട ഷിപ്മെന്റിന്റെ എല്‍സിക്ക് എന്തോ ഗുലുമാലുണ്ട്.ബാങ്കീന്ന് വിളിച്ചിരുന്നു."

"ബാങ്കീന്ന് വിളിച്ചോ?"ആള് ഗൗരവം എടുത്തണിഞ്ഞു.തന്റെ ടാബ് എടുത്ത് കാര്യമായി എന്തോ തോണ്ടി തുടങ്ങി.

ഒന്നു രണ്ടു മിനുട്ടുകള്‍ അങ്ങിനെ തോണ്ടലും തോണ്ടല്‍ നിരീക്ഷണവുമായി കടന്നു പോയി.

ഇത് ശരിയാവില്ലല്ലോ!

നമ്മുടെ സമയത്തിനും വിലയുള്ളതല്ലേ?!

തൊഴിലാളി വര്‍ഗ്ഗം ഉള്ളില്‍ തലയുയര്‍ത്തി. 

"സര്‍,തിരക്കാണെങ്കില്‍ ഞാന്‍ പിന്നെ വരട്ടെ?"

"താമ്പറഞ്ഞതിന്റെ സൊലൂഷനാടോ നോക്കുന്നെ.ഒന്നുരണ്ട് എമ്മല്ലേമാരുടെ നമ്പറുണ്ടായിരുന്നതാണ്.ഇതില്‍ കാണുന്നില്ല.ഫോര്‍മാറ്റ് ചെയ്തപ്പൊ പോയോ എന്നാണ്!"

"എമ്മല്ലേമാരുടെ നമ്പര്‍....എന്തിനാണു സര്‍?"

"എന്തിനാന്നോ!!ആ..താനൊക്കെ കോണ്‍വന്റ് സ്കൂള്‍ ബ്രോയിലര്‍ ആയിരിക്കും..അതാണ്.നമ്മളൊക്കെ നാട്ടിലും അത്യാവശ്യം ഹോള്‍ഡുള്ള ആളാണ്."

"ഞാനും ഗവണ്‍മെന്റ് സ്കൂളില്‍ പഠിച്ച ആളാണ് സര്‍.എന്തിനാണ് എമ്മല്ലേയുടെ നമ്പര്‍ എന്നതാണ്...?"

"എടോ..നാട്ടിലേയ്ക്കുള്ള ഷിപ്മെന്റില്‍ പ്രശ്നമുണ്ടാക്കുന്നത് എല്‍സി അല്ലേ!?എല്‍സി സെക്രട്ടറി ഒരു പാര്‍ട്ടി എമ്മല്ലേ പറഞ്ഞാല്‍ നില്‍ക്കില്ലേ?താനൊക്കെ ചെറുപ്പമായിട്ടും ബ്രെയിനത്ര ഫാസ്റ്റല്ലല്ലോ!!"

ജബ..ഡിസ്ക്രിപന്‍സി എന്നു തെറ്റി പറയുമ്പോള്‍ കളിയാക്കുമെന്നു കരുതിയ ആള്‍ എല്‍സിയെ ലോക്കല്‍ കമ്മിറ്റിയാക്കി അര്‍മാദിക്കുന്നു.ചിരിക്കണോ കരയണോ?നിങ്ങളു പറ.

Wednesday, 15 January 2020

ഘൊരാവോ

വെളുപ്പാങ്കാലത്താണ്.

"ഡാ,മിറ്റത്തിന്റെ താഴെ എന്നതാ ഒരു ഒച്ചപ്പാട്?ടോര്‍ച്ചെന്ത്യേ?"

"ഓ അതു കാട്ടുപന്നി വല്ലോം ആരിക്കും.ഒള്ള ചേമ്പൊക്കെ തീര്‍ന്നില്ലേ?ഇനി എന്നാ കൊണ്ടുപോകാനാ?!"പുതപ്പിനടിയിലേയ്ക്ക് ഒന്നൂടി ചുരുണ്ടു.

ഉദ്ദേശ്യം രണ്ടു മിനിട്ടു കഴിഞ്ഞു കാണണം കതകില്‍ ആരോ തട്ടുന്ന ശബ്ദം.

ധൃതിയില്ലാതെ,പക്ഷേ ശക്തമായി തന്നെ.ഇതാരണപ്പാ ഈ സമയത്ത്!!

പ്രാകി നേര്‍ന്ന് കതകു തുറന്നു.ഞെട്ടിപ്പോയി.വലിഞ്ഞു മുറുകിയ മുഖഭാവവുമായി ഒരു കൂട്ടം കാട്ടുപന്നികള്‍.

"നിന്റെ വെല്ല്യമ്മച്ചിയേക്കൂടി വിളി."അതിലെ നേതാവ് (അതോ നേതാവിയോ)ആജ്ഞാശക്തിയോടെ!

നിഷേധിക്കാനായില്ല!

അമ്മച്ചിയും പൂമുഖത്തെത്തി വിസ്മിതനേത്രങ്ങള്‍ക്കുമേല്‍ കണ്ണടവെച്ച് നിന്നു.

"നീ മാറി നില്ലെടാ പയ്യാ.ചേടത്തീ...ചേടത്തി പാറേലെ കൊച്ചൗസേപ്പിന്റെ എളേ മോള് ഒറോതയല്ലേ?"പന്നി.

"ഈശോയെ,ഇതൊക്കെയറിയാവോ?"അമ്മച്ചി അതിശയം കൂറി!

"നിനക്കീ നാട്ടില്‍ എത്ര ചേമ്പൊണ്ടെന്ന് അറിയാമോ?"അടുത്ത ചോദ്യം എന്നോടായി.

ഇല്ലെന്ന് ആംഗ്യം കാണിച്ചു.

"വാഴ?"

"ഉം..ഉം.."അറിയില്ല.

"കപ്പ??കാച്ചില്‍???....പോട്ടെ ഒരു കിലോമീറ്ററപ്പുറത്തുള്ള റേഷന്‍കടയിലെ ഇത്തവണ വന്ന അരി എങ്ങിനെയുണ്ടെന്ന് അറിയാവോടാ?"

"ഇല്ല!"ഞാന്‍ ജാള്യപ്പെട്ടു.

"ഒരുകിലോ അരിക്ക് വെല എന്നാന്നറിയാവോ?"

ചമ്മിക്കൊണ്ട് ഇല്ലെന്ന് ആംഗ്യം കാട്ടി.

"ഈ നാട്ടില്‍ എത്ര വഴികളുണ്ടെന്ന് അറിയാവോ?"പന്നി.

"ഇല്ല!"ഞാന്‍ വിതുമ്പലിന്റെ വക്കിലായി.കാരണം അവരുടെ നോട്ടം അത്ര തീഷ്ണമാണ്.

"ഇതൊന്നും അറിയാത്ത നീയാണോടാ പുല്ലേ ഞങ്ങളെ 'കാട്ടു' എന്ന വിവേചനപരമായ പ്രിഫിക്സ് ചേര്‍ത്ത് കാട്ടുപന്നിയെന്ന് വിളിച്ച് അപമാനിച്ചത്??!!"പന്നിക്കൂട്ടം ഒരു സ്റ്റെപ്പ് മുന്നോട്ടും ഞാനും അമ്മച്ചിയും രണ്ടു സ്റ്റെപ്പ് പിറകോട്ടും വെച്ചുപോയി..അറിയാതെ.

"അതുപിന്നെ..ഒരു ശീലം വെച്ച്..."ഞാന്‍ പരുങ്ങി.

"നിന്റെയൊക്കെ ശീലങ്ങള്‍ മാറ്റാനാണിപ്പോ ഞങ്ങളൊന്നു ചോദിച്ചിട്ട് പോകാമെന്നു കരുതിയത്.സിസ്റ്റത്തിനു തകരാറൊന്നുവില്ലേല്‍ അടുത്തയാഴ്ച ആധാര്‍ കിട്ടും ഞങ്ങക്ക്....നീ മനസ്സിലാക്കിക്കോ..നിന്നെക്കാളും കൂടുതല്‍ ഈ നാടിനെ അറിയാവുന്ന ഞങ്ങളെ ഇനി കാട്ടുപന്നി എന്നെങ്ങാനും വിളിച്ചാല്‍..ആളെ വിട്ട് തല്ലിക്കും പന്നീ.."

