Thursday, 21 March 2019

ജയന്തി എന്ന കെനിയന്‍ സുന്ദരി

"താന്‍ അത്യാവശ്യമായിട്ട് കെനിയയിലെ ജയന്തിയെ വിളിക്കണം.പ്രൈസ് നെഗോഷിയേഷനായിരിക്കും.ഇന്നൊരു നൂറു തവണ വിളിച്ചുകാണും.ഞാന്‍ അറ്റെന്റു ചെയ്താല്‍ പ്രൈസ് കുറക്കേണ്ടി വരും.സര്‍ ട്രാവലിങ്ങിലാണ്.ഫോണ്‍ എടുക്കാന്‍ പറ്റാത്തതില്‍ ഒരുപാടു വറീഡ് ആണ്.മെസേജ് അയച്ചു.പ്രൈസിന്റെ കാര്യം ചോദിച്ചാല്‍ വര്‍ക്ക് ഔട്ട് ചെയ്ത് തിരിച്ചു വിളിക്കാം എന്നോ മറ്റോ പറഞ്ഞു സ്ലിപ്പായാല്‍ മതി.അതില്‍ എന്തു മാര്‍ജിനുണ്ടെന്ന് തനിക്കറിയാമല്ലോ!"

"വിളിക്കാം സര്"

ജയന്തി ഹിരണി.

വിശദമായ ഗ്രീറ്റിങ്ങുകളും സുഖവിവര അന്വേഷണങ്ങളുമൊക്കെയുളള സ്നേഹമസൃണമായ മെയിലുകളില്‍ മാത്രം തെളിഞ്ഞ കോമളമായ മുഖമാണ് ജയന്തിക്ക്.വലിയ പ്രായവും കാണില്ല.ആഫ്രിക്കയിലേയ്ക്ക് പൂര്‍വ്വികരായിട്ട് കുടിയേറിയ ബനിയാനുകളുടെ ഇളംതലമുറക്കാരി ആവും.

എങ്ങിനെ സംസാരിച്ചു തുടങ്ങും?എങ്ങിനെയെങ്കിലും സംസാരിക്കണമല്ലോ.

നക്കുറുവിലെ ലോക്കല്‍ ടൈം ഗൂഗിളിനോടു ചോദിച്ച് മനസ്സിലാക്കി.വിറയാര്‍ന്ന കരങ്ങള്‍ക്കൊണ്ട് അന്താരാഷ്ട്ര കോഡടക്കമുളള നീണ്ട നമ്പര്‍ ഡയലുചെയ്തു.

രണ്ടു അടിക്കുന്നതിനു മുന്‍പേ കനത്ത ഒരു പുരുഷശബ്ദം ഫോണെടുത്തു.മൊബൈല്‍ നമ്പറല്ലായിരിക്കുമോ?റിസപ്ഷനിലെ മരങ്ങോടനായിരിക്കുമോ?ഹിരണിക്കുട്ടി ഏതു മൂടുപടങ്ങള്‍ക്കടിയില്‍ ഒളിച്ചിരിക്കുകയാണാവോ?പരിഭ്രമത്തിന്റേയും ആവേശത്തിന്റേയും ആ ഫ്ളോ അങ്ങു പോയി.

സ്വയം പരിചയപ്പെടുത്തിയതിനുശേഷം മാഡം ജയന്തിയുമായി സംസാരിക്കാന്‍ സാധിക്കുമോ എന്നു വളരെ പൊളൈറ്റായി ചോദിച്ചു.

"യേേേസ്...ജയന്തി ഹിരാനി ഹിയര്" ‍പുരുഷശബ്ദം തുടര്‍ന്നു.

അടിപൊളി!!! ജയന്തി ഹിരണി ജയന്തി ഹിരാനിയോ ഹിറാനിയോ ഒക്കെ ആയ ആണ് അണ്. അവനെയൊക്കെ എന്നെങ്കിലും പറ്റിക്കാന്‍ വേണ്ടി സുഷമ സുമന്‍ എന്നോ മറ്റോ പേര് ഗസറ്റില്‍ കൊടുത്ത് മാറ്റുന്നതിനെ പറ്റി വരെ ചിന്തിച്ചുപോയി.

Tuesday, 19 March 2019

അര്‍ഹത

പലരോടും നന്ദി പറയാന്‍ കഴിയാതെ പോയ ഒരുപാട് നല്ല നിമിഷങ്ങളെക്കുറിച്ച് ഓവര്‍ തിങ്ക് ചെയ്താണ് ജീവിതത്തിലൊരല്‍പ്പസമയം ആതുരസേവനം പഠിക്കാനും ചിലവഴിക്കണമെന്ന് തീരുമാനിച്ചത്.

കഥ പറഞ്ഞുതുടങ്ങിയ നിമിഷത്തിലെ സഹായാര്‍ത്ഥികളുടെ ജീവിതം തലമുടി നാരിഴ കീറി പരിശോധിച്ചു തുടങ്ങി.ചിലരുടെ ജീവിതം ലഹരി കൊണ്ട് താറുമാറായത്,ചിലരുടേത് കൂട്ടത്തില്‍ ചേര്‍ന്നു പാടാന്‍ പറ്റാത്തതുകൊണ്ട്,ചിലര്‍ക്ക് അലസത,ചിലര്‍ക്ക് ധിക്കാരം..ഇവര്‍ക്കൊക്കെ സഹായം സ്വീകരിക്കാന്‍ എന്തു അര്‍ഹത?

