Monday, 12 March 2018

കുട്ടികളെ സൂക്ഷിക്കുക

ശാസ്ത്രം പറയുന്നത് ഒരു വ്യക്തിയുടെ സ്വഭാവത്തിന്റെ തൊണ്ണൂറ് ശതമാനവും രൂപപ്പെടുന്നത് നാലു വയസ്സിന് മുന്‍പാണെന്നാണ്.

ഒരു ഒപ്പുകടലാസ് പോലെ ബ്ളോട്ടിംഗ് പേപ്പര്‍) പോലെ ഇന്ദ്രിയങ്ങളും തലച്ചോറും വിവേചനരഹിതമായി കണ്ടതും കേട്ടതും മണത്തതും തൊട്ടതുമൊക്കെ സംഭരിക്കുന്ന സമയം.

കുട്ടികള്‍ എങ്ങിനെ ഒഴിവുകഴിവുകള്‍/നുണ പറയുന്നു എന്നു പല മാതാപിതാക്കളും സമര്‍ത്ഥമായി നുണ പയുന്നത് കേട്ടിട്ടുണ്ട്.

വ്യക്തിപരമായ അനുഭവം പറയാം.ഒരു ചെയിന്‍ സ്മോക്കറായ അപ്പനെ പിന്തിരിപ്പിക്കാന്‍ ഗര്‍ഭിണിയായിരുന്ന അമ്മ മൂന്നു ദിവസം വരെ ഗാന്ധിയന്‍ നിരാഹാരം അനുഷ്ടിച്ചിട്ടുണ്ടത്രെ.അന്ന് ഗര്‍ഭസ്ഥശിശുവായിരുന്ന എനിക്കുണ്ടായേക്കാവുന്ന ശാരീരിക,മാനസിക മുരടിച്ച പോട്ടെ,ഈ കഥ പക്വത ആകാത്ത പ്രായത്തിലേ വിശദമായി കേള്‍ക്കാന്‍ ഇടയായ എന്റെ മനസ്സിലൂടെ പാഞ്ഞ ചിന്തകളെപ്പറ്റി ഒന്ന് ഇമാജിന്‍ ചെയ്യാമോ?

പലപ്പോഴും സ്വന്തം ജീവനെക്കാള്‍ പ്രാധാന്യം മറ്റു പലതിനും (ആദര്‍ശങ്ങള്‍ എന്നു പോസിറ്റീവ് ആയും മര്‍ക്കടമുഷ്ടി എന്ന് നെഗറ്റീവ് ആയും പറയാവുന്നവ)കൊടുക്കുന്ന രീതിയിലുള്ള തീരുമാനങ്ങള്‍ക്കു പിറകില്‍ ഈ കഥകളാവാം.ഇന്ന് ഒരുപാട് ദുരനുഭവങ്ങള്‍ക്കും ഇരുന്നു ചിന്തിക്കലുകള്‍ക്കും ശേഷം എന്റെ അമ്മയോട് അവരുടെ അറിവില്ലായ്മ ഓര്‍ത്ത് സഹതപിക്കാന്‍ ആവുന്നുണ്ട്.

അതുപോലെ ഗുണപാഠമില്ലാത്ത ഒരു കഥകളും കുട്ടികളുടെ മുന്‍പില്‍ വെച്ച് പറയാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട്.അധരങ്ങളില്‍ മദ്യത്തിന്റെ മണം ഉള്ളപ്പോള്‍ കുഞ്ഞുങ്ങളെ എടുക്കാന്‍ പോകാറില്ല.മദ്യപിച്ചതിന്റെ ന്യായീകരണം കുട്ടികള്‍ കേള്‍ക്കെ പറയാറുമില്ല.

തനിക്ക് ബിവറേജില്‍ ക്യൂ നില്‍ക്കാന്‍ പറ്റാത്ത ഒരു കാലത്ത് കരുത്തനായ ഒരു സഹകുടിയനെ ദീര്‍ഘവീക്ഷണത്തോടെ കണ്ട് പേരക്കുട്ടികള്‍ക്കും മക്കള്‍ക്കും മദ്യം നാവില്‍ തൊട്ടുകൊടുക്കുന്ന മഹാന്‍മാരുമുണ്ട് പരിചയത്തില്‍.ഇത് അറിവില്ലായ്മയുടേയും അഹങ്കാരത്തിന്റെയും പാരമ്യത അല്ലേ?

ഇത് ഒരു കുറ്റാരോപണമോ രക്ഷപെടല്‍ തന്ത്രമോ അല്ല.ഇപ്പോള്‍ ഞാന്‍ ചെയ്യുന്നതിനും ചെയ്യാതിരിക്കുന്നതിനുമൊക്കെ ഉത്തരവാദി ഞാന്‍ തന്നെയാണ്.

കുട്ടികളോട് ഇടപെടുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഒരുപാടു ആളുകളുടേയും മനുഷ്യന് എത്തിപ്പെടാന്‍ കഴിയുന്ന എല്ലാ സ്ഥലങ്ങളുടേയും ഭാവി നമ്മള്‍ നെഗറ്റീവ് ആയി തിരുത്തുകയാണെന്ന് ഓര്‍ക്കണേ!!!

No comments:

Post a Comment