Monday, 19 November 2018

ബാല്യം മുതല്‍ എഴുത്തു വരെ(പതിവുപോലെ)

1.ബാല്യം:-

ഓരോ ബാല്യവും-ആശയങ്ങളിലടക്കം-അല്‍പ്പം വഞ്ചനാപരമാണ്.ബാല്യത്തിലെനിക്ക് നേരിട്ട് അടിച്ചമര്‍ത്താത്ത,പരിഗണനയും മിഠായിയും തരുന്ന എല്ലാ മാമന്‍മാരേയും ഇഷ്ടമായിരുന്നു.മുതിര്‍ന്നപ്പോള്‍ പല മാമന്‍മാരുടേയും ജോലിയും കൂലിയും വസ്ത്രധാരണരീതിയും രാഷ്ട്രീയവും ജനസമ്മിതിയുമൊക്കെ എനിക്ക് പ്രശ്നമായിത്തുടങ്ങി.മിഠായി സ്വീകരിക്കുന്നതിന് കൂടുതല്‍ സങ്കീര്‍ണ്ണമായ മാനദണ്ഡങ്ങള്‍.ചുരുക്കിപ്പറഞ്ഞാല്‍ ഇംഗ്ളീഷുകാരന്റെ ഡേറ്റിങ്ങ് പീരിഡ് സ്പെഷ്യല്‍ പ്രണയംപോലെ.

2.ആദര്‍ശം:-

ആദര്‍ശങ്ങള്‍ സ്മൃതികളെ ഞാനെങ്ങിനെ പരിഗണിക്കുന്നു എന്നതിന്റെ അളവുകോലല്ലേ?അനീതി രുചിച്ചതിന്റെ സ്മരണകള്‍ ലോകത്തിനു മുഴുവനും ഏറ്റക്കുറച്ചിലുകളോടെ ഉണ്ടാവുമല്ലോ.ദൗര്‍ബല്യം ചൂഷണത്തിന് വഴിവെച്ചിട്ടുണ്ടെങ്കില്‍ രണ്ടു രീതിയില്‍ ചിന്തിക്കാം-ബലശാലിയായി വളര്‍ന്നു മെച്ചപ്പെട്ട ഒരു ചൂഷകനാവാം;ബലവാനായി വളര്‍ന്നാലും ദുര്‍ബലനായി തുടര്‍ന്നാലും ചൂഷണത്തെ കര്‍മ്മംകൊണ്ട് എതിര്‍ക്കുകയുമാവാം.

3.വിവേചനം:-

വിവേചനങ്ങളുടെ വേരുകള്‍ എവിടെയൊക്കെ പാഞ്ഞിട്ടുണ്ടെന്ന് ആര്‍ക്കും പൂര്‍ണ്ണമായി അക്കമിട്ടു പറയാനാവില്ലെന്ന് തോന്നി.ഭാഷയുടെ അടിസ്ഥാനത്തില്‍ ഒരുമിച്ചു കൂടിയവര്‍ പ്രാദേശികഭേദത്തിന്റെ(സ്ളാങ്ങുകളുടെ)പേരില്‍ ഒളിഞ്ഞും തെളിഞ്ഞും ഏറ്റുമുട്ടുന്നുണ്ട്;പുച്ഛിക്കുന്നുണ്ട്.ഭാഷയുടെ ആത്യന്തികലക്ഷ്യം ആശയവിനിമയമെന്നിരിക്കെ,എത്ര വ്യാകരണനിബന്ധമായി സംസാരിക്കാനറിഞ്ഞാലും മനസ്സിലുള്ളത് കേള്‍വിക്കാരനിലെത്തിക്കാനായില്ലെങ്കില്‍ അത് ഒരു പരാജയം ആണെന്ന് സമ്മതിക്കാന്‍ എനിക്കും മടിയാണ്.

4.എഴുത്ത്:-

എഴുത്തിന് പെട്ടെന്ന് ഓര്‍ക്കാവുന്ന ചില കാരണങ്ങള്‍/ഗുണങ്ങള്‍/ദോഷങ്ങള്‍ ഉണ്ട്.

മനുഷ്യന്റെ പ്രകടമായ ഓര്‍മ്മശക്തിക്ക് പല ദുര്‍വ്യാഖ്യാന സ്വഭാവങ്ങളുമുള്ളതുകൊണ്ട് എഴുത്ത് പ്രത്യക്ഷദുര്‍വ്യാഖ്യാന;സാരാംശം ചോര്‍ന്നുപോവല്‍ സംഗതികളില്‍ നിന്ന് മുക്തമാണ്.സ്വയം പരിഷ്കരിക്കലുകള്‍ക്കും വിചിന്തനങ്ങള്‍ക്കും വഴിവെക്കാറുണ്ട് എഴുത്ത്.