ജീവിതം റ്റൈം റ്റേബിളും സ്കെയിലും പ്രൊട്ടാക്ടറും മൈക്രോസോഫ്റ്റ് ഓഫീസ് എക്സല്‍ ഷീറ്റും വെച്ചു മാത്രം നേരിടുന്നവരായിരുന്നെങ്കില്‍ ആര്‍ക്കും ആരുടേയും സഹായം സ്വീകരിക്കേണ്ടതായി വരികയില്ലല്ലോ!
ചില ബോധ്യങ്ങളാല്‍ സ്വയം ആതുരതാ നിവാരണം നടത്തേണ്ടതുണ്ടോ?ബുദ്ധിമുട്ടാണ്😑

Saturday, 16 March 2019

ട്രെന്റുകള്‍

ടൊയോട്ട ഇന്ത്യ ഇന്നോവ എന്ന ഇനത്തില്‍ പെട്ട വാഹനം നമ്മുടെ വിപണിയിലെത്തിച്ച കാലം ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ?എന്റെ നാട്ടിലൊരു ഡോക്ടര്‍ അത്തരമൊന്ന് ആദ്യകാലത്ത് സ്വന്തമാക്കി ഒന്നര വര്‍ഷത്തോളം ഒരു അന്യഗൃഹജീവിയെപ്പോലെ അതിനെ ഉരുട്ടിക്കൊണ്ടു നടക്കുന്നത് കൗതുകത്തോടെ കണ്ടുകൊണ്ടിരുന്നതിനിടയ്ക്കാണ് രണ്ടാമതൊന്നു ആ നാട്ടിലെത്തിയത്..ഒന്നര വര്‍ഷം!

പിന്നീട് ചെറിയൊരു വിദേശവാസമൊക്കെ കഴിഞ്ഞ് തിരിച്ചു വന്ന കാലത്ത് ഓട്ടോറിക്ഷകളേക്കാള്‍ കൂടുതല്‍ ഇന്നോവ കളുള്ള നാടായി മാറിക്കഴിഞ്ഞു നമ്മുടേത്.

ടച്ച് സ്ക്രീന്‍ ടെക്നോളജിയുള്ള മൊബൈല്‍ ഫോണുകളോടും സിമന്റുകൊണ്ടുള്ള കട്ടിള,ജനല്‍ ഉരുപ്പടികളോടും ഇരുമ്പ് ഫര്‍ണിച്ചറുകളോടും ഡീസല്‍ ഓട്ടോറിക്ഷാകളോടുമുള്ള നമ്മുടെ നാടിന്റെ ആദ്യ പ്രതികരണം എന്തായിരുന്നുവെന്ന് ഓര്‍ക്കാം.

ഒറ്റയോ പെട്ടയോ കോളേജ് കുമാരികള്‍ ഒരു നാട്ടിലുള്ള അന്ത കാലത്ത് സുസുക്കിയുടെ അല്‍പ്പം ഒച്ചപ്പാടുള്ള ബൈക്കിലൊരു ഫ്രീക്കന്‍ ആ വഴി കറങ്ങിയാല്‍ എന്തു സംഭവിക്കും എന്നു കണ്ടിട്ടുണ്ടോ?ഒരു സ്ത്രീയുടെ പേരില്‍ എഴുത്തു വല്ലതും പോസ്റ്റോഫീസിലെത്തിയാല്‍ എന്തൊക്കെയാണ് സംഭവിക്കുക എന്നു കണ്ടിട്ടുണ്ടോ?മനസ്സിന്റെ ശ്രീകോവിലില്‍ വെച്ചാരാധിക്കാന്‍ ഏതെങ്കിലുമൊരു ചഞ്ചലാക്ഷിയുടെ ഫോട്ടോയൊരെണ്ണം സംഘടിപ്പിക്കാന്‍ സ്റ്റുഡിയോ കൊള്ളയടിക്കാന്‍ പോലും തുനിയുമായിരുന്ന ഒരു കാലം ഓര്‍മ്മയുണ്ടോ?

ഇന്നിപ്പോള്‍ ആര്‍ക്കും ഏതു കോലത്തിലും എതിലെയും നടക്കാം,ഉഭയസമ്മതപ്രകാരം ആരോടും ഏതു സമയത്തും സംസാരിക്കാം,ആരുടെ ഏത് പോസിലുള്ള ഫോട്ടോയും നൊടിയിടയില്‍ ഓണ്‍ലൈനായി ആക്സസ് ചെയ്യാം.

ട്രെന്റുകള്‍  മാറുകയാണ്...

പുറമേ നിന്നു നോക്കുമ്പോള്‍ ഏതു പെസിമിസ്റ്റിനും ഗുണദോഷസമ്മിശ്രമെന്നു മാത്രം തോന്നിക്കുന്ന മാറ്റങ്ങള്‍.

ഞാന്‍ പൊതുവേ വെള്ളമടിക്കാത്തപ്പോഴാണ് ധാര്‍മ്മികരോക്ഷവും ആദര്‍ശധീരതയും പ്രദര്‍ശിപ്പിക്കുക എന്നു എങ്ങിനെയോ മനസ്സിലാക്കിയ ചില കൊളീഗ്സ് എന്നെ വേണേല്‍ രണ്ടെണ്ണം അടിച്ചോളൂ എന്നു വരെ പറഞ്ഞ് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്..അവരത് ലോകനന്മയ്ക്കുവേണ്ടി ചെയ്തതാണ്.ഈ ഒരു വിഷയം ഇതേ രീതിയില്‍ വീട്ടുകാരേയും പറഞ്ഞു മനസ്സിലാക്കാനായാല്‍ വെളുപ്പിന് കട്ടന്‍കാപ്പിക്കു പകരം ഒരു ലാര്‍ജ് കിട്ടുന്ന കുടുംബാന്തരീക്ഷ ട്രെന്റ് സ്രഷ്ടിക്കാനാവുമോ എന്നു ഗൗരവമായി ആലോചിക്കേണ്ടിയിരിക്കുന്നു.

