Tuesday, 25 September 2018

ബാരിക്ക് ഫിഷ്

"സാറമ്മാര്‍ക്കെന്തുവാ?മോട്ടയാന്നോ ബാരിക്കാന്നോ?"മദ്ധ്യപൂര്‍വ്വദേശത്തെ മണലാരണ്യത്തിനരികെയുള്ള;വിലകൊണ്ടും  സ്വാദുകൊണ്ടും അന്തരീക്ഷംകൊണ്ടും മോശമല്ലാത്ത ഒരു റസ്റ്റോറന്റില്‍ ഹാഫ്ഡേ ലീവ് ആഘോഷിക്കാനിറങ്ങിയ ഒരു പറ്റം ഉദ്യോഗസ്ഥന്‍മാര്‍ക്ക് കഴിക്കാന്‍ കുത്തരിച്ചോറാണോ പച്ചരിച്ചോറാണോ വേണ്ടതെന്നാണന്വേഷണം.

"ബാരിക്ക് ഫിഷെടുത്തോ അണ്ണാ." "എല്ലാര്‍ക്കും അതു തന്നല്ലേ?"ഓര്‍ഡര്‍ ചെയ്തയാള്‍ സഹജീവനജീവികളുടെ അഭിപ്രായമാരാഞ്ഞു.

തലകുലുക്കലുകളും മൂളലുകളും 'മതി' എന്ന് ഉത്തരവുമൊക്കെയായി അഭിപ്രായങ്ങളൊരുമിച്ചപ്പോള്‍ ബാരിക്കും എണ്ണിയാലൊടുങ്ങാത്ത കറികളുമെത്തി.കുസൃതിക്കുട്ടികളൊക്കെ കൂടെയുണ്ടെങ്കില്‍ വിഴുങ്ങാന്‍ പാകത്തിന് ചെറിയ കറിപ്പാത്രങ്ങളുമുണ്ട്.ആലോചിച്ചു നില്‍ക്കാന്‍ സമയമില്ല.

"ബാരിക്കാന്നേ പ്രവാസികള്‍ക്ക് നല്ലത്"നാലാമത്തെ പാത്രം പായസം കുടിച്ചുകൊണ്ടൊരാള്‍ അഭിപ്രായപ്പെട്ടു.

സ്വാദോടെ മിണുങ്ങുന്ന ഈ  പഞ്ചസാര രഹിതന്‍ നീളന്‍ ചോറിന് വേറെ ചില കഥകള്‍ പറയാനില്ലേ? ഉണ്ട്.ഒരുപാടുണ്ട്.

കഥ പറയാനിഷ്ടമുള്ളവര്‍ക്ക് കഥക്കുണ്ടോ പഞ്ഞം.

ആട് അങ്ങാടിയിലെന്നൊക്കെ പറയുംപോലെ എല്ലാം പെറുക്കിക്കെട്ടി എറണാകുളം നഗരമധ്യത്തില്‍ വലിയ വാടകയുള്ള(സാഹചര്യവും വ്യക്തിപരമായ പരിമിതികളും വെച്ചുള്ള കമന്റാണ്)ഒരു വീട്ടിലേക്ക് താമസമെത്തി പഠിക്കാന്‍ സ്കൂളും ഉപജീവനത്തിന് മാര്‍ഗ്ഗവുമന്വേഷിച്ചു നടന്ന കാലം.

സ്കൂള്‍ കിട്ടി.ബോയ്സ് സ്കൂളാണ്.സച്ചിനേയും മമ്മൂട്ടിയേയുംകാള്‍ കൂടുതലായി തമ്മനം ഷാജി ആരാധിക്കപ്പെടുന്ന ഇടം.റ്റൂള്‍സും കൊട്ടേഷനുമൊക്കെയാണ് സംസാരത്തിലെങ്ങും.