ശരീരസാന്നിദ്ധ്യം ദുര്‍ബലമായിട്ടുള്ളവരും ആശയവിനിമയത്തിനിടയിലെ സ്വഭാവിക ഡിസ്ട്രാക്ഷനുകളെ ഇഷ്ടപ്പെടാത്തവരും എഴുത്തിലേയ്ക്ക് ആകൃഷ്ടരായേക്കാം.ഏതു റോക്കറ്റ് വിക്ഷേപണപ്രക്രിയക്കിടയിലും കപ്പപ്പുഴുക്ക് റെഡിയായിട്ടുണ്ട് ലെവല്‍ ഡിസ്ട്രാക്ഷനുണ്ടാക്കാനും അതിനെ ഏറ്റുപിടിക്കാനും ആളുണ്ടാവും.അങ്ങിനെ നോക്കിയാല്‍ എഴുത്ത് ഒരു ജോലി സംസ്കാരവുമാണ്(വര്‍ക്ക് കള്‍ച്ചറെന്നതിന്റെ സ്വതന്ത്രപരിഭാഷ)

Thursday, 15 November 2018

മണങ്ങള്‍

മണങ്ങളെപ്പറ്റി ഏറെസമയം ചിന്തിക്കുന്നവര്‍ അങ്ങിനെയാണ്,ഇങ്ങിനെയാണ് എന്നൊന്നും പറയാനറിയില്ല.

എന്തായാലും മണങ്ങളെ വളരെ ഗൗരവത്തോടെ കണക്കിലെടുത്തിരുന്നു.

വെളുത്ത ചെളി(?)യുള്ള നഖം കടിക്കുമ്പോള്‍ ഒരു പാല്‍മണം അനുഭവപ്പെടാറുണ്ടായിരുന്നു.നഖംകടിക്കുന്ന കാലത്ത് അത് ഇഷ്ടവുമായിരുന്നു.പിന്നീട് നോം നഖംകടി നിര്‍ത്തിയതില്‍ പിന്നെയാണ് അത് മനഃശാസ്ത്രപരമായ അരക്ഷിതാവസ്ഥ(ഇന്‍സെക്യൂരിറ്റി)യുടെ ലക്ഷണമായി മാറിയതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

മുല്ലയും ഗന്ധരാജനും കല്ല്യാണസൗഗന്ധികവും ചെറുകുപ്പികളില്‍ വെള്ളത്തിലിട്ടുവെച്ചാല്‍ സുഗന്ധം പടരുമെന്ന് ആരോ മുതിര്‍ന്നവര്‍ പറഞ്ഞ്,പരീക്ഷിച്ച് പഠിച്ചുവെച്ചു.കാപ്പിപ്പൂവിന്റെ മണം കാത്തിരുന്നു സീസണല്‍ ആയി മാത്രം നുകരാനാവുന്ന ഒന്നാണ്.പാലപ്പൂ മണത്താല്‍ ബോധം കെടുമെന്നല്ലാതെ യക്ഷി വരുമെന്ന് അധികമാരും പറഞ്ഞില്ല.ബോധമില്ലാത്ത നീ ബോധംകെടുമെന്ന് പേടിക്കേണ്ടന്നും അനുഭാവത്തോടെ പറഞ്ഞവരുണ്ട്.

പുതുമഴയിലുണരുന്ന പൊടിമണ്ണിന്റെ മണം ഒരു ലഹരിയാണ്.

കശുവണ്ടി ചുടുന്നതിന്റേയും കുരുമുളകു പുരട്ടി പച്ചത്തവള വറക്കുന്നതിന്റേയും കോഴിക്കോടന്‍ ബിരിയാണിയുടേയും കുറുമയുടേയും
മണം മൃതസഞ്ജീവിനി പോലെ മരിച്ചവനെ ചാടിയെണീപ്പിക്കാന്‍ കെല്‍പ്പുള്ളതാണ്.

മണങ്ങളുടെ ജീവശാസ്ത്രം പഠിപ്പിച്ചപ്പോള്‍ കാര്യങ്ങളാകെ തകിടം മറിഞ്ഞു.പദാര്‍ത്ഥകണികകള്‍ നാസാരന്ധ്രങ്ങളിലെ നാഡീ സന്ദേശ സ്വീകരണകേന്ദ്രങ്ങളെ ഉദ്ദീപിപ്പിച്ച്,ഉദ്ദീപനത്തെ തരംഗങ്ങളും ന്യൂറോട്രാന്‍സ്മിറ്ററുകളുംവഴി  തലച്ചോറിലെ വിശകലന വിഭാഗത്തിലെത്തിച്ചാണത്രേ നമ്മള്‍ മണമറിയുന്നത്.

