Wednesday, 27 June 2018

ആ നൂറ്റമ്പതു രൂപ

"താന്‍ പിന്നേം വന്നോ!ഇതുവരെ പനി മാറിയില്ലേ?ആ ചീട്ടൊന്ന് കാണിക്കൂ"ഡോക്ടറാണ്.

രണ്ടാമത്തെ ആശുപത്രി സന്ദര്‍ശനത്തില്‍ വേറൊരു ഡോക്ടറിനെയാണ് കാണാനായത്.

പനി സീസണില്‍ ജില്ലാ ആശുപത്രി ആലുവാ മണല്‍പ്പുറംപോലെ ജനത്തിരക്കുള്ളിടമാണ്.

ഡോക്ടര്‍ക്കു ശ്വാസം വിടാന്‍ പോലും സമയം കിട്ടാറില്ല.

"ഈ പനി  അത്ര ശരിയല്ലല്ലോ!എന്തായാലും എക്സ് റേ എടുത്ത് എന്നെ കാണിച്ചോളൂ.എഴുതിയിട്ടുണ്ട്"

"ശരിയാണ്.സംസാരിക്കുമ്പോളും ശ്വാസം എടുക്കുമ്പോളും നെഞ്ചുവേദന ഉണ്ട്."

"ശരി.എക്സ് റേ യുമായി വന്നോളൂ." 

നീണ്ട ക്യൂവില്‍ നിന്നു എക്സ് റേ എടുത്തു.അതിലും നീണ്ട ക്യൂവില്‍ തിരിച്ചു കയറി ഡോക്ടറെ എക്സ് റേ കാണിച്ചു.

"ഇത് ഇത്തിരി പ്രശ്നമാണല്ലോടോ!പ്ളൂറല്‍ എഫ്യൂഷനുണ്ടെന്ന് തോന്നുന്നു.അഡ്മിറ്റ് ആവണം.റെഡിയാണോ?"

"അഡ്മിറ്റാകാം.കുഴപ്പമില്ല"
അങ്ങിനെ ജില്ലാ ആശുപത്രിയിലെ വലിയ വാര്‍ഡില്‍ ഒരു കട്ടില്‍ കിട്ടി.മിക്കവരും പനിക്കാരാണ്.പലരുടേയും മുഖത്തേക്കു നോക്കിയെങ്കിലും ആരും സംസാരിച്ചില്ല.

"കുത്തിവെക്കാന്‍ ഇതുപോലത്തെ കൈ കിട്ടണം"ഞരമ്പു പൊങ്ങിയ കൈത്തണ്ട നോക്കി അറ്റന്‍ഡര്‍ നഴ്സമ്മയോടു തമാശിച്ചു.കുത്തിവെപ്പിനുള്ള സ്ഥിരം സംവിധാനം കാനുല ഫിറ്റ് ചെയ്തു.

"ഞാന്‍ ഇയാളുടെ വീടിനടുത്ത പ്രദേശത്തുള്ളതാണ്.ചീട്ടില്‍ സ്ഥലപ്പെര് കണ്ടിരുന്നു.എന്തു ചെയ്യുവാ?"മാസ്ക് വെച്ച,കാനുല ഘടിപ്പിച്ചു തന്ന നഴ്സ് മൊഴിഞ്ഞു.കുറച്ചു സംസാരിച്ചു.

അടുത്തദിവസങ്ങളില്‍ ക്ഷയരോഗ ഡിപ്പാര്‍ട്ടുമെന്റില്‍ ചെന്ന് കഫം ടെസ്റ്റു ചെയ്യണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചു.

വാര്‍ഡിലെ ഡോക്ടര്‍ വേറെ ആളാണു.

അകന്നു മാറി നിലകൊള്ളുന്ന ക്ഷയരോഗഡിപ്പാര്‍ട്ടുമെന്റിലേക്കുള്ള യാത്ര തന്നെ ഒരു പീഡനമാണ്.

ചെന്നപ്പോള്‍ ഒരു ചേടത്തി നിലം തുടക്കുകയാണ്.വാതില്‍ക്കല്‍ വന്നു നില്‍ക്കുന്ന ആളെ മുഖമുയര്‍ത്തി നോക്കുന്നില്ല.ഇഷ്ടമില്ലാത്ത ജോലി ചെയ്യുന്നതിന്റെ ഫ്രസ്ട്രേഷനായിരിക്കും.

