Thursday, 28 February 2019

ആഹ്വാനത്തൊഴിലാളികള്‍

വാര്‍ത്തയാവുന്ന വിഷയങ്ങളില്‍ ജനങ്ങള്‍ ഇടപെടും എന്ന വസ്തുത അംഗീകരിക്കുന്നു.അറിവും അനുഭവവും വ്യക്തിപരമായ സവിശേഷതകളും അടിസ്ഥാനമാക്കി ഏതു പക്ഷത്താണ് താനെന്ന് പറയാനോ സ്ഥാപിക്കാനോ ശ്രമിക്കുകയും ചെയ്യും.ഞാനും ചെയ്തുപോരുന്ന കാര്യമാണ്(അതുകൊണ്ട് ശരിയാണെന്നല്ല;ഉത്തരവാദിത്വത്തോടെ സംസാരിക്കാന്‍ ശ്രമിച്ചതാണ്).

ഇവിടെ പറയാനുദ്ദേശിക്കുന്നത് സ്പെസിഫിക് ആയ,കൈ നനയാത്ത ആഹ്വാനങ്ങളെപ്പറ്റിയാണ്.ക്രൂരമായ രാഷ്ട്രീയ കൊലപാതകങ്ങള്‍ സുലഭമായ നാട്ടില്‍ നാക്കിന് എല്ലില്ലാത്തവര്‍ എല്ലാം വന്ന് മരിച്ചവന്റെ അമ്മയുടെ കണ്ണീരിനെപ്പറ്റിയും അമ്മാവന്റെ കുഞ്ഞിന്റെ കൂടെ കഴിഞ്ഞ ആഴ്ച എടുത്ത സെല്‍ഫിയേപ്പറ്റിയും മുറിവിന്റെ എണ്ണത്തെക്കുറിച്ചും അതേ നാണയത്തില്‍ പ്രതികാരം ചെയ്യേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ഗ്ളിസറിനില്ലാത്ത കണ്ണീരോടെ,തൊണ്ടയില്‍ 'കിച്ച് കിച്ചോ'ടെ പ്രസംഗിച്ചിട്ട് പോകും.

പ്രസംഗിച്ചവന് നേരിട്ട് പ്രതികാരം ചെയ്തുകൂടെ!!??

നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ വേറാരുടെയോ സൂത്രം മനസ്സില്‍
കണ്ട് കല്ല്യാണം കഴിച്ചു എന്നു പറയുന്ന നാണംകെട്ട അവസ്ഥയുമായി ഈ കൊല ആഹ്വാനങ്ങള്‍ക്ക് എന്തു വ്യത്യാസമാണുളളത്!!??

ദിവസക്കൂലിക്കു പുറമേ ബിരിയാണി വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞാല്‍ പോലും അനുകൂല/ആനുപാതിക
(ന്യൂസ്) വാല്യു ഇല്ലാത്ത കേസിനുപിറകെ പോലീസ് സ്റ്റേഷന്റെയോ,കോടതിയുടേയോ,ജയിലിന്റെയോ വരാന്ത കയറി ഇറങ്ങാന്‍ ആഹ്വാനത്തൊഴിലാളികള്‍ ആരെങ്കിലും തയ്യാറാവുമോ???
ഇല്ല എന്നാണ് ഉത്തരമെങ്കില്‍ പിന്നെ ആരെ ഉദ്ദേശിച്ചാണ് ഈ പ്രസംഗങ്ങള്‍???ജീവിതത്തെ എങ്ങിനെ മുന്‍പോട്ടു കൊണ്ടുപോകണമെന്നറിയാത്ത കുറച്ച് പേരെ ഉദ്ദേശിച്ചായിരിക്കും.

മാനവനന്മയ്ക്കല്ലാതെ തങ്ങളുടെ ഇന്‍ഫ്ളുവന്‍സ് ഉപയോഗിക്കാനിറങ്ങി പുറപ്പെടുന്ന നേതാക്കളോടും മാധ്യമങ്ങളോടും സ്ത്രീജനങ്ങളോടും പുച്ഛം മാത്രമേ തോന്നിയിട്ടുള്ളൂ.

Friday, 22 February 2019

വിശ്വാസം - എന്റെ കുഞ്ഞു മഞ്ഞ കണ്ണിലൂടെ

ആരേയും സംശയിച്ചോ എതിര്‍ത്തോ ചോദ്യം ചെയ്തോ വേദനിപ്പിക്കാനറിയാത്ത നീണ്ട ബാല്യകാലത്തില്‍ ഞാന്‍ ആഴ്ചയില്‍ ഏഴു ദിവസവും പള്ളിയില്‍ പോകുന്ന അള്‍ത്താരബാലസംഘത്തിലെ മാറ്റിനിര്‍ത്താനാവാത്ത ഒരു അംഗമായിരുന്നു.ചെറിയ സംശയങ്ങള്‍ ഒറ്റപ്പെടുത്തലിന്റെയും ശാപത്തിന്റെയുമൊക്കെ എക്സാജുറേറ്റ് ചെയ്യപ്പെട്ട ഉരുക്കുമുഷ്ടികളാല്‍ നേരിടപ്പെട്ട കൗമാരത്തില്‍ ഗട്ടറില്‍ നിന്ന് പൊട്ടക്കുളത്തിലേയ്ക്ക് ചാടുംപോലെ 'കപടനാട്യക്കാരുടെ'(അന്നത്തെ ഭാഷയില്‍) പള്ളിയില്‍ പോകാതിരുന്നു പീഡനങ്ങള്‍ക്കായി സ്വയം മറ്റുള്ളവര്‍ക്ക് ഏല്‍പ്പിച്ചകൊടുത്തു.ഇടക്കെന്നോ വന്നുപോയ യൗവ്വനത്തിലും ഇന്നീ അകാലവാര്‍ദ്ധക്യത്തിലും ജീവിതത്തില്‍ അങ്ങോളമിങ്ങോളം സുലഭമായിരുന്ന ദുരവസ്ഥകളില്‍ സ്വയം ആശ്വസിക്കാനും അതുവഴി ചുറ്റുമുള്ള സരളഹൃദയര്‍ക്ക് (ഒറ്റവാക്കിലെങ്കിലും ഇതൊരു വലിയ വലിയ കണ്ടീഷനാണ്.സരളഹൃദയത്തെ സംരക്ഷിക്കാത്തവര്‍ക്ക് ഏത് പാലാഴിയിലെ അമൃതിനാലും ശാന്തി ലഭിക്കില്ല)ആശ്വാസം കൊടുക്കാനാവുമെങ്കില്‍ അതിനും പള്ളിയുമായി ബന്ധപ്പെട്ട സംശയങ്ങളുടെ
നെഗറ്റീവ് എനര്‍ജികളെന്തെങ്കിലുമുണ്ടെങ്കില്‍ തടസ്സമാവാതെ നോക്കാറുണ്ട്.