അയ്യേ!!കേട്ടതും പതിവുപോലെ വൃത്തികെട്ട മണങ്ങളെപ്പറ്റി ഓര്‍ത്തുപോയി.ഇനിമുതല്‍ ശ്വാസം പിടിച്ചുവെക്കണം.
അതുപോലെ ഹോട്ടലിന്റെ അടുത്തെത്തിയാല്‍ ഏറ്റവും വിലകൂടിയ കറിയുടെ മണം പരമാവധി വലിച്ച് അകത്താക്കണം.മുന്തിയ ഹോട്ടലുകളില്‍ സ്വര്‍ണ്ണവിലയുള്ള ലോബ്സ്റ്റര്‍ പോലെയുള്ള  സമുദ്രവിഭവങ്ങളൊക്കെ ഉണ്ടാവും.

വിലയുള്ള കറിയുടെ സൗജന്യ പദാര്‍ത്ഥകണികകള്‍ പോരട്ടെ...

തുടക്കത്തിന്റെ ഒടുക്കം

Then Jesus said to the crowds and to his disciples, “The teachers of religious law and the Pharisees are the official interpreters of the law of Moses.So practice and obey whatever they tell you, but don’t follow their example. For they don’t practice what they teach.They crush people with unbearable religious demands and never lift a finger to ease the burden.

“Everything they do is for show. On their arms they wear extra wide prayer boxes with Scripture verses inside, and they wear robes with extra long tassels.And they love to sit at the head table at banquets and in the seats of honor in the synagogues. They love to receive respectful greetings as they walk in the marketplaces, and to be called ‘Rabbi.’

ഇത് നസറായനായ യേശുകൃസ്തുവിന്റെ പൊതുജീവിതത്തില്‍ സഹയാത്രികനായ ഒരു മനുഷ്യനെഴുതിയതാണ് എന്നു ചരിത്രരേഖകളും പറയുന്നു.പിന്നീട് യേശുകൃസ്തുവിന്റെ ജീവിതമെന്ന സന്ദേശത്തിന് മജ്ജയും മാംസവും വന്ന് അത് സഭ ആയപ്പോള്‍,പ്രമാണിത്തം ഉള്ളവര്‍-ദേശഭേദമന്യേ-തിരഞ്ഞെടുത്തത് നീളന്‍ കുപ്പായങ്ങളാണ്.കുപ്പായക്കാര്യമൊഴിച്ച് മറ്റുള്ളതെല്ലാം ഒരു നാമധേയത്തില്‍ ഒന്നിച്ചുകൂടുന്നവര്‍ മനസ്സിനുള്ളില്‍ ചര്‍ച്ച ചെയ്യേണ്ടുന്ന കാര്യങ്ങളാണ്.മതപ്രമാണിത്വത്തിന്റെ യാതൊരു തലത്തിലുമുള്ള വിശകലനങ്ങളിലേക്കും കടക്കാന്‍ ഇഷ്ടപ്പെടുന്നില്ല.

പറഞ്ഞുവന്നത് മറ്റൊന്നാണ്.ഒരു സമൂഹത്തില്‍,സംരഭകത്വം മനസ്സിലും ചിന്താഗതികളിലുമുള്ള ആരും തങ്ങള്‍ക്ക് ചെയ്യാനാവാത്ത (കാരണം എന്തുമാവാം);പൊതുജനശ്രദ്ധ പിടിച്ചുപറ്റുന്ന കാര്യങ്ങള്‍ ചെയ്യുന്നവരെ സമീപിക്കും.നടീനടന്‍മാര്‍,ഗായകര്‍,കായികതാരങ്ങള്‍,എഴുത്തുകാര്‍ എന്നിങ്ങനെ ബ്രാന്റ് ചെയ്യപ്പെടുത്താനാവുന്ന സകലരേയും.അവരെ തങ്ങളുടെ സ്വാധീനത്തിന്റെ അടയാളമായ എന്തെങ്കിലും ധരിക്കാനും പ്രദര്‍ശിപ്പിക്കാനും പ്രേരിപ്പിക്കും.ലോകചരിത്രത്തില്‍ ഇന്നോളം ഇത്തരം വിരുദ്ധ-സ്വാര്‍ത്ഥ താത്പര്യങ്ങള്‍ കടന്നുകയറാതെ രക്ഷപെട്ട ഏതെങ്കിലും പ്രസ്ഥാനമോ സംഘടനയോ ഉണ്ടായിട്ടുണ്ടോ എന്നറിയില്ല!മെരുക്കല്‍/ദുര്‍വ്യാഖ്യാന പ്രക്രിയകള്‍ക്കും മനോഭാവത്തിനും പിറകിലെന്താണുള്ളത്?പരിഭാഷകന്‍ സ്വന്തം ആശയങ്ങള്‍ പ്രഭാഷകന്റെ വേദി പങ്കിട്ട് പറയുംപോലാവുകയില്ലേ?