"അയ്യോ വേണ്ട..പറഞ്ഞല്ലോ!അബദ്ധം പറ്റിയതാണ്.ആ 'ഒരുകിലോ അരിയുടെ വില അറിയാവോടാ' എന്ന പൊളപ്പന്‍ ക്വസ്റ്റ്യന്‍ കേട്ടപ്പോള്‍ എനിക്കു പെട്ടെന്ന് തിരശ്ശീലയിലെ മീര ജാസ്മിനെ ആണ് ഓര്‍മ്മ വന്നത്.വിരോധമില്ലെങ്കില്‍ മീര ജാസ്മിനെന്നു വിളിച്ചോട്ടെ?!" 

"ഫീല്‍ഡൗട്ട് കേസാണ്..ആ..എന്തേലുമാട്ടെ..വിളി വിളി.."പന്നികള്‍ മീരാ ജാസ്മിന്റെ നേതൃത്വത്തില്‍ ഗൗരവം ചോര്‍ന്നു പോകാതെ നടന്നു മറഞ്ഞു.

Sunday, 12 January 2020

യാത്രാവിവരണം

സമയവും കാലവും വെളിവും വെള്ളിയാഴ്ചയുമൊന്നുമില്ലാത്ത ഒരു മാരകഫ്യൂഷന്‍ സംഭവമാണ്...പതിവുപോലെ!

ഞാന്‍..പര്യവേഷകരുടെ നാട്ടിലും സംസ്കാരത്തിലും ജനിച്ച ഒരാളാണ്.രണ്ടാം വയസ്സില്‍ പോളിയോ വാക്സിന്‍ തന്ന ഹെല്‍ത്ത് വര്‍ക്കര്‍ ജീവന്റെ രണ്ടു തുള്ളികള്‍ക്കിടയില്‍ ഒന്നു തുമ്മിപ്പോയ വകയില്‍ ശരീരത്തിന് സാരമായ മോഡിഫിക്കേഷനുകള്‍ ഉണ്ട്.പതിനാലാം വയസ്സില്‍ രജനിപ്പടത്തിന് ക്യൂ നിന്ന് സൂര്യാഘാതമേറ്റ വകയില്‍ തൊലിപ്പുറമേയും  കാര്യമായ ഡിസൈനുകളുണ്ട്.പക്ഷേ ഇതൊക്കെയുണ്ടെങ്കിലും പ്രത്യേകിച്ച് ഒരു പണിയും ചെയ്യാനുദ്യമിക്കാറില്ല എന്ന സല്‍ഗുണവുമുണ്ട്.

അങ്ങനെ സംഭവബഹുലമായ ജീവിതത്തിന്റെ ഒരു ദിവസം ഒരു പുസ്തകം എങ്ങിനെയോ
കൈയ്യിലെത്തി.യാത്രാവിവരണമാണ്...

ചുമ്മാ മറിച്ചുനോക്കി.താത്പര്യം തോന്നുന്നു.വായന തുടങ്ങി.ആവേശോജ്ജ്വലം!!!മൈന്റ് ബ്ളോയിങ്ങ്!!

'യാത്രാവിവരണകാരന്‍ ഒരു പായ്ക്കപ്പലിലേറി വിധൂരമായൊരു തീരത്ത് അടുക്കുന്നു.അദ്ദേഹം തീരത്ത് കാലെടുത്തു വെച്ചതും തദ്ദേശീയരെല്ലാരും ആരാധനയും ബഹുമാനവും കലര്‍ന്ന നോട്ടം സമ്മാനിക്കുന്നു.കൈകളൊക്കെ സ്ട്രെച്ച് ചെയ്ത് യാത്രാക്ഷീണമകറ്റല്‍ കൂടിയായപ്പോള്‍ അവിടുത്തെ അവിവാഹിതകളൊക്കെ പരവശരായപോലെ.ഒരു സ്വാഗതസംഘം വന്ന് എഴുത്തുകാരനെ മാലയിട്ടും വെല്‍ക്കം ഡ്രിങ്ക് കൊടുത്തും സ്വീകരിക്കുന്നു.അവിടെ നിന്ന് നേരെ അദ്ദേഹത്തെ ചെറിയ ഉല്ലാസപ്രകടനങ്ങള്‍ നടക്കുന്നിടത്തേയ്ക്കാണ് നയിച്ചത്.ചെറിയ തമാശകളികളൊക്കെ കഴിഞ്ഞ് അദ്ദേഹത്തെ നേരെ ആ നാട്ടിലെ രാജാവിന്റെ കൊട്ടാരത്തിലേയ്ക്കാണ് കൊണ്ടുപോയത്.ഗംഭീരസദ്യകള്‍ക്കുശേഷം യാത്രാവിവരണകാരനിഷ്ടപ്പെട്ട ഒരു പെണ്‍കുട്ടിയെ വിവാഹവും കഴിപ്പിച്ചു കൊടുത്തിട്ടാണ് അദ്ദേഹത്തെ ആഘോഷപൂര്‍വ്വം കപ്പലില്‍ കൊണ്ടുവിട്ടത്.'

എന്താ അല്ലേ!!!???വെറും തിരുത്തല്‍വാദിയായ എനിക്കു പോലും കപ്പലോടിക്കാന്‍ തോന്നി..

തമാശയല്ല.യാത്രാവിവരണകാരന്‍ പോയെന്നു അവകാശപ്പെട്ട കപ്പലില്‍ തന്നെ കയറിപ്പറ്റി.

ടിക്കറ്റിനു കാശില്ലാത്തതിനാല്‍ സ്റ്റോര്‍ റൂമില്‍ ആയിരുന്നു സ്ഥിരതാമസം.ഒരുപാട് എലികളും പാറ്റകളും ചിലന്തികളുമൊക്കെ കൂട്ടിനുണ്ട്.

ദീര്‍ഘയാത്രക്കുശേഷം യാത്രാവിവരണത്തില്‍ വിവരിച്ച ലക്ഷണങ്ങളോടു കൂടിയ തീരമെത്തി.ഷേക്ക് പണ്ണിയ ഷാമ്പേന്‍ ബോട്ടില്‍ പോലെ ആവേശം പതഞ്ഞു പൊന്തുകയാണ്.പക്ഷേ കാത്തിരിക്കണം.ടിക്കറ്റില്ലല്ലോ!

അങ്ങനെ ആ സമയവും വന്നു...സ്വപ്നതീരത്ത് ഇറങ്ങുന്ന നിമിഷം...

എലിമൂത്രവും പാറ്റാക്കാട്ടവും ചിലന്തിവലയുമൊക്കെ മാസങ്ങളായി വെള്ളം കാണാത്ത ഉടുപ്പില്‍ ആവശ്യത്തിലേറെയുണ്ട്.അതൊക്കെ നോക്കാന്‍ എവിടെ നേരം.തീരത്തിറങ്ങി..

ആഹാ...ഇവിടുത്തെ കാറ്റാണ് കാറ്റ്.

പക്ഷേ അധികമാരും തിരിഞ്ഞു നോക്കിയില്ല.നോക്കിയവരുടെ മുഖത്തൊക്കെ ഒര പുച്ഛം പോലെ.ഇവിടെ വല്ല ഹര്‍ത്താലുമാണോ ആവോ!!

ചുമച്ചും കുരച്ചും കുറേപ്പേരുടെ ശ്രദ്ധ പിടിച്ചെടുത്തു.

അടുത്ത സ്റ്റെപ്പിനു സമയമായി.കൈകള്‍ സ്ട്രെച്ച് ചെയ്തു.പാറ്റാക്കാട്ടം തെറിച്ചു.അതിലും വേദനാജനകമായി കണ്ടുനിന്നവര്‍ കളിയാക്കി ചിരിച്ചു.

സ്വാഗതസംഘമില്ല!

വെല്‍ക്കം ഡ്രിങ്കില്ല!!

യാത്രാവിവരണത്തിലെ വഴികളുടെ ഡിസ്ക്രിപ്ഷന്‍ വെച്ചു ഉല്ലസിക്കുന്ന സ്ഥലത്തേയ്ക്ക് ഏകനായി നടന്നു.ഏകനെന്നു പറയാനാവില്ല. കുറേ കണ്ണുകള്‍ പിറകേയുണ്ട്.

ഉല്ലാസം കഴിഞ്ഞാണല്ലോ കൊട്ടാരം!
ഉല്ലസിക്കുന്നിടത്തെത്തി.

അമ്മച്ചീ....

ആ നാട്ടിലെ തടിയന്‍മാര്‍ പഞ്ചഗുസ്തി പിടിക്കുന്നു!

കബടി കളിക്കുന്നു!!

ഗുസ്തിയും ഭാരോദ്വഹനമത്സരവും നടത്തുന്നു!!

എല്ലാം കഴിഞ്ഞ് നാട്ടുകാര്‍ ഒരു വാഴത്തടയില്‍ കെട്ടി കടലില്‍ തട്ടിയ ഞാന്‍ ഏതോ കൊമ്പന്‍ സ്രാവിന്റെ കാരുണ്യം കൊണ്ട് നാട്ടിലെത്തി!

