Wednesday, 28 October 2020

നല്ല ചൂടും നല്ല തണുപ്പും

വിശദീകരണമാണ്!!ചിലപ്പോള്‍  വായനക്കാര്‍ക്കും പ്രയോജനപ്പെട്ടേക്കാം. 

പതിവുപോലെ തുടക്കം തട്ടിക്കൂട്ട് കഥ.

ഒരാള്‍ മോശമില്ലാത്ത രീതിയില്‍ തിരക്കുള്ള ഒരു ഹോട്ടേലില്‍ സപ്ളൈയറായി ജോലിക്ക് കയറി.

ദിവസങ്ങള്‍ കടന്നു പോയി.

ജോലി എളുപ്പമായി വരുന്നു.പക്ഷേ ഒരുപാട് സമയവും എനര്‍ജിയും പോകുന്ന ഒരു കാര്യം മാത്രം ബാക്കിയായി.

അതിഥികള്‍ക്ക് ചൂടുവെള്ളവും തണുത്ത വെള്ളവും ചെറു ചൂടു വെള്ളവും ചെറു തണുപ്പു വെള്ളവുമൊക്കെ മാറി മാറി കൊടുക്കേണ്ടി വരിക എന്നതായിരുന്നു ആ കാര്യം.

ദിവസങ്ങള്‍ വീണ്ടും കടന്നു പോയി.

സപ്ളൈയര്‍ തന്നെ ഇതിനൊരു പരിഹാരം കണ്ടെത്തി.

അതിഥികള്‍ ഭക്ഷണം കഴിക്കാറാവുമ്പോളേക്കും ഇദ്ദേഹം നല്ല തണുപ്പുള്ളതും നല്ല ചൂടുള്ളതുമായ വെള്ളം രണ്ടു പാത്രങ്ങളില്‍ മേശപ്പുറത്ത് വെക്കും.കാലി ടംബ്ളറുകളും അവിടെ ഉണ്ട്.ചൂടും തണുപ്പും ആവശ്യത്തിന് ഇടകലര്‍ത്തിയോ അല്ലാതെയോ ഉപയോഗിക്കാനാവശ്യമായ നിര്‍ദ്ദേശങ്ങളും നല്‍കി സപ്ളൈയര്‍ അടുത്ത ജോലികളിലേയ്ക്ക് പ്രവേശിക്കും.

സമയം ഒരുപാട് ലാഭം..

സൃഷ്ടിപരമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന വിലപ്പെട്ട 'സമയം'!!

അതിഥികളും താരതമ്യേന കൂടുതല്‍ സംതൃപ്തര്‍.

ഒരു വ്യക്തിയെന്ന നിലയില്‍ എന്നെ അവതരിപ്പിക്കേണ്ടി വരുമ്പോഴെല്ലാം ഇത്തരമൊരു നിലപാടാണ് സ്വീകരിക്കാന്‍ ഇഷ്ടം.

എന്നു കരുതി ഈ രീതി ഞാന്‍ കണ്ടു പിടിച്ചതാണെന്ന് അവകാശപ്പെടാനാവില്ല.

പാശ്ചാത്യരില്‍ നിന്നാണ് ഇത് കണ്ട് പഠിക്കാനായത്.

ഏത് ആശയം (കമ്പ്യൂട്ടര്‍,ഇന്റര്‍നെറ്റ് ഒക്കെ ഉദാഹരണങ്ങളാണ്) അവതരിപ്പിക്കുമ്പോഴും സിനിമകളായോ മറ്റോ അതിന്റെ ഏറ്റവും നല്ല വശങ്ങളും ഏറ്റവും മോശം വശങ്ങളും  അവതരിപ്പിക്കാറുണ്ട്  പാശ്ചാത്യര്‍..

ഇംഗ്ളീഷ് സിനിമ തൊണ്ടതൊടാതെ വിഴുങ്ങുന്ന ഒരാളുടെ ജല്‍പ്പനങ്ങളാണ് ഇതെന്ന് നെഗറ്റീവടിക്കാന്‍ തോന്നുന്നെങ്കില്‍  എന്റെ വീട്ടിലേയ്ക്കു വരൂ..അവിടെ ഇപ്പോഴും ചോറും നാടന്‍ കറികളുമാണ്..കൈലിമുണ്ടാണ് സാധാരണ ഉടുക്കാറ്..നല്ലതെന്ന് തോന്നുന്നത് എവിടെ,ഏതു സംസ്കാരത്തില്‍ കണ്ടാലും പഠിക്കാന്‍ ശ്രമിക്കാറുണ്ട്!

വികാരപ്രകടനങ്ങളെപ്പറ്റിയും കൂടിയാണ് ഈ കഥാകഥനമെന്നു മനസ്സിലായിരിക്കുമല്ലോ..

പലപ്പോഴും പൊതു സദസ്സുകളില്‍ ചൂടും തണുപ്പുമുള്ള വികാരപ്രകടനങ്ങള്‍ നടത്തേണ്ടി വരുമ്പോള്‍ അതിനു കിട്ടുന്ന പ്രതികരണങ്ങള്‍ കൂടുതല്‍ കുഴപ്പിക്കുന്നതാണ്.

എന്റെ കഴിഞ്ഞ പത്തു വര്‍ഷത്തെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ ഇടക്കൊന്നു തിരിഞ്ഞു നോക്കുമ്പോള്‍ തന്നെ രസമാണ്.

സന്തോഷം ഞാന്‍ അവതരിപ്പിച്ചിരുന്ന കാലത്ത് അതി സന്തോഷം കാണിച്ച പലരും യഥാര്‍ത്ഥ്യത്തോട് അടുത്തു നില്‍ക്കുന്ന സന്ദര്‍ഭങ്ങളില്‍ അപരിചിതരെപ്പോലെയോ ശത്രുക്കളെപ്പോലെയോ ആയി.(കാര്യത്തെ കുറിച്ച് പഠിക്കാതെയും അന്വേഷിക്കാതെയും അപവാദം പ്രചരിപ്പിക്കുന്നതും ശത്രു സമാനമായ പ്രവൃത്തിയാണ്!)

