Monday, 19 October 2015

മഴപ്പാട്ട്

കൊന്നത്തെങ്ങിന്റെ മുകളില്‍ ഉണങ്ങി നിന്നിരുന്ന കൊതുമ്പും തേങ്ങയും തെങ്ങോലയും വീഴുന്ന ശബ്ദമാണ് തുടക്കം.
പിന്നെ പൊടിമണ്ണില്‍ കുഴിയാനയുടെ വീടുപോലുള്ള രൂപങ്ങള്‍ ഉണ്ടാക്കുന്ന കനത്ത തുള്ളികള്‍ 'പൊത്തോ' ന്ന് വീഴും.
പിന്നെ പുരപ്പുറത്തെ ശിങ്കാരിമേളം.
വല്ല്യമ്മച്ചി മെഴുക്കിളക്കാന്‍ ഇറവാലത്ത് വെച്ച ചക്കപ്പുഴുക്ക് കലത്തിന്റേയും തവിയുടേയും സംഗീതവും അകമ്പടിയായെത്തും.
കാറ്റിന്റെ സീല്‍ക്കാരവും ശിഖരങ്ങള്‍ ഇരിയുന്ന ശബ്ദവും.
ചോരുന്ന നടുമുറിയില്‍ ഇറ്റുവീഴുന്ന മഴത്തുള്ളികള്‍ക്ക് ശ്വാസം മുട്ടുമ്പോഴേക്കും ചീവിടുകള്‍ ആ ഗാനം ഏറ്റെടുക്കും.

ഇപ്പോളിങ്ങിനെയൊന്നുമല്ലേ മഴ പാടുന്നതെന്ന് മനസ്സ് സന്ദേഹപ്പെട്ട് തുടങ്ങിയിരിക്കുന്നു.

Saturday, 17 October 2015

വിഷഹാരി


പഴയ ബ്ളാക്ക് ആന്റ് വൈറ്റ് കാലഘട്ടത്തിലെ ഒരു ത്രിസന്ധ്യ.കയറു കട്ടിലില്‍ കിടത്തിയ ഒരു കൃശഗാത്രനുമായി നാലഞ്ചുപേര്‍ വിഷഹാരിയുടെ പടി കടന്നെത്തി.

"എന്താടോ?" വിഷഹാരി.

"പാമ്പ് കടിച്ചതാ വൈദ്യരേ" കൂട്ടത്തിലെ വായാടി നടുവ് വളച്ച് ബഹുമാനം പ്രകടിപ്പിച്ച് പറഞ്ഞു.

"ഹാ!പാമ്പ് കടിച്ചെന്നോ! ലക്ഷണപ്പിശകാണല്ലോടോ.കട്ടില്‍ ഇറക്കണമെന്നില്ല.ഇനിയൊന്നും ചെയ്യാനില്ല.ആള് തീര്‍ന്നു.പൊയ്ക്കൊള്ളൂ."

പൊടുന്നനെ രംഗം കളറായി.രോഗിക്കൂട്ടത്തിന്റെ നട്ടെല്ലുകള്‍ ബഹുമാനം വിട്ടകന്ന് നിവര്‍ന്നു വന്നു.

"ഒന്ന് സ്റ്റെതസ്കോപ്പ് വെച്ച് നോക്കുക പോലും ചെയ്യാതെ പോകാന്‍ പറഞ്ഞാല്‍ എങ്ങിനെയാ?"

"എനിക്ക് ഒന്നും ചെയ്യാനില്ലടോ.പറഞ്ഞില്ലേ."

"ഇതെന്താ വെള്ളരിക്കാപ്പട്ടണമോ? ദേ ആ നില്‍ക്കുന്ന ആള് ഭരിക്കുന്ന പാര്‍ട്ടിയുടെ പിന്‍തുണയുള്ള വാര്‍ഡ് മെംബറാ."

"ഭീഷണിയാണോ?"

"അങ്ങിനെയെങ്കില്‍ അങ്ങിനെ.തനിക്ക് സര്‍ട്ടിഫിക്കറ്റൊക്കെയുണ്ടോ?"

"രോഗി മരിച്ചാല്‍ നഷ്ടപരിഹാരം കൊടുക്കുന്ന ഇന്‍ഷുറന്‍സ് വല്ലതും കാണും.അതിന്റെ വാലാ."രോഗിയുടെ കൂടെയുള്ള മറ്റൊരുവന്‍.