വരാന്തയില്‍ കയറാന്‍ കാത്തു നില്‍ക്കുന്നതിനിടെ രണ്ടു ജൂനിയര്‍ ഡോക്ടേഴ്സ് ഷൂവുമിട്ട് ഇനിയും ഉണങ്ങാത്ത തറയില്‍ ചവിട്ടി അകത്തേക്കു പോയി.ഒരു മിനിറ്റ് ചിന്തിച്ചതിനു ശേഷം അകത്തേക്കു കയറി.

"തനിക്ക് കണ്ണു കണ്ടൂടേടോ!ഇപ്പോ തൊടച്ചതേ ഉള്ളൂ"ഡോക്ടര്‍മാരോടുള്ള കലിപ്പുകൂടി ക്ഷയരോഗ സസ്പെക്റ്റിനോടു തീര്‍ത്തു.തിരിച്ചൊന്നും പറഞ്ഞില്ല.വഴക്ക് തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ അവിടെ ന്യായവും നീതിയുമൊന്നും കാണില്ല;ജയപരാജയങ്ങള്‍ മാത്രം.

അകത്തുകയറി കഫം എടുക്കാന്‍ ശ്രമിച്ചിട്ട് കിട്ടിയില്ല.വാര്‍ഡ് കട്ടിലിലേക്കു മടങ്ങി.

അടുത്ത ദിവസം സഹപാഠികള്‍ പെണ്‍കുട്ടികള്‍ കാണാന്‍ വന്നു.തമാശ പറഞ്ഞും ചിരിച്ചും ആശുപത്രിയുടെ ആതുരത  കുറച്ചു കുറഞ്ഞു.പെണ്‍കുട്ടികള്‍ സ്ഥലം വിട്ട് കഴിഞ്ഞപ്പോഴാണ് സഹവാര്‍ഡുനിവാസികള്‍ പനി,ശ്വാസംമുട്ടുകാരനെ ഒരു മനുഷ്യനായി ആംഗീകരിച്ച് സംസാരിക്കാന്‍ അടുത്തുവന്നത്.എല്ലാവര്‍ക്കും പെണ്‍കുട്ടികളാരെന്ന് അറിയണം.ജനക്കൂട്ടം ഒരു വലിയ തമാശാണ്.

ഇതിനിടെ ഹോസ്പിറ്റല്‍ കാന്റീനില്‍ സാമ്പാറില്‍ നീന്താനിറങ്ങിയ ഒരു പല്ലിയെ ആരോ കണ്ടെത്തുന്നു.ജനരോഷം,അധികാരികള്‍,മാധ്യമങ്ങള്‍-സാമ്പാറു കഴിക്കാന്‍ ഒരുപാടുപേര്‍ വന്നു കൂടി.

"തീരെ ചെറിയ സിറിഞ്ചാണ്.പേടിക്കണ്ട."ഇതൊക്ക എത്ര കണ്ടിരിക്കുന്നു എന്ന മട്ടില്‍ ഡോക്ടര്‍ രോഗിയേയും ഒന്നര അടി നീളമുള്ള ഒരു സിറിഞ്ചും കൈയ്യിലേന്തി നില്‍ക്കുന്ന ലേഡി ജൂനിയര്‍ ഡോക്ടറിനേയും ധൈര്യപ്പെടുത്തി.

ലേഡി ജൂനിയര്‍ ഒരടി പൊക്കമുള്ള ചെരുപ്പിന്‍മേല്‍ നൃത്തമാടി രോഗിയുടെ പുറത്തെ വാരിയെല്ലുകള്‍ക്കിടയിലൂടെ സൂചി കയറ്റി.

"ഇതെവിടെയോ തട്ടുന്നുണ്ടല്ലോ!" ലേഡി.

"എവിടെയോ അല്ല.എന്റെ എല്ലിന്‍മേലാണ്" രോഗി.

"അതിന് സിറിഞ്ച്  ഒരല്‍പ്പം മുകളിലേക്കോ താഴേക്കോ ചെരിച്ചാല്‍ മതി"മൂപ്പന്‍ ഡോക്ടറാണ്.

എന്തായാലും കട്ടന്‍ചായ നിറമുള്ള പ്ളൂറല്‍ എഫ്യൂഷനുമായി അഭിമാനത്തോടെ മൂത്ത ഡോക്ടര്‍ നിര്‍ബദ്ധമായി പറഞ്ഞു ഏല്‍പ്പിച്ച,അദ്ദേഹത്തിന് കമ്മീഷന്‍ കിട്ടുന്ന ലാബിലേയ്ക്കു നടന്നു.മുക്കാല്‍ കിലോമീറ്ററുണ്ട്.എല്ലാം നല്ലതിനാണ്.

അടുത്ത ദിവസം സന്ദര്‍ശനത്തിനായി മറ്റൊരു സഹപാഠിയെത്തി.സ്ത്രീയാണ്.