ഇങ്ങനെ നമ്മള്‍ വികാരപ്രകടനങ്ങളെ അടിച്ചമര്‍ത്തുന്നത് ആവേശത്തോടെ പിന്‍തുടരുന്നവരാണെങ്കില്‍ സമൂഹത്തില്‍ ഒരുപാട് അസുഖങ്ങളെ (ലൈംഗികാതിക്രമങ്ങളും കൊലപാതകങ്ങളുമടക്കമുള്ള കുറ്റകൃത്യങ്ങളും) തീറ്റിപ്പോറ്റുന്നതും നമ്മളാണെന്ന് ഉറപ്പിക്കാം!!

നമ്മളുടെ ഉത്തരവാദിത്വത്തിലുള്ള ഒരാള്‍ കോപത്തെക്കുറിച്ച് സംസാരിച്ചാല്‍ ഒരുപക്ഷേ നമുക്ക് അതിനെ പിന്‍തുണക്കാനാവില്ല.

അത് ഞാനും ചെയ്യാറില്ല.

പക്ഷേ കോപിച്ചതിന്റെ പേരില്‍ മാത്രം ഒരാളെ എന്റെ ജീവിതത്തില്‍ നിന്നും സ്ഥിരമായി ഒഴിവാക്കാന്‍ ഞാന്‍ മുതിരാറില്ല.

സോഷ്യല്‍ മീഡിയയിലും ജീവിതത്തിലും അങ്ങിനെ തന്നെ.

ഞാന്‍ ഒഴിവാക്കാറ് കഠിനമായ പക്ഷപാതമുള്ളവരെയാണ്.കാരണം അവര്‍ക്ക് പുതിയതൊന്നും പറയാനുണ്ടാവില്ല..എന്നും ഒരേ പഴങ്കഥ കേള്‍ക്കാന്‍ എന്തിന് ഈ ചെറിയ ജീവിതം പാഴാക്കണം?!

അവസാനമായി ഒരാളുടെ പ്രവൃത്തികൊണ്ട് അയാളെ അളക്കുന്നതിനെപ്പറ്റി..

സാധാരണ രീതിയില്‍ ചിന്തിക്കുമ്പോള്‍ ഒരാളെ അളക്കാനുള്ള
ഏറ്റവും മികച്ച മാര്‍ഗ്ഗം അയാളുടെ പ്രവൃത്തികളാണെന്ന് തോന്നിപ്പോയേക്കാം!!

പക്ഷേ കുറേ കാലത്തെ ചിന്തകളും സ്വന്തം ജീവചരിത്രവും തന്ന ആവശ്യങ്ങളും എന്നെ വേറൊരു ആശയത്തോട് അനുഭാവം പ്രകടിപ്പിക്കാനാണ് പ്രേരിപ്പിക്കുന്നത്.യേശു പറഞ്ഞ 'ഒരു വൃക്ഷത്തെ അതിന്റെ ഫലങ്ങളില്‍ നിന്ന് അളക്കുക'എന്നതാണ് പ്രസ്തുത ആശയം.

അമ്മയെയും അപ്പനേയും 
അതിഭാവുകത്വം കൂടിയ പ്രസ്താവനകളിലൂടെ വാഴ്ത്തി പൊതുജനസമക്ഷം എഴുതുന്നവരേക്കാള്‍ അനുകൂലിക്കേണ്ടതിനെ അനുകൂലിച്ചും എതിര്‍ക്കേണ്ടതിനെ എതിര്‍ത്തും താങ്ങാവേണ്ടിടത്ത് താങ്ങായും തിരുത്തേണ്ടിടത്ത് തിരുത്തിയും മുന്നോട്ടു പോകുന്നവരെയാണ് ഞാനെന്നും അംഗീകരിക്കാനും അനുകരിക്കാനും ശ്രമിക്കാറ്.

നമ്മളുടെ വികാരപ്രകടനങ്ങളൊക്കെ പാളിപ്പോയ തീവ്രവാദമായി ചുമ്മാ പറയാനിഷ്ടപ്പെടുന്നവരുണ്ടെങ്കില്‍ അറിയൂ  എന്തെങ്കിലും നിര്‍മ്മിക്കുന്നതിന്റെ ആയിരത്തിലൊന്നു പോലും വൈഷമ്യം തകര്‍ക്കാനില്ല..ഞാനും നല്ലത് പലതും നിര്‍മ്മിച്ചിട്ടുമുണ്ട്..

നന്ദി..ശുഭദിനം

Saturday, 24 October 2020

മിനി മുത്തോറ്റില്‍ (ഒരു സൈക്കോളജിക്കല്‍ ഞരമ്പു കഥ)

"ഹലോ"മാക്സിമം തേന്‍ കോരിയൊഴിച്ചു.

"ഹലോ സര്‍.ഗുഡ് ഈവനിങ്ങ്"മറുതലയ്ക്കല്‍ കിളിനാദം..മനസ്സിലൂടെ കുളിരിന്റെ ഒരു മിന്നലങ്ങ് കടന്നുപോയി!!

"നമസ്കാരമുണ്ട്.സാറേന്നു വിളിക്കുമ്പോ എന്തോ ഒരകല്‍ച്ച പോലെ!"

"അയ്യോ.വേറെയെന്താ വിളിക്കുക?ക്ളൈയന്റ്സിനെ അങ്ങിനെ വിളിക്കാനാണ് മാനേജുമെന്റ് പറഞ്ഞേക്കുന്നെ!"കിളിനാദം സത്യസന്ധതയാലന്ധയായി.

"ഓ..എന്നാ മാനേജുമെന്റ്..അച്ചായാന്നു വിളിക്കുവാ നമ്മക്ക് താത്പര്യം..എങ്ങനാ?!"

"സര്‍,ഓഫീസില്‍ വരാമോ?സംസാരിക്കാമല്ലോ.ഇപ്പോ ലോണ്‍ മേളയുണ്ട്."

"ആഹാ.ഇതിന് ഓഫീസൊക്കെയൊണ്ടോ..ലോണൊന്നും വേണ്ട..റെഡി പൈസയാണ്"

"എന്തായാലും സര്‍ ഓഫീസില്‍ വരൂ.."

"ആഹാ..ധൃതിയായോ കാണാന്‍!മിനീന്നൊള്ള പേര് എനിക്ക് ഭയങ്കര ഇഷ്ടവാ.."