തൊട്ടു മുന്‍പിലേത് ഒരു സങ്കീര്‍ണ്ണമായ വാചകമാവാം.മതപരമായ ഒന്നുംതന്നെ മനശാന്തിയെ ബാധിക്കാതെ അനുരഞ്ജനത്തില്‍ കഴിയാനാവുന്നുണ്ടെന്ന് ചുരുക്കാം.

വിശ്വാസത്തെപ്പറ്റി വിശ്വാസത്തിന്റെ ഭാഷയില്‍ സംസാരിക്കാന്‍ തുനിഞ്ഞാല്‍ 'വിശ്വസിച്ചോളൂ' എന്നതിനപ്പുറം ഒന്നുംതന്നെ ഇല്ലാത്തതിനാല്‍ കണ്ടറിവുകളുടെ വെളിച്ചത്തില്‍ സംസാരിച്ചോട്ടെ.

ശൈശവത്തില്‍ പ്രകടമായി കാണുന്ന അത്ഭുതങ്ങളോടും കഥകളോടും മായാജാലത്തോടും അനുകരണത്തോടും സൗന്ദര്യത്തോടും സുഗന്ധത്തോടും വര്‍ണ്ണങ്ങളോടും
കൂടിച്ചേര്‍ന്നു പാട്ടുപാടുകയോ ജപിക്കുകയോ ചെയ്യുന്ന സ്ഥിതിവിശേഷത്തോടും എല്ലാമെല്ലാമുള്ള പ്രതിപത്തി ജീവിതാന്ത്യം വരെ എല്ലാവരിലുമുണ്ടത്രെ.

എനിക്കറിയാവുന്ന എതീസ്റ്റുകളെല്ലാം മുകളില്‍ പറഞ്ഞ എല്ലാ കാര്യങ്ങള്‍ക്കുമായി മതങ്ങള്‍ക്കു പുറമേ ഏതെങ്കിലുമൊക്കെ ഉപാദികള്‍ അന്വേഷിക്കുന്നവരോ കണ്ടെത്തിക്കഴിഞ്ഞവരോ ആണ്.അത്ഭുതങ്ങളെക്കുറിച്ച് അത്ഭുതപ്പെടാനും ഒരുമിച്ച് പാടാനോ മൗനത്തില്‍ മുങ്ങി ഇരിക്കാനോ കൊതിക്കാത്ത മനുഷ്യരുണ്ടോ!?

'അവനവനാത്മസുഖത്തിനാചരിക്കുന്നതപരന്നു സുഖത്തിനായി വരേണം' എന്ന ആത്മാര്‍ത്ഥമായ ഡ്രൈവിങ്ങ് ഫോഴ്സുണ്ടെങ്കില്‍ എല്ലാം ഒ.കെ. ആണ്;അതില്ലെങ്കില്‍ എല്ലാം മാത്തമാറ്റിക്സുമാണ്.(കണക്കാണെന്ന്-സ്വതന്ത്രപരിഭാഷ).

എതീസ്റ്റുകളെ സംബന്ധിച്ചിടത്തോളം എനിക്ക് കാണാന്‍ കഴിഞ്ഞ ഒരു ഗുണം-സമൂഹത്തോട് അടുത്ത് ഇടപഴകുന്ന;അതിസമ്പന്നന്‍മാരല്ലാത്ത എല്ലാവര്‍ക്കും-സമൂഹത്തിന്റെ ക്വാളിറ്റി ചെക്കപ്പുകള്‍ക്ക് നിരന്തരമായി വിധേയമായിക്കൊണ്ടിരിക്കുന്നവരാണ്.ഒരു മതവിശ്വാസിയേക്കാള്‍ മനുഷത്വത്തിന് കണക്കുപറയേണ്ടി വരിക വിശ്വാസമില്ലെന്ന് 'പറയുന്നവര്‍'ക്കാണ്.

ചുരുക്കിപ്പറഞ്ഞാല്‍ ചിലര്‍ മുലപ്പാലു കുടിക്കുന്നു,ചിലര്‍ക്ക് കുപ്പിപ്പാല്‍ മറ്റു ചിലര്‍ തള്ളവിരലുമുണ്ട് ഉറങ്ങുന്നു.ആര് ആരൊക്കെ എന്നു ചോദിക്കരുത്!!അറിയില്ല.

Wednesday, 20 February 2019

വി.ഐ.പി.

വി.ഐ.പി.- ജട്ടിയല്ല,പെട്ടിയുമല്ല..സമൂഹത്തില്‍ അന്യായ വിലയും മതിപ്പും പ്രിവിലേജുകളുമുള്ള വെരി ഇമ്പോര്‍ട്ടന്റ് പേര്‍സണ്‍,വി.ഐ.പി.