"എന്തായാലും ഒന്ന് കരുതിയിരുന്നോ!"

Friday, 16 October 2015

വളര്‍ച്ച

ആലുപോലെ വളരാം

കരിങ്കല്ലിനെയും പിളര്‍ത്തും വേരുകളോട്ടി

ആധിപത്യത്തിന്റെ താങ്ങുവേരുകളുമൂന്നി

മടിത്തട്ടിലൊരു പുല്‍ക്കൊടിക്കു പോലും

തരി വെട്ടം പങ്കുവെച്ച് സല്‍ക്കരിക്കാതെ

കാച്ചില്‍ പോലെയും വളരാം

ആഴങ്ങളിലേക്കിറങ്ങി

ശൂന്യത തേടി

സഹജീവിയുടെ ഇടങ്ങള്‍ അപഹരിക്കാതെ

ജീര്‍ണ്ണിച്ചൊരു മരക്കഷണത്തെ പോലും പിളര്‍ത്താതെ

എന്നാലോ,

പുതപ്പ് പോലെ, മുത്തുമാല പോലെ

പറ്റി ചേര്‍ന്ന്..

Wednesday, 14 October 2015

കാന്‍സര്‍

മൂട് മറന്ന് വളരാന്‍

ഏതോ ശരീര കല കാണിച്ച ഇച്ഛാശക്തി

എല്ലാവര്‍ക്കുമുണ്ട്

എല്ലായിടത്തേക്കും പരക്കുന്നുമുണ്ട്

സ്മൃതിഭ്രംശം

പൊട്ടിയ സ്ളേറ്റ് -

വിയര്‍പ്പും മെഴുക്കും ചെളിയും മഷിയും
പുരണ്ട ഏങ്കോണിച്ചൊരു തടി ഫ്രെയിം മാത്രം ബാക്കിയായി;

ഒരു കുന്ന് സങ്കടവും

Sunday, 11 October 2015

വിത്തുകള്‍

നാമങ്ങള്‍,സര്‍വ്വനാമങ്ങള്‍ - വിത്തുകള്‍

മാനസങ്ങളില്‍ - നിലത്ത് വീഴും

ഉപമകളിലൊന്നില്‍ പറയപ്പെട്ടതുപോലെ

ചിലത് കിളികള്‍ക്ക് അന്നമാകും

ചിലത് ഇളവെയിലില്‍ വാടിപ്പോകും

മറ്റുചിലത് നൂറുമേനി വിളയും

ദൈവം

ശൂന്യത

ഞാന്‍

ശാസ്ത്രം

അമ്മ

സ്നേഹം

ജീവിതം

ഭ്രാന്ത്

കവിത 

മരണം

വിത്തുകളനവധി..

Wednesday, 7 October 2015

തന്ത്രിവാദ്യം

വലിഞ്ഞുമുറുകുന്ന ഹൃദയതന്ത്രികള്‍..

അറിവ് ലളിതമാവുമ്പോള്‍ നൃത്തംവെക്കുന്ന മനസ്സിനും വിരലുകള്‍ക്കുമായി -

ഏത് ഭാഷയും സംസാരിക്കും

ഏത് ശൈലിയിലും പാടും

പാശ്ചാത്യം

പൗരസ്ത്യം

കുയില്‍പ്പാട്ടിന് മറുപാട്ടും

Monday, 5 October 2015

പ്രചോദനം

കാലചക്രമുരുളുമ്പോള്‍ -

ചിലരെക്കാണുമ്പോളങ്ങിനെയാണ്

ചിലതൊക്കെ കാണുമ്പോളങ്ങിനെയാണ്

ചിലപ്പോളൊക്കെ അങ്ങിനെയാണ്

പാടാനറിവീലെങ്കിലും രണ്ട് വരി മൂളിപ്പോവും

വരക്കാനറിവീലെങ്കിലും രൂപരേഖകള്‍ പോലെയെന്തോ വരച്ചുപോവും

എഴുതാനറിവീലെങ്കിലും ഒരു വരിയെഴുതിപ്പോവും

ഒന്നുമായില്ലെങ്കിലും ഉള്ളം നിറഞ്ഞ് ചിരിച്ചു പോകും

Sunday, 4 October 2015

തൂലികയിലെ പ്രണയം

എന്റെ തൂലികയിലൂടെയായിരിക്കാം അവന്‍ അവന്റെ പ്രണയത്തെ കണ്ടത്..