ആരാണ് ട്രെന്റുകള്‍ സ്രഷ്ടിക്കുന്നത്?

ആരാണ് എന്നതില്‍ ആലോചിച്ച് കഷ്ടപ്പെടാന്‍ ഒന്നും ഇല്ല;അത് കച്ചവടക്കാര്‍ aka സംരഭകരാണ്. അവരെ സഹായിക്കാനെത്തുന്നതും പ്രചാരകരാകുന്നതും സമൂഹത്തിലെ വിവിധ സ്ഥാനങ്ങളലംങ്കരിക്കുന്ന പ്രമുഖര്‍,രാഷ്ട്രീയക്കാര്‍.

പുതിയൊരു നാട്ടില്‍ സ്ഥിരം
കച്ചവടത്തിന് ചെല്ലുന്ന എല്ലാവരും അവിടെയുള്ള ആരാധനാലയങ്ങളിലും അധികാരി,നിയമപാലകവിഭാഗങ്ങള്‍ക്കും മുടങ്ങാതെ നേര്‍ച്ചയിടാറുണ്ട്.

ലോകരാഷ്ട്രങ്ങളില്‍ തമ്മിലടികളുണ്ടാക്കുന്നത് ആയുധനിര്‍മ്മാതാക്കളും എണ്ണക്കമ്പനികളും രത്നവേട്ടക്കാരുമൊക്കെ സ്പോണ്‍സര്‍ ചെയ്യുന്ന ഏജന്‍സികളാണെന്നാണ് അറിവ്.

കേരളത്തിന്റെ വ്യവസായചക്രവാളത്തിലെ സൂര്യനാണ് ലുലു ഗ്രൂപ്പിന്റെ സ്ഥാപകമേധാവിയായ യൂസഫലി സാഹിബ്.ഫാന്‍ പേജുകളിലൊക്കെ അദ്ദേഹത്തിന്റെ പ്രൗഡിയുടേയും ജനറോസിറ്റിയുടേയും ഫാന്‍സി കാറുകളുടെ ഫാന്‍സി നമ്പറുകളേപ്പറ്റിയുമൊക്കെ ഒരുപാട് വായിക്കാനാവും.

പ്രളയകാലത്തെ കനപ്പെട്ട സംഭാവന അനൗദ്യോഗികമായി
കണക്കിലെടുത്തും മറ്റെന്തോ കുനിഷ്ഠ് വകുപ്പ് ഔദ്യോഗികമായി കണക്കിലെടുത്തും അദ്ദേഹത്തിന് ഡോക്ടറേറ്റ് കൊടുത്ത് നമ്മുടെ ഒരു യൂണിവേഴ്സിറ്റി അടുത്തിടെ
ആദരിച്ചിരുന്നു.

എന്റെ പ്ളസ് റ്റു കാലത്ത് നമ്മുടെ നാടിന്റെ തീരദേശമേഘലയെ തകിടം മറിച്ച ഒരു സുനാമി ഉണ്ടായിരുന്നു.(സുനാമി ഉണ്ടായതിന് കാരണം ഞാന്‍ പ്ളസ്റ്റുവിലായതുകൊണ്ടല്ല,എളുപ്പത്തില്‍ ഓര്‍ത്തുവെച്ചത് അതേപോലെ പറഞ്ഞു എന്നേ ഉള്ളൂ)വിദ്യാര്‍ത്ഥികളുടെ കൈയ്യില്‍ നിന്ന് നിര്‍ബന്ധിത സംഭാവന പിരിച്ചതൊക്കെ ഓര്‍മ്മയുണ്ട്.ആ കാലഘട്ടം ഗള്‍ഫിലെ സുവര്‍ണ്ണകാലമായിരുന്നു എന്ന് പരിചയമുള്ളവര്‍ക്ക് എളുപ്പത്തില്‍ ഓര്‍ത്തെടുക്കാവുന്നതാണ്.രണ്ടു പറോത്തയും സാമ്പാറും ചായയും ഏഴ് രൂപയ്ക്ക് കിട്ടുമായിരുന്ന ആ കാലത്ത് UAE ദിര്‍ഹത്തിനും സൗദി റിയാലിനും പതിനൊന്ന് - പന്ത്രണ്ട് രൂപ വിനിമയനിരക്കുണ്ട്. ഇന്ന് പൊറോട്ടയും ചായയും കുടിച്ചിറങ്ങുമ്പോള്‍ 30+ രൂപ ചിലവാകുന്ന സമയത്ത് ദിര്‍ഹവും റിയാലും മധുരപ്പതിനെട്ടിനും പത്തൊന്‍പതിനും ഇടയില്‍ എക്സ്ചേഞ്ചു റേറ്റുമായി ചാഞ്ചാടിക്കൊണ്ടിരിക്കുന്നു.അന്നത്തെ ഗള്‍ഫുകാര്‍ നാട്ടില്‍ വരുമ്പോള്‍ വലിയ ധനികരാണെന്ന് സാരം.യൂസഫലി സാഹിബ് അന്നും വലിയ ബിസിനസ് ശൃംഘലകളുള്ള ഒരാളാണ്.തൊഴിലാളി ധനികനായ ഒരു കാലത്ത് വിജയിയായ ഒരു മുതലാളിയുടെ കാര്യം പറയണോ?പറഞ്ഞുവന്നത് ആ പ്രതാപകാലത്ത് സാഹിബ് സുനാമി ഇരകള്‍ക്ക് ഒന്നും കൊടുത്തതായി കേട്ടിട്ടില്ല..എല്ലാമറിയുന്ന ഫേസ്ബുക്ക് ഇല്ലാതിരുന്നതിനാലാവണം.