അത്യാവശ്യം പുസ്തകം തുറക്കാനുള്ള പ്രാപ്തിയായപ്പോള്‍ നൈരാശ്യത്തിന്റെയും കോപത്തിന്റെയും പാരമ്യത്തില്‍ ആ യാത്രാവിവരണമെഴുതിയ കള്ള ബഡുവായുടെ ഡീറ്റെയ്ല്‍സ് നോക്കി.പേര് അര്‍നോള്‍ഡ് ഷ്വാസനെഗര്‍.പത്തിരുന്നൂറ്റമ്പതു കിലോ ബെഞ്ച് പ്രസ്സടിക്കുന്ന ബോഡി ബില്‍ഡറാണ്.മിസ്റ്റര്‍ ഒളിബ്യായോ മറ്റോ ആയിരുന്നു.സിനിമാനടനുമാണ്.

അന്നാണ് മനസ്സിലാക്കിയത് ഓരോരുത്തരുടെ യാത്രയും വ്യത്യസ്തമാണെന്ന്!

അതില്‍ കാഴ്ചപ്പാടുകളുടേയും ആകസ്മികതകളുടേയും വിഭവങ്ങളുടേയും മാനേജുമെന്റിന്റെയും ഒക്കെ പെര്‍മ്യൂട്ടേഷനുകളും കോമ്പിനേഷനുകളുമൊക്കെ കാണാമെന്ന്.

പക്ഷേ യാത്രകള്‍ അനിവാര്യമാണ്.രാമായണം രാമന്റെ അയനമെന്നതുപോലെ ഓരോരുത്തരും തങ്ങളിലേയ്ക്കും മറ്റുള്ളവരിലേയ്ക്കുമൊക്കെ യാത്ര ചെയ്യേണ്ടവര്‍ തന്നെയാണ്.

മുന്‍വിധികളെ അഡീഷണല്‍ ഇന്‍ഫര്‍മേഷനായെടുക്കുന്നവര്‍ ഓരോ യാത്രയും ആസ്വദിക്കുന്നവരാകും!

ശുഭയാത്ര!!

Friday, 10 January 2020

മിസ്സിങ്ങ്

"അപ്പുണ്യേ..ഡാ.."

"ന്താ അച്ചപ്പാ...രാാാാവിലെന്നെ!(ഒരു കോട്ടുവ സംഭാഷണത്തിനിടെ മിക്സായി)" 

അച്ചപ്പന്‍ അച്ഛന്റെ അപ്പനാണ്.ഈ സമ്പ്രദായത്തിലുള്ള നാമകരണം സ്ത്രീകള്‍ക്കു മാത്രമായി ഒതുക്കുന്നത് തുല്യനീതിയ്ക്ക് വിരുദ്ധമാണല്ലോ!അതുകൊണ്ട് അച്ചപ്പനും അച്ചമ്മയും.

"നിയ്യീ ഗ്രൂപ്പില് വരണതൊന്നും കാണണില്ലേ?മ്മടെ വടക്കേപ്പൊറത്തെ മാതവന്റെ ചെക്കന്‍ ആറേഴീസായി മിസ്സിങ്ങാത്രെ!നെന്റെ പ്രായം തന്നെയാണ് അച്ചെക്കനും!"

"നൂറായിരം ഗ്രൂപ്പില്ലേ!മിസ്സിങ്ങൊക്കെ മിസ്സാവണത് നേരന്ന്യാ!"

"മ്മക്കത്രേടം വരെയൊന്ന് പൂവാം.നിയ്യ് റെഡിയാവ്!"

"മ്മള് ചെന്നിട്ടിപ്പോന്തിനാ?വെറ്തെ അവര്ടെ ആധി കൂട്ടാനെന്തെങ്കിലും പറഞ്ഞൂച്ചാ അതുമായി!"

"തറ്തല പറ്യാണ്ട് ഇങ്ങട് വാട ചെക്കാ!"അച്ചപ്പന്‍ കൊണ്ടേ പോകൂ.

ഇനി തര്‍ക്കം നിഷ്ഫലമെന്നുറപ്പിച്ചതിനാല്‍ വളരെ ക്വിക്കായി ഒരു മേക്കപ്പും നടത്തി മാധവേട്ടന്റെ വീട്ടിലേയ്ക്ക് തിരിച്ചു.

ഒരു മരണവീട്ടിലെ ശോകമൂകമായ അന്തരീക്ഷമാണ്.മാധവേട്ടന്‍ ഇടക്കിടെ നെടുവീര്‍പ്പിട്ടും വിദൂരത്തിലേയ്ക്ക് ദൃഷ്ടി പായിച്ചും ചാരുകസേരയിലുണ്ട്.കാര്‍ത്ത്യായനേട്ടത്തി പുടവയുടെ കോന്തലകൊണ്ട് ഇടക്കിടെ കണ്ണു തുടച്ച് ഇളംതിണ്ണയില്‍.പെങ്ങളൂട്ടി മൊബൈലില്‍ കണ്ണും നട്ട് തലയും ചൊറിഞ്ഞ് കാര്‍ത്ത്യാനേട്ടത്തിക്കരികില്‍.

"എന്നാ മാധവാ സംഭവം കണ്‍ഫേമായത്?"അച്ചപ്പന്‍ നേരിട്ട് വിഷയത്തിലേയ്ക്ക് കടന്നു.

"ങ്ങട് ഇരിക്ക് ഷാരടിച്ചേട്ടാ.മോനും ഇരുന്നോളൂ"മാധവേട്ടന്‍ ഉപചാരങ്ങള്‍ മറന്നില്ല."ഇടക്ക് ട്രിപ്പ് മോഡ് ള്ളതാന്ന് ഷാരടിച്ചേട്ടനുമറിയാലോ!ഇതിപ്പോ ഒരു വെവരോം ഇല്ലാണ്ടായ്ട്ട് ദീസം ആറായി.ന്താ  ചെയ്യണ്ടേന്ന് ഒരു നിശ്ചയില്ല്യ"മാധവേട്ടന്റെയും കണ്ണു നനഞ്ഞുവോ!

"മൊബൈല് ചെക്കന്‍ എടുത്തില്ലാന്ന്ണ്ടോ?"

"എട്ത്തിട്ടിണ്ടാവണം.ഇവടെ ഇല്ല്യ!"മാധവേട്ടന്‍ പറഞ്ഞു.

"വാട്സപ്പില് ലാസ്റ്റ് സീന്‍ നോക്യോ നിയ്യ്?"അച്ചപ്പന്‍ പ്രശ്നപരിഹാരമോഡിലായി.

"പത്താം വയസ്സില് ലാസ്റ്റ് സീന്‍ നോബഡി ആക്കീതല്ലേ ഓന്‍."കാര്‍ത്ത്യാനേട്ടതി കരയുംപോലെ പറഞ്ഞു.

"ലാസ്റ്റ് സീന്‍ നോബഡ്യോ!?അതും ഈ എളം പ്രായത്തില്!ന്താ കഥ?!"അച്ചപ്പന്‍ ഓവറാക്കിത്തുടങ്ങി.അതോ എനിക്ക് തോന്നിയതാണോ?!

"മ്മക്ക് വായനശാലേ പൂവണ്ടേ അച്ചപ്പാ?എറങ്ങ്യാലോ?"ഞാന്‍ സ്കൂട്ടാകാനുള്ള കരുനീക്കങ്ങളാരംഭിച്ചു.

"അതിനിപ്പെന്താത്ര തെരക്ക്?നിയ്യവിടെ ഇരി!"

"സോഷ്യല് മീഡ്യെന്ന് ഒഴിഞ്ഞിക്കാന്ന് പറഞ്ഞാ..പന്തികേട് തന്ന്യാ..മനോരമേന്റാഴ്ചപ്പതിപ്പ് ഒരായ്ച കിട്ടീലെന്നും പറഞ്ഞ് കോട്ടയത്ത് ആപ്പീസിലേയ്ക്ക് കള്ളവണ്ടി കേറീതാ കാര്‍ത്ത്യാനി..അതും പന്ത്രണ്ടാം വയസ്സില്..ആ നെന്റെ ചെക്കന്‍  സോഷ്യല് മീഡ്യ വിട്വേ.."അച്ചപ്പന്‍ അര്‍ദ്ധവിരാമത്തില്‍ സസ്പെന്‍സിട്ടു.ഞാന്‍ കൈത്തണ്ടയില്‍ ഒരു ഞെക്കും വലിയും കൊടുത്ത് വിലക്കാന്‍ ശ്രമിച്ചു..എവടെ??!!ആവേശത്തിലാണ്."ആ....മ്മടെ ഇന്‍സ്ടാഗ്രാമത്തിലെ ആക്ടീവ് ബിഫോറ് നോക്യോ ആരെങ്കിലും??" 