ഇവിടെ എല്ലാം പുതിയതാണ്.കാഴ്ചകളും മണങ്ങളും സംസാരവുമെല്ലാം.കാറുകള്‍ കാണാനിഷ്ടമുണ്ടായിരുന്ന ആ കാലത്ത് കണ്ണിനു വിരുന്നായി ബെന്‍സുകളൊരുപാട് കണ്‍മുന്നില്‍ വന്നു.നമ്മുടെ കോളനിയുടെ ഒരറ്റത്ത് ഒരു ജര്‍മ്മന്‍ എന്‍.ആര്‍.ഐ.ക്ക് ബി.എം.ഡബ്ള്യൂ.ഉണ്ടല്ലോ.ഇടക്കിടെ ആനയെ എഴുന്നള്ളിക്കുംപോലെ ആ ലെഫ്റ്റ് ഹാന്ററുമുരുട്ടി മുതലാളി വഴിയേ തീരെ മെല്ലെ സഞ്ചരിക്കുന്നത് കാണാം.അന്നൊക്കെ ബി.എം.ഡബ്ള്യൂ. ബുക്ക് ചെയ്താല്‍ പാരമ്പര്യമായി പണക്കാരാണോ എന്ന് ഡിക്ടറ്റീവ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തതിനുശേഷം മാത്രം ശകടം കൈമാറ്റം ചെയ്യപ്പെടുന്ന കാലമാണ്.കുട്ടിക്കൂറയും സിന്തോളുമല്ലാതെ മറ്റെന്തൊക്കെയോ വാസനയുള്ള പെണ്‍കുട്ടികള്‍ സൈക്കിളുകളില്‍ സ്കൂളില്‍ പോകുന്നത് കാണാം.പച്ചവെള്ളം കുടിക്കാനാവാത്തത് വലിയ ബുദ്ധിമുട്ടാണ്.ക്ളോറിന്‍ വെള്ളം നാടന്‍ പട്ടി പോലും കുടിക്കാന്‍ സാധ്യതയില്ല.പള്ളിയില്‍ പോയാല്‍ ഫാഷന്‍ ചാനലില്‍ കയറിയതുപോലെയാണ്.വേദപാഠക്ളാസ്സും.'നമ്മടവടെ ഇതൊന്നും നടക്കത്തില്ല.ആയിരം പോക്കറ്റുള്ള പാന്റും ബനിയനുമൊന്നും ആണും പെണ്ണും ഇടാന്‍ വികാരിയച്ചന്‍ സമ്മതിക്കുകേല.'പലരും വണ്ടിയിലിരുന്ന് കുര്‍ബാന ഇഷ്ടമുള്ള പോര്‍ഷന്‍ കാണുന്നു.ആരേയും ബുദ്ധിമുട്ടിക്കാതെ വണ്ടിയെടുത്തു പോകുന്നു.എന്നാ എടപാടാ!

അതുപോലെ അയല്‍വക്കത്തുകാരെ വാതില്‍ തുറന്ന് കണ്ടിട്ടേ ഇല്ല.ഒരേ റ്റ്യൂഷന്‍ ക്ളാസില്‍ പഠിക്കുന്ന ഒരു കുട്ടി അയല്‍പക്കമാണെന്നറിഞ്ഞത് വര്‍ഷം ഒന്നു കഴിഞ്ഞതില്‍പിന്നെ എങ്ങിനെയോ യാദൃശ്ചികമായാണ്.

അയല്‍വക്കമില്ലാത്തതും ഒരു വിധത്തില്‍ നല്ലതാണ്.പട്ടിണി ആരും അറിയില്ലല്ലോ!യൂണിയന്‍ ആപ്പീസില്‍ പോയിരുന്നാല്‍ ആഴ്ചയിലൊരു മാറ്റപ്പണി കിട്ടും.ഇരുന്നൂറ്റിയിരുപതു രൂപ കൂലിയില്‍ അമ്പതു രൂപ മേസ്തിരിക്കു കമ്മീഷന്‍.ബാക്കിയുള്ളതാണ് ആശ്രയം.

പൊട്ടും പൊടിയും ചില്ലറയും തുട്ടുമെല്ലാം കൂട്ടി വീടിനു തൊട്ടടുത്തുള്ള കടയില്‍ പോയി പതിനാറു രൂപ കിലോ വിലയുള്ള പച്ചരി വാങ്ങും.രണ്ടു കിലോ കുത്തരി വാങ്ങുന്നതിലെ നാണക്കേട് ഒഴിവാക്കാനുള്ള നാടന്‍ തന്ത്രമാണ്.പശയുള്ള  പച്ചരിയിങ്ങനെ മുളകുപൊടിയില്‍ ഉപ്പ് ചേര്‍ത്തതും കൂട്ടി അടിക്കുമ്പോള്‍ ഉണ്ടാവുന്ന മാനസികക്ളേശമാണ് ഇതിലെ ഹൈലൈറ്റ്.സവാള വില കുറഞ്ഞിരിക്കുന്ന യുഗമാണെങ്കില്‍ അതും കാണും സൈഡ് ഡിഷായി.

"ഞാന്‍ രണ്ടുകിലോ കൊമ്പന്‍മൊളക് (വറ്റല്‍ മുളക്)സപ്ളൈകോയീന്ന് വാങ്ങി കഴുകി ഒണക്കി പൊടിപ്പിച്ചു വെച്ചകൊണ്ട് ഇപ്പോ ഈ കഞ്ഞിപ്പശ തൊണ്ടേന്നിറങ്ങും'മാതാശ്രീ ആരോടെന്നില്ലാതെ തന്റെ ഡിസാസ്റ്റര്‍ മാനേജുമെന്റ് സ്കില്‍ അടിവരയിട്ടുറപ്പിക്കും.