എല്ലാ ഇനീഷ്യേറ്റീവുകളിലും ആക്ഷേപഹാസ്യത്തിനുള്ള വഴിമരുന്ന് വീഴുകയെന്നത് ഒഴിവാക്കാനാവാത്ത എന്തോ ഒരു സംഗതിയാവും.

Sunday, 11 November 2018

ചുവന്ന കാഴ്ചകള്‍

"എന്തിനാണ് മാഷേ ഈ രക്തച്ചൊരിച്ചിലുകളും നരബലിയുമൊക്കെ?"പലരുകൂടുന്ന നാട്ടുക്കൂട്ടമൊരിക്കലിത്തിരി ഗൗരവത്തിലായി.

രക്തം ചൊരിയാറുള്ളവരൊക്കെ വല്ലാത്തൊരു മൗനത്തിലേക്കു പതുങ്ങി.

"ഒരുപാടു ചിന്തിച്ചിട്ടുള്ള വിഷയമാണ്...

നമ്മുടെ ചോരയ്ക്ക് ചുവപ്പാണല്ലോ നിറം...

തരംഗദൈര്‍ഘ്യം അഥവാ വേവ്ലെങ്ങ്ത് കൂടിയ ചുവന്ന നിറരശ്മികള്‍ സഞ്ചാരപഥത്തിലെ തടസ്സങ്ങളെല്ലാം ചാടിക്കടന്ന്  ഏറ്റവും പെട്ടെന്ന് കണ്ണിലും തലച്ചോറിലുമെത്തിച്ചേരുന്നവയാണെന്ന് കേട്ടിട്ടില്ലേ?

വഴിയരികിലെ ചുവന്ന അപായചിഹ്നങ്ങള്‍ ശകടങ്ങളില്‍ പാഞ്ഞുപോകുന്ന,കാഴ്ചകള്‍ താരതമ്യേന അപൂര്‍ണ്ണമായവരെ ഉദ്ദേശിച്ചുള്ളവയാണ്.തങ്ങളെപ്പോലെ കാഴ്ചക്കുറവുള്ളവരായിരിക്കാം പ്രീതിപ്പെടുത്താനുദ്ദേശിക്കുന്ന ദേവകളുമെന്ന് പുരോഹിതന്‍ കരുതുന്നുണ്ടാവും.

രണ്ടാമതായി,
മുറിവില്ലാത്ത,ചോര പുറത്തു കാണാത്ത വേദനയ്ക്ക് സ്നേഹമുള്ള സ്വന്തം വീടുപോലൊരിടത്ത് പരിചരണം കിട്ടും.വേദനയില്ലെങ്കിലും മുറിവും രക്തവുമുണ്ടെങ്കിലേ അന്യരുടെ പരിഗണന കിട്ടാനിടയുള്ളൂ.രക്തം കണ്ടാല്‍ മാത്രം ജോലി ചെയ്തെന്നു വരുത്തുന്ന അന്യരേപ്പോലെയാവാം നമ്മുടെ ഭരണവര്‍ഗ്ഗത്തിലെത്തിപ്പെടുന്നവരുള്ളത്."

ഏറെ ദിനരാത്രങ്ങള്‍കഴിയുംമുന്‍പേ,മാഷിന്റെ ചുവപ്പെല്ലാം ഈച്ചകള്‍ ആഹാരമാക്കിയതിനാല്‍ ആരുടെയെങ്കിലുമൊക്കെ
കണ്ണിലോ പരിഗണനയിലോ എത്തിയോ എന്നറിയില്ല.

Tuesday, 6 November 2018

ശീഘ്രം ജായിയേ

അനിശ്ചിതത്വത്തിലൂടെ,അനിശ്ചിതത്വത്തിലേയ്ക്കുള്ള ഒരു വിമാനയാത്രക്കൊരുങ്ങുകയാണ്.പ്രായോഗികതയും ആദര്‍ശവും സ്നേഹവും സഹതാപവും സൗഹൃദവും നിസ്സഹായതയും ദുരഭിമാനവും ജനക്കൂട്ടസ്വഭാവവുമൊക്കെ മഴയായി പെയ്ത ചില മാസങ്ങള്‍ക്കുശേഷം നാട്ടിലേയ്ക്ക്....മേല്‍പ്പറഞ്ഞതൊന്നും ഏകപക്ഷീയമല്ല.ചോദിച്ചപ്പോള്‍ പടിപടിയായി പുറത്തുവന്നതാണ്.

വാടക തലച്ചോറുള്ള പുലിയായി രാവിലെ ചീറിനിന്ന പി.ആര്‍.ഒ. വീട്ടിലെ പ്രാരാബ്ധം പറഞ്ഞ് പാര്‍ക്കിങ്ങിലെ മെഷീനിലിടാനെങ്കിലുമുള്ള ചില്ലറപ്പൈസ ചോദിച്ച വൈകുന്നേരം.

