Sunday, 13 September 2015

മെഴുകുതിരി

"നിന്നോട് പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നറിയില്ല.ആരും വിശ്വസിക്കില്ല." മുഖവുര പതിവിലും നീണ്ടുപോവുന്നു.

"ചേട്ടന്‍ പറ.കേള്‍ക്കട്ടെ."

"നീയാ മെഴുകുതിരി കണ്ടോ?രാത്രിയില്‍ അതാരോ കത്തിക്കും.കൃത്യസമയത്ത് ഞാന്‍ എഴുന്നേല്‍ക്കുകയും ചെയ്യും.അകത്തുന്ന് കുറ്റിയിട്ട ഈ റൂമില്‍ ആരാടാവേ മെഴുകുതിരി കത്തിക്കുന്നത്?"

"തോന്നലായിരിക്കുമോ?"

"അല്ലടാ.കാര്യം എന്താന്ന് എനിക്കറിയാം.ആ പയ്യന്റെ പണിയാ.നിന്നോട് ഞാന്‍ നേരത്തെ പറഞ്ഞാരുന്നോ?ഇവിടെ ഒരു ഓര്‍ഫനേജില്‍ നിന്നും എട്ടൊമ്പത് വയസ്സുള്ള ഒരു പയ്യന്റെ ബോഡി മലബാറിലുള്ള മെഡിക്കല്‍ കോളേജിലെത്തിച്ചു."

"ഇല്ല. ഇക്കാര്യം പറഞ്ഞിരുന്നില്ല."

"ഓ,അതൊരു വല്ല്യ കഥയാടാവേ.അപരാധം പരിപാടി.ആംബുലന്‍സിന് ഓട്ടമില്ലാതിരുന്ന ദിവസം.ഒരു ഓട്ടോ ഡ്രൈവര്‍ വഴി വന്ന പണിയാ.അയ്യായിരം കിട്ടും.പക്ഷേ റിസ്ക് ഉണ്ട്.പോലീസു പിടിച്ചാല്‍ ഇറക്കാനാരും വരില്ല."

"ആഹാ."

"അത് നമ്മള്‍ ചെയ്തില്ലെങ്കില്‍ വേറെ ആരെങ്കിലും ചെയ്യും.രാത്രി ചെന്ന് ബോഡിയെടുത്തു.മെലിഞ്ഞു എല്ലുംമുട്ടിയായ ഒരു കൊച്ചു പയ്യന്‍.വിറ്റവന്‍മാര്‍ ലക്ഷം ഒണ്ടാക്കി കാണും.ഇനി ആര്‍ക്കറിയാം ബോഡി വിക്കാന്‍ വേണ്ടി അതിനെ തീര്‍ത്തതാണോയെന്ന്."

"ഹേയ് അങ്ങിനെയൊന്നുമാവില്ല."

"അതല്ലടാ.അല്ലെങ്കില്‍ പിന്നെ എത്ര പോസ്റ്റ്മാര്‍ട്ടം കേസുകള്‍ ആലപ്പുഴ കൊണ്ടുപോയതാ.ബ്ളഡ് ലിറ്ററു കണക്കിന് ഒഴുകുന്ന കേസു പോലും.അന്നൊന്നും ഇങ്ങിനെ സമാധാനക്കേടുണ്ടായിട്ടില്ല.അതിനെ അവര് കൊന്നതായിരിക്കും.എനിക്ക് മനസ്സിലാകാത്തത്  ഇത്രേം ആളുകള് മരിക്കുന്ന ഈ നാട്ടില്‍ മെഡിക്കല്‍ കോളേജുകാര്‍ പഠിക്കാനുള്ള ബോഡിക്കുവേണ്ടി കള്ളത്തരം കാണിക്കുന്നതെന്തിനാണെന്നാ?"

"നേരായ രീതിയില്‍ ബോഡി കിട്ടണമെങ്കില്‍ നൂലാമാലകളൊരുപാട് കാണുമായിരിക്കാം.മരിച്ചവര്‍ എന്തായാലും മരിച്ചു പോയി. എന്നാലും ഇങ്ങിനെയൊക്കെ ശരിക്കും നടക്കുന്നുണ്ടെന്നറിഞ്ഞത് അതിശയമാണ്."

No comments:

Post a Comment