"പതിനഞ്ചു മിനിറ്റ് നടക്കാനൊണ്ടല്ലേ?വലിഞ്ഞ് നടന്ന് ഇങ്ങു വന്നാ മതി.ചെറുപ്പമല്ലേ!പച്ചരി പൊതികെട്ടി  നാട്ടുകാരെ കാണിക്കണ്ട"ഇത്തരമൊരു നിര്‍ദ്ദേശമുള്ളതിനാല്‍ ഉച്ചക്കുണ്ണലുകള്‍ വീട്ടില്‍ വന്നാണ്.

"എന്തുക്കൂട്ട് കൂറ മണമാടോ?താന്‍ വെള്ളവടിക്കാന്‍ പോണയാണോ ഉച്ചക്ക്?"സവാള ഗിരി ഗിരിയാക്കിയ സൈഡ് ഡിഷിന്റെ മണമടിക്കുമ്പോള്‍ കൊട്ടേഷന്‍ ആരാധകര്‍ സഹപാഠികള്‍ പറയും.

അതുമൊരു ബാരിക്ക് കാലം.ചിലപ്പോഴൊക്കെ മനസ്സിനെ ഭാരപ്പെടുത്തുന്ന കാലം.

തുടക്കത്തിലഞ്ചാറുമാസത്തെ റാഗിങ്ങിനു ശേഷം നഗരം ഞങ്ങളേയും അവളിലേക്ക് ചേര്‍ത്തു.ചെറിയ സ്ഥിരജോലികള്‍.പത്തുരൂ പയുടെ സാമ്പാര്‍ കിറ്റ്.എക്സിബിഷനുകളില്‍ വലിയ എല്‍.സി.ഡി. ടെലിവിഷനുകളും ബുക്കു പൊതിയാനവയുടെ ബ്രോഷറുകളും.ചങ്ങമ്പുഴ ലൈബ്രറിയിലൊരു മെമ്പര്‍ഷിപ്പും പതിനായിരം പുസ്തകങ്ങളും.കുറച്ചു സുഹൃത്തുക്കളും.

Sunday, 23 September 2018

സമയവും നേരവും

സമയം ഏറക്കുറെ മാന്യനും പരിഷ്കാരിയും മധുരഭാഷിയും ഒപ്റ്റിമിസ്റ്റുമാണെന്ന് തോന്നുന്നു.

"അങ്ങേരുടെ സമയമായില്ലാരുന്നു","വണ്ടി സമയത്തിനിങ്ങെത്തി" 

നേരമിത്തിരി നാടനും ധിക്കാരിയും പച്ചമനുഷ്യനുമൊക്കെയാണ്.

"നേരവും കാലവും നോക്കാതാണോ?!", "നേരത്തോടു നേരം കഴിഞ്ഞു"..

അങ്ങിനെയങ്ങിനെ

Sunday, 16 September 2018

മര്‍മ്മാണിയുടെ ഔഷധത്തോട്ടം

പണ്ടെങ്ങാണ്ട്,ഏതോ ഒരു രാജ്യത്ത് നിപുണനായൊരു മര്‍മ്മവിദഗ്ദനുണ്ടായിരുന്നു.അദ്ദേഹത്തിന്റെ പുരയിടത്തില്‍ പരിപാലിക്കപ്പെടുന്ന അപൂര്‍വ്വങ്ങളായ കുറെ ഔഷധസസ്യങ്ങളും.