വെള്ളപ്പൊക്കം വന്നപ്പോള്‍ ദാനധര്‍മ്മങ്ങളുടെ എല്ലാം കണക്കറിയുന്ന ഫേസ്ബുക്കും കേരളത്തില്‍ സഹസ്രകോടികളുടെ ലുലുമാളും വന്നത് പാവങ്ങളുടെ ഭാഗ്യം.

ഞാന്‍ UAE യില്‍ ചെറിയൊരു ജോലി നോക്കുന്ന സമയത്താണ് അബു ദാബി ബനിയാസില്‍ ലുലു ഗ്രൂപ്പിന്റെ പുതിയൊരു മാള്‍ വരുന്നത്. സന്ദര്‍ശിച്ചിട്ടുമുണ്ട്.ഗംഭീരമാണ്.യൂസഫലി സാഹിബ് അന്ന് UAE ചേമ്പര്‍ ഓഫ് കൊമേഴ്സിന്റെ മുഖ്യഉപദേഷ്ടാവോ ഡിസിഷന്‍ മേക്കറോ ഒക്കെ ആണെന്നാണ് എന്റെ പരിമിതമായ അറിവ്. ബനിയാസ് ലുലുവില്‍ മറ്റു ബ്രാഞ്ചുകളിലെന്നപോലെ വിറ്റുവരവില്ലെന്നു സംസാരമുളള കാലത്താണ് അബുദാബിയിലെ ചെറിയ ഗ്രോസറി ഷോപ്പുകളെല്ലാം നിര്‍ബന്ധമായും ഗ്ളാസ് കൊണ്ടുള്ള ഫര്‍ണിച്ചറും പ്രൊജക്ട് ചെയ്ത അക്ഷരങ്ങളുള്ള ബോര്‍ഡുകളും ഉള്ളവയായിരിക്കണമെന്ന് നിയമം പൊടുന്നനേ വന്നത്.ചുരുക്കത്തില്‍ ചെറിയ കച്ചവടക്കാര്‍ക്ക് തുടരണമെങ്കില്‍ നാട്ടിലെ പത്ത് ഇരുപത് ലക്ഷം മുടക്കാം..ഇല്ലെങ്കില്‍ ഉള്ളതെല്ലാം വിറ്റുപെറുക്കി നാട്ടില്‍ പോകാം.ഭൂരിഭാഗവും നാട്ടില്‍ പോയി.ലുലുവിന് അക്കങ്ങളുടെ കണക്കില്‍ കുതിച്ചുചാട്ടം ഉണ്ടായി.നഗരം മനോഹരമാക്കി ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള അബുദാബി ഭരണകൂടത്തിന്റെ പദ്ധതിയുടെ ഭാഗമായിരിക്കാം വൃത്തിയും ഭംഗിയും കുറഞ്ഞ കടകളെ തുടച്ചുനീക്കുക എന്നത്.പക്ഷേ അനേകം മലയാളി ചെറു കച്ചവടക്കാരുടെ കണ്ണീരിന് സാഹിബ് മേല്‍ത്തരമൊരു സ്ഥാനത്തിരുന്നിട്ടും ഒന്നും പറഞ്ഞു കേട്ടില്ല.

ഇതൊക്കെപ്പറയാന്‍ ഞാനാരാണെന്നുള്ള സ്വഭാവിക ചിന്ത മിക്കവര്‍ക്കും ഉണ്ടായിക്കാണുമല്ലോ!മനസ്സലാകും.പറയത്തക്ക വിദ്യാഭ്യാസയോഗ്യതയോ ജോലിയോ സൗകുമാര്യമോ ഇല്ലാത്ത ഒരു ഊരുതെണ്ടി എന്നോടിങ്ങനെ വലിയ വര്‍ത്തമാനം പറഞ്ഞാലും നീയാരുവ്വാ എന്ന പുച്ഛമേ ആദ്യം ജനറേറ്റ് ചെയ്യപ്പെടുകയുള്ളൂ.