ജനനവും ബാല്യവും പഠനവുമൊക്കെ നാണയങ്ങളുടെ ജാതകവും നോട്ടുകളുടേയും പ്രമാണങ്ങളുടേയും താരാട്ടും വാത്സല്യവും ഏറ്റുവാങ്ങി ആയിരുന്നു.നാലു പേര്‍ക്കു ജീവിക്കാനുള്ള പണം  ഫീസായി ചിലവഴിക്കുന്ന ഗുരുമുഖത്തെ താമസം വലിയ തമാശയാണ്.ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണരണം,ടെക്സ്റ്റുബുക്കുകള്‍ ചവച്ചോ അല്ലാതെയോ വിഴുങ്ങണം,ഭക്ഷണം കഴിക്കുമ്പോള്‍ പുറത്ത് ശബ്ദം കേള്‍ക്കരുത്,ഇരുന്നിരുന്ന കസേര പൂര്‍വ്വസ്ഥാനത്തു വലിച്ചിടാതെ അവിടം വിട്ട് പോകാനാവില്ല.എന്തൊരു അവസ്ഥയാണ്.പണം അങ്ങോട്ടു കൊടുത്ത് അടിമയാവുന്ന സ്ഥിതി.കുറച്ചൊന്നു തടി വളര്‍ന്നപ്പോള്‍ ഒളിച്ചും പാത്തും പബ്ബിലും ബാറിലുമൊക്കെ പോയിനോക്കി.സ്വാതന്ത്ര്യം ആഘോഷിക്കാനോ ബഹളം വെക്കാനോ അവിടെയും പറ്റില്ല എന്നും തിരിച്ചറിഞ്ഞു.
അറിയാവുന്ന കുഞ്ഞു തെറികള്‍ സുകൃതജപം പോലെ ഉരുവിട്ടു നടന്ന കാലം;അതിന്റെ പേരിലും പണിഷ്മെന്റ് കിട്ടിയിട്ടുണ്ട്.പണം നിലച്ചതും പണം അയക്കുന്ന ആളുടെ മരണവും കടബാധ്യതകളും നാട്ടിലെ പഴയ വീട്ടിലേയ്ക്കുള്ള മാറ്റവും പുതിയ സൗഹൃദങ്ങളും നാടന്‍ വാറ്റുചാരായമടിയുമൊക്കെ സമയത്തിന്റെ പുരോഗതിയോടൊപ്പം നടന്നു.

അത്യാവശ്യം അപകര്‍ഷതകള്‍ക്കിടയിലേയ്ക്കാണ് അടുത്ത ആളുടെ വരവ്.ഇല്ലായ്മകളും അവയുണ്ടാക്കിയ ദൈനംദിന പ്രശ്നങ്ങളും പ്രശ്നങ്ങളുടെ പ്രത്യാഘാതങ്ങളും അവ തടഞ്ഞിട്ട ജീവിതവും.ദൂഷിതവലയമോ ചതുപ്പോ പോലെയാണ് ജീവിതം.തുഴയുംതോറും മുങ്ങിപ്പോവുന്നുണ്ട്.തുടക്കങ്ങളുടെയും ശൈശവത്തിന്റേയും അടിച്ചേല്‍പ്പിക്കപ്പെട്ട അമിതപ്രതീക്ഷകള്‍ പതിനായാരം തലയുള്ള സര്‍പ്പങ്ങളായി കാലിടറുന്നതും നോക്കിയിരിക്കും.ഇടറാനാഞ്ഞാല്‍ ഉടനെ വരിഞ്ഞു മുറുക്കി വിഷമിറക്കും.മനസ്സ് മൃഗത്തിന്റെ ആദിമസ്വഭാവികതയിലേയ്ക്കും സ്നേഹത്തിന്റെ വെളിച്ചത്തിലേയ്ക്കും പെന്‍ഡുലം പോലെ ആടുകയാണ്.പ്രകൃതി ഇടത്തോട്ടാണെന്നാണല്ലോ!Nature is left handed.

വെറുപ്പു നിറഞ്ഞ മനസ്സുകള്‍ക്ക് ചെയ്യാവുന്ന ഏറ്റവും സമര്‍ത്ഥമായ കാര്യം അവരും  ചെയ്തു.എന്തോ കാരണമുണ്ടാക്കി ഏതോ കൊടിയുടെ പേരില്‍ ഏതോ കൊടിയും പൊക്കിപ്പിടിച്ചു നടന്ന കുറച്ചു ജീവനുകള്‍ വെട്ടിക്കീറി എടുത്തു.പട്ടിണി സഹിക്കാനാവാതെ അപ്പക്കഷണം പെറുക്കിയ മാനസികരോഗിയെ തല്ലിക്കൊല്ലുന്ന നാട്ടില്‍ രാഷ്ട്രീയകൊലയാളി സ്വന്തം കിടപ്പറയിലൂടെ നടക്കുന്ന ലാഘവത്തോടെ നടന്നു.പട്ടിണിക്കാരെ
ഉരുട്ടിയും ചതച്ചും ശൂലം തറച്ചും നട്ടെല്ലു ചവിട്ടിപ്പൊട്ടിച്ചും ഫ്രസ്ട്രേഷനുകള്‍ തീര്‍ക്കുന്ന നിയമം വിലങ്ങു മറച്ചുപിടിച്ച് കുടചൂടിച്ചു പിറകില്‍ നിന്നു.പീഡനത്തിനിരയാവുന്നവരുടെ ബാല്യകാലവികൃതികള്‍ വരെ ചികഞ്ഞെടുക്കുന്ന പ്രബുദ്ധമാധ്യമങ്ങള്‍ രാഷ്ട്രീയകൊലപാതകികളുടെ ചരിത്രമൊന്നും അധികം അന്വേഷിക്കാറില്ല;ജനത്തിന് വേണ്ട ഉത്തരങ്ങള്‍ ഒറ്റവാക്കില്‍ കിട്ടിയല്ലോ-രാഷ്ട്രീയകൊലപാതകം.തത്വസംഹിതകള്‍ കൊഞ്ഞനം കുത്തി സംഭവത്തെ കുഴിച്ചുമൂടാന്‍ സേഫ് സോണുകളില്‍ നേതാക്കളൊരുപാടുണ്ട്.

രാഷ്ട്രീയത്തടവുകാര്‍ എന്ന ഒന്നാംകിട പൗരന്‍മാരായി അവര്‍ മാറ്റപ്പെട്ടു.ചുമടെടുക്കുന്നവര്‍ക്കും മണ്ണില്‍ പണിയെടുക്കുന്നവര്‍ക്കും കൊടുക്കാതെ മാറ്റി വച്ചിരുന്ന തങ്ങളുടെ കന്യകളെ വി.ഐ.പി.തടവുകാരന്റെ ആഴ്ചപരോളില്‍ ഏറ്റവുമടുത്ത ശുഭമുഹൂര്‍ത്തത്തില്‍ ഒന്നില്‍ കൈപിടിച്ചു നല്‍കാന്‍ പിതാക്കള്‍ കൊതിച്ചു.ഇനിയുമിനിയും ഒരുപാട് വി.ഐ.പി.കള്‍ ഉണ്ടാവട്ടെ.