അവള്‍ നടന്ന വഴികളേയും അവള്‍ നനഞ്ഞ ചാറ്റല്‍മഴയേയും അവന്‍ സ്നേഹിച്ചിരുന്നപോലെ..

എന്റെ തൂലിക അവന്റെ പ്രണയത്തിന്റെ നാവ് എന്ന് നിനച്ചിരുന്നിരിക്കാം തെല്ലിട..

ഇളവെയിലില്‍ വരികളിലെ തേനുണ്ണാന്‍ പൂമ്പാറ്റയാവാറുണ്ടായിരുന്നല്ലോ അവന്‍..

പ്രായോഗികത വിഴുങ്ങിയ വിചാരങ്ങള്‍ ചിലത് മറുപടിപോലെ കുത്തിക്കുറിക്കാറുമുണ്ടായിരുന്നല്ലോ..

എവിടെയോ സൃഷ്ടിക്കപ്പെട്ട ഊര്‍ജ്ജം മനസ്സുകളറിയുന്ന തൂലികയില്‍ നിറയുന്നതായി കരുതിയിട്ടുണ്ടാവാം..

ഇന്നിപ്പോള്‍ പ്രണയം ഗര്‍ഭത്തില്‍ മരിച്ച കുഞ്ഞായി..

പക്ഷേ തൂലിക നിഷ്കളങ്കമാണ്..വാത്സല്യത്തിന്റെ മഷി ഉറവ വറ്റാത്തതുമാണ്..

പ്രണയത്തിന്റെ കുഴിമാടത്തില്‍ കരഞ്ഞുകൊണ്ടിരിക്കുന്നവനെ കണ്ടിരിക്കാനാവുന്നില്ല..

നടന്നു മാറാന്‍ ആഹ്വാനം ചെയ്യുന്ന തൂലിക..

എല്ലാം നല്ലതിനാണ്. എല്ലാം നല്ലതാണ്..

ചെമ്പകം

തൊടിയിലെ ചെമ്പകത്തിനും പ്രായമേറിയെന്ന് - മുത്തശ്ശനേപ്പോലെ 

കൊടുങ്കാറ്റിലും കുലുങ്ങാത്ത തടിയാണ് -വരാന്തയില്‍ ഇടവപ്പാതിമഴ പോലും കാണാന്‍ ഇരിക്കുന്ന മുത്തശ്ശനേപ്പോലെ

കട്ടിയുള്ള തൊലിയാണ് - കുഴമ്പ് മണക്കുന്ന ചുളിഞ്ഞ ചര്‍മ്മം പോലെ

ചാരിക്കിടന്ന് ഉറങ്ങിയിരുന്ന ശാഖകളാണ് -കഥകേട്ട് മയങ്ങിയിരുന്ന മടിത്തട്ട് പോലെ

അങ്ങിങ്ങായ് പുഞ്ചിരിക്കുന്ന പൂക്കളും - വായിലവശേഷിച്ച ആട്ടമുള്ള പല്ലുകള്‍ പോലെ

Saturday, 3 October 2015

ആത്മവഞ്ചകന്റെ രോദനങ്ങള്‍

പുരികം ചുളിച്ച് വച്ച്

അണപ്പല്ല് ഞെരിച്ച്

കണ്ണുകള്‍ എരിച്ച്

തല പുകച്ച്

പ്രവൃത്തികളിലെ വൈരുദ്ധ്യങ്ങളെ

വാക്കുകളിലെ വൈരുദ്ധ്യം കൊണ്ട് കൊന്ന് തള്ളാന്‍

ആത്മവഞ്ചന്റെ അന്തര്‍സംഘര്‍ഷങ്ങള്‍

അരൂപികള്‍ ദൈവങ്ങള്‍ക്കെല്ലാം അമ്പലം പണിഞ്ഞു കൂട്ടി..

മൂലക്കല്ല് സഹിതം പൊളിച്ച് പുണ്യാഹം തളിക്കണമെന്ന് ദേവാജ്ഞയും വന്നു

തനിയാവര്‍ത്തനമൊഴിവാക്കാന്‍

സ്വന്തം കൈയ്യരിയണോ?

നാവരിയണോ?

എല്ലാം തുടങ്ങുന്ന ഈ തല തന്നെയും അരിയണമോ?

ആത്മവഞ്ചകന്റെ ഹാസ്യമുളവാക്കുന്ന രോദനങ്ങള്‍