Tuesday, 23 April 2019

ഒറ്റക്കഥ

ആരൊക്കെ എന്തൊക്കെ നിറം ചാര്‍ത്തിയാലും യൂഫെമിസത്തിന്റെ സക്കാറിന്‍ മധുരം പുതപ്പിച്ചാലും ലോകത്തിന്റെ കഥയെ ഒറ്റവാക്കില്‍ 'വിശപ്പ്'എന്ന തൊട്ട് അറിയാനാവാത്ത അവസ്ഥാവിശേഷത്തില്‍ ആത്മവിശ്വാസത്തോടെ ഒതുക്കാനാവും.

'എനിക്ക് വിശക്കുന്നു' എന്നു പറയുമ്പോള്‍ അത് എന്തൊക്കെയോ അവകാശബോധങ്ങളുടെ പ്രകടനമാണ്.

'നിനക്ക് വിശക്കുന്നുണ്ടോ?' എന്ന ചോദ്യം സ്നേഹത്തിന്റെ ലോകമെങ്ങും പരിചിതമായ പ്രകടനമാണ്.

'വിശപ്പുകള്‍ തമ്മിലുള്ള വടംവലിയാണ് ജീവിതം' എന്നത് ബോധജ്ഞാനമാണ്.

'വിശപ്പിനേക്കാള്‍ വലിയ വികാരമില്ലെന്നത്'
ചുരുങ്ങിയ വാക്കില്‍ അനന്തമായ വ്യാഖ്യാനസാധ്യതകളെ ഗര്‍ഭത്തില്‍ വഹിക്കുന്ന കവിതയാണ്.

വിശക്കുന്നവരോടൊപ്പം ഇരുന്ന്
കഴിക്കാനിറങ്ങി പുറപ്പെടുന്നത് സാമൂഹികസേവനമാണ്.

വിശപ്പിന് കണക്കുണ്ടാവുന്നത് കച്ചവടമാണ്.

'എനിക്ക് വിശക്കുന്നു.അത് ആത്മാക്കള്‍ക്കുവേണ്ടിയാണ്' എന്ന് അത്ഭുതപ്രവര്‍ത്തകന്‍ പറയുമ്പോള്‍ അത് ആത്മീയതയാണ്.

മരിച്ചുപോയ നക്ഷത്രങ്ങളുടെ വിശപ്പ് ജീവനുള്ളതിനെ തേടി വരാറുണ്ടത്രെ.

പ്രപഞ്ചം വിശപ്പുകളുടെ ഒറ്റ കഥയാണ്.

No comments:

Post a Comment