"നീ പണിക്കൊക്കെ പോയി കഷ്ടപ്പെടുന്നതാണെന്നറിയാം.എന്റെ കൈയ്യില്‍ അധികമൊന്നുമില്ല.ഈ നൂറുരൂപ അച്ചായി തന്നതാ"എന്നു പറഞ്ഞ് ഒരു കറന്‍സിനോട്ട് തരാന്‍ ശ്രമിച്ചു.

"ഇപ്പോള്‍ ഒരു അത്യാവശ്യങ്ങളുമില്ല"എന്നു പറഞ്ഞ് പണം സ്വീകരിക്കാതിരുന്നപ്പോള്‍ അവള്‍ അതു ബെഡിലേക്കിട്ടു.

"നീയേതാ?"പരുക്കന്‍ ശബ്ദം..അപ്പനാണ്.കൂടെപ്പഠിക്കുന്നതാണെന്ന് കേട്ടിട്ടും "രാവിലെ തന്നെ ഇങ്ങു പോന്നോ?"എന്നിങ്ങനെ ആവശ്യത്തിലധികം പ്രയാസമുണ്ടാക്കി അദ്ദേഹം മടങ്ങി.രോഗി ആകെ ഉരുകി ഇല്ലാതെയായി.

"നിന്നെ കണ്ടാല്‍ ഒരുപാടു പ്രായമുള്ള കിളവിയാണെന്ന് തോന്നാത്തതുകൊണ്ടാവും പിതാശ്രീ ചൂടായത്"മസാലദോശ കഴിച്ച് കൊണ്ട് അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

"നിനക്ക് കാശു തരാന്‍മാത്രം ഏതവളാണ് അവള്‍?"ഫോണ്‍ ഇന്‍ പ്രോഗ്രാമുമായി മാതാശ്രീയും അധികം വൈകാതെ സീനിലെത്തി."ക്ളാസ്മേറ്റാണ്.എല്ലാ തരത്തിലും നമ്മളേക്കാളും ഉയരത്തിലുള്ളവളുമാണ്"രോഗിക്ക് സങ്കടവും ദേഷ്യവും വന്നു.എന്തൊരു മോശം ചിന്താഗതികളാണ്.

പരിഷത്ത് പ്രോഗ്രാമിന് ചെന്നപ്പോള്‍ രോഗിയെ ഒരു സഹോദരനായി ഗണിച്ച് ഉപചരിച്ച അവളുടെ മാതാപിതാക്കളെ ഓര്‍ത്തുപോയി.

"ഞങ്ങളോടു ക്ഷമിക്കണം" എന്നു വരമൊഴിയില്‍ അയക്കുന്നതു വരെ അവളുടേയും കുടുംബത്തിന്റെയുംസൗഹൃദവും  സ്നേഹവും മനസ്സില്‍ വിങ്ങലായി അവശേഷിച്ചു.

എഫ്യൂഷന്‍ ടെസ്റ്റ് റിസല്‍ട്ട് വന്നു.മൂപ്പന്‍ ഡോക് റിസല്‍ട്ട് വാങ്ങി നോക്കി,അര്‍ത്ഥഗര്‍ഭ മൗനത്തിനു ശേഷം "തന്നെ ഇപ്പോ ഡിസ്ചാര്‍ജ്ജ് ചെയ്യും.നാലു ദിവസം കഴിഞ്ഞ് റിസള്‍ട്ടുമായി എന്റെ വീടുവരെ ഒന്നു വരണം.അപ്പോ പറയാം"എന്നു പറഞ്ഞു.റിസള്‍ട്ടിലിരുന്ന് രോഗാണുക്കള്‍ ഈ നാലു ദിവസംകൊണ്ട് വളര്‍ന്നു വലുതാകാനായിരിക്കുമോ എന്ന് വിചാരിച്ചെങ്കിലും അങ്ങേരുടെ അഡ്രസ് വാങ്ങി.

"മൂഡി ആകണ്ട.മനുഷ്യനായാല്‍ രോഗം വരും"മാസ്കുവെച്ച അയല്‍നാട്ടുകാരിയാണ്."താങ്ക്യൂ.മൂഡി ആയിരിക്കുന്നത് അസുഖം ഓര്‍ത്തിട്ടല്ല.അതിനെ ചുറ്റിപ്പറ്റിയുളള ആളുകളുടെ പെരുമാറ്റം ഓര്‍ത്തിട്ടാണ്"നന്ദിവാക്കും പറഞ്ഞ് ഇറങ്ങി.