"ബടരൊത്തി നാലീസായി ആ ഗ്രാമത്തിലന്ന്യാണ് ഷാരടിച്ചേട്ടാ.എടക്കെടെ  പവര്‍ബേങ്കല്ലാണ്ട് ഒന്നും ചോയിക്കല് കൂടി ഇല്ല്യ!"കാര്‍ത്ത്യാനേടത്തി വീണ്ടും കരയുന്ന സ്വരത്തില്‍..

"അത് പിന്നെ അങ്ങനല്ല്യേ കാര്‍ത്ത്യാന്യേ!നിക്കറിയാവുന്നതല്ലേ!?ങ്ങനെ സ്നേഹിച്ച് കഴിയണോരാ ഇബര്!!??തമ്മിത്തമ്മി ടാഗെയ്യാതെ ഒരു പോസ്റ്റ് പോലും ഇടാത്ത കുട്ട്യോളല്ലേ!!?അയേമ്മേല് കെടക്കണ മഞ്ഞ കളസത്തിന്റെ ഫോട്ടോയെടുത്ത് നീലേം പച്ചേം ഫില്‍ട്ടറിട്ട്..ദേവ്യേ..ദുസ്സഹം.."എല്ലാവരുടേയും മുഖം വളിച്ചു.തറവാട്ടിലൊരാളുടെ പോസ്റ്റിനെ കളിയാക്കിയാല്‍ ആരെങ്കിലും സഹിക്കുമോ?

"ഇത്രെക്കെ കേട്ടതിന്പ്രകാരം ന്റെ ഹൃദയീങ്ങനെ ന്തോ ആപത്ത് നടന്ന മാതിരി പടപടാന്ന്...ജീവാത്മാവും ഫോണാത്മാവും തമ്മില്‍ പിരിഞ്ഞോന്നൂ  വരെ..."


"അച്ചപ്പനിങ്ങട് വന്നേ?"ഞാനൊരല്‍പ്പം കടുപ്പിച്ച് തന്നെ പറഞ്ഞു."പോലീസില് കംപ്ളേന്റ് കൊടുത്തിടണതാണ് സേഫ് ട്ടോ!!ഞങ്ങളിറങ്ങി"മാധവേട്ടനോട് എന്തെങ്കിലും മര്യാദ പറയാതിരിക്കുന്നത് ശരിയല്ലല്ലോ!

"ദേ സാംസങ്ങിന്റെ ഫോണ്‍ ചൂടാക്കി ചന്തീലങ്ങട് വെച്ചരും ഞാന്‍..വെറ്തെ മന്ഷരെ ആധി പിടിപ്പിക്കനോരോ കണ്ട്പിടുത്തങ്ങള്..നോക്കിയാന്റെ പഴേ ഫോണെട്ത്ത് തലക്കടിച്ച് സ്വിച്ച് ഓഫാക്കലാണ് വേണ്ടത്!!"വധഭീഷണി വരെ മുഴക്കിപ്പോയി.

എന്തായാലും ചെക്കന്റെ ഫോണില്‍ ഇനിയും റിങ്ങ്ടോണ്‍ മുഴങ്ങട്ടെ എന്നു തന്നെയാണ് പ്രാര്‍ത്ഥന!

പിന്നെഴുത്ത്:-സെല്‍ഫ് ട്രോളായി കണക്കാക്കി സദയം ക്ഷമിക്കുക.ഫോണിനെ പിരിയാന്‍ ഏറ്റവും മടിയുളളയാള്‍ നോം തന്നെ!!

Monday, 6 January 2020

വീ വില്‍ വില്ലടിച്ചാന്‍

"ഔ,എന്നാ ജാതി തണുപ്പാ!ടി.വി.ല് കാണുമ്പോലൊന്നുമല്ലല്ലോ!"

"നേരാണല്ലാ ആശാനേ!മഞ്ഞിക്കൊടെ
കൈയ്യും വീശി പാട്ടും പാടി നടക്കാന്നൊക്കെ കരുതണത് ഭോഷ്കാണ്..അത് ഇപ്പ മനസ്സിലായി" 

"നിങ്ങളിവിടെ രണ്ടു മിനിറ്റു വെയിറ്റ് ചെയ്യാവോ?വണ്ടി ഓണാക്കി തരാം.കേറിയിരുന്നോളൂ"സ്പോണ്‍സറയച്ച ആളാണ്.

പരിചയപ്പെടുത്താന്‍ മറന്നു!ഞങ്ങള്‍ വില്ലടിച്ചാന്‍ പാട്ട് കലാകാരന്‍മാരാണ്.പരിപാടി ഇല്ലാത്തതുകൊണ്ട് പത്തു വര്‍ഷത്തോളമായി ബെര്‍ജര്‍ പെയ്ന്റ്സിലാണ് ജോലി.വ്യക്തമായി പറഞ്ഞാല്‍ ബെര്‍ജര്‍ പെയ്ന്റ് അപ്ളൈ ചെയ്യുന്ന ജോലി.

അങ്ങനെയിരിക്കെയാണ് വാട്സപ്പ് കൂട്ടായ്മകള്‍ വഴി അമേരിക്കന്‍ മലയാളി സമാജത്തിന്റെ വാര്‍ഷികത്തിന് വില്ലടിച്ചാന്‍ പാട്ട് കലാകാരന്‍മാരെ പ്രതീക്ഷിക്കുന്നുണ്ടെന്ന് അറിഞ്ഞത്.

പരിപാടിയുടെ വീഡിയോ അയച്ചു.ഇഷ്ടപ്പെട്ടു.

തത്കാല്‍ പാസ്പോര്‍ട്ടെടുത്തു.വീസയും ടിക്കറ്റും ചെറിയൊരു അഡ്വാന്‍സും വന്നു.

ഞങ്ങള്‍ ബെര്‍ജറിനെ പുച്ഛിച്ചു.ബെര്‍ജര്‍ ഞങ്ങളേയും പുച്ഛിച്ചു.

അങ്ങിനെ നാട്ടിലെ ചില്ലറ യാത്രയയപ്പുകള്‍ക്കൊക്കെ ശേഷം(സ്വന്തം ചിലവില്‍ നടത്തിയ യാത്രയയപ്പില്‍
അഡ്വാന്‍സ് കിട്ടിയ തുകയുടെ കൂടെ അല്‍പ്പം ലോണുമുണ്ട്,വേറെ ആരുമറിയണ്ട)വിമാനമേറി ഇതാ ഈ മഞ്ഞുപൊഴിയുന്ന മഹാനഗരത്തിന്റെ എയര്‍പോട്ടിലെ പാര്‍ക്കിങ്ങില്‍..

"ആശാനേ,അങ്ങേരെ കാണണില്ലല്ലാ!"

"വരൂടാ.തെരക്കൊളള മനുഷരല്ലേ?വല്ല ഫോണും വന്നു കാണും"

"ആ.അതും നേരാണ് കെട്ടാ.....

അതേയ്..ആശാനീ വണ്ടി കണ്ടാ?"

"കണ്ട്രാ,കാണാതിരിക്കാനെനിക്ക് മാലക്കണ്ണൊന്നുമില്ലല്ലോ!"

"ആ പളോ.അതല്ലാന്ന്..വണ്ടി ബി.എം.ഡെബ്ള്യൂേണ്.നുമ്മക്ക് പൊറത്തെറങ്ങി ഒാരോ സെല്‍ഫിയെടുത്താലോ?"

"അത് നേരാണല്ലോടാ.എന്നാ വാ."

പുറത്തിറങ്ങി.വണ്ടി അടഞ്ഞു.

സെല്‍ഫി എടുത്തു.വണ്ടി തുറക്കാനൊരു ശ്രമം നടത്തി.പരാജയപ്പെട്ടു.

അപ്പോളതാ..ഒരു നീലക്കുപ്പായക്കാരന്‍..എന്താ കളറ്..സായിപ്പാണ്..പോലീസുമാണ്..

"ഗുഡീവനിങ്ങ് സര്"

"‍നമസ്കാരം സാാര്.‍ഞങ്ങളിവിടെ.... പരുവാടിക്ക്.."സായിപ്പിനെ കാണുമ്പോള്‍ പലതും മറക്കണമെന്നാണല്ലോ!മലയാളം വരെ മറന്നു.