അതുകൊണ്ട്

എന്റെ നാലു വര്‍ഷത്തെ ആദ്യ ഗള്‍ഫ് ജോലി ഉപേക്ഷിച്ചു നാട്ടിലെത്തി ഓട്ടോ പിടിച്ച് വീട്ടിലെത്തിയ സമയം. അന്ന് കുടുംബത്തിന്റെ സാമ്പത്തികകാര്യങ്ങളെല്ലാം ഞാനൊറ്റയ്ക്കായിരുന്നു.ഭരണം ഞാനല്ല താനും. പോരുന്നതിന് മുന്‍പുള്ള ഒരാഴ്ച നല്ല സമ്മര്‍ദ്ദമുള്ള സമയമാണ്.പാതി നിര്‍ത്തിയ ഡ്രൈവിങ്ങ് പഠനവും ഭാവിയേക്കുറിച്ചുള്ള ആശങ്കയും ആശയസംഘട്ടനങ്ങളുമൊക്കെയായി രണ്ടു മൂന്നു ദിവസം ഉറങ്ങാനേ സാധിച്ചിരുന്നില്ല.ഫ്ളൈറ്റിലിരുന്ന രാത്രിയും അകത്ത് കൂടെ ഒരു സഹപ്രവര്‍ത്തകന്റെ കടിഞ്ഞൂല്‍ ഗര്‍ഭിണിയായ ഭാര്യയുടെ ആശങ്കകളും പുറത്ത് മഴക്കോളും എയര്‍പോക്കറ്റുകളും ഉണ്ടായിരുന്നതിനാല്‍ ഉറങ്ങാനായില്ല.വീട്ടിലെത്തി ഒന്നും കഴിക്കാതെ 'ഒറങ്ങീട്ടു മൂന്നാലു ദിവസമായെന്നും' പറഞ്ഞ്
കട്ടിലിലേയ്ക്കു മറിഞ്ഞപ്പോള്‍ ദാ റേഡിയോയില്‍ ഫുള്‍ വോളിയത്തില്‍ ഹലോ ജോയ് ആലൂക്കാസ്. 'ഉറങ്ങട്ടെ' എന്നു പറഞ്ഞ് പാതിമയക്കത്തിലൊന്നു മുക്രയിട്ടപ്പോള്‍ റേഡിയോ വലിച്ചു പറിച്ച് "ഇവരൊക്കെ നല്ല കാര്യങ്ങള്‍ പറയുന്നത് കേട്ടാല്‍ മതി മനസ്സു നിറയാന്‍" എന്നോ മറ്റോ ആത്മഗതമടിച്ച മാതാശ്രീ അടുക്കളയില്‍ കൊണ്ടുപോയി പ്രതിഷ്ഠിച്ചു വോളിയം കൂട്ടാവുന്നത്രെയും കൂട്ടുന്നത് കാണായി. ഉറക്കം പോയി.നല്ല കാര്യങ്ങള്‍ കേട്ടേക്കാം.ആശാലത എന്ന കുയില്‍നാദമുള്ള ഗായികയും ബാലകൃഷ്ണന്‍ എന്ന ഗംഭീരശബ്ദമുള്ള ഒരാളുമാണ്.അവര്‍ പരസ്പരം കോളേജുകുട്ടിളെപ്പോലെ നല്ല ശബ്ദത്തില്‍ സൊള്ളുന്നു,വീട്ടിലെ വിശേഷങ്ങള്‍ പറയുന്നു,ഇടക്കിടെ പാട്ടു പാടുന്നു,കണ്ണീരും കിനാവും നിറഞ്ഞ കത്തുകള്‍ വായിക്കുന്നു,അത്യാവശ്യം നല്ല രീതിയില്‍ ഉപദേശങ്ങള്‍ മറുപടിയായി പറയുന്നു.പ്രശ്നപരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു.അവരുടെയൊക്കെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടോ ഇല്ലയോ എന്നറിയില്ല.പക്ഷേ ഇതിനിടയില്‍ മിനിറ്റിനു ഇരുപത്തഞ്ചു തവണയില്‍ കുറയാതെ ജോയി സാറ് നല്ല മനുഷ്യനാണ്,എല്ലാവരും ജോയ് ആലുക്കാസില്‍ തന്നെ വരണം,ആശേച്ചിയെ കാണണം എന്നെല്ലാം പറയുന്നത് എന്നെ ഹഠാദാകര്‍ഷിച്ചു.അതേ ജോയ് സാറു നല്ല മനുഷ്യനായതുകൊണ്ടാണല്ലോ നാലു ദിവസം ഉറങ്ങാത്തവന്റെ ചെവിട്ടിലേയ്ക്ക് ഈ മന്ത്രം ഫുള്‍ വോളിയത്തില്‍ വെച്ചുകൊടുത്തത്.എത്ര ആഴത്തിലാണ് ചില വേരുകള്‍ ഓടുന്നതെന്ന് നോക്കണേ!

എങ്ങിനെയാണ് സംരഭകത്വത്തിലേയ്ക്ക് വീണു പോകുന്നതെന്ന് ചിന്തിച്ചാലോ!!??

L.P.സ്കൂളില്‍ പഠിപ്പിച്ച ഒരു കന്യാസ്ത്രീ ടീച്ചര്‍ കുറച്ചു മിഷന്‍ ലീഗ് (കുട്ടികളുടെ ഒരു ക്രൈസ്തവസംഘടന) കുട്ടികളോടൊപ്പം വീടു കയറി എന്റെ എളിയ വാടകവീട്ടിലുമെത്തി. കുറേനേരമായിട്ടും തിരിച്ചറിയാതെ വന്നതിനാല്‍ അങ്ങോട്ടു പറഞ്ഞു പരിചയപ്പെടുത്തി.വെള്ളിടി വെട്ടിയാലെന്നവണ്ണം ആളുടെ ഭാവം മാറി.തൊണ്ടയിടറി.ദീര്‍ഘനിശ്വാസത്തിനിടയിലൂടെ ഈ അവസ്ഥയൊക്കെ മാറി നല്ലൊരു വീടൊക്കെ പണിയാന്‍ ഞാന്‍ പ്രത്യേകം സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കും എന്നു അന്‍പോടെ പറഞ്ഞു.എനിക്ക് ചിരിവന്നു.എന്നെ സെമിത്തേരിയിലോ ജയിലിലോ വല്ല പുനരധിവാസ കേന്ദ്രത്തിലോ കണ്ടിരുന്നെങ്കില്‍ ആളു ചിലപ്പോ മനോവിഷമത്താല്‍ ഇഹലോകവാസം വെടിഞ്ഞേനെയല്ലോ എന്ന ചിന്തയാണ് ചിരിപ്പിച്ചത്.

ഇത്രയൊക്കെ പറഞ്ഞത് ഒരു ചോദ്യം ചോദിക്കാനാണ്.

നമ്മള്‍ നമ്മുടെ നൈസര്‍ഗികവാസനകള്‍ പറയുംപോലെ സംരഭകരുടെ പണകേന്ദ്രീകൃതമായ ട്രെന്റുകളുടെ ഒഴുക്കിനൊത്ത് മൃതദേഹങ്ങളെപ്പോലെ നീങ്ങേണ്ടുന്നവരാണോ?