"താങ്ക്യു സര്‍.ഇത് വാട്സാപ്പ് നമ്പറാണോ?"

"അതേല്ലോ..ഞാനതൊന്നും നോക്കാറില്ല..സമയം വേണ്ടേ..പക്ഷേ ഇനി നോക്കിക്കോളാം.."

"സറിന് ഞാന്‍ ഓഫീസ് ലൊക്കേഷന്‍ അയച്ചു തരാവേ..ഇപ്പോള്‍ തന്നെ..താങ്ക്യൂ  സോ മച്ച്"

"ഓ..നിര്‍ത്താല്‍ ധൃതിയായോ?"

അങ്ങിനെയാണ് മിനി മുത്തോറ്റിലെന്ന സ്വപ്നസുന്ദരിയുടെ സ്വര്‍ഗ്ഗങ്ങള്‍ ഇട്ടു കൊടുത്ത മഴവില്‍ നമ്പറില്‍ വിളിച്ച് മ്മടെ അച്ചായന്‍ ഒരാവശ്യവുമില്ലാതെ സ്വര്‍ണ്ണം പണയം വെക്കുന്ന ഒരു വിശ്വസ്ത കസ്റ്റമറായി മാറിയത്..

Thursday, 22 October 2020

അവളും ഞാനും

അവള്‍ കാറ്റ്..

വിത്തുകളെല്ലാം മണ്ണിലെത്തിച്ച്;

ശ്വാസമായി ജീവനില്‍ നിറഞ്ഞ്;

ഉലയിലൊരുപാടു തങ്കം ഊതിയുരുക്കി;

മുറിവിലൊക്കെ തണുവായ് നിറഞ്ഞ്;

പതിരെല്ലാം പാറ്റിയെറിഞ്ഞ്;

ധാര്‍ഷ്ട്യമൊക്കെ തട്ടിയുടച്ച്;

മുടിയിഴകള്‍ തഴുകിത്തലോടി;

എനിക്കേറ്റവും പ്രിയപ്പെട്ട...കാറ്റ്!

ഞാന്‍ കടല്‍..

ഭയമറിയാത്തവളെ നെഞ്ചിലിട്ട് താരാട്ടുന്ന;

മുത്തും പവിഴവും എവിടെയെന്നറിയാത്ത;

ഒരുപാടു യാത്രകളുടെ കഥ പേറുന്ന;

അവളുടെ കടല്‍❤️

Monday, 12 October 2020

"സൈക്കോളജി സേയ്സ്..ഒന്നു മിണ്ടായിരിക്കട ചെറക്കാ.."

"ജാണ്‍,ഹാവ് യു എവര്‍ ബീന്‍ ടു വിക്ടോറിയ ടെര്‍മിനസ്?'

'നോ സര്‍.ഈസ്ന്റ് ദാറ്റ് ജസ്റ്റ് എ റെയില്‍വെ സ്റ്റേഷന്‍?"

"യാ യാ..വിക്ടോറിയ ടെര്‍മിനസ് ഈസ് എ ഡെഡ് എന്റ്.ഡു യു നോ വാട്ട് എ ഡെഡ് എന്റ് ഈസ്?ട്രാക്ക്സ് എന്റ് ദേര്‍.ടെര്‍മിനസ് ലീവ്സ് ഒണ്‍ളി വണ്‍ ചോയ്സ്..ടു ടേണ്‍ ബാക്ക്."

"വാട്ട് എബൗട്ട് പാസഞ്ചേഴ്സ്,സര്‍?തിങ്ക് ദേ  ആള്‍ ഗെറ്റ് ഡൗണ്‍ ദേര്‍ ആന്റ് റീച്ച് ഹോം."

"വാട്ട്..ഐ റിയലി ഡോണ്ട് അണ്ടര്‍സ്റ്റാന്റ് വാട്ട് ദ ഫ..ക്രാപ്പ് ആര്‍ യു സേയിങ്ങ്"

"ഓഹ്..മൈ ബാഡ്"

"ലെറ്റ് മീ മേക്ക് ഇറ്റ് ക്ളിയര്‍ മാന്‍.ഐ ആം യുവര്‍ സൂപ്പര്‍വൈസര്‍.യു ഹാവ് സം റ്റു റ്റേക്ക് കെയര്‍ ഓഫ് റ്റൂ..ഐ ഹാവ് ട്രൈഡ് ആള്‍ മൈ സ്ട്രാറ്റജീസ് ജസ്റ്റ് റ്റു മേക്ക് യു എ ലിറ്റില്‍ ബിറ്റ് അഗ്രസ്സീവ്..ജസ്റ്റ് എ ലിറ്റില്‍ ബിറ്റ്..ഐ നോ യു ആര്‍ ട്രൈയിങ്ങ് ടു റൈറ്റ് ബിഗ് ബിഗ് എസ്സേയ്സ് ടു ഈച്ച് ആന്റ് എവരി ഷിറ്റ്ഹോള്‍സ് എറൗണ്ട്.ഐ ഹാവ് സീന്‍ യു പ്രീച്ചിങ്ങ് അസ് വെല്‍.യു നോ വണ്‍ തിങ്ങ്,ദിസ് ഈസ് മൈ ഫിഫ്റ്റീന്‍ത് ഇയര്‍ ഇന്‍ ദിസ് കണ്‍ട്രി.ഫിഫ്ടീന്‍ത്..വണ്‍ ഫൈവ്..കാന്‍ യു ഗെറ്റ് ദാറ്റ് പോയിന്റ്?നോവണ്‍ റിയലി റീഡ്സ് യുവര്‍ ബ്ളഡി മെയില്‍സ്.ആന്റ് നോ വണ്‍ വില്‍ എവര്‍ ലിസണ്‍ ടു യുവര്‍ ജെന്റില്‍ പ്രീച്ചിങ്ങ്സ്.ആള്‍ യു ഗോട്ട് ടു ഡു ഈസ് റ്റു സ്ക്രൂ  ദെം..ഡോന്റ് ബീ എ ഡെഡ് എന്റ്.ഐ നോ യു നോ ഹൗ ടു ഷൗട്ട്."