Thursday, 14 February 2019

കശ്മീര്‍

ജമ്മു & കശ്മീരിന്റെ ജനസാന്ദ്രത 56/square kilometer.നാഷണല്‍ ആവറേജ് 382/square kilometer.ഒന്നേകാല്‍ കോടി ജനത്തിന് 83000 യൂണിഫോമിട്ട പോലീസ് മാത്രമുണ്ട്.നൂറ്റമ്പത് പേര്‍ക്ക് ഒരു പോലീസെന്ന മാന്യമായ റേഷിയോ ആണിത്.കേരളത്തില്‍ ഇത് ഏകദേശം അറുന്നൂറ്റി പതിനഞ്ച് ആളുകള്‍ക്ക് ഒരു പോലീസെന്ന അവസ്ഥയിലാണ് ഇപ്പോളുള്ളത്.

കശ്മീരിലെ പലഭാഗങ്ങളിലായി ജോലിചെയ്യുന്ന പട്ടാളക്കാരുടെ എണ്ണം ഏഴ് ലക്ഷത്തോളമാണ്.പന്ത്രണ്ടു സിവിലിയന്‍മാര്‍ക്കു ഒരു ആയുധധാരിയായ പട്ടാളക്കാരന്‍.കേന്ദ്ര ഏജന്‍സികളുടെ എല്ലാവിധ പരിഗണനകളും കിട്ടുന്ന ഒരു സ്ഥലമാണ് കശ്മീരെന്ന് എല്ലാവര്‍ക്കുമറിയാമല്ലോ!

കശ്മീരിന്റെ ഭൂമിശാസ്ത്രപരമായ ഘടന കാര്യക്ഷമതയെ പരിമിതപ്പെടുത്തുമെങ്കിലും അതിനെ അതിജീവിക്കാനുള്ള ആളും ആയുധവും അവിടെയുണ്ട്.

പൊലിയുന്ന ജീവനുകള്‍ ചതികളുടേയും മുതലെടുപ്പിന്റേയും ശേഷിപ്പുകളാണെന്നേ പറയാനാവൂ.കപ്പലിലെ കള്ളന്‍മാരെ ആരൊക്കെയോ തീറ്റി വളര്‍ത്തുന്ന അപമാനകരമായ അവസ്ഥ.

ആസുരം

ചെണ്ടമേളത്തിലലിഞ്ഞ് അങ്ങിനെ നില്‍ക്കയായിരുന്നു.താളത്തില്‍ മിടിച്ചും ശ്വസിച്ചും ചലിച്ചും.

അസുരവാദ്യമാണത്രെ!നല്ല കാര്യം.വാദ്യത്തിന്റെ ഗണം ആര് അന്വേഷിക്കുന്നു.

"പയ്യനും അസുരവംശത്തിലുള്ളതാണ്.വലിയ ചെവിയും കറുത്ത നിറവും കണ്ടില്ലേ?!"ക്ഷണിക്കാതെ ഇടിച്ചുകയറിവന്ന ഒരു നാടന്‍ ജ്യോത്സ്യന്‍ തീരെ ചെറുപ്പത്തില്‍ എന്നെപ്പറ്റിയും ഇങ്ങിനെ പറഞ്ഞിട്ടുണ്ട്.അദ്ദേഹം വേണ്ടവിധം ആലോചിച്ചാണോ ഒരു മൂന്നരവയസ്സുകാരനെപ്പറ്റി ഇത് പറഞ്ഞത് എന്നറിയില്ല.

എന്തായാലും മുത്തശ്ശന്‍ പറഞ്ഞ കഥകളില്‍ അസുരന്‍മാര്‍ ദേവന്‍മാര്‍ക്കു ഷൈന്‍ ചെയ്യാനായി കോമാളിവേഷം കെട്ടുന്ന കുറേ പാവങ്ങള്‍ മാത്രമായിരുന്നു.പ്രകോപിതരാകാനും പണിയെടുക്കാനും ചത്തൊടുങ്ങാനും ശാപം വാങ്ങാനും പട്ടിണി കിടക്കാനും വിധിക്കപ്പെട്ട പാവങ്ങള്‍.

കുറച്ചൊന്നു മുതിര്‍ന്നപ്പോള്‍ ജനിച്ച ഇടത്തിന്റെ പേരില്‍ സഹിക്കുന്നവരോടുള്ള സഹതാപം കൂടിയതേ ഉള്ളൂ.

തിരഞ്ഞു നോക്കാന്‍ തുടങ്ങിയപ്പോള്‍ എല്ലായിടത്തും ഇത്തരം സങ്കല്‍പ്പങ്ങളും (സങ്കല്‍പ്പങ്ങള്‍ വളര്‍ന്നു മുന്‍വിധികളാവാറാണല്ലോ പതിവ്) കാണാറായി.ദൈവങ്ങളുടേയും ദേവിമാരുടേയും സ്വാധീനം ചെലുത്തുന്ന(സ്വാധീനം ചെലുത്താന്‍ അനുവദിക്കപ്പെട്ട) വ്യക്തികളുടേയും അസ്ഥികളുടേയും പേശികളുടേയും ചര്‍മ്മത്തിന്റേയുമൊക്കെ വര്‍ണ്ണനകള്‍ ഭൂരിപക്ഷവും വളരെ റ്റിപ്പിക്കല്‍ ആണു.സിക്സ്  പാക്കുള്ള പുരുഷദൈവങ്ങളും ജനിച്ചതിനുശേഷം വെയിലടിക്കാത്ത സ്ത്രീദൈവങ്ങളും... പിന്നേയും സംശയം.
ജനിച്ച് അധികം കഴിയുംമുന്‍പേ ഇത്തരം ദൈവികസൗന്ദര്യമുള്ളവര്‍ക്കു മാത്രമായി നന്മയുടെ കുത്തക വിട്ടു കൊടുത്തുകൂടെ?നേതൃത്വത്തിന്റെ പ്രിവിലേജുകളും ഉത്തരവാദിത്വങ്ങളും സൗന്ദര്യസങ്കല്‍പ്പങ്ങളുടെ മാര്‍ക്കിനനുസരിച്ച് എത്തുന്നവര്‍ മാത്രം ഏറ്റെടുക്കട്ടെ.മറ്റുള്ളവര് ‍റ്റാന്‍ജിബിളായ പ്രതിഫലത്തിനു വേണ്ടി
മാത്രം പണിയെടുത്ത്
നിയമങ്ങള്‍ മാത്രമനുസരിച്ച് ജീവിച്ചു തീരട്ടെ.