"ആശാനെന്താണീ കാണിക്കണത്.ഇയ്യാക്ക് മലയാളം വല്ലോം മനസ്സിലാകണയാണോ?"

"വാട്ടീസിറ്റ് സര്‍?വുഡ് യു ഷോ മീ യോര്‍ പേപേഴ്സ്?"

"അതായത്..നുമ്മ..ശ്ശെടാ..ഈ ആശാന്റെ പേടി കാരണം നമ്മ ഒള്ള ഇംഗ്ളീഷും..ആ..അതേയ്..സാാറേയ്..വീീ..വീീ.."

"വീ വീ!!!നോ..ഓഹ്... നോ വീ വീ ഇന്‍ ഹിയര്‍.യു ഗോട്ട ഫൈന്റ് എ വാഷ്റൂം..എ വാഷ്റൂം..കാന്‍ യു അണ്ടര്‍സ്റ്റാന്റ്?!
ആം ഷുവര് യു വില്‍ ഫൈന്റ് വണ്‍ നിയര്‍ബൈ"

"അതെന്താണിയ്യാണ് നോ വീ ന്നു പറയണത്..നുമ്മ ഇല്ലന്നോ? ഇതെന്തുക്കൂട്ട് കൂറ ഇംഗ്ളീഷേണ്..സാറേയ്..യേസ് വീീ..വീ  സോങ്ങ്..വില്ല് സോങ്ങ്.."

"സര്‍..ദ ഫെഡറല്‍ ലോ വോന്റ് ലെറ്റ്ജ്യു വീ വീ ഇന്‍ ഹിയര്. ‍ദേ വില്‍ പുട്ട് യു ഇന്‍ ജേല്‍...ജേല്‍..ജേയ് ഏയ് ഐ എല്‍.ജേല്‍"സായിപ്പു പോലീസ് ആംഗ്യഭാഷയില്‍ ജയില്‍ വരക്കാന്‍ ഒരു വിഫല ശ്രമം നടത്തി.

"ലെറ്റ് മീ ഷോ യു സംതിങ്ങ്" അങ്ങിനെ സായിപ്പ് തന്റെ ഫോണില്‍ വാഷ്റൂമിന്റെ പടം ഗൂഗിള്‍ ചെയ്തെടുടക്കുകയാണ് 
"അയ്യേ..ഇയ്യാളെന്തിനാണ് കക്കൂസിന്റെ പടം നുമ്മളെ കാണിക്കണത്.ശരിയല്ല കെട്ടാ."

"ഈവനിങ്ങ് ഓഫീസര്"‍ സ്പോണ്‍സറയച്ച ആളുമെത്തി.

"ഓ ഫോര്‍ ഹെവന്‍സ് സേക്ക്,പ്ളീസ് ഡിറക്റ്റ് ദെം റ്റു ദ വാഷ്റൂം!!"

Sunday, 5 January 2020

JNU

മഹത്തെന്നു ചരിത്രകാരന്‍മാര്‍ വിളിക്കുന്ന റോമാസാമ്രാജ്യത്തില്‍ കൊളോസിയം എന്നൊരു ഇന്‍ഡോര്‍ സ്റ്റേഡിയമുണ്ട്.

പട്ടിണിക്കിട്ട ഹിംസ്രജന്തുക്കളും മനസ്സാക്ഷി മരവിപ്പിച്ചെടുത്ത മനുഷ്യജീവികളും മറ്റു മനുഷ്യരുടെ ആന്തരാവയവങ്ങള്‍ ജീവനൊടുങ്ങും മുന്‍പേ വലിച്ച് പുറത്തിടുന്നതു കണ്ട് ആവേശത്തില്‍
റോമാസാമ്രാജ്യത്തിലെ ചക്രവര്‍ത്തിയായ സീസറിന് ജയ് വിളിക്കുമായിരുന്നു അവിടുത്തെ സംസ്കാരസമ്പന്നരും വിദ്യാസമ്പന്നരുമായ ജനങ്ങള്‍ 'ഹെയ്ല്‍ സീസര്'‍'ഹെയ്ല്‍ സീസര്'..‍മഹത്തായ ഒരു ഷോ യ്ക്ക് നന്ദി!! 

സീസറും തന്റെ പ്രജകളുടെ കരളിനു കുളിരായ കാഴ്ചകളൊരുക്കി കൊടുക്കൂ ക വഴി സാമ്രാജ്യത്തോടുള്ള അവരുടെ വിധേയത്വവും സ്നേഹവും കൂടുന്നുവല്ലോ എന്ന്സന്തോഷിക്കുമായിരുന്നു.ആധുനികരാഷ്ട്രീയത്തിന്റെ വിദ്യാലയമായ ഒരു സ്ഥലത്തെയും കാലഘട്ടത്തെയും കുറിച്ചാണ് ഇതെഴുതുന്നത്.

ആ മഹത്തായ സാമ്രാജ്യം ഇന്നില്ല!

സീസറും ഇന്നില്ല!

മഹത്തായ സാമ്രാജ്യത്തില്‍ നിന്ന് ഒരു തരി മണ്ണുപോലും നിത്യമായി അവകാശമാക്കാനും സീസറിനായില്ല!! 

പറഞ്ഞുവന്നത് രാഷ്ട്രീയത്തിന്റെ ഉത്ഭവം മനുഷ്യജീവിതങ്ങളെ സുഖകരമാക്കുക എന്ന ലക്ഷ്യത്തോടെയാണെന്നാണ്!

വിശ്വസിക്കാന്‍ പ്രയാസമുണ്ടായേക്കാം!കായബലവും സാമര്‍ത്ഥ്യവും കൂടുതലുള്ളവരുടെ താത്പര്യങ്ങളെ ക്രമപ്പെടുത്തി സമൂഹത്തില്‍ സമാധാനവും കാര്യക്ഷമതയും കൊണ്ടുവരിക എന്നതു തന്നെയാണ് രാഷ്ട്രീയത്തിന്റെ ജന്മോദ്ദേശ്യം!!

തീര്‍ച്ചയായും രാഷ്ട്രീയം മനുഷ്യകേന്ദ്രീകൃതമായിരിക്കണം(human centered).മനുഷ്യന്‍ രാഷ്ട്രീയകേന്ദ്രീകൃതനാവേണ്ടവനോ അതിന്റെ പേരില്‍ തെരുവില്‍ മരിക്കേണ്ടവനോ അല്ല. 

JNU വിലെ സംഭവങ്ങള്‍ വളരെ ആശങ്കാജനകമാണ്.അത് അധികാരത്തിന്റെ ധാര്‍ഷ്ട്യത്തില്‍ ഭരണകക്ഷി സംവിധാനം നിര്‍വ്വഹിച്ചതാണെങ്കിലും രാഷ്ട്രീയമുതലെടുപ്പിനായി പ്രതിപക്ഷം ചെയ്തതാണെങ്കിലും നിങ്ങളുടെ ഒരു 
സ്വപ്നസാമ്രാജ്യവും ചോരയുടെ മുകളില്‍ നിത്യമായി വാഴില്ല എന്ന ചരിത്രസത്യത്തെ എന്നും എപ്പോഴും ഓര്‍മ്മിക്കണെ എന്ന് അപേക്ഷിക്കട്ടെ.

അതല്ല,ധനസമ്പാദനം മാത്രമാണ് ലക്ഷ്യമെങ്കില്‍ മനുഷ്യന്റെ ജീവനെടുക്കാതെ കുറെക്കൂടി ലാഘവത്തോടെ അതു ചെയ്യാനുള്ള വിവേകം രാഷ്ട്രീയനേതാക്കള്‍ക്കുണ്ടാവട്ടെ.

Friday, 3 January 2020

ശാസ്ത്രത്തോടുമുണ്ട് പരിഭവം

അതെ.ശാസ്ത്രത്തോടും പരിഭവമുണ്ട്.

ശാസ്ത്രം എന്നാല്‍ ഒരു ചിന്താധാര അഥവാ വീക്ഷണശൈലി എന്ന ബൗദ്ധികതലത്തില്‍ പറഞ്ഞതല്ല.ശാസ്ത്രവും മനുഷ്യനും കണ്ടുമുട്ടുന്നത് കണ്ടുപിടുത്തങ്ങള്‍ (inventions)എന്നൊരു വേദിയില്‍ വെച്ചാണല്ലോ!കണ്ടുപിടുത്തങ്ങളോടാണ് പരിഭവം.