"ഇറ്റ് ഈസ് നോട്ട് ദാറ്റ് ഐ ഡോന്റ് നോ ഹൗ ടു ഷൗട്ട് സര്‍.ആള്‍ ഐ വാണ്ട് ഈസ് റ്റു ഗെറ്റ് ദ ജോബ് ഡണ്‍.ഐ ലിറ്ററലി ഡോന്റ് കെയര്‍ എബൗട്ട് ആള്‍ ദോസ് ലീഡര്‍ഷിപ്പ് ക്വാളിറ്റി ക്ളിഷെ"

"ദിസ് ഈസ് ഹോപ്ലെസ്സ് യാര്‍.യു കാന്റ് ടേക്ക് യുവര്‍ ഓണ്‍ സ്വീറ്റ് ടൈം ഫോര്‍ ഓള്‍ ദിസ് ഫ*ങ്ങ് തിങ്ങ്സ്."

"സര്‍,ഐ അണ്ടര്‍സ്റ്റാന്റ് യുവര്‍ ഏരിയ ഓഫ് എക്സ്പീരിയന്‍സ് ഈസ് കൊമേഴ്സ്.ഈഫ് ഐ ആം നോട്ട് റോങ്ങ്,ഇന്‍പുട്ട് ഈക്വല്‍ ഔട്ട്പുട്ട് ഈസ് ദ അള്‍ട്ടിമേറ്റ് എഫിഷ്യന്‍സി യു കാന്‍ അണ്ടര്‍സ്റ്റാന്റ്.മൈ ബേസിക് എഡ്യൂക്കേഷന്‍ വാസ് ഓണ്‍ സയന്‍സ്.ഈഫ് വീ ഹാപ്പന്‍ ടു ഈറ്റ് 200 ഗ്രാം ഓഫ് റൈസ് ആന്റ് എക്സ്ക്രീറ്റ് ദ സെയിം ക്വാണ്ടിറ്റി,ഇറ്റ് മീന്‍സ് ഔവര്‍ ബോഡി അസ് എ കളക്റ്റീവ് ഓഫ്
കോംപ്ളക്സ് സിസ്റ്റംസ് ഈസ് ഹാവിങ്ങ് സം സീരിയസ് ട്രബിള്‍.എഫിഷ്യന്‍സി ഈസ് വാട്ട് ഔവര്‍ ബോഡി അസ്സിമിലേറ്റഡ് ആന്റ് കണ്‍വേര്‍ട്ടഡ് ഇന്റു മാറ്റര്‍ ഓര്‍ വര്‍ക്ക്"

ദിങ്ങനെയാണ് ഒരു ജോലി പോയത്😂 

Sunday, 11 October 2020

വിജയമന്ത്രം


ഞങ്ങളുടെ നാട്ടില്‍ പ്രശസ്തനായ ഒരു മേസ്തിരിയുണ്ട്.അദ്ദേഹത്തിന്റെ പേര് 'x' എന്നിരിക്കട്ടെ!!!കഥയിലാണെങ്കില്‍ പോലും,ഏതെങ്കിലും ജാതിയെയോ ലിംഗത്തേയോ വിഭാഗത്തെയോ സൂചിപ്പിക്കുന്ന ഒരു പേരു പറഞ്ഞാല്‍ അതിന്റെ പേരില്‍ ജീവിതം തകര്‍ക്കാന്‍ തക്കംപാര്‍ത്തിരിക്കുന്ന ഒരു പാട് ഊളകളോടുള്ള ബഹുമാനാര്‍ത്ഥമാണ് ഇത്തരമൊരു ഒളിച്ചുകളി.

കഥയിലേയ്ക്കു തിരിച്ചു വരട്ടെ?

കഥ കാണാന്‍ രണ്ടു കണ്ണുകള്‍ വേണമായിരുന്നല്ലോ!എളുപ്പത്തില്‍ കിട്ടുന്ന രണ്ടെണ്ണം ഇങ്ങെടുക്കുവാ.നാടു ചുറ്റി നടന്ന് പൊട്ടും പൊടിയും വാരുന്ന സ്ഥിരം കണ്ണുകളാണ്.

മേസ്തിരി എല്ലായിടത്തുമുണ്ടാവും.ഏതു  കൊടികുത്തിയ എഞ്ചിനീയര്‍ വരച്ച പ്ളാനും അപ്രൂവ് ചെയ്യപ്പെടുന്നത് ഇദ്ദേഹത്തിന്റെ സന്നിധിയിലാണ്.

നേരത്തേ പറഞ്ഞ കഥ കാണുന്ന കണ്ണുകള്‍ മേസ്തിരിയുടെ പുകളിന്റെ മുകളിലും പറന്നിറങ്ങി.

"ചേട്ടാ,ശൂ....ഓയ്..ചേട്ടാ.."വിളി മേസ്തിരിയെയാണ്.

തിരിഞ്ഞു നോക്കുന്നില്ലെങ്കിലും കടക്കണ്ണിലൂടെ (കടക്കണ്ണ് പെണ്ണിനു മാത്രമെന്നു കരുതുന്നവര്‍ പാക്കിസ്ഥാനിലേയ്ക്കോ മറ്റോ ഉടനെ പോകേണ്ടതാണ്)എന്നെ കാണുന്നുണ്ടെന്നത് വ്യക്തമാണ്.

"ഒരു കാര്യം ചോയിക്കാനാരുന്നു..ഓയ്.."വീണ്ടും വീണ്ടും ഞാനാണ്.

ഇത്രയൊക്കെയായപ്പോള്‍ അദ്ദേഹം വളരെ മെല്ലെ തിരിഞ്ഞു.ഒരു ശില്‍പ്പി മാര്‍ബിള്‍ കഷണത്തെയെന്നപോലെ എന്നെ ആപാദചൂഡം നോക്കി എന്നു പറയുമ്പോള്‍ ഓസില്‍ മാര്‍ബിള്‍ കഷണമാകാനുള്ള ശ്രമമല്ലേ എന്നു സംശയിച്ചാല്‍ അതില്‍ തെറ്റു പറയാനില്ല.

എന്തായാലും നോക്കി.ശേഷം മുഖം കൊണ്ട് എന്താ കാര്യം എന്ന അര്‍ത്ഥത്തില്‍ ഒരു ആംഗ്യം കാണിച്ചു.