Sunday, 10 March 2019

അളന്നുതീര്‍ത്തത്

റിയലെസ്റ്റേറ്റ് ബിസിനസൊക്കെ എല്ലാവരുടേയും റിയാലിറ്റിയാവുന്നതിനു തൊട്ടുമുന്‍പാണ്.പതിവുപോലെ ഇത്തിരി പഴഞ്ചന്‍ ഓര്‍മ്മകള്‍ തന്നെ.എത്ര ശ്രമിച്ചിട്ടും വര്‍ത്തമാനകാലത്തില്‍ എഴുതിയതെല്ലാം പൊടുന്നനെ ഭൂതകാലമാവുന്നതിനെ തടയാനാവുന്നില്ല.അതെന്താണാവോ!?

തറവാടിനകത്തുകൂടെ ചങ്ങല വലിക്കുന്നതും വല്ല്യമ്മമാര്‍ നെഞ്ചത്തടിക്കുന്നതും വല്ല്യപ്പന്‍ വന്ദേ മാതരം ചൊല്ലി കുഴഞ്ഞു വീഴുന്നതുമൊന്നും കണ്ടിട്ടില്ലെങ്കിലും ഓരോ അളവുകളും വൈകാരികതീവ്രമായിരുന്നു.പിടിച്ചു വാങ്ങിയ നീതിയുടെ ആഘോഷവും ഒടുങ്ങാത്ത അര്‍ഹത/അനര്‍ഹത തര്‍ക്കങ്ങളും കണ്ണീരും കയ്യാങ്കളിയുമൊക്കെ സാധാരണം.ഇതൊന്നും ഇപ്പോള്‍ പറയാനാകുമെന്ന് തോന്നുന്നില്ല.

"ഹെല്‍പ്പിന് അടിച്ചാംപൊളി കുണ്ടന്‍മാരെ കിട്ടുന്നത് ആദ്യമായിട്ടാണ്"സര്‍വേക്കാരനാണ്.കുണ്ടന്‍മാരെന്നാല്‍ ചെറുപ്പക്കാരായ ആണുങ്ങള്‍ എന്നു മാത്രം അര്‍ത്ഥമുള്ള കാലത്തും ദേശത്തുമാണെന്ന് ഓര്‍മ്മ വേണം.

ശരിയാണ്.വേനലവധി ആയതിനാല്‍ ഞങ്ങള്‍ പതിനഞ്ചിനും ഇരുപതിനുമിടയില്‍ പ്രായമുള്ള നാലഞ്ചുപേര്‍ ആ സര്‍വേയ്ക്ക് സഹായം മുഴുവനായി കൊട്ടേഷനെടുത്തു.

"ത്രികോണങ്ങളായിട്ട് ഭൂമിയെ തിരിച്ചാണ് നമുക്ക് അളവെടുക്കേണ്ടത്.ആദ്യം ഇവിടുന്ന് ദാ അങ്ങുകാണുന്ന വട്ട വരെ ഒരു നേര്‍ ലൈന്‍ തെളിച്ചെടുക്കണം."

പറയാനുള്ള എളുപ്പം തെളിക്കാനില്ല.വര്‍ഷങ്ങളായി കാടുപിടിച്ചുകിടന്ന വളക്കൂറുള്ള ചെരിഞ്ഞ ഭൂമിയാണ്.അതിര്‍ത്തിയിലൊഴിച്ച് മറ്റിടങ്ങളിലെല്ലാം ഒന്നരയാള്‍ പൊക്കത്തില്‍ വളര്‍ന്ന മുള്ളു വള്ളികളും സാധാരണവള്ളികളും കൊങ്കിണിയും.ചെറുമരങ്ങളും വള്ളിച്ചൂരല്‍ കൂട്ടവും ഇല്ലിത്തുറുവും ഉണ്ട് നേര്‍ലൈന്‍ തെളിക്കേണ്ട വഴിയില്‍.വള്ളിച്ചൂരലിന് അടുത്തെത്തുന്ന ജീവികളെയൊക്കെ വളഞ്ഞുപിടിച്ച് സ്നേഹിക്കുന്ന ഒരു ശീലമുണ്ട്.ചൂണ്ടക്കൊളുത്തുകള്‍ നിരയായി ഘടിപ്പിച്ചപോലുള്ള, മെയ്വഴക്കമുള്ള
ചൂരല്‍ വള്ളികള്‍ വേദനനിറഞ്ഞ ആലിംഗനവും രക്തംകിനിയുന്ന ചുംബനങ്ങളും നിര്‍ബന്ധമായി സമ്മാനിക്കും. വിഷപാമ്പുകളുടേയും തേള്‍,പഴുതാര എന്നിവയുടേയും ലഭ്യമായ എല്ലാ വെറൈറ്റികളും അവിടെ താമസക്കാരാണെന്ന് ഉറപ്പുണ്ട്.

കൈ മടക്കാത്ത മുഴുക്കൈയ്യന്‍ ഷര്‍ട്ടും പഴയ പാന്റുമിട്ട് കത്തിയുമായി വെള്ളത്തിലേയ്ക്കെന്നപോലെ എടുത്തു ചാടണം.ചവിട്ടിയും ഉന്തിയും വെട്ടിയും അടിച്ചും കാടൊതുക്കി കഴിയുന്നത്ര മുന്‍പോട്ട് പോണം.ആഴ്ചകള്‍ നീണ്ട പണിക്കിടയില്‍ ഒരു പഴുതാരയെ  കാണാന്‍ പോലും കഴിഞ്ഞില്ല എന്നത് ഒരു ഐറണിയാണ്.മരണകാരണങ്ങളായ വിഷജീവികളുംമറ്റും
ഏറ്റവും പ്രതീക്ഷിക്കുന്ന കാട്ടില്ല,വീട്ടിലെ കട്ടിലിന്റെ ചോട്ടിലാണ് സ്ഥിരമായി പ്രത്യക്ഷപ്പെടാറുള്ളത്.അവര്‍ക്കും കാണില്ലേ കട്ടിലില്‍ കിടന്നുറങ്ങാന്‍ പൂതി.