വിസ അസാധുവാക്കല്‍ പ്രക്രിയയ്ക്ക് ശേഷം അകത്തെത്തി.സമയമൊരുപാടുണ്ട്.ഡ്യൂട്ടി ഫ്രീ ഷോപ്പൊക്കെ നടന്നു കണ്ട്, ഫോട്ടോകളൊക്കെയെടുത്ത് ടിക്കറ്റില്‍ പറഞ്ഞ ഗേറ്റിലെത്തി;ക്യൂ വില്‍ നിന്നു.തിരക്കുള്ള സമയമാണ്.നീണ്ട ക്യൂ.കുട്ടികളും പ്രായമായവരും രോഗികളും സമയത്ത് ഉറങ്ങുന്നവരും ക്ഷീണിക്കാനും അസ്വസ്ഥരാകാനും തുടങ്ങുന്ന രാത്രിസമയം.

"ഹേയ്,യുവര്‍ ബാഗ് ഈസ് ഓപണ്‍"തിരിഞ്ഞുനോക്കി.

ശരിയാണ്.തോള്‍സഞ്ചിയുടെ മുകളിലെ അറ സിബ് കേടായി തുറന്നു കിടക്കുകയാണ്.

"ഓഹ്,താങ്ക്യൂ"നന്ദി പറഞ്ഞു.

കണ്ടാല്‍ ധനികരെന്നു തോന്നിക്കുന്ന ഒരു കുടുംബത്തിലെ ചെറുപ്പക്കാരനാണ് ഇപ്പോളീ
നന്ദിക്ക് അര്‍ഹനായിരിക്കുന്നത്. കാഴ്ചയില്‍ തീരെ പകിട്ടില്ലാത്ത ഈയുള്ളവനോട് സംസാരിക്കാനുള്ള സൗമനസ്യം കാട്ടിയല്ലോ!

പളപളപ്പില്ലാത്തതിനോട് ദുര്‍മുഖം കാട്ടുന്നവരെ മനസ്സിലെങ്കിലും പുച്ഛിക്കാന്‍ മനഃപൂര്‍വ്വം വള്ളിച്ചെരുപ്പിടുന്ന ചില സമയങ്ങളുമുണ്ടെന്ന് സമ്മതിക്കാതിരിക്കാനാവില്ല.

സിബ്ബിന്റെ കാര്യത്തില്‍ തത്കാലം ഒന്നും ചെയ്യാനില്ല.ശൂന്യമായ ആ അറ തുറന്നു കിടക്കുന്നതില്‍ പ്രശ്നവുമില്ല.

"അണ്ണാ,ഉങ്കള്‍ തമിഴാ?"ഒച്ചിഴയുന്നതുപോലെയുള്ള ആ വലിയ ക്യൂവില്‍ മുന്‍പില്‍ നിന്ന ആളാണ് മെല്ലെ തിരിഞ്ഞ് ചോദിച്ചത്.ഒരു പത്താംക്ളാസ്സുകാരിയുടെ മുഖഛായയുള്ള നാണംകുണുങ്ങിയെന്ന് ആര്‍ക്കും വായിച്ചെടുക്കാവുന്ന ഒരു പെണ്‍കുട്ടിയാണ്.സിനിമകളിലെപ്പോലെയുള്ള അതിഭവ്യതയിലാണ് സംസാരം.

"അല്ല.തമിഴല്ല.തെരിയും.പേശറ്ത്ക്ക് മട്ടും കൊഞ്ചം ഡിഫിക്കല്‍റ്റിയിറിക്ക്.ഏനായിത്തു?അല്ലല്ല എന്ന വിഷയം?"പ്രയോഗിച്ച് ശീലമില്ലാത്തതിനാല്‍ അവിയലോ സാമ്പാറോ ഒക്കെ ആയാണ് സെന്തമിള്‍ ഒഴുകുന്നത്.

ഹാന്റ്ബാഗില്ലാത്ത അമ്മച്ചിമാര്‍ തൂവാലത്തുണിക്കുളളില്‍ പത്തുരൂപ ചുരുട്ടുംപോലെ ചുരുട്ടപ്പെട്ട ഒരു കടലാസെടുത്ത് നിവര്‍ത്തി അവരെന്റെ കൈയ്യില്‍ തന്നു.ബോര്‍ഡിങ്ങ് പാസാണ്.

"ഇതെ കൊഞ്ചം പടിച്ച് പാരുങ്കെ'എന്നോ മറ്റോ മൃദുവായി പറഞ്ഞു.പാരിയ എന്റെ ചങ്കിടിച്ചു.ശ്രീലങ്കയ്ക്ക് പോവേണ്ട ആളാണ് കൊച്ചിന്‍ ക്യൂവില്‍ നില്‍ക്കുന്നത്.വിമാനം പറന്നു പൊങ്ങാന്‍ പത്തു മിനിറ്റുകൂടി.