സൗന്ദര്യസങ്കല്‍പ്പങ്ങളുടെ പേരില്‍ ഒരാളെ മാറ്റി നിര്‍ത്തുന്നുവെങ്കില്‍ ലീനിയന്‍സിക്കായി തേടി നടക്കുമ്പോഴും അതേ വിവേചനം കാക്കാനുള്ള ആര്‍ജ്ജവം കാട്ടാന്‍ പഠിക്കണ്ടേ??

Friday, 8 February 2019

ഹീമോഫിലിയ

അത് ജീനുകളുടെ വിഷാദരോഗമായിരുന്നല്ലോ.മുറിവേല്‍ക്കാതെ ഒഴിഞ്ഞു മാറാതിരിക്കുക.മുറിവുണക്കാന്‍ മറ്റാര്‍ക്കുമാവില്ലെന്നറിയാതിരിക്കുക..

പിന്നെ.....

(ചെറിയോരാക്സിഡന്റില്‍ ചോര വാര്‍ന്നു മരിച്ച,ചരിത്രത്തിലെ ഏറ്റവും വലിയ ദോഷൈകദൃക്കായ എനിക്കുപോലും കുറ്റമൊന്നും കണ്ടുപിടിക്കാനാവാത്ത ബാല്യകാലസുഹൃത്തിന്റെ നിഷ്കളങ്കമായ പുഞ്ചിരിയുടെ സ്മരണകള്‍ക്കുമുന്‍പില്‍)

Wednesday, 6 February 2019

നയതന്ത്രപരമായ ചില രഹസ്യങ്ങള്‍

നയതന്ത്രം,രാഷ്ട്രതന്ത്രം എന്നൊക്കെ കേട്ടു ഞെട്ടാറുണ്ടോ?അതിലൊന്നും വിശേഷിച്ചൊന്നുമില്ല.നിത്യജീവിതത്തിലങ്ങോളമിങ്ങോളം നമ്മളോരോരുത്തരും കാണുകയും നേരിടുകയും ചെയ്യുന്ന സംഗതികളുടെ കാണാമറയത്തുള്ള വേര്‍ഷനാണ് നയതന്ത്രം.

ഒരു വാഹനം ഓടിക്കുന്ന ഡ്രൈവറുടെ സ്വഭാവവും മൂഡും എങ്ങിനെ യാത്രയെ ബാധിക്കുന്നോ അതുപോലെ തന്നെയാണ് എല്ലാ തന്ത്രങ്ങളും.

ലോകചരിത്രത്തെ മാറ്റിമറിച്ച എല്ലാ യുദ്ധങ്ങളും കൂട്ടക്കൊലകളും നടന്നത് തങ്ങളുടെ ഫ്രസ്ട്രേഷനുകളേയും അസുഖങ്ങളേയും പറഞ്ഞു ഫലിപ്പിക്കാന്‍ സാധിച്ച കുറേ പേരെ മാത്രം ആശ്രയിച്ചിരിക്കുന്നു.

യൂണിഫോമിനേക്കാള്‍ വ്യക്തികളെ മനസ്സില്‍ ബഹുമാനിക്കാന്‍ പഠിക്കണം(പുറമേയുള്ള ബഹുമാനം ചില യൂണിഫോമുകള്‍ പിടിച്ചു വാങ്ങാറുണ്ട്),ലോകത്തില്‍ വിധി എന്നറിയപ്പെടുന്ന സംഗതിയില്‍ നമ്മുടെ കൈപ്പിടിയില്‍ ഉള്ളത് മാനുഷികമായ ബന്ധങ്ങളുടെ തെരഞ്ഞെടുപ്പും നിലനിര്‍ത്തലും മുറിച്ചുമാറ്റലുകളുമൊക്കെയായിരിക്കും എന്നൊക്കെയാണ് മനസ്സിലാക്കാനായത്.

മോശമായ തിരഞ്ഞെടുപ്പുകളും കീഴ്വഴക്കങ്ങളുണ്ടാക്കലും മോശം 'വിധി' ക്ഷണിച്ചുവരുത്തും.

ആകാശവാണികള്‍

രാത്രികള്‍ക്ക് യുഗങ്ങളുടെ നീളമുളള കാലത്താണ്.....

വൈദ്യുതി ഇല്ല,പാഠ്യ പാഠ്യേതര വിഷയങ്ങള്‍ വളരെ കുറവ്,വഴിവിളക്കുകള്‍ ഇല്ല,നൈറ്റ് ലൈഫെന്ന സങ്കല്‍പ്പം കടന്നു കയറിയിട്ടില്ല,എമര്‍ജന്‍സികളും സോളാറും ഇന്‍വെര്‍ട്ടറുകളുമില്ല,
വിലപിടിച്ച സംഗതിയായതിനാല്‍
പിയേഴ്സ് സോപ്പ് വാവയ്ക്ക് മാത്രം എന്നപോലെ മെഴുകുതിരികള്‍  ദൈവത്തിനു മാത്രം.

മാനംമുട്ടുന്ന
മരങ്ങളുടെ നിഴലുകൂടി കറുപ്പു ചാലിക്കുന്ന പുരയിടത്തില്‍ മിന്നാമിന്നിങ്ങള്‍ കാലികമായി മിനുങ്ങി നടക്കാറുണ്ട്.ആകാശക്കീറില്‍ പെരുംകൂണ് മുളച്ചുനില്‍ക്കുംപോലെ നക്ഷത്രങ്ങള്‍ തിളങ്ങാറുണ്ട്.നിറമില്ലാത്ത (വെള്ള)റേഷന്‍ മണ്ണെണ്ണ എന്തോ അത്ഭുതത്താല്‍ മഞ്ഞ വെളിച്ചം പൊഴിച്ച് തുള്ളിക്കളിക്കാറുണ്ട്.അത്രമാത്രം