നമുക്കറിയാവുന്നതുപോലെ,ശാസ്ത്രത്തിന്റെ ശൈശവം എപ്പോഴും പ്രകൃതി നിരീക്ഷണമാണ്.പ്രകൃതിയെ നിരീക്ഷിച്ചാണ് ശാസ്ത്രം എന്നും ആശയങ്ങള്‍ എന്ന വിത്ത് പാകിയത്.നമുക്കും പ്രകൃതിയെ ഒന്നു നിരീക്ഷിച്ചാലോ?

ചലനശേഷിയുള്ളതും ഇല്ലാത്തതും പരസ്പരം ആഹാരകാര്യത്തില്‍ അഭേദ്യമാംവിധം ബന്ധപ്പെട്ടിരിക്കുന്നതുമായ എണ്ണിയാലൊടുങ്ങാത്ത സംഗതികളെ നമുക്ക് കാണാം.

എല്ലാവരും ഫുഡ് ചെയിന്‍ എന്നൊരു ബൃഹത് ശൃംഖലയുടെ ഭാഗമാണെന്നാണ് നമ്മുടെ സാമാന്യവത്കരണം.ഈ ചെയിനില്‍ ഒരു ജീവിവര്‍ഗ്ഗത്തിന്റെ എണ്ണം ക്രമാതീതമായാല്‍ തീര്‍ച്ചയായും അവയെ ആഹാരമാക്കുന്ന ജീവികളുടെ എണ്ണവും കൂടും.ഇല്ലെങ്കില്‍ എവ്വിധമെങ്കിലും (രോഗങ്ങളോ പ്രകൃതിപ്രതിഭാസങ്ങളോ നിമിത്തം-ഇവ രണ്ടും കണ്‍ട്രോള്‍ മെഷറാണെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടാവില്ല..പക്ഷേ ഇവ യഥാര്‍ത്ഥമാണെന്ന് നിരീക്ഷണത്താല്‍ മനസ്സിലാക്കാം) ആനുപാതികമല്ലാതെ പെരുകിയ ജീവിവര്‍ഗ്ഗത്തിന്റെ എണ്ണം നിയന്ത്രിക്കപ്പെടും. 

മനുഷ്യശരീരത്തിലെ സങ്കീര്‍ണ്ണമായ ജൈവരാസ പ്രക്രിയകളെ നിരീക്ഷിച്ചാലും ഈ നിയന്ത്രണ സംവിധാനം വളരെ വ്യക്തമാവും.ഒരു പ്രത്യേക ഉദ്ദേശ്യത്തിനായി ഉത്പാദിപ്പിക്കപ്പെടുന്ന രാസവസ്തുവിന്റെ ശരീരത്തിലെ ദൗത്യം കഴിയുമ്പോള്‍ അതിനെ നിര്‍വ്വീര്യമാക്കുന്ന ഒന്ന് രംഗപ്രവേശം ചെയ്യുന്നു.ഇന്‍സുലിനും ഗ്ളൂക്കഗോണും ഉദാഹരണങ്ങളാണ്. 

ഇപ്രകാരം പ്രകൃതി സംവിധാനം നിര്‍വ്വഹിച്ച എല്ലാ സിസ്റ്റങ്ങളിലും അവയുടെ നിലനില്‍പ്പിലും ദൗത്യനിര്‍വ്വഹണത്തിലും അടിസ്ഥിതമായ ഒരു സമവാക്യം കാണാവുന്നതാണ്.ദൗത്യനിര്‍വ്വഹണം എന്താണ്,എങ്ങിനെയാണ് എന്നൊക്കെ ഫൂള്‍പ്രൂഫായി വിശദീകരിക്കാനുള്ള അറിവ് എനിക്കില്ല.പക്ഷേ പ്രകൃതി ഒരുക്കിയ സംവിധാനങ്ങളിലെല്ലാം അന്ധമായ,കണിശമായ,പക്ഷപാതമില്ലാത്ത ഒരു നീതി വര്‍ക്കൗട്ടാവുന്നുണ്ട്.നീതി അന്ധമാണ് എന്നത് പാടിപ്പതിഞ്ഞ ഒരു ശീലാണല്ലോ!

ഇനി ശാസ്ത്രജന്യമായ ഉത്പന്നങ്ങളെ പരിശോധിച്ചാലോ!പലതിലും കണ്‍ട്രോള്‍ പാനലുകള്‍ കാണാം.പക്ഷേ കണ്‍ട്രോള്‍ പാനലിനെ കണ്‍ട്രോള്‍ ചെയ്യുന്നത് നീതിബോധം ഒട്ടുമില്ലാത്ത,താനായിരിക്കുന്ന വലിയ സിസ്റ്റത്തിന്റെ നിലനില്‍പ്പിനെപ്പറ്റിയോ ദൗത്യങ്ങളെപ്പറ്റിയോ ഒരു ധാരണയും ഇല്ലാത്ത വ്യക്തിയോ വ്യക്തികളോ ആയിരിക്കും.അഥവാ നീതിയെക്കുറിച്ച് ധാരണയുണ്ടെങ്കിലും അതിനെ മരണഭയം,പ്രായോഗികതാവാദം,മാറിമാറി വരുന്ന ചിന്തകള്‍ എന്നിവയെല്ലാം കളങ്കപ്പെടുത്തി നശിപ്പിക്കുമെന്നതാണ് അനുഭവം.ഇപ്രകാരം തെറ്റായി നിയന്ത്രിക്കപ്പെടുന്ന കണ്ടുപിടുത്തങ്ങള്‍ ഏറി വരുന്നുണ്ട്.

ആധുനിക(വൈദ്യ)ശാസ്ത്രത്തിന്റെ വളര്‍ച്ചയുടെ ഫലമായുണ്ടായ മനുഷ്യകുലത്തിന്റെ പെരുകല്‍ തടയണം എന്നൊക്കെ ചിന്തിക്കുന്നവരുമുണ്ട്.ഞാന്‍ എഴുതിയതിന്റെ അര്‍ത്ഥം അതല്ല എന്നു ആത്മാര്‍ത്ഥമായിത്തന്നെ പറഞ്ഞുകൊള്ളട്ടെ.ശാസ്ത്രത്തെ കൈകാര്യം ചെയ്യുന്നത് കാഴ്ചയിലും കാഴ്ചപ്പാടുകളിലും ഒരുപാടു പരിമിതികള്‍ ഉള്ള മനുഷ്യരായതിനാല്‍ ശാസ്ത്രത്തിലേയ്ക്കും ആ പരിമിതികള്‍ ബാധിച്ചേക്കാം എന്ന് ഓര്‍മ്മപ്പെടുത്തിയതാണ്. 

Thursday, 2 January 2020

കലാ+സംവിധാനം

"ചേട്ടായീ"കസിന്‍ ഭവ്യതയോടെ വിളിച്ചു.

"എന്നാടാ?"നമ്മക്ക് മയപ്പെട്ടു നില്‍ക്കാന്‍ സമയമില്ല.സാമാന്യം വലിയ ഒരു വര്‍ക്ക് വരുന്നുണ്ട്.

"ഞാനത്യാവശ്യമെല്ലാം പഠിച്ചല്ലോ...പഠിച്ചില്ലേ..പഠിച്ചോ.."ലവന്‍ ശബ്ദം താഴ്ത്തി ചിണുങ്ങുകയാണ്.

"പഠിച്ചോന്നറിയാന്‍ ഞാന്‍ പരീക്ഷയൊന്നും ഇട്ടില്ലല്ലോടാ!"

"ചേട്ടായീ!അതല്ല.അടുത്ത വര്‍ക്ക് ഞാന്‍ ചെയ്തോട്ടെ!?"അപ്പോള്‍ അതാണ് കാര്യം.

"അത് ശരിയാവുമോ?അവര് പോഷ് പാര്‍ട്ടീസാടാ.എത്ര കഷ്ടപ്പെട്ടിട്ടാെന്നോ വര്‍ക്ക് കിട്ടിയത്.പേമെന്റ് തലവേദനയില്ലാത്തവരുടെ വര്‍ക്കെടുക്കാന്‍ നൂറായിരം പേര് ഓടി നടക്കുവാന്ന് നിനക്കുമറിയാല്ലോ?"

"ചേട്ടായീ!ഞാനെത്ര കാലമായിങ്ങനെ?കൂട്ടുകാര് 'നീ കാമറയില്‍ ഇതുവരെ തൊട്ടിട്ടുണ്ടോ' എന്നൊക്കെ വരെ ചോദിക്കാന്‍ തുടങ്ങി!"അവന്‍ വാദപ്രതിവാദത്തിനൊരുങ്ങി തന്നെയാണ്.