വേറെ കദനകഥയൊന്നുമില്ല.പണി കഴിഞ്ഞു.കൈത്തണ്ടയിലും മറ്റും അച്ചുകുത്തിയതുപോലെ വിചിത്ര അടയാളങ്ങള്‍ കിട്ടി.ഉഭയസമ്മതപ്രകാരമുള്ള കൂലിയും കിട്ടി.ശുഭം

Friday, 8 March 2019

മാങ്ങാച്ചൊന

"നിന്റെ കിറിയേലിതെന്നതാടാ?തലേ നെറേ മണ്ണും പോക്കറ്റില്‍ കമ്പും കോലും മോന്തേല്‍  മാന്തിപ്പറിച്ച പാടും.ക്ടാത്തന്റെ മാതിരി.പോയി എണ്ണ വെച്ചു ചകിരി കൊണ്ട് ഒരച്ചു തേച്ചു കുളി" തലയുടെ പുറത്തുള്ള മണ്ണാണ് വിവക്ഷ.അകത്തുള്ള മണ്ണ് വെളിവാക്കപ്പെടാനുള്ള പ്രായം ആയിരുന്നില്ലല്ലോ.പോക്കറ്റിലെ കമ്പും കോലും ഇലയുമൊക്കെ കുറച്ചു മുന്‍പ്
കറന്‍സിയും തോക്കും സിഗരറ്റുമൊക്കെയായിരുന്നു.ആരോട് പറയാന്‍!

എണ്ണയെന്നാല്‍ പാരച്ചൂട്ടല്ല.ആട്ടിയ എണ്ണയുടെ മട്ട് എടുത്ത് മാറ്റി വെച്ചിട്ടുണ്ട്.അത് ഒപ്പി എടുത്താല്‍ അത്ഭുതകരമാം വണ്ണം അക്ഷയപാത്രം കണക്കേ എണ്ണ പുറപ്പെടുവിച്ചു കൊണ്ടേയിരിക്കുന്നതായി കാണാം..പരസ്യഭാഷയില്‍ പറഞ്ഞാല്‍ കാലങ്ങളോളം എന്നൊരു വാലും ചേര്‍ക്കാവുന്നതാണ്.

എണ്ണ പുറപ്പെടുവിച്ചുകൊണ്ടേയിരിക്കും ..കാലങ്ങളോളം..വൗ

അടിപൊളി.

ദോഷം പറയരുതല്ലോ!ചകിരി എന്നത് ഒരു ഫുട്ബോളിന്റെ വലുപ്പത്തിലുണ്ട്.ഫുട്ബോളുപോലെ അകത്തു കാറ്റല്ല..സോളിഡാണ്..
പെയിന്റു പണിക്കാര്‍ പായലിനും പൂപ്പലിനും വിട തല്‍ കൊടുക്കുന്ന മൂര്‍ച്ചയുമുണ്ട്.

"ഇഞ്ഞോട്ട് മാറു.ചെളിയൊന്നും പോകുന്നില്ല..
ഞാന്‍ ഒരച്ചു കഴുകിത്തരാം" എന്നു കേട്ടാല്‍ പിന്നെ
ശ്വാസം ഉളളിലേയ്ക്കെടുത്ത് കുണ്ഡലനീനാഡിയെ ഉത്തേചിപ്പിച്ച് മിണ്ടാതിരുന്ന് ചകിരിപ്രയോഗം സഹിക്കലേ നിവൃത്തിയുള്ളൂ. എല്ലാം കഴിഞ്ഞ് വെയിലടിച്ച് ഇരുമ്പുകമ്പി വല പോലെ ആയി മാറിയ പാലക്കാടന്‍ തോര്‍ത്തിനാല്‍ ഫിനിഷ് ചെയ്യപ്പെടുകയാണ്.കിറിയിലെ പോകാത്ത അഴുക്കില്‍ നഖമിട്ട് രണ്ട് കിള്ളു കൊടുക്കുന്നതോടെ ശാസ്ത്രസത്യം പുറത്തുവരും"മാങ്ങാച്ചൊനയാ..പാണ്ടു പിടിച്ചിരിക്കട്ടെ.നല്ല ശേലായിരിക്കും"

(ഇതൊക്കെ ചില കാലത്തെ ചില ജീവിതങ്ങളുടെ കഷ്ടപ്പാടുകള്‍ക്കിടയിലെ പരുക്കന്‍ സ്നേഹപ്രകടനങ്ങള്‍ മാത്രം.പീഡനത്തിന്റെ കാറ്റഗറിയില്‍ പെടുത്തരുത്)