പ്രധാനകട്ടിലിലും പരിസരത്തുമായി ഒരു ഫിലിപ്സ് റേഡിയോ,ലോഹകേയ്സുള്ള ബാറ്ററി റ്റോര്‍ച്ച്,ചെത്തിമിനുക്കിയ ഒരു വടി എന്നിവ ഉണ്ടെന്ന് പ്രത്യേകം പറയണ്ടല്ലോ.ബാറ്ററികള്‍ ജീവവായുപോലെ  പ്രാധാന്യമുള്ളതാണ്.റ്റോര്‍ച്ചിലും റേഡിയോയിലും മാറി മാറി സഞ്ചരിക്കുന്ന ഇവ ഇടക്കിടെ സണ്‍ബാത്തിലൂടെ ഊര്‍ജ്ജസ്വലത തിരിച്ചുപിടിക്കാന്‍ വെയിലത്തുമിരിക്കാറുണ്ട്.ശ്രദ്ധിക്കാതെ പോയാല്‍ വയറുപൊട്ടിയ മത്തിപോലെയാവും പ്രസ്തുത ബാറ്ററികള്‍ മരണാനന്തര അനാട്ടമി പഠനങ്ങള്‍ക്കായി കുട്ടി ശാസ്ത്രജ്ഞര്‍ക്കു കിട്ടുക.

റേഡിയോയില്‍ കിടക്കുമ്പോള്‍ ബാറ്ററികള്‍ക്ക് അതീന്ദ്രിയമായ ചില കഴിവുകള്‍ കിട്ടും.ഉല്‍ക്കാ വര്‍ഷം,വ്യോമാതിര്‍ത്തി ലംഘിക്കുന്ന വിമാനങ്ങളെപ്പറ്റിയുള്ള സൂചന,ദൂരെ ദൂരെ സംഭവിച്ച തണ്ടര്‍ബോള്‍ട്ടുകളെപ്പറ്റിയുള്ള വിവരങ്ങള്‍ ഇവയെല്ലാം റേഡിയോ ബാറ്ററിയ്ക്ക് തിരിച്ചറിഞ്ഞ് ദ്യോതിപ്പിക്കാനാവും.

വയലും വീടും സംഗീതം പള്ളിമണിയും ശംഖൊലിയുമൊക്കെ പോലെ ജൈവഘടികാരത്തിലെ ഒരു ബിന്ദുവാണ്.കമ്പോളനിലവാരമോ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് അല്‍പ്പമൊന്ന് മാറി ഫാന്റസികളിലേയ്ക്കു കടക്കാന്‍ മുതിര്‍ന്നവര്‍ക്ക് കിട്ടുന്ന കുറച്ചു സമയവും.രണ്ടേക്കര്‍ സ്ഥലത്തിന്റെ വിലയുള്ള പുല്‍ത്തൈലവും വിളവെടുക്കുമ്പോളൊഴിച്ച് മറ്റെല്ലാ സമയത്തും നല്ല വിലയുള്ള ഇഞ്ചിയും മഞ്ഞളുമൊക്കെ എരിവും നിറവും ലഹരിയുമുള്ള ചെറു സ്വപ്നങ്ങാണ്.

മാര്‍ക്കറ്റിങ്ങ് അഭ്യാസങ്ങള്‍,ക്രൂരകൃത്യങ്ങളുടെ വര്‍ണ്ണന,ഗോസിപ്പുകള്‍ എന്നിവ ഒന്നും ഇല്ലാത്ത വാര്‍ത്താറിപ്പോര്‍ട്ടിങ്ങിന്റെ ഇരുണ്ട യുഗത്തെ പ്രതിനിധീകരിക്കുന്ന പത്തുമിനിറ്റ് വാര്‍ത്തയുണ്ട്...

നബീസ കുഞ്ഞിപ്പ പന്താവൂര്‍ മൊത്തമായേറ്റെടുത്ത 'കത്തുകള്‍ക്കു മറുപടി' ഉണ്ട്....

ദീര്‍ഘനിശ്വാസങ്ങളില്‍ ജീവിതദുഃഖം മുഴുവനൊളിപ്പിച്ച റേഡിയോ നാടകങ്ങള്‍ ഒന്ന് ഉറങ്ങി എണീറ്റ് കേള്‍ക്കുയായിരുന്നു പതിവ്.ദീര്‍ഘമായി നിശ്വസിച്ച് താളത്തില്‍ സംസാരിക്കാത്തവരുടെ വിഷമങ്ങള്‍ ഡ്യൂപ്ളിക്കേറ്റാണെന്നാണ് കുറേക്കാലം കരുതിപ്പോന്നത്.ബോധമണ്ഡലങ്ങളില്‍ കയറി പ്രതിഷ്ഠിക്കപ്പെടുന്ന ചില ബിംബങ്ങള്‍-ജീവിതത്തില്‍ കഷ്ടപ്പാട് അനുഭവിക്കുന്നവര്‍ സംസാരിക്കേണ്ട റേഡിയോ നാടകരീതി.

ശ്രീലങ്കന്‍ സംപ്രേക്ഷണത്തിനപ്പുറം ആത്മീയയാത്രയിലെ 'ബഹുമാനപ്പെട്ട സാറി'ന് ഏതെങ്കിലും പെണ്‍കുട്ടിയെഴുതുന്ന കത്തിന്റെ താളത്തിലുള്ള പാരായണത്തൊടൊപ്പം
പശു ഉള്ളവര്‍ക്കു ചായ കുടിക്കാം.വീട്ടിലിരിക്കുന്ന ദിവസങ്ങളില്‍ സ്റ്റേഷന്‍ അടക്കുന്നതും തുറക്കുന്നതും നിരീക്ഷിക്കാം-ബാറ്ററിയുടെ കരുത്തിനനുസരിച്ച്.വാച്ച് കീ കൊടുത്ത് സമയം ശരിയാക്കാം.

ആസ്വാദ്യകരമാംവിധം സമയമുണ്ടായിരുന്നതിനാലാവും ആ ആകാശവാണികളെ പറ്റി തെല്ല് ആലസ്യത്തോടെ മാത്രമേ ഓര്‍ക്കാനാവുന്നുള്ളൂ.

Saturday, 2 February 2019

പ്രതിരോധത്തിനു മുന്‍പു കുറച്ചൊന്ന് ചിന്തിച്ചോട്ടെ??