"അയ്യോ!ഇത് തപ്പാന ക്യൂവ്.റൊമ്പ ലേറ്റ്"എന്നു അവരോടും "ഷീ ഈസ് ഇന്‍ ദ റോങ്ങ് ക്യൂ മാം.ഷീ ഹാസ് ഗോട്ട് എ ലിറ്റില്‍
ലാങ്ങ്വേജ് പ്രോബ്ളം ഇറ്റ് സീംസ.ഹെര്‍ ഫ്ളൈറ്റ് വില്‍ ലീവ് ഇന്‍ ടെന്‍ മിനിറ്റ്സ്.കാന്‍ യു പ്ളീസ് ഡു സംതിങ്ങ്?താങ്ക്യൂ"എന്ന് തിരക്കിട്ട് ജോലി ചെയ്യുന്ന ഗൗരവക്കാരി ഗ്രൗണ്ട് സ്റ്റാഫിനോടും പറഞ്ഞു.എത്തിവലിഞ്ഞ് ശ്രീലങ്കന്‍ ബോര്‍ഡിങ്ങ് പാസ് ഓഫീസര്‍ക്കു കൈമാറി.

നാടിന്റെ പ്രത്യേകത കൊണ്ടാവാം പറഞ്ഞവന്റെയും പോകേണ്ടവളുടേയും പത്രാസു നോക്കാതെ ബോര്‍ഡിങ്ങ് പാസൊന്നു ഓടിച്ചുനോക്കി
അവര്‍ നേരിട്ട് തമിഴ് കുട്ടിയെ അവളുടെ ശരിയായ ഡിപ്പാര്‍ച്ചര്‍ ഗേറ്റിലേക്ക് സ്പെഷ്യല്‍ റെക്കമെന്റേഷനോടെ കയറ്റി വിടുന്നതിനായി ഇറങ്ങി.

"റൊമ്പ താങ്ക്സങ്കെ"കുട്ടി വട്ടംതിരിഞ്ഞ് ഭവ്യത വാരി വിതറുകയാണ്.

"പറവായില്ലൈ.ശീഘ്രം ജായിയേ"തിരക്കില്‍ ആ ജായിയേ അങ്ങ് അലിഞ്ഞു പോയി.

ഗ്രൗണ്ട് സ്റ്റാഫ് ഒരു സുഹൃത്തിനെ അവരുടെ ജോലിക്കായി വാക്കി ടോക്കിയിലൂടെ വിളിച്ച് വരുത്തിയിരുന്നു.തമിഴ്കുട്ടിക്ക് നാട്ടിലേക്കുള്ള വിമാനം കിട്ടിയെന്നു തന്നെ കരുതാം.വിമാനം മിസ്സാവുന്നത് എത്ര കഴിവും സമ്പത്തും ഉള്ളവനും ബുദ്ധിമുട്ടുതന്നെയാണ്.

സീറ്റിലെത്തും വരെ അവളെക്കുറിച്ച് അവളുടെ സാഹചര്യത്തെക്കുറിച്ചും അറിയാതെ ആലോചിച്ചു പോയി.സാധാരണഗതിയില്‍ ശബ്ദം പൊങ്ങാത്ത താനെങ്ങിനെ ഇതൊക്കെ പറഞ്ഞൊപ്പിച്ചു!ബാഗിന്റെ സിബ് തുറന്നു കിടക്കുകയാണെന്ന് അനുഭാവപൂര്‍വ്വം കാട്ടിത്തന്ന ചെറുപ്പക്കാരന്‍  കാട്ടിത്തന്ന നല്ല മാതൃക തന്നെയാണ് ഇപ്പോളിതൊക്കെ കുറേക്കൂടി ഫലപ്രദമായി ചെയ്യാന്‍ പ്രചോദനമായത്.എല്ലാ ലോകമഹായുദ്ധങ്ങള്‍ക്കും കാരണങ്ങളും പെട്ടെന്നുണ്ടായ കാരണങ്ങളുമുണ്ടാവുമല്ലോ!തീര്‍ച്ചയായും ചെറിയ നല്ല പ്രവൃത്തികള്‍ക്ക് നമ്മളുദ്ദേശിക്കുന്നതിലുമപ്പുറം ഫലങ്ങളുണ്ടാവുമല്ലേ?

Saturday, 3 November 2018

അയ്ലുള്ള ആ ഒരു സുഖം

"ദാക്ഷായണിച്ചേച്ചീ,നമസ്കാരം.എന്താണ് പുതിയ വിശേഷങ്ങള്‍?"