"എടാ മോനേ,ഇപ്പഴത്തെ വെഡിങ്ങ് ഫോട്ടോഗ്രഫി എന്നു പറഞ്ഞാല്‍ അത് എക്സലന്‍സിലേയ്ക്കുള്ള ഒരു ചവിട്ടുപടിയാണ്.സിനിമയിലെ കലാസംവിധായകരെക്കാളും മെച്ചമായിട്ട് വര്‍ക്കെടുത്ത് ചെയ്യാനൊക്കെ നമുക്ക് കഴിയുന്നുണ്ട്.നമ്മുടെ ടാലന്റ് ലോകമറിഞ്ഞ് നമ്മളെ സിനിമയിലേയ്ക്ക് വിളിക്കുന്നതും ഹോളിവുഡ് ലെവലുവരെയൊക്കെ വളരുന്നതും ഓസ്കാറവാര്‍ഡു കിട്ടുന്നതുമൊക്കെ സ്വപ്നം കണ്ടുകൂടിയാണ് ഓരോ ദിവസവും കാമറയെടുക്കുന്നത്.മനസ്സിലായോ?കുഞ്ഞുകളിയല്ല!"

"നമ്മടെ വീട്ടുപേര് സെയിമല്ലേ?ഒരു വീട്ടിലേയ്ക്ക് രണ്ട് ഓസ്കാറു കിട്ടിയാലെന്താ കുഴപ്പം?"ചുറ്റിയ പാമ്പ് വിഷമിറക്കിയേ പോകൂ.

"ഓഹോ.....ഉംംംംം...എന്തായാലും ഇതുവരെ സ്വന്തമായി ഒരു വര്‍ക്കും ചെയ്യാത്ത നിന്നെ ഇതുപോലൊരു പ്രെസ്റ്റീജിയസ് സംഭവം കണ്ണടച്ച് ഏല്‍പ്പിക്കാന്‍ പറ്റില്ല.





വര്‍ക്കിന്റെ ഒരു ഭാഗം വേണമെങ്കില്‍ ചെയ്തോ!അങ്ങനെ പടിപടിയായി മതി.ചെയ്തോ എന്നു പറഞ്ഞാല്‍ കംപ്ളീറ്റ് ഫ്രീഡം എന്നല്ല.എന്നോട് കോഡിനേറ്റ് ചെയ്തു മാത്രം!"

"മതി.നമ്മളിത് തകര്‍ക്കും!"ആയിരം പൂര്‍ണ്ണചന്ദ്രന്‍മാര്‍ ആ മുഖത്തു വിരിഞ്ഞു.അതിന്റെ ഒരു ഫോട്ടോയെടുക്കാന്‍ എന്റെയുള്ളിലെ ഫോട്ടോഗ്രാഫര്‍ ഒരുനിമിഷം കൊതിച്ചുപോയി എന്നതാണ് സത്യം.

"ഫോട്ടോ ഞാനെടുക്കും!നിനക്കു ഒരു തീം ഉണ്ടാക്കി അത് സെറ്റപ്പു ചെയ്യാന്‍ പറ്റുമോ?സമയം കുറവാണ്.ഇന്നു വൈകുന്നേരത്തിനു മുന്‍പ് പറയണം.കലാസംവിധാനത്തിന്റെ ലെവല്‍ ജോലിയാണ്.പറ്റുമോ?"

"പറ്റും ചേട്ടായീ.ഇതൊക്കെ നമ്മള്‍ മനസ്സില്‍ വ്യക്തമായി പ്ളാന്‍ പണ്ടേ ചെയ്തുകഴിഞ്ഞ ജോലിയല്ലേ!?"അവന്റെ ആത്മവിശ്വാസത്തെ സൂക്ഷിക്കണം.എടുത്തുചാട്ടത്തിന്റെ ലൈനാണ്.

"എന്നാല്‍ പറ.കേക്കട്ടെ?"

"അതായത് ബ്രൈഡ് നല്ല കളറുള്ള ഒരു കുട്ടിയാണല്ലോ!നമ്മള്‍ വെള്ളച്ചാട്ടത്തിന്റെ സൈഡിലായി നല്ല സൂപ്പര് ‍വൈറ്റ് നിറമുള്ള ഒരു ബാത്ത്ടബ് ഫിറ്റു ചെയ്യുന്നു.അതില്‍ നല്ല കട്ട ബ്ളാക് നിറമുള്ള വെള്ളം ഒഴിക്കുന്നു.കുട്ടിയെ അതിനുള്ളില്‍ കിടത്തുന്നു.ആദ്യം കുട്ടി മുഖം മാത്രം പുറത്തുകൊണ്ടുവരുന്നു.കറുത്ത വെള്ളത്തില്‍ വെളുത്ത മുഖം..കൂരിരുളില്‍ നിലാവുദിക്കും പോലെ..."

"നീ ടി.വി.യില്‍ സോപ്പിന്റെ പരസ്യം ഒന്നും കാണാറില്ലെന്നു മനസ്സിലായി.നല്ല ഫ്രഷ് തീം!"

"ചേട്ടായീ..ഏതു സോപ്പിന്റെ പരസ്യത്തിലാണ് ഈ കറുപ്പ് വെള്ള കളര്‍ കോമ്പിനേഷന്‍ വരുന്നത്.നല്ല പ്യുര്‍ ബ്ളാക്കില്‍ പ്യുര്‍ വൈറ്റ് മുഖം..ആഹാ..ഫോട്ടോ എടുത്തു നോക്കിക്കോ ചേട്ടായി!എന്നെ അപ്രീഷ്യേറ്റു ചെയ്തു മടുക്കും.ഷുവറാ!"

"ആ..ശരി.ശരി.അപ്പോ എല്ലാ സാധനങ്ങളും നിനക്ക് അറേഞ്ച് ചെയ്യാന്‍ പറ്റില്ലേ?ലിസ്റ്റുണ്ടാക്കുക..വാടകയ്ക്കോ വായ്പയോ ഒക്കെ സമയത്ത് എത്തിച്ച് അറേഞ്ചു ചെയ്യുക.അവരെ യാതൊരു കാരണവശ്ശാലും വെയ്റ്റു ചെയ്യിക്കാന്‍ പറ്റില്ല.പോഷ് ടീംസാണ്.പറഞ്ഞല്ലോ!ഒരുപാട് വര്‍ക്ക് ഇതിനെ ഫോളോ ചെയ്തു പ്രതീക്ഷിക്കുന്നുണ്ട്"

"അറേഞ്ചു ചെയ്യാലോ.അതിനെന്താ!?പക്ഷേ  ചേട്ടായീ..എന്റേല് കാശൊന്നുമില്ല.ഇന്നാളത്തേത് വണ്ടീടെ ഇന്‍സ്റ്റാളുമെന്റടച്ചു."

"ആണോ?നന്നായി.കാശു വേണമല്ലേ..നോക്കട്ടെ..
(പേഴ്സിലൊന്നു പരതി)
ആ എന്റെ കൈയ്യിലും കാശില്ല. atm കാഡു തരാം.പിന്‍ പഴയതു തന്നെ.നോക്കീം കണ്ടും ചെലവാക്കുക."

"അതത്രേ ഒള്ളൂ ചേട്ടായീ."

"എന്നാല്‍ പറഞ്ഞപോലെ അടുത്ത ദിവസം വെള്ളച്ചാട്ടത്തിന്റവിടെ ഷൂട്ട്.എല്ലാം സെറ്റു ചെയ്തിട്ട് വിളിക്കണം.ഞാന്‍ വന്നു നോക്കീട്ടേ പാര്‍ട്ടിയെ വിളിക്കൂ!"

"ചേട്ടായി സര്‍പ്രൈസ്ഡാകും.ഷുവറാ.സെറ്റപ്പാക്കീട്ട് വിളിക്കാം."

സെറ്റപ്പാക്കി.വിളിച്ചു.കണ്ടു.പയ്യന് കഴിവുണ്ട്.ബാത്ത്ടബ്ബൊക്കെ വൃത്തിയായി ലൈറ്റിനനുസരിച്ച് പ്ളാനിങ്ങോടെ സെറ്റു ചെയ്തിട്ടുണ്ട്.

"ആ..വിചാരിച്ചത്ര മോശമല്ല.പാര്‍ട്ടിയെ വിളിച്ച് നമുക്ക് നോക്കിയാലോ?"

"അതിനെന്താ?അവര് വരുമ്പഴേക്കും ബാത്ത് ടബ്ബില്‍ കറുത്ത വെള്ളമൊഴിച്ച് റെഡിയാക്കി വെച്ചേക്കാം."

"പറഞ്ഞപോലെ കറുത്ത വെള്ളത്തിന്റെ കാര്യം ഞാന്‍ മറന്നേ പോയി.അതൂടി ചെയ്യണം കെട്ടോ!"