"സാധാരണ ഇവിടെ വരുന്നവര്‍ ഒരു നൂറ്റമ്പതു രൂപ തരാറുണ്ടെ"ന്ന പാസീവ് ആയ അദ്ദേഹത്തിന്റെ കമന്റ് കേള്‍ക്കാത്ത മട്ടിലിരുന്ന രോഗിയെ ഒരു പാഠം പടിപ്പിക്കാന്‍ തന്നെ ഡോക് തീരുമാനിച്ചപോലെ.

ഡെസ്കില്‍ കിടത്തി അടിവയറ്റില്‍ ഞെക്കി.

വീടിനടുത്തുള്ള പ്രൈമറി ഹെല്‍ത്ത് സെന്ററിലെ ക്ഷയരോഗനിവാരണ വിഭാഗത്തിലേക്കു റഫര്‍ ചെയ്തൂ."ഇപ്പോള്‍ കുഴപ്പമുണ്ടായിട്ടല്ല.വള്‍നറബിള്‍ ആണെന്നു തോന്നിയതു കൊണ്ടാണ്"അതിബുദ്ധിക്കാരെപ്പോലെ മുന്‍കൂര്‍ ജാമ്യവുമെടുത്തു.

നൂറ്റമ്പതു പൈസ പോലും കൊടുത്തുമില്ല.

നാട്ടിലെ ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സ തുടങ്ങും മുന്‍പ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വീടുസന്ദര്‍ശിക്കണമത്രെ.

അറിയിച്ചു..ഓര്‍മ്മിപ്പിച്ചു..ആരു വരാന്‍!!??

ഒന്നു രണ്ട് ആഴ്ചക്കുശേഷം കോളേജില്‍ എന്തോ ആവശ്യത്തിനു വന്ന ആ ദേഹം " തനിക്ക് ട്രീറ്റ്മെന്റ് തുടങ്ങാം.RNTCP യുടെ റൂമറിയില്ലേ?ആദ്യം ഡോക്ടറെ കാണണം ട്ടോ!" എന്ന് സഹപാഠികള്‍ കേള്‍ക്കെ ഉച്ചത്തില്‍ മൊഴിഞ്ഞ് തന്റെ ഭവനസന്ദര്‍ശനം പൂര്‍ത്തിയാക്കി.ആരോട് എന്തു പറയാന്‍!?ആരോഗ്യകരമായ ആരോഗ്യപ്രവര്‍ത്തനം.
അഭിമാനകേരളം..

"സിഗററ്റ് വലി നിര്‍ത്തിക്കൂടേടോ?"PHC യിലെ ഡോക്ടറുടെ വക നടയടി.

"ഞാന്‍ വലിക്കാറേ ഇല്ല"രോഗി.

"സാധാരണ പ്ളൂറല്‍ എഫ്യൂഷന്‍ പുകവലിക്കാര്‍ക്കാണ് കണ്ടിട്ടുള്ളത.എന്തായാലും മരുന്ന് തുടങ്ങിക്കോളൂ"

സന്തോഷം....

മരുന്ന് കഴിച്ചു തുടങ്ങി.കോളേജിന്റെ തൊട്ടു മുന്‍പിലെ ആശുപത്രി..എപ്പോഴും ആ വഴി പരിചയക്കാര്‍ നടക്കുന്നു.ക്ഷയരോഗഡിപ്പാര്‍ട്ട്മെന്റ് മെയിന്‍ കെട്ടിടത്തില്‍ നിന്ന് അകന്നു മാറി എല്ലാവര്‍ക്കും കാണാവുന്നതുപോലെ..ഗുളിക തരുന്നവരുടെസഹതാപം.ഗുളിക കഴിച്ചുതുടങ്ങിയതുമുതല്‍ മലവിസര്‍ജ്ജനം നടത്തുമ്പോള്‍ കഠിനമായ രക്തസ്രാവം,യൂറിനറി ബ്ളാഡറില്‍ കല്ല്,ദാഹക്കൂടുതല്‍,വിശപ്പില്ലായ്മ.

ആറു മാസം മരുന്നു കഴിച്ചു തീരുംവരെ ഇതെല്ലാം രോഗിയുടെ കൂടെയുണ്ടായിരുന്നു പോലും.

തികട്ടി വരുന്ന ചോദ്യമെന്തെന്നാല്‍;ആ നൂറ്റമ്പതു രൂപാ കൊടുക്കണമായിരുന്നോ!?

അര്‍ഹതയില്ലാത്തവര്‍ക്കു കൊടുക്കാതെ പിടിച്ചുവെച്ച നൂറ്റമ്പതു രൂപകളുടെ ബാക്കിപത്രമല്ലേ രോഗിയുടെ പുഴുജീവിതം.

No comments:

Post a Comment