നാട്ടിലെ ഒറ്റമുറി പോസ്റ്റോഫീസിലെ ആളാണ് ദാക്ഷായണി.പണ്ടുമുതല്‍ക്കേ കാണുന്ന ഐശ്വര്യമുള്ള ഒരു മുഖം.ഓ..ഐശ്വര്യമെന്ന  ആപേക്ഷികമായ പദപ്രയോഗം ചിന്തകളിലേക്കു മാത്രമായി ഒതുക്കിയിരുന്നല്ലോ!

"അല്ല,ഇത്താര്?ചെറിയോനാ!ഇയ്യ് ഈടെ ഉണ്ടായീനോ?അന്റെ റേഡിയത്തില് വാര്‍ത്തവായ്ക്കും മാതിരിയുള്ള ബര്‍ത്താനം കേട്ടിട്ട് തോനെ കാലായപോലെ!"കാലം രണ്ടുപേരുടേയും തലയില്‍ പായിച്ച വെള്ളിരേഖകളുടെ ആധിക്യം പഴയ ഔപചാരികത തെല്ലൊന്ന് കുറച്ചിട്ടുണ്ടോ?

"പ്രാദേശികത ഗണിച്ചെടുക്കാനാവാത്ത സംസാരശൈലി എന്നെപ്പോലെ ഊരു തെണ്ടി നടക്കുന്നവരുടെ സമ്പാദ്യവും വിധിയും പ്രചോദനവും അനുകൂലനുവുമൊക്കെയാണ് ചേച്ചീ"

"തൊടങ്ങി ഓന്റെ ബല്ല്യ ബര്‍ത്താനം.ഇപ്പ ഏടെയാണ്?എത്താ ബിഷയങ്ങള്‍?"

ചിരി വന്നു പോയി.കുപ്രസിദ്ധമായ ഫിലോസഫിക്കൊരു തട്ടു കിട്ടി.

"ഇപ്പോള്‍ ഇവിടെ.ഇനിയെങ്ങോട്ടെന്നറിയില്ല.പോസ്റ്റോഫീസിലെ പുതിയ സമ്പാദ്യപദ്ധതിയേക്കുറിച്ച് ഒന്ന് അന്വഷിക്കാന്‍ വന്നതാണ് ചേച്ചീ"

"സമ്പാദ്യശീലൊക്കെ തോടങ്ങ്യോ ഇയ്യ് ചെറ്യോനേ?"വീണ്ടും ചേച്ചി ഒരു കള്ള അത്ഭുതം മുഖത്തു വരുത്തി.

"എനിക്കുവേണ്ടിയല്ല.പേടിക്കണ്ട.ലൈബ്രറിയിലെ കുട്ടികള്‍ക്കു വിശദീകരിച്ചു കൊടുക്കാന്‍ വേണ്ടിയാണ്." പ്രതിഛായ മാറ്റാന്‍ ഉദ്ദേശ്യമില്ലെന്ന രീതിയില്‍ ഞാനും പറഞ്ഞു.

"അയിനെന്താ?എനക്കറിയുംപോലെ പറഞ്ഞു തരാലോ!പിന്നെ,അമ്മേന്റെ ബിഷയം പറയീ."

"അമ്മയ്ക്ക് പ്രായത്തിന്റേതായ അസുഖങ്ങളൊഴിച്ചാല്‍ സുഖം"

"ഓളെന്റൊപ്പരം പടിച്ചതാന്നറിയ്വോ അനക്ക്.പസ്റ്റാംക്ളാസ്സായിട്ട് പടിക്കണോലാളാരുന്നു.അന്നേപ്പോലെ അന്ന് ബല്ല്യ ബര്‍ത്താനങ്ങളൊക്കെ പറഞ്ഞ് പറഞ്ഞ് മിണ്ടാണ്ടായി"എല്ലാവരേയും എല്ലാ വിഷയങ്ങളേപ്പറ്റിയും നല്ല ധാരണയുണ്ട് ചേച്ചിക്ക്.

ഭര്‍ത്താവ് മരിച്ച് ചെറുപ്രായത്തിലേ വിധവയായി മൂന്ന് പെണ്‍മക്കളെ വളര്‍ത്തി വലുതാക്കിയ ഒരാളുടെ ആധികാരികത ഓരോ ചലനത്തിലും വ്യക്തമാണ്.