Monday, 4 March 2019

ചേഞ്ച്

വട്ടച്ചിലവിന് കാശൊക്കാത്ത ഒരു ഡള്ളായ ദിവസം ടാക്സിയുമുരുട്ടി നടക്കുമ്പോഴാണ് വഴിയരികില്‍ വിലപിടിച്ച വസ്ത്രങ്ങള്‍ ധരിച്ച ഒരു മാന്യനെ കണ്ടത്.കൈത്തലങ്ങള്‍ പിണച്ചുകെട്ടി അന്തസ്സു സ്ഫുരിപ്പിക്കുന്ന നില്‍പ്പും ഭാവവും.സൈഡ് സീറ്റ് കിട്ടി ലൈന്‍ ബസില്‍ യാത്ര ചെയ്യുമ്പോള്‍ വിമന്‍സ് കോളേജ് ജംഗ്ഷനെത്തിയാലുണ്ടാവുന്ന ആന കരിമ്പിന്‍കാട്ടില്‍ കയറിയ ഭാവമല്ല.ഇന്‍സേര്‍ട്ടൊക്കെ ചെയ്ത് പോളറോയിഡ് ഗ്ളാസൊക്കെ വെച്ച് എ.സി.കാറിലോ ചില്‍ ബസിലോ ഒക്കെ പോകുമ്പോഴുള്ള ഭാവം...ലോകം മുഴുവന്‍ എന്നെ നോക്കട്ടെ;ഭൂമി പിളര്‍ന്നാലും തല ചെരിച്ച് പുറത്തേയ്ക്കുനോക്കി കുലീനത്വം കളയില്ലെന്ന ആ പുണ്യപുരാതനഭാവം.

സാധാരണ ചെയ്യുംപോലെ ഹോണടിച്ച് ശ്രദ്ധ നേടി സവാരി വേണോ എന്നു ചോദിക്കുന്നത്  തികഞ്ഞ മര്യാദകേടായിരിക്കും...

വണ്ടി നിയമങ്ങളൊക്കെ പാലിച്ച് ഇന്‍ഡിക്കേറ്ററിട്ടൊതുക്കി അദ്ദേഹത്തിനടുത്തെത്തി വിഷ് ചെയ്തു

"സലാമു അലൈക്കും ജനാബ്"

"വ അലൈക്കും ഉസലാം"ശാന്തവും ദൃഡവുമായ ശബ്ദത്തില്‍ മറുപടി കിട്ടി.

എവിടേയ്ക്കാണെന്ന ചോദ്യത്തിന് ഒരുപാടു ദൂരെയുള്ള ഒരു സ്ഥലത്തിന്റെ പേര് മറുപടിയായി കിട്ടി.

കോളടിച്ചു..മനസ്സില്‍ ലഡുവും ജിലേബിയും പൊട്ടി..അവുലോസുണ്ട മാത്രം പൊട്ടിയില്ല.അതങ്ങിനെയാണ്.ചക്കരപ്പാനി പാകം തെറ്റിയതിന്റെ പ്രശ്നമാണ്.

അതൊക്കെ പോട്ടെ..അവിലോസുണ്ടയില്‍ നിന്ന് വലിയ ടാക്സിക്കൂലിയും ടിപ്സും തരാന്‍ പോകുന്ന ആ മാന്യനിലേയ്ക്കു തിരിച്ചുവരാം.

"കയറിയിരിക്കണം സര്‍,പ്ളീസ്".

"പക്ഷേ എന്റെ കൈയ്യില്‍ ചേഞ്ചുണ്ടാവില്ല!"എന്നുമാത്രം മറുപടി.

രണ്ട് ദിവസത്തെ കളക്ഷന്‍ പണം കമ്പനിയില്‍ അടക്കാനുള്ളത് കൈയ്യിലുണ്ട്.രാജ്യത്തെ നിലവിലേറ്റവും വലിയ കറന്‍സിയായ ആയിരത്തിനുള്ള ചില്ലറ എന്തായാലും കൈയ്യിലുണ്ടാവും.അഥവാ ഇല്ലെങ്കിലും ഏതെങ്കിലും പെട്രോള്‍ പമ്പില്‍ നിന്ന് എളുപ്പത്തില്‍ സംഘടിപ്പിക്കാവുന്നതേയുള്ളൂ.സെക്കന്റിന്റെ ഫ്രാക്ഷനുകളില്‍ ഈ ചിന്തകളെല്ലാം പൂര്‍ത്തിയാക്കി ചേഞ്ച് ഒരു പ്രശ്നമേയല്ലെന്ന് മൃദുവായി മൊഴിഞ്ഞ് അദ്ദേഹത്തിനായി വാതില്‍ തുറന്നു കൊടുത്തു.

നീണ്ട യാത്രയില്‍ അദ്ദേഹം ഒരു അക്ഷരംപോലും സംസാരിച്ചില്ല.കോടികള്‍ മറിയുന്ന എന്തോ തീരുമാനങ്ങളില്‍ മാനസികമായി വ്യാപൃതനായിരിക്കും എന്നു കരുതി ഡ്രൈവറും മൗനം സൂക്ഷിച്ചു.
മുക്കാല്‍ മണിക്കൂര്‍ യാത്രക്കൊടുവില്‍ സ്ഥലമെത്തി.

"നമ്മളെത്തി ജനാബ്"

"നന്ദി"ഇത്രമാത്രം പറഞ്ഞ് വാതില്‍ തുറന്ന് ഇറങ്ങാനുദ്യമിച്ച മാന്യനോട്

"താങ്കളുടെ ബില്‍ വെറും ഇരുന്നൂറ്റി പന്ത്രണ്ടു ദിര്‍ഹംസ് മാത്രം"

"പക്ഷേ എന്റെ കൈയ്യില്‍ ചേഞ്ചില്ലെന്ന് ഞാനാദ്യമേ പറഞ്ഞതാണല്ലോ!"

"വലിയ നോട്ട് തന്നോളൂ ജനാബ്.ചേഞ്ചു ഞാന്‍ സംഘടിപ്പിക്കാം"

"സുഹൃത്തേ,ചേഞ്ചായി ഒരു ദിര്‍ഹത്തിന്റെ തുട്ടുപോലുമില്ലെന്നാണ് ഞാന്‍ അപ്പോളേ പറഞ്ഞത്"

ശേഷം ചരിത്രമാണ്.