Sunday, 17 June 2018

മുറിവ് :-

ആദ്യമുണ്ടായത് അവ്യക്തമായി ഉള്ളിലെവിടെയോ മുഴങ്ങിയ ശബ്ദവും കൈവിരല്‍ത്തുമ്പിലെ പതിവില്ലാത്ത മിടിപ്പുമാണ്.ഇന്റ്യൂഷനെന്നൊക്കെ വിളിക്കാമായിരിക്കാം.

ധൈര്യമെന്നും ആത്മവിശ്വാസമെന്നും പരീക്ഷണപ്രവണതയെന്നുമൊക്കെ പേരുള്ള ചിലര്‍ ഇന്റ്യൂഷനെ ജയിച്ചുകളഞ്ഞു.പക്ഷേ ഭയത്തിന്റെ ചെറിയൊരു വിറയലവശേഷിക്കുകയും ചെയ്തു-മുറിവിലേക്കു തിരിയുന്ന വഴിപോലെ.

കത്തിയെടുത്തു..പുറത്താരുടേയോ വിലക്കും അവഗണിച്ച് വള്ളിപ്പയറും.

ഭയത്തിന്റെ വിറയല്‍ ആദ്യം വിരലുകളിലും കണ്ണിലും ശ്രദ്ധയുടെ തിരി കത്തിച്ചുവെച്ചു.

വളരെ കുറച്ചു പയറുമാത്രം കൂട്ടിപ്പിടിച്ച് ഒരേ നീളത്തില്‍,വൃത്തിയായി,മെല്ലെ അരിഞ്ഞുതുടങ്ങി.

അരിഞ്ഞിട്ടും അരിഞ്ഞിട്ടും തീരുന്നില്ല.

ആത്മവിശ്വാസമേറിത്തുടങ്ങി.

ഭയം ഉറക്കംതൂങ്ങി...കൂടെ ശ്രദ്ധയും.
കൂട്ടിപ്പിടിക്കുന്ന പയറിന്റെ എണ്ണം കൂടി.കണ്ണുകളിടക്കിടെ മറ്റു മേച്ചില്‍പ്പുറങ്ങള്‍ തേടിത്തുടങ്ങി.

പെട്ടെന്ന്..ഉള്ളിലാരൊക്കെയോ ഓടിത്തുടങ്ങി..ഇടംകൈയ്യെ മാറ്റാനും കത്തിപിടിച്ച വലംകൈയ്യെ തടുക്കാനും.ശ്രദ്ധ എന്തോ ശബ്ദത്തിന്‍ പിന്നാലെ പോയി.ചങ്ക് ശക്തിയായൊന്ന് മിടിച്ചു.വലംകൈ തടയപ്പെട്ടില്ലെങ്കിലും ഇടംകൈ മുറിവേറ്റതിനുശേഷം പിന്‍വലിഞ്ഞു.

കണ്ണിനടുത്തേയ്ക്ക് അറിയാതെ മുറിവേറ്റ വിരല്‍ ചെന്നെത്തി.

മുറിവ് തലച്ചോറിലറിയിക്കണം...വേദന പ്രവര്‍ത്തിച്ചുതുടങ്ങി.

പോഷണം പേറി വന്ന രക്തം ചാലുമാറി ഒഴുകിത്തുടങ്ങി.

രക്തത്തിനുള്ളില്‍ തിരക്കുപിടിച്ച ചര്‍ച്ചകള്‍ തുടങ്ങി.രക്തം നിര്‍ത്തണം.മുറിവ് അടക്കണം.

കട്ട പിടിപ്പിക്കുന്ന രാസപ്രവര്‍ത്തനം തുടങ്ങി.

അടച്ചാലും ഇളകുമ്പോള്‍ തള്ളി പോകുന്ന സംരക്ഷണഭിത്തി.ശ്രമകരമായ ജോലി.

അല്‍പ്പം കഴിഞ്ഞപ്പോള്‍ പുറത്തുനിന്നും ബലമെത്തി.മുറിവ് അടഞ്ഞു.അകത്തെ ജോലി എളുപ്പമായി.

തലച്ചോറിലും മീറ്റിങ്ങുകളായി.സങ്കടം,ചമ്മല്‍,ഇന്റ്യൂഷന്റെ അഹങ്കാരം കലര്‍ന്ന കുറ്റപ്പെടുത്തല്‍,മുറിവുണക്കികളുടെ ഉപദേശവും ആത്മവിശ്വാസം വീണ്ടെടുക്കുലും.

കഥ പറയുന്ന ഡിപ്പാര്‍ട്ടുമെന്റിനും ഓര്‍മ്മയ്ക്കും സൂക്ഷിച്ചുവെച്ച് ഇടക്കു പുറത്തെടുക്കാനൊരു പാഠവും

No comments:

Post a Comment