"ചേട്ടന്റെ ഈ ജനസമ്മിതിയുടെ രഹസ്യം എന്താ?"ഞാന്‍ അക്ഷമനാണ്.

മുന്‍വിധിപോലെ അദ്ദേഹം കേട്ട ഭാവം നടിച്ചില്ല. 

"അങ്ങനെ ചോയിച്ചതല്ല.ഞാനും പലയിടത്തും ജോലി ചെയ്തിട്ടുണ്ട്.ജോലി ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട് എന്നു പറയുന്നതാവും കൂടുതല്‍ ശരി.പക്ഷേ എല്ലായിടത്തും നമ്മള്‍ അധികപ്പറ്റായിരുന്നു എന്നപോലെ.ജോലി നടക്കാന്‍ വേണ്ടിയാണ് നിന്നെ സഹിക്കുന്നതെന്ന് പോലും പലരും പറഞ്ഞിട്ടുണ്ട്.പക്ഷേ ആലോചിക്കുമ്പോള്‍ ഇതേ ഡയലോഗ് ഞാന്‍ അവരോട് പറയേണ്ടതല്ലേ എന്നു തോന്നിയിട്ടുമുണ്ട്.അലഞ്ഞ് അലഞ്ഞ് മടുത്തു.എവിടെയെങ്കിലും പിടിച്ചു നില്‍ക്കണം.അതേ സമയം തന്നെ നമ്മടെ ആദര്‍ശങ്ങളോടും ഇഷ്ടങ്ങളോടും നീതി പുലര്‍ത്താന്‍ സാധിക്കുകയും വേണം.കൂലി തരുന്നവര്‍ക്കൊട്ടു നഷ്ടബോധം തോന്നാനും പാടില്ല.

എന്താണ് ചേട്ടന്റെ ഈ വിജയത്തിന്റെ രഹസ്യം??!പറയാമോ?പ്ളീസ്"

"ഇന്നെന്താഴ്ച?"

"ങ്ങേ?!"

"ഇന്ന് ദെവസം ഏതാന്ന്?"മുറുക്കാന്‍ നിറഞ്ഞ വായ കൊണ്ട് മേസ്തിരി പറഞ്ഞൊപ്പിച്ചു.

"ചൊവ്വ.ചൊവ്വാഴ്ച."മൊബൈലില്‍ നോക്കി ഉറപ്പും വരുത്തി.തൂസ്ഡേയും തേഴ്സ്ഡേയും കുഞ്ഞിലേപ്പോലെ ഇപ്പോഴും മാറിപ്പോകുന്നുണ്ടെല്ലോയെന്നോര്‍ത്ത് മനസ്സില്‍ ചമ്മി.ചിരിച്ചു.

"ഷമയമൊണ്ടേ ഇന്നത്തേക്ക്
കൂടെ പോരെ!" മേസ്തിരിയാണ്.

"സമയമുണ്ട് ചേട്ടാ.സമയമേ ഒള്ളൂ."ഞാന്‍ ആവേശോജ്ജവലിത വിനയകളേബരനായി.

"ആ ഷഞ്ചി.."

"സഞ്ചി ഞാനെടുത്തോളാം!"അങ്ങനെ സഞ്ചിയുമെടുത്ത് നടക്കുകയായാണ്.എങ്ങോട്ടാണെന്ന് ചോദിക്കാന്‍ മനസ്സിലെ അക്ഷമന്‍ വെമ്പുന്നുണ്ടെങ്കിലും പേടി അതിനെയെല്ലാം മൂടിക്കളഞ്ഞു.

ഇടക്ക് പെട്ടിക്കടയെത്തിയപ്പോള്‍ നില്‍ക്കാന്‍ സിഗ്നല്‍ വന്നു.നിന്നു.ചുരുങ്ങിയ വാക്കുകളില്‍ അവിടുത്തെ ഡീലും കഴിഞ്ഞു.നോട്ടിനു പകരം ഒന്ന് ഒന്നരക്കിലോ മുറുക്കാന്‍ പൊതിയായി സഞ്ചിയിലെത്തി.

നടപ്പ് തുടരപ്പെട്ടു!

NRI അച്ചായന്റെ ഔട്ട് ഹൗസിന്റെ പണി നടക്കുന്നിടത്താണ് ആ തീരെ ചെറുതല്ലാത്ത യാത്ര അവസാനിച്ചത്.

ചെന്നപാടെ അക്ഷമരമായ സഹപണിക്കാര്‍ ചോദ്യശരങ്ങളുമായി പൊതിഞ്ഞു.

"യെവനേതാ പുതിയത്?!"അത് എന്നെയാണ്.

"ഞാന്‍ ചുമ്മാ.."

"കൈലിയുടുക്കാതെ ജീന്‍സിട്ടോണ്ട് ഈ  പണി നടക്കത്തില്ല.ഞങ്ങള് പറയാനൊള്ളത് പറഞ്ഞു."

"ഇന്നലെയടിച്ചതിന്റെ തലവേദന ഇതുവരെ മാറിയിട്ടില്ല"അടുത്തയാള്‍..

"കൈയ്യേലും കാലേലും ഈ മലരെല്ലാം കൊണ്ടു കേറി മുറിഞ്ഞതിന്റെ വേദന മറന്നു ഒന്നു കിടന്നൊറങ്ങണ്ടേ?അതിനല്ലേ ഇല്ലാത്ത കാശു മൊടക്കി കള്ളു മേടിക്കുന്നെ."മറുപടിയും ആ ടെമ്പററി നാടകഗ്രൂപ്പില്‍ നിന്ന് തന്നെ വന്നു.

"കൂലി കിട്ടീട്ട് ആഴ്ച രണ്ടായി..മലര്"അടുത്ത ഇന്റര്‍വ്യൂവര്‍..

"ബോധമില്ലാത്തവമ്മാരാ ഇതെല്ലാം ഒണ്ടാക്കി വെച്ചേക്കുന്നെ..ഇടിഞ്ഞു പൊളിഞ്ഞു അച്ചായന്റേം കെട്ടിയൊക്കടേം തലേല്‍ വീണ് എല്ലാം ജയിലില്‍ പോകണ്ടി വരുമോന്നാണ്..ഇവിടെ കാമറാ ഒള്ളതാ.പണിക്ക് വന്നില്ല എന്നൊന്നും പറഞ്ഞ് രക്ഷപെടാന്‍ പറ്റില്ല...മലര്..പിള്ളേര് പട്ടിണിയാകും"ലവന്‍ കടക്കണ്ണെറിഞ്ഞ് ഗൂഡമായി ചിരിച്ചു.