ഒരു ദിവസം രോഗികളുടെ തിരക്കൊഴിഞ്ഞപ്പോള്‍,മര്‍മ്മാണി പച്ചപ്പിന്റെ സ്ക്രീന്‍സേവറിടാനെന്നോണം തന്റെ അരുമഔഷധത്തോട്ടത്തിലേക്കൊന്നു പാളി നോക്കി.കണ്ട കാഴ്ച വളരെ പൈശാചികവും ക്രൂരവുമായിരുന്നു.അയല്‍പക്കത്തെ പുള്ളിപ്പശു,ഊട്ടി റോസ് ഗാര്‍ഡനില്‍ ചെന്ന ഇന്സറ്റഗ്രാം അക്കൗണ്ടുടമയെപ്പോലെ;തൊഴിലുറപ്പിനിറങ്ങിയ കുടുംബശ്രീക്കാരിയെപ്പോലെ, അപൂര്‍വ്വസസ്യങ്ങളെയെല്ലാം സമൂലം
(പൂവും കായുമടക്കം) വികലാംഗരാക്കുന്ന പ്രക്രിയയില്‍ വ്യാപൃതയായിരിക്കുന്നു.കളരിമുറയില്‍ പെരുവിരലിലുയര്‍ന്ന്,വട്ടംതിരിഞ്ഞ്,പറന്നുവീണ്,ഇടത്തുമാറി,ചെമ്പരത്തിവടിയൊടിച്ച്,പുള്ളിക്കാമധേനുവിനടുത്തെത്തിയ മര്‍മ്മന്‍ അടിക്കാനായി കൈയ്യുയര്‍ത്തി.തുടയില്‍ തളര്‍ത്തുന്ന മര്‍മ്മം,വയറ്റില്‍ ശ്വാസം മുട്ടിക്കുന്ന മര്‍മ്മം,കഴുത്തില്‍ കാഴ്ചപോകുന്ന മര്‍മ്മം,തലയില്‍ ബുദ്ധിനശിക്കുന്ന മര്‍മ്മം,മൂക്കില്‍പോലും കാടിവെള്ളം കുടിച്ച് നക്കിത്തുടക്കാനുള്ള എന്തോ പ്രത്യേകമര്‍മ്മം കാണായി പോലും.ഇപ്രകാരം മര്‍മ്മമയമായ പശുഗാത്രത്തെനോക്കി നിര്‍വീര്യനായി നിന്ന മര്‍മ്മാണി സോപ്പുപൊടിയുടെ പരസ്യത്തിലെന്നപോലെ(കറ ഇളക്കാന്‍ അമ്മക്കറിയാം)സഹധര്‍മ്മിണിയെ ഉദ്ദേശിച്ച് അമറി"എട്യേ,രാഷ്ട്രീയ സാഹചര്യം നോക്കാതെ ഞാനീ ജീവിയെ ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിനയക്കും"."നിങ്ങളീ വടിയും പിടിച്ച് കോമരം തുള്ളാതിങ്ങു മാറ് മനുഷ്യാ" എന്ന കമന്ററിയോടെ മിസിസ് മര്‍മ്മാണി പുള്ളിപ്പശുവിന്റെ മുതുകുവഴി ഒരു ബ്ളോക്കാ ബ്ളോക്കി.ക്ളിഷേ കഥകളിലൂടെ പശു വാലുംപൊക്കിയോടിയെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ!

അമിതവിചാരം മനുഷ്യനെ നിസ്സഹായനാക്കുന്നുണ്ടോ?പഠനത്തെക്കുറിച്ച് ഒരുപാടു ചിന്തിച്ച് പഠനം ഒരുവഴിയാക്കിയ,ജോലികളെപ്പറ്റിയും അതിന്റെ ധാര്‍മ്മികവശങ്ങളെപ്പറ്റിയും ഒരുപാടു ചിന്തിച്ചു പതിനയ്യായിരത്തി ഇരുന്നൂറ്റിമുപ്പത്തിമൂന്ന് ജോലി മാറിയ,സ്വത്വത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഒരുപാടു ചിന്തിച്ചു സ്വയംപീഡകനായ എനിക്കും എന്നോടു ചോദിക്കാവുന്ന ഒരു ചോദ്യമാണ് മേല്‍പ്പറഞ്ഞത്.ഏതെങ്കിലും വിഷയത്തില്‍ നടപടി എടുക്കണ്ട എങ്കില്‍ മാത്രം അതിനേക്കുറിച്ച് ഒരുപാടാലോചിക്കുക എന്നതാണ് പുതിയ സ്കീം.

Tuesday, 11 September 2018

അരിഷഡ് വര്‍ഗ

കാമ(നിവര്‍ത്തിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ നീതിമണ്ഡ്രം നിശ്ചയിക്കുംപ്രകാരം);
ക്രോധ(വൈയക്തികമായ പ്രകടനങ്ങള്‍ക്ക് വിലക്ക്,പ്രതികാരം ദൈവത്തിന്റേതാണ്..നടപ്പാക്കല്‍ സംഘടനാതലത്തിലാണ്.);
ലോഭ(യാചകന്‍ സദ്യ ഉണ്ണുന്ന രീതിയാണ് ആര്‍ത്തി;കോര്‍പ്പറേറ്റുകളുടെ മനോഭാവമല്ല);
മോഹ(മോഹങ്ങളെല്ലാം സാമൂഹികമായി അംഗീകരിപ്പിക്കണമത്രെ);
മദ(അഹങ്കാരി വിശ്വജിത്താവണമെന്നാണല്ലോ);
മാത്സര്യ(ഒളിമ്പിക്സ് വരെ) മനനം ചെയ്താല്‍ കൂട്ടം മോക്ഷം പ്രാപിക്കാനുള്ള സാധ്യത തുലോം കുറവെന്ന് നിനപ്പതില്‍ ആക്ഷേപമില്ല.