പ്രതിരോധബഡ്ജറ്റിന്റെ പൊലിമയും പട്ടാളക്കാരുടെ കാര്യക്ഷമതയും മസില്‍ക്കൊഴുപ്പും ആയുധങ്ങളുടെ നശീകരണശേഷിയുമൊക്കെ സര്‍വേ(?)നടത്തി റാങ്ക് സ്വയം നിശ്ചയിച്ച് ആധുനികവിവരസാങ്കേതികവിദ്യയുടെ സഹായത്താല്‍  പ്രസിദ്ധീകരിച്ച് തുടങ്ങിയത് അമേരിക്കന്‍ ഐക്യനാടുകളാണെന്നാണ് ഓര്‍മ്മ.

ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്‍,ലോകത്തിലെ ഏറ്റവും പ്രതിരോധബഡ്ജറ്റുള്ള രാജ്യം എന്നിങ്ങനെ രസമുളള പല കണക്കുകളും വര്‍ഷംതോറും പുറത്തുവരാറുണ്ടത്രെ.ഈ കണക്കുകള്‍ പുറത്തുവിടുന്നത് ഏറ്റവും വലിയ പണക്കാരനെ ആ സ്ഥാനത്തു നിലനിര്‍ത്താന്‍ ഇതു വായിക്കുന്നവര്‍ ഉദാരമായി സംഭാവന ചെയ്യണം എന്നും പ്രതിരോധബഡ്ജറ്റ് ഏറ്റവും കൂടുതലുള്ള രാഷ്ട്രത്തിന്റെ താത്പര്യങ്ങള്‍ എപ്പോളും എവിടെയും സംരക്ഷിക്കപ്പെടണം എന്നുമായിരിക്കുമോ ഉദ്ദേശിക്കുന്നത്.എത്രമാത്രം ഒപ്റ്റിമിസ്റ്റിക്കായി ചിന്തിച്ചിട്ടും ഇതിനപ്പുറം ഒരു യുക്തി കണ്ടെത്താനായില്ല.

വീഡിയോ ഗെയിമുകളിലൂടെയും സിനിമകളിലൂടെയും ആയുധങ്ങളെയും സര്‍വൈലന്‍സിനേയും പാട്രിയോട്ടിസ(??)ത്തെയുമൊക്കെ ലോകമെങ്ങുമെത്തിക്കുന്നതില്‍ അവര്‍ വന്‍വിജയവുമാണ്.ഇത്തരം ഗെയിമുകളുടേയും സിനിമകളുടേയും നിയമപരമല്ലാത്ത പകര്‍ത്തല്‍ തടയാന്‍ ലോകപോലീസിന് ഇതുവരെ കഴിഞ്ഞിട്ടുമില്ല.ശതകോടികള്‍ മുടക്കി മാളികകള്‍ പണിഞ്ഞുകൊണ്ടേ ഇരിക്കുന്ന ഒരാള്‍ അയാളുടെ കിടപ്പുമുറിയോ ശൗചാലയമോ മറയ്ക്കാനേ പറ്റുന്നില്ല എന്നു പറയുന്നതുപോലെയുള്ള മാരകമായ ലോജിക്കാണ് ഇവിടെ വര്‍ക്കൗട്ട് ആകേണ്ടതെന്ന് ഓര്‍ക്കുക.

അതെന്തുതന്നെ ആയാലും യാതൊരു നിയന്ത്രണങ്ങളുമില്ലാത്ത ആയുധക്കമ്പനികള്‍ ഏറ്റവും കൂടുതലുള്ളത് അമേരിക്കന്‍ ഐക്യനാടുകളിലാണെന്ന് അറിയാമല്ലോ!(നിയന്ത്രണങ്ങള്‍ ഉണ്ട് എന്ന് വിശ്വസിക്കുന്നവര്‍ ഫെഡറല്‍ നിയമസംഹിതയിലെ ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്ന ഭാഗങ്ങള്‍ ദയവായി വായിക്കുക).

ലോകത്തെമ്പാടും തങ്ങളുടെ ആയുധശേഷിയുടെ ഡെമോണ്‍സ്ട്രേഷനുവേണ്ടി നേരിട്ടും അല്ലാതെയും ബാലിശമായ കാരണങ്ങളുടെ പേരില്‍ നടത്തുന്ന (മാനിപ്യുലേറ്റഡായ ആഭ്യന്തരയുദ്ധങ്ങളും ശ്വസിക്കാനോ കുടിക്കാനോ കഴിക്കാനോ ഉടുക്കാനോ കഴിയാത്ത സാധനങ്ങള്‍ക്കുവേണ്ടിയുള്ള യുദ്ധങ്ങളും ഇതില്‍പ്പെടുന്നു)നരബലികളെ പറ്റി വലിയ തലക്കനമില്ലാത്ത കണ്ണുകളോടെ വായിച്ചാല്‍ മനസ്സിലാക്കാവുന്നതേ ഉള്ളൂ.

അവരുടെ ബിസിനസ് അവര്‍ അഗ്രസ്സീവായി ചെയ്യുന്നു എന്നതിനപ്പുറം വിമര്‍ശിക്കാന്‍ ഞാനാരുമല്ല.അല്ലെങ്കിലും വിമര്‍ശനംകൊണ്ട് സ്വയം മാറുകയെന്നല്ലാതെ മറ്റെന്തെങ്കിലും സംഭവിക്കും എന്ന് വിശ്വസിക്കാന്‍ ജീവിതത്തില്‍ ഇന്നേ വരെ ഒരു അനുഭവം പോലും കിട്ടുകയോ കൊടുക്കുകയോ ഉണ്ടായിട്ടെല്ലെന്നാണ് ഓര്‍മ്മ.

നമുക്ക് നാടന്‍ സായ്വുകളൊരുപാടുണ്ട്.ആഗോളവത്കരണം ഒഴുക്കിക്കൊണ്ടു വന്ന എല്ലിന്‍കഷണങ്ങള്‍ കഴുത്തിലണിയാന്‍ നിര്‍ബന്ധിക്കുന്നവര്‍.നാടന്‍ സായിപ്പുകളിലെ ഭരണം തൊഴിലാക്കി എടുത്തവര്‍ തീര്‍ച്ചയായും പ്രതിരോധത്തിന് വലിയ പ്രാധാന്യം കൊടുക്കും.ഉത്സവം നടന്നാലല്ലേ കിലുക്കികുത്തുകാരനും മുച്ചീട്ടുകളിക്കാരനും വരുമാനം വര്‍ദ്ധിക്കൂ...