"മേശിരി പതിവുപോലെ ഇന്നും ലേറ്റ്.ഇനി പണി തീര്‍ക്കാനെന്നും പറഞ്ഞ് പാതിരാത്രി വരെ നിക്കണ്ടി വരും..മലര്"അവസാനിക്കാറായെന്ന് തോന്നുന്നു..അളക്കലുകളുടേയും ഇന്റിമിഡേഷന്റെയും ആദ്യഘട്ടം.

ഈ സമയം മേശിരി അച്ചായന്റെ വീട്ടില്‍ ചെന്ന് ആളെവിടെ എന്ന് ആംഗ്യഭാഷയില്‍ ചോദിക്കുകയായിരുന്നു.

"പപ്പ ഏതോ ഓഫീസില്‍ പോയേക്കുവാണല്ലോ ചേട്ടാ..അര്‍ജന്റ് വല്ലതുമാണോ?മൊബൈലില്‍ വിളി ofക്കാം."മോള് മൊബൈലെടുക്കാന്‍ അകത്തേയ്ക്ക് പോവാന്‍ തുടങ്ങിയപ്പോള്‍ മേസ്തിരി വേണ്ടെന്ന് ആംഗ്യം കാട്ടി തിരിഞ്ഞു  നടന്നു.

"എവിടെ തൊടങ്ങണം മേശിരീ"ഒരുത്തന്‍ ചോദിച്ചു..കേട്ടഭാവം നടിച്ചില്ല.

"ഇന്നലത്തെ ഷേഡിന്റെ പണി വാക്കി തീര്‍ക്കാം..ഇന്ന് മഴ കാണില്ല.ഇന്ന് കൊണ്ട് തീരുവാരിക്കും."വേറൊരാള്‍.

മേസിശി കൈകൊണ്ട് ആംഗ്യം കാട്ടി  ഷെഡ്യൂളിന് അപ്രൂവല്‍ കൊടുത്തു. 

"ഷവ്വല് എവിടെയാന്ന് കണ്ടോ മേശിരീ..കാണുന്നില്ല"വേറൊരുത്തന്‍..മേശിരി കേട്ട ഭാവം നടിച്ചില്ല.

എന്നോട് മറ്റു പണിക്കാരുടെ കൂടെ കൂടിക്കോളാന്‍ ആംഗ്യഭാഷയില്‍ നിര്‍ദ്ദേശിച്ച് മേശിരി കണക്കുകളുടെ ലോകത്തേയ്ക്ക് കടന്നു.

ഞാനവരുടെ കൂടെ ചേര്‍ന്നു.കാണുന്ന പോലെ അല്ല.പഠിക്കാനേറെ ഉണ്ട്.

ഇടയ്ക്ക് വിശ്രമമുണ്ട്.തമാശകളുണ്ട്.ചെറിയ പിണക്കങ്ങളുണ്ട്.പണി നീങ്ങുന്നുണ്ട്.സമയവും...

ഭക്ഷണം കഴിക്കാനായി..അച്ചായന്‍ എത്തിയിട്ടില്ല.എല്ലാവരും എത്തിയിട്ടും മേശിരി വന്നില്ല.ഞങ്ങള്‍ നല്ല രുചിയോടെ ചോറുണ്ടു.കഴിയാറായപ്പോള്‍ മേശിരി വന്നു.സമയമെടുത്ത് മുറുക്കാനെല്ലാം കഴുകിക്കളഞ്ഞ് വന്ന് ഇരുന്നു.ചോറ് വിളമ്പി.

"ഇച്ചിരീം കൂടെ ചൂടുണ്ടാരുന്നേല്‍..വാതത്തിന്റെ പ്രശ്നമൊള്ളതാ.."മേശിരി..

"ചൂടൊണ്ടാരുന്നതാ ചേട്ടാ..അല്ലേലിവരോട് ചോയിച്ചു നോക്കിക്കോ."അച്ചായന്റെ മോളാണ്.

"ഇച്ചിരി ആവി കേറ്റുന്ന താമസമല്ലേ ഉള്ളൂ..മേശിരി ഇരി."അച്ചായന്റെ ഭാര്യ മകളുടെ വിവരക്കേടിനെ പരിഹരിച്ചു.

അങ്ങനെ ദിവസം കഴിയാറായി.അച്ചായന്‍ വന്നു.മേശിരി മറ്റൊരു ആളായി മാറി.മുറുക്കാനൊക്കെ തുപ്പിക്കളഞ്ഞു.അച്ചായനോട് സുദീര്‍ഘമായ സംഭാഷണത്തിലേര്‍പ്പെട്ടു.കൂലി കണക്കു പറഞ്ഞ് വാങ്ങി എല്ലാര്‍ക്കും വീതിച്ച് നല്‍കി.

എന്നെ ഒന്നുകൂടി ഇരുത്തി നോക്കി പൊക്കോളാന്‍ ആംഗ്യം കാണിച്ചു.

കിട്ടിയ 800 രൂപകൊണ്ട് രാവിലത്തെ പെട്ടിക്കടയില്‍ നിന്ന് ഒന്ന് ഒന്നരക്കിലോ മുറുക്കാന്‍ വാങ്ങണമെന്ന ലക്ഷ്യത്തോടെ ഒരു വിശ്വവിജയിയേപ്പോലെ ശരീരംവേദനയ്ക്കിടയിലും ഞാന്‍ ദൃഡമായ കാലടികളോടെ നടന്നു.

Sunday, 4 October 2020

അണ്ണവരിന്‍ കതൈ

ബ്രഹ്മാണ്ഡമാന കതൈയാണ്!!

തുടക്കം കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ പരമ്പരാഗത സംഭവമാണെന്നൊക്കെ തോന്നിപ്പോയേക്കാം.ക്ഷമി..