വധൂവരന്‍മാര്‍ വന്നു.കുടക്കീഴില്‍ ഇരുന്നു.

"സര്‍,മാം.എന്റെ കസിന്‍ നമ്മുടെ തീം എക്സ്പ്ളെയിന്‍ ചെയ്യും.നല്ല ടാലന്റുള്ള പയ്യനാ..കസിനായതുകൊണ്ട് പറഞ്ഞതല്ല."

"എ.കെ."വധൂവരന്‍മാര്‍ ok പറഞ്ഞു.കൂള്‍ ഡൂഡ്സ്!

"അതായത് ചേച്ചീ..ചേച്ചിക്കാണ് നമ്മുടെ ഷൂട്ടില്‍ ധാരാളം എഫര്‍ട്ടിടാനുള്ളത്.ചേട്ടന്‍ ചുമ്മാ നിന്നു തന്നാല്‍ മതി!"അവന്‍ പറഞ്ഞുതുടങ്ങി.എനിക്കെന്തോ ഒരു പന്തികേടുപോലെ.സര്‍,മാം എന്നൊക്കെ വിളിച്ച് സോപ്പിട്ടു വെച്ചവരെ ചേട്ടാ,ചേച്ചീ ന്നൊക്കെ വിളിച്ച്..

"ആണോ?കൂള്‍!"വരന് സമ്മതം.എനിക്കാശ്വാസം!കച്ചോടം പൂട്ടേണ്ടി വരില്ല.

"അതായത് നമ്മള്‍ വളരെ ആര്‍ട്ടിസ്റ്റിക്കായൊരു സംഗതിയാണ് സെറ്റ് ചെയ്തിരിക്കുന്നത്.ആ ബാത്ത് ടബ്ബും സെറ്റപ്പും കണ്ടില്ലേ?ചേച്ചിയെ ഞങ്ങളെടുത്ത് അതിനകത്തേക്കിടും.ഒരു രണ്ടു സെക്കന്റു കഴിയുമ്പോള്‍ ചേച്ചി അതില്‍ നിന്നും മുഖം മാത്രം പതുക്കെ പുറത്തേയ്ക്കു കൊണ്ടുവരണം.വളരെ പതുക്കെ..ഡെഡ് സ്ളോ..എന്നിട്ട് മെല്ലെ കണ്ണുതുറക്കണം.അതും സ്ളോ ആയി.ആറ്റിറ്റ്യൂഡോടെ.ചേച്ചീടെ കോംപ്ളക്ഷന്‍ വളരെ ഫെയറായതുകൊണ്ട് ബ്ളാക്കില്‍ പൊളിക്കും.പറഞ്ഞു ഞാനാ എക്സൈറ്റ്മെന്റു കളയുന്നില്ല.എന്നിട്ടു വളരെ ലാസ്യഭംഗിയില്‍ വലത്തു കൈ മുകളിലേയ്ക്ക് ഉയര്‍ത്തുന്നു.ചേട്ടന്‍ അതില്‍ മെല്ലെ പിടിച്ച് എഴുന്നേല്‍പ്പിക്കുന്നു.."

"ഈ ലാസ ബംഗി എന്നു പറഞ്ഞാല്‍ മീനിങ്ങെന്തുവാ?"

"അതേ മാം ഒരു ഫെമിനിന്‍ ടച്ചോടെ വലത്തു കൈ ഉയര്‍ത്തണമെന്ന്..അല്ലേടാ."ഇടപെട്ടു.ടെന്‍ഷന്‍ കൊണ്ടാണ്.

"അതെയതെ.ഈ തിരക്കുള്ള
ബസിന്റെ ഫുഡ്ബോഡില്‍ നില്‍ക്കുന്ന ചേച്ചിമാര്‍ നടുക്കു നില്‍ക്കുന്ന കണ്ടക്ടറോട് ടിക്കറ്റു വാങ്ങാന്‍ കാശു കൊടുക്കില്ലെ?ഏതാണ്ട് അതുപോലെ!"

"അയ്യോ..സോ സോറി ഗയസ്.നാനിവിടത്തെ ബസിലൊന്നും ട്രാവല്‍ ചെയ്തിട്ടില്ല.വേണേല്‍ യുട്യൂബില്‍ റെഫര്‍ ചെയ്യാം.നാനെന്തുവാ സെര്‍ച്ച് ചെയ്യണ്ടെ?"

"മാം അവന്റെ എക്സ്പ്ളനേഷന്‍ കേട്ട് കണ്‍ഫ്യൂസ്ഡായതാണ്.വലത്തു കൈ സ്ളോ ആയി ഫെമിനിന്‍ ടച്ചോടെ ലിഫ്റ്റു ചെയ്താല്‍ മതി.മാമിന് ഈസിയായിട്ട് ചെയ്യാന്‍ പറ്റുമെന്ന് ആളെ കണ്ടപ്പോഴെ മനസ്സിലായി.അപ്പോ ട്രയല്‍ നോക്കണോ?"

"നോക്കിയേക്കാം അല്ലേ?!"വധൂവരന്‍മാര്‍ ..

ഞാന്‍ കാമറ റെഡിയാക്കി.വധൂവരന്‍മാര്‍ നിലവിലുള്ള മേക്കപ്പും ഉടയാടകളില്‍ ഭൂരിഭാഗവും ഒഴിവാക്കി ഷൂട്ടിനു റെഡിയായി.

"എല്ലാരും റെഡിയല്ലേ?നല്ല വെതറുള്ള സമയമാണ്.യൂസ് ചെയ്യണം."

എല്ലാരും റെഡി.നാലു പേര്‍ കൂടി മാമിനെ കൈകളിലും കാലുകളിലും പിടിച്ച് ബാത്ത്ടബ്ബിലെ കട്ട ബ്ളാക്ക് നിറത്തിലേയ്ക്കു മുക്കി.

"ഇതെന്നാ..എന്റെ കൈയ്യേലിതിന്റെ തുളളി തെറിച്ചിട്ട് പോണില്ലല്ലോ!"മാമിനെ ടബ്ബില്‍ സ്ഥാപിച്ച ഒരാള്‍ അല്‍പ്പമുറക്കെ ആശ്ചര്യപ്പെട്ടു.

എന്റെ ആറാമിന്ദ്രിയത്തില്‍ പടപടാ അപകടമണി മുഴങ്ങി!!

സെക്കന്റുകള്‍ ഒരു പാടു കഴിഞ്ഞു പോയി!!

നിലാവു പോലുള്ള മുഖം ഉദിക്കുന്നില്ല!!

ഒരു കുമിള മാക്കാച്ചിത്തവളയെപ്പോലെ ബ്ളാക്ക് വെള്ളത്തിന്റെ ഉപരിതലത്തില്‍ വന്ന് ചത്താലും പൊട്ടില്ല എന്നു വാശിപിടിച്ച് നിന്നു!!

"ആരേലുമാ പെങ്കൊച്ചിനെ വലിച്ചെഴുന്നേപ്പിക്കെടാ..മിഴിച്ചു നിക്കാതെ."ഞാന്‍ കാമറക്ക് പിറകില്‍ നിന്നലറി!!

പിടിച്ചെഴുന്നേല്‍പ്പിച്ചു.

കണ്ണേതാ മൂക്കെതാ എന്നു തിരിച്ചറിയാനാവുന്നില്ല!!

വെള്ളച്ചാട്ടത്തിന്റെ താഴെ നിറുത്തി മൂക്ക് കണ്ടുപിടിച്ച് അതിന്റെ അടഞ്ഞുപോയ വഴി താത്കാലികമായി തുറന്നു!!

ആമാശയത്തിലും സ്വാസകോസത്തിലും പോയ കരി ഓയില്‍ റിമൂവ് ചെയ്യാന്‍ ഡോക്ടേഴ്സിനെ കൂടാതെ എണ്ണക്കിണറില്‍ എഞ്ചിനീയറായ അവളുടെ ഡാഡും മൂന്നുനാലു അസിസ്റ്റന്റു മാരും അബുദാബിയില്‍ നിന്ന് വരേണ്ടി വന്നു!!

ഇതിനെല്ലാമിടയിലെപ്പോഴോ കലാസംവിധായകന്‍ കസിന്‍ പറഞ്ഞു."നല്ല പ്യൂര്‍ ബ്ളാക്കിന് ആ ഒരു സംഭവമേ കിട്ടിയൊള്ളൂ.ഞാനെന്നാ ചെയ്യാനാ?ടെക്നിക്കല്‍
പെര്‍ഫെക്ഷനുവേണ്ടിയല്ലേ?"