പ്രതിരോധത്തെ കുറിച്ചും ആയുധബലത്തെക്കുറിച്ചും ഒരുപാട് ആവേശം ഉണ്ടാക്കാന്‍ എളുപ്പവഴികള്‍ തേടുന്ന സിവിലിയന്‍മാരോട് പറയട്ടെ...താരതമ്യേന
കണ്‍സ്ട്രക്റ്റീവല്ലാത്ത കാര്യങ്ങള്‍ക്കായി സംഘം ചേരുന്നതും ആയുധമെടുക്കുന്നതും മാനസികമായ അനാരോഗ്യത്തിന്റെ ഒരു അളവുകോല്‍ മാത്രമാണ്.കപ്പടാമീശയും അരയില്‍ പിച്ചാത്തിയുമായി ചെവി വട്ടംപിടിച്ച് പൂച്ചയേപ്പോലെ നടക്കുന്നത് ഭീകരന്‍മാരല്ല,ഒരു കോഴിക്കുഞ്ഞിനേക്കാള്‍ ഇന്‍സെക്യൂരിറ്റി അനുഭവിക്കുന്നവരാണ്.

രാജ്യത്തെ സ്നേഹിക്കുന്നവര്‍ക്കും യശസ്സ് ഉയര്‍ത്തിപ്പിടിക്കാനാഗ്രഹിക്കുന്നവര്‍ക്കും ചെയ്യാന്‍ സാധിക്കുന്ന ഒരുപാടു കാര്യങ്ങളുണ്ട്.ചെയ്യുന്ന ജോലികള്‍ ആത്മാര്‍ത്ഥമായി ചെയ്യുക,റോഡിലും സമൂഹത്തിലും നിയമം കൈയ്യിലെടുക്കാതിരിക്കുക,രാഷ്ട്രീയമുതലെടുപ്പിനായി പൊതുമുതല്‍ നശിപ്പിക്കുകയോ സംവിധാനങ്ങളെ തടസ്സപ്പെടുത്തുകയോ ചെയ്യാതിരിക്കുക,നികുതി അടയ്ക്കുക,മുദ്രപ്പത്രങ്ങളില്‍ വെട്ടിപ്പു നടത്താതിരിക്കുക,ശുപാര്‍ശകളും ഇടപെടലുകളും നിര്‍ത്തുക,ചോദ്യം ചെയ്യേണ്ട സംവിധാനങ്ങളെ അതിനുള്ള വേദികളില്‍ ചോദ്യം ചെയ്യുക,മതരാഷ്ട്രീയസാമൂഹികകാര്യങ്ങളില്‍ സഹിഷ്ണുതയും മര്യാദയും പുലര്‍ത്തുക,
നാടുകാണാന്‍ വരുന്ന വിദേശികളോട് നന്നായി പെരുമാറുക എന്നിവ അതില്‍ ചിലതാണ്.(വിദേശടൂറിസ്റ്റുകളോടുള്ള കുറ്റകൃത്യങ്ങളും തുറിച്ചുനോട്ടങ്ങളും തത്കാലം മാറ്റിവെച്ചു എഴുതുന്നു.മൂന്നാറില്‍ കുറച്ചു മാസങ്ങള്‍ ടൂറിസം മേഖലയില്‍ ജോലി ചെയ്യാനിടയായി.ബാലിയിലോ സുമാത്രയിലോ ശ്രീലങ്കയിലോ എല്ലാം കണ്ടും കേട്ടും ഒരാഴ്ച കുടുംബമായി ചിലവഴിക്കുന്ന പണം മൂന്നാറിലെ ആദ്യദിവസം തന്നെ ചിലവാകുന്നുണ്ടെന്ന് പരാതി പറഞ്ഞ ഒരുപാട് വടക്കേ ഇന്ത്യക്കാരേയും വിദേശികളേയും പരിചയപ്പെട്ടു.കെട്ടും മട്ടും സ്മാര്‍ട്ട്നെസ്സ് ലെവലുമൊക്കെ അളന്നു റേറ്റു കൂട്ടുന്ന ഒരുകൂട്ടം ടൂറിസം പ്രവര്‍ത്തകരുടെ പ്രശ്നം അജ്ഞതയല്ല,അല്‍പ്പജ്ഞാനമോ ദീര്‍ഘവീക്ഷണമില്ലായ്മയോ തൊഴില്‍ പരമായ ധാര്‍മ്മികമൂല്യച്യുതിയോ ഒക്കെയാണ്.വലിയ ചൂഷകരായ സായിപ്പന്‍മാരെയൊക്കെ തിരിച്ച് പറ്റിച്ച് തൃപ്തിയടയാനാണ് ഇങ്ങിനെ ചെയ്യുന്നതെങ്കില്‍ അതിന്റെ ലാഭനഷ്ടക്കണക്കുകളെപ്പറ്റി വിശദീകരിച്ച് സമയം കളയാന്‍ ഞാനിഷ്ടപ്പെടുന്നില്ല.)

ഇതിനെല്ലാം പുറമേ ധീരജവാന്‍മാരേ പുകഴ്ത്തുമ്പോള്‍ നമ്മുടെ രാജ്യസ്നേഹത്തിന് പുതിയൊരു മാനം കൈവരും തീര്‍ച്ച.ഇതെല്ലാം ഞാന്‍ വിജയകരമായി എന്റെ ജീവിതത്തില്‍ ഇംപ്ളിമെന്റ് ചെയ്തു കഴിഞ്ഞു എന്നല്ല..പക്ഷേ പടിപടിയായി ചെയ്യുന്നുണ്ട്.

പ്രതിരോധം വെള്ളം നിറച്ച,പുറത്തേയ്ക്കു മുള്ളുകള്‍ പോലെ പ്രൊജക്ഷനുകളുള്ള ബലൂണാക്കാതെ അകത്തുനിന്ന് ബലവത്തായ ഒരു ഉരുക്കുഗോളം പോലെയാവട്ടെ.ഉരുക്കിലിടിച്ച് കൈ കളയാന്‍ ഒരുമ്പെടുന്നവരുടെ എണ്ണം തീര്‍ച്ചയായും കുറവായിരിക്കും.