തിരൈപ്പടത്തില്‍ വേഷം തെണ്‍ട്രി കോടമ്പക്കത്തെത്തി പോക്കറ്റടിക്കപ്പെട്ട ഒരു കോടി ആളുകളില്‍ ഒരാളായിരിക്കും നമ്മുടെ കഥാനായകന!!

എന്തായാലും പട്ടിണിക്കും പരിവട്ടത്തിനും കൊഞ്ചം കൊഞ്ചം തെരിയുന്ന ഭാഷയിലുള്ള അധിക്ഷേപങ്ങള്‍ക്കും ഒരു കുറവുമില്ലെന്നു ധരിച്ചു കൊള്‍ക.

ഗ്യാസു കയറുന്ന വയറ് എത്രമാത്രം വലിയ മോട്ടിവേഷനാണെന്ന് പറഞ്ഞാല്‍ രസികര്‍ക്ക് രസിക്കുമോന്നറിയില്ല.

ന്നാലും..

വെറും വയറ്റില്‍ ചെയ്യാവുന്ന ചില കൂലിവേലകള്‍ പാത്ത് സ്വരുക്കൂട്ടിയ ദുട്ടുകൊണ്ട് ഗസറ്റില്‍ പരസ്യം ചെയ്ത് കഥാനായകന്‍
പേര് അവറാച്ചനില്‍ നിന്നും 'വണക്കം' എന്നാക്കി മാറ്റി അതിന്റെ സര്‍ട്ടിപ്പിക്കേറ്റും വാങ്ങി.

ഇപ്പോ തോന്നുന്നുണ്ടാവും വെറും വയറ്റിലെ ഗ്യാസ് തലയിലും കയറിപ്പോയതാവുമെന്ന്,അല്ലേ?

പാപ്പോം..

അടുത്ത നടപടി അഥവാ നടന്നു പോയി ചെന്നു നിന്ന പടി സ്ഥലത്തെ പുണ്യപുരാതന ലോവര്‍ പ്രൈമറി സ്കൂളിന്റേതാണ്.

തമിള്‍ പഠിക്കാനാവുമോ?!!

അതും പാപ്പോം..

"പാപ്പാ,ഉന്‍ പേര് എന്നതാടാ ഉവ്വേ?"

"മാരിമുത്തു..അണ്ണേ..ഉന്‍ പേര്"

"പേര് സൊല്ലാടാ..അതുക്ക് മുന്നേ ഒരു വെളയാട്ട് വെളയാടലാടാ.."

"വിളയാട്ടാ..എന്ത വിളയാട്ടണ്ണേ?"

"ഇത് വന്ത് പുത്തന്‍ പുതു വെളയാട്..സൊല്ലട്ടേ!?"

"ആമാണ്ണേ..ചീഘ്രം ചൊല്ല്ങ്കേ.."

"ചൊല്ലട്ടടേടാ??"

"ആമ ആമ.."മാരിമുത്തു ആകാംക്ഷ കൊണ്ട് ബൗന്‍സ് ചെയ്തു തുടങ്ങി.

"സിമ്പിളാടാ..നീ കൊഞ്ചം തള്ളി നിക്കണം..ഞാന്‍ ഉന്നെ ഇപ്പടി (വലതു കരം മെല്ലെ ഉയര്‍ത്തി)സിഗ്നല് പോടും..അപ്പോ നീയെന്റെ പേര് ഒറക്കെ ചൊല്ലണം..അപ്പോ ഞാന്നിനക്ക് ഒരു നെല്ലിക്കായ് ഇട്ടു തരും.."

"ഹായ്..നെല്ലിക്കാവാ..വിളയാട്ട് റൊമ്പ ഈസിയായിരുക്ക്.സ്റ്റാര്‍ട്ട് പണ്ണലാമേ?!"ലവന്‍ ആവേശക്കൊടുമുടിയിലാണ്.

പറയാമ്മറന്നു..പൊതു'ശശ്മാന'ത്തിലടുത്തുള്ള  നോമാന്‍സ് ലാന്റിലെ നെല്ലിയില്‍ കല്ലെറിഞ്ഞ് പത്തിരുപത് നെല്ലി മണികള്‍ വീഴ്ത്തി സൂക്ഷിച്ചിരുന്നു.

"പേരെ കൊഞ്ചം ചൊല്ലുങ്കണ്ണെ!"

"എന്റെ പേര് വന്ത് വണക്കം!!"

"വെറൈറ്റിയായിരിക്ക്..വെളയാട്ട്??"

"ആടാ..സ്റ്റാര്‍ട്ട് പണ്ണിക്കോ!!"

വീളയാട്ട് തുടങ്ങി!!

വിളയാട്ടു വീരന്‍മാര്‍ എതിര്‍ചേരിയില്‍ ഒരുപാടു വന്നു!!

സീസണല്‍ ആയി നെല്ലിക്ക ചാമ്പക്കയ്ക്കും ളൂബിക്കായ്ക്കുമൊക്കെ വഴിമാറി!!

എന്തായാലും വലതു കൈ ഒന്നു പൊക്കിയാല്‍ നൂറു നൂറു കണ്ഡങ്ങള്‍ ആവേശത്തോടെ മ്മടെ കഥാനായകന്റെ ഗസറ്റ് പേരായ "വണക്കം അണ്ണേ്ണ്ണേണ്ണേ..!"എന്ന് അലറി വിളിക്കുന്ന ഒരു പരിതസ്ഥിതി സംജാതമായി!!

പോകെപ്പോകെ കായൊന്നും കൊടുക്കാതെ തന്നെ 'വണക്കം അണ്ണേ' വിളികള്‍ തപാലിലും നേരിട്ടും എത്തിത്തുടങ്ങി!!

ഞങ്ങള്‍ 'വണക്കം അണ്ണൈ മുന്നേറ്റ കഴകം'  രൂപീകരിച്ചു!!

ജാഥയ്ക്കും സിനിമയ്ക്കും ബിരിയാണി വാങ്ങി ചെമ്പാണി..സോറി..ആളെ കൊടുക്കുന്ന കലാപരിപാടിയില്‍ തുടങ്ങി വട്ടിപ്പലിശ + കൊട്ടേഷന്‍ കൊമ്പോ ഓഫറിലെത്തിയ വളര്‍ച്ച പെട്ടെന്നായിരുന്നു..