ആദ്യകാലങ്ങളിലൊക്കെ കാണാന്‍ ഭംഗിയുള്ള ഒരു മുഖത്തിന്റെ ഉടമയെന്ന പേരില്‍ സമൂഹത്തിന്റെ എല്ലാവിധ പ്രലോഭന പ്രകോപന പരീക്ഷകളും സാത്വികമായ ഒരു ഭാവം കൊണ്ട് അതിജീവിച്ചവളാണ് ദാക്ഷായണിച്ചേച്ചി.ചന്ദനത്തിരിയുടെ സുഖമുള്ള ഗന്ധമുള്ള ഈ പോസ്റ്റോഫീസില്‍ ദാക്ഷായണിച്ചേച്ചിയുടെ ജീവന്‍ സന്നിവേശിപ്പിച്ചിട്ടുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

"ചിലരങ്ങിനെയാണ് ചേച്ചീ.ചില അനിശ്ചിതാവസ്ഥകള്‍ ശരീരത്തിന്റെ ഒരു ഭാഗംപോലെ അങ്ങ് കൂടെക്കൊണ്ടുപോകും.ഞങ്ങളൊക്കെയങ്ങിനെയാണ്."

"ഓന്‍ തൊടങ്ങി പിന്നേം.അന്നോട് സംസാരിച്ചാ തലേല്‍ ഒരു ഇടീം മിന്നലും പോലാണ് ചെറ്യോനെ!"ചേച്ചി അസഹിഷ്ണുത അഭിനയിച്ചു.ഞാന്‍ ചിരിച്ചു.

"ചേച്ചിയുടെ വിശേഷങ്ങള്‍ ഒന്നും പറഞ്ഞില്ലല്ലോ!"

"എനക്കെന്തു ബിഷയം?മാസികേം ഗവര്‍മെന്റ് കള്ളാസുമല്ലാതെ ഈടെ കാര്യായിട്ടൊന്നുല്ല.കമ്പൂട്ടറും വാട്ട് ആപ്പ്സും പടിക്കാന്‍ മല്ലിടലൊണ്ട്."

"ആഹാ.വീട്ടിലെ വിശേഷങ്ങള്‍?"

"മൂന്നും മൂന്നു ബഴിക്കായി.ആരേം ഒന്നിനും നിര്‍ബന്ധിച്ചില്ല.ഓര് തന്നെ ലോണെടുത്ത് പടിച്ച് തിരിച്ചടച്ചു.ചെറിയോള്ടെ കുഞ്ഞിയെ നോക്കാനൊരു മൂന്ന് മാസം പാസ്സ്പോര്‍ട്ടിടെത്ത് ബ്രിട്ടണിലും പോയ്.ഊയ്യെന്റമ്മേ,കാഴ്ചബംഗ്ളാവിലടച്ചേലായി."

"ആഹാ.എല്ലാവരും നല്ല നിലയില്‍ ആയല്ലോ.സന്തോഷം.എനിക്കറിയാമായിരുന്നു.അവരെല്ലാം ചേച്ചിയേപ്പോലെ നല്ല മനസ്സുള്ളവരാണ്.ചേച്ചിക്കും ലണ്ടനൊക്കെ കാണാനുള്ള ഭാഗ്യമുണ്ടായല്ലോ!"

"എനക്കൊന്നും കാണണ്ട ചെറ്യോനേ.മക്കളേം കൊച്ചുമക്കളേം ഇടക്ക് കണ്ടാ മതി."

"എന്നാലും ലോകം കാണുന്നതൊക്കെ ഒരു ഭാഗ്യമല്ലേ ചേച്ചീ?"

"അറീല്ല.എത്തായാലും ഇന്നാട്ടില്‍ നിക്കുന്നതാണ് എനക്ക് സുഖം.അയ്ലുമൊണ്ട് ഒരു സുഖം."

ശരിയായിരിക്കും.കാടും മലയും പുഴയും പലതരം മനുഷ്യരുമൊക്കെ ഇവിടെയുമുണ്ട്.എണ്ണയിട്ട യന്ത്രംപോലെ ജീവിച്ചു സംതൃപ്തരായി കടന്നുപോവുന്നവരുമുണ്ട്.

പുല്ലു മുളക്കാത്ത മലയിലും,മുകളില്‍ പാറയുള്ള മലയിലും,മഞ്ഞു മൂടിയ മലയിലുമൊക്കെ കയറി നിന്ന് അതിലെ സുഖത്തെ പറ്റി ഒരുപാട് ആവേശം കൊണ്ടിട്ടുണ്ടെങ്കിലും ദാക്ഷായണിച്ചേച്ചിയേപ്പോലെ ഇത്ര അനായാസമായി പിന്നിട്ട ജീവിതം സുഖമായിരുന്നെന്ന് പറയാന്‍ ആവുന്നില്ലല്ലോ.ഒരുപക്ഷേ യാത്രികന്റെ ജീനുകളിലോ നക്ഷത്രങ്ങളിലോ വിധിയിലോ  എഴുതപ്പെട്ട ഒന്നാവാം ഇതും.മനസ്സ് നിസ്സഹായമാവുന്നുണ്ട്.

"അപ്പോള്‍ ചേച്ചീ നമ്മുടെ സമ്പാദ്യപദ്ധതി?"