കഥാനായകന്‍ ചുമ്മാ അങ്ങ് നിന്ന് ഒരു ഇരവില്‍ M.P.ആയി!!!

തിരൈപ്പടങ്ങള്‍ സൃഷ്ടിക്കുന്ന കടവുളായി!!

സൃഷ്ടികളില്‍ ഒരു രംഗബോധവുമില്ലാത്ത കോമാളിയേപ്പോലെ കടന്നു വരാനുള്ള പെഷ്യല് അധികാരം വരെ കരസ്ഥമാക്കി!!!

അങ്ങിനെയങ്ങനെയങ്ങനെ...

നന്‍ട്രി

Friday, 2 October 2020

മുഷിവ്

ഒരു ജീവിതത്തെ ബാധിക്കാവുന്നതില്‍ ഏറ്റവും ഭീതിതമായ മാനസികാവസ്ഥ എന്തെന്നു ചോദിച്ചാല്‍ ഞാന്‍ പറയും 'മുഷിവ്' ആണെന്ന്.

ഒന്നും നേടാനാകാത്തവനും ഒരുപാടു നേടിയവനുമൊക്കെ മുഷിവിന്റെ മുന്നില്‍ തുല്യരാണ്.


മറ്റു പല അസുഖങ്ങളുടേയും സ്വഭാവവൈകല്യങ്ങളുടേയും തുടക്കമാണീ മുഷിവ്. 

എങ്ങിനെയാണ് മുഷിവുണ്ടാവുന്നത്?

മുഷിവുണ്ടാകാന്‍ കാരണം ക്വോട്ടുകളില്‍ പറയുംപോലെ നമ്മള്‍ കംഫര്‍ട്ട് സോണുകളില്‍ തുടരുന്നതാണ്.

ഞാന്‍ ചെയ്തതുപോലെ പഠനം ഇടക്കുവെച്ച് ഉപേക്ഷിക്കുന്നതിനെയോ ജോലികള്‍ മാറി മാറി പരീക്ഷിക്കുന്നതിനെയോ ന്യായീകരിക്കാനല്ല ഈ എഴുത്ത് എന്ന് ആദ്യമേ തന്നെ പറയട്ടെ.അതൊക്കെ 'പതിയെ പഠിക്കുന്ന' എന്റെ പരാജയങ്ങള്‍ മാത്രമാണ്.

പിന്നെയെന്താണ് കംഫര്‍ട്ട് സോണ്‍?

സാധാരണകുടുംബങ്ങളില്‍ ജനിച്ചു വളരുന്ന എല്ലാവരും അവരുടെ മാതാപിതാക്കളും ബന്ധുജനങ്ങളും ജീവിച്ചിരിക്കുവോളം ഒന്നും അറിയാത്ത കുഞ്ഞു വാവകളായി പരിഗണിക്കപ്പെടാറാണ് പതിവ്.

എല്ലാ മനുഷ്യരിലും ഒരു കുട്ടിയുണ്ട്,ആ കുട്ടിയ്ക്കും മതിയായ ശ്രദ്ധ കിട്ടണം.

പക്ഷേ ജീവിതത്തിലെ നിര്‍ണ്ണായകമായ നിമിഷങ്ങളില്‍ നമ്മളെ കുട്ടികളാക്കി കണ്ണുപൂട്ടി ഉറങ്ങാന്‍ പ്രേരിപ്പിക്കുന്ന ആളുകളല്ല,സമചിത്തതയോടെ ജീവിതത്തെ നേരിടാന്‍ പ്രേരിപ്പിക്കുന്നവരെയാണ് നമുക്ക് ആവശ്യം.

നമ്മുടെ സുഹൃത്ത്വലയങ്ങളും തൊഴിലിടങ്ങളുമൊക്കെ നമ്മളെ ഉറങ്ങാന്‍ പ്രേരിപ്പിക്കുന്നത് അത്ര നല്ല സൂചനയല്ല!

സാമൂഹികബന്ധപ്പാടുകള്‍ മുഷിവിന് കാരണമാവുമോ?

തീര്‍ച്ചയായും!

ഏതൊരു ഗ്യാങ്ങിനും സിസ്റ്റത്തിനും പറയാനുണ്ടാവുന്ന ക്ളിഷെ ഡയലോഗാണ് 'ഇതിനിപ്പോ എന്താ കുഴപ്പം'(നിലവിലുള്ള രീതികളെക്കുറിച്ച്).

പുരാതനശിലായുഗത്തിലുള്ളവരിലും ഇതുപോലെ ചിന്തിക്കുന്ന ഭൂരിപക്ഷം ഉണ്ടായിരുന്നിരിക്കാം.പക്ഷേ നമ്മള്‍ അവിടെ നിന്ന് ഒരുപാട് മുന്നോട്ടു പോന്നു.വസ്ത്രം ധരിക്കാനും ഭക്ഷണം പാകം ചെയ്യാനുമൊക്കെ ശീലിച്ചു.

മാറ്റങ്ങളെക്കുറിച്ച് സംസാരിച്ച പലരേയും നമ്മള്‍ വേദന തീറ്റിച്ചു.എന്നിട്ടും മാറ്റം സംഭവിക്കുന്നു.പിന്നെയെന്തിനാണ് നിഷ്പ്രയോജനകരമായ വേദനിപ്പിക്കലുകള്‍?

മുഷിവിനെ നേരിടാന്‍ നമ്മളെ കംഫര്‍ട്ട് സോണുകള്‍ക്ക് പുറത്തേയ്ക്ക് തള്ളിയിടണം!

അതു ചെയ്തു തരാന്‍ മറ്റാരുമില്ലെങ്കില്‍ സ്വയം ചെയ്യണം!!

വീണ്ടും പറയുന്നു,പഠനവും ജോലിയുമൊന്നും ഉപേക്ഷിക്കുന്ന കാര്യമല്ല,ജീവിതത്തില്‍ ആയിരിക്കുന്ന/കഴിയാവുന്ന അവസ്ഥകളില്‍
പുതിയ രീതികള്‍ അടിക്കടി പരീക്ഷിക്കാന്‍ മടിക്കരുതെന്നു മാത്രമാണ് ഇതിലൂടെ പറയാനാഗ്രഹിച്ചത്.