Tuesday, 30 June 2015

മനോരഞ്ജന്‍ എക്സ് പ്രസ്

പൊതുഗതാഗത സംവിധാനങ്ങള്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇന്ന് മനോരഞ്ജന് കൂടിയുള്ള വേദിയാണ്..

ഉദാഹരണം ബസ്..

തിരക്കു കുറഞ്ഞ ബസില്‍ കയറിയാലുടന്‍ മൊത്തത്തില്‍ ഒന്ന് ഓടിച്ചു നോക്കുക..

കൂട്ടത്തില്‍ മഞ്ഞ തലമുടി,രണ്ട് പോക്കറ്റുള്ള ഷര്‍ട്ട് ഇങ്ങിനെയുള്ള ഒറ്റക്കിരിക്കുന്ന ആളെ കണ്ടാല്‍( കാണും; കാണാതിരിക്കില്ല) നിസ്സംശയം ആ സീറ്റ് തീര്‍ത്തും യാദൃശ്ചികമെന്ന മുഖഭാവത്തോടെ തിരഞ്ഞെടുക്കണം.

യുദ്ധസമാനമായ വരുംനിമിഷങ്ങളില്‍ മഞ്ഞമുടിയന്‍ ഒരു തല്ലുതന്നാലും പ്രാണന്‍ പിരിഞ്ഞൊന്നും പോകാന്‍ സാധ്യത ഇല്ലയെന്നും ഉറപ്പിക്കാവുന്നതാണ്

ഭാഷാ വരമ്പുകള്‍ (ലാംഗ്വേജ് ബാരിയര്‍) ഉണ്ടോയെന്നറിയാന്‍ ഇരിക്കുമ്പോള്‍ ഗുരുത്വാകര്‍ഷണത്തിന്റെ സ്വാധീനം ഉപയോഗിക്കുന്നതിനോടൊപ്പം "ഉൗമ്പന്‍ സാണ്ടിയുടെ റോഡും കൊള്ളാം; ബസും കൊള്ളാം!!" താളത്തില്‍ പ്രസ്താവന ഇറക്കണം..

മറുപടി 'ശരിയാ' 'അതേ' എന്നൊക്കെ പറയുന്നതില്‍ നിന്നും ഭാഷാപ്രശ്നം സോള്‍വ്ഡ്..

സീറ്റിലേക്കുള്ള ഫ്രീ ഫാള്‍ അണ്ടര്‍ ഗ്രാവിറ്റി വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷം ബുദ്ധിമുട്ട് കണക്കിലെടുക്കാതെ മഞ്ഞത്തലമുടിയുടെ വശത്തുള്ള കൈ ട്രൈസെപ്സ്, വിംഗ്സ് എന്നിവ പരമാവധി വിരിഞ്ഞു ഉരഞ്ഞ് നില്‍ക്കും പോലെ സ്ഥാപിക്കുക..

ടിക്കറ്റ് കരസ്ഥമാക്കുന്ന പ്രക്രിയക്ക് മുന്‍പ് പേഴ്സ് ഏത് പോക്കറ്റിലായാലും മഞ്ഞത്തലയുടെ വശത്തെ പാന്റ് പോക്കറ്റില്‍ കൈ ഇടണം..കഴിയുമെങ്കില്‍ കറന്‍സി നോട്ടുകളെല്ലാമെടുത്ത് എണ്ണുകയുമാവാം..

അപ്പര്‍ ബോഡിയിലെ മസിലുകളില്‍ ആത്മവിശ്വാസക്കുറവ് തോന്നിത്തുടങ്ങുമ്പോള്‍ തൈസ് (തുടയിലെ മസില്‍) കൂടി ഉപയോഗിക്കാവുന്നതാണ്..അതും പറ്റിയില്ലെങ്കില്‍ സ്വന്തം ശരീരം താളാത്മകമായി ചൊറിയുകയുമാവാം..

ഇതിനിടയില്‍ പള്ളി, അമ്പലം, പരിചയക്കാര്‍, വീട്ടുകാര്‍ എന്നിവയോടുള്ള ഭയ, ഭക്തി, സ്നേഹ, ബഹുമാനങ്ങള്‍ നേരിട്ടും മൊബൈല്‍ വഴിയും പ്രകടിപ്പിക്കണം.

മൊബൈല്‍ എടുത്ത് ഔദ്യോധികകാര്യങ്ങളിലും ഒരല്‍പ്പം വ്യാപൃതനാകണം

കൂട്ടത്തിലാരും കേള്‍ക്കാത്ത പാട്ടുകള്‍ക്ക് താളം പിടിത്തവുമാകാം..

ചേഷ്ടകള്‍ കാട്ടുചോല പോലെ അനസ്യൂതം തുടരുന്നതില്‍ അസ്വസ്ഥനായി മഞ്ഞത്തലയന്‍ മുഖത്തേക്ക് തറപ്പിച്ച് നോക്കിയാല്‍ ശ്രദ്ധികരുത്..

'ഇരിക്കാന്‍ ബുദ്ധിമുട്ടുണ്ടോ'യെന്ന അടുത്ത ലെവലിന് 'ഇല്ലല്ലോ ഭായീ' യെന്ന് പറയണം..

മനസ്സിലെ മാസ്മരലോകത്തില്‍ ഭായിയാവാന്‍ വരാത്തവനെ വാക്കുകൊണ്ടെങ്കിലും..നമ്മളാരാ മോന്‍..

അതുകൊണ്ടും കലിപ്പ് തീര്‍ന്നില്ലെങ്കില്‍ വീട്ടില്‍ കെട്ടിയവളെ  (അങ്ങിനെ ഒരു തമാശക്കാരിയുമുണ്ടത്രെ) വിളിച്ച് ആടിന് പാലും കുഞ്ഞിനു പിണ്ണാക്കും കൊടുത്തോ എന്നന്വേഷിച്ച് ഇറങ്ങണ്ട സ്ഥലത്ത് ഒരു യോഗീവര്യനെ പോലെ തിരിഞ്ഞുനോക്കാതെ ഇറങ്ങി പോവണം..

ഇതേസമയം മഞ്ഞത്തലയന്‍ എന്താണാവോ ചിന്തിക്കുന്നത്...ഇത്രയും കാശും മസിലും മള്‍ട്ടി ടാസ്കിംഗ് എബിലിറ്റികളുമുള്ളൊരാള്‍ എന്നെ പ്രണയിച്ച് ഇങ്ങനെ..ഹോ..വിളറിയ വെള്ളമുഖം ചുവന്നു കാണുമോ?? അതോ സ്വന്തം കൈക്കുഞ്ഞിനെ മടിയില്‍ വെച്ചുകൊണ്ടു പോലും ഇത്തരം മനോരഞ്ജന്‍ ആഘോഷിക്കുന്ന; പെരുമാറ്റവൈകല്യങ്ങളെ പോലും നെഞ്ചിലേറ്റുന്ന നാടിന്റെ അവസ്ഥയില്‍ വേദനിക്കുമോ? രോക്ഷം കൊള്ളുമോ?

Monday, 29 June 2015

വഴുതിപ്പോയത്

മഞ്ഞുമലകളിലെവിടെയോ ആണ് വിറങ്ങലിച്ച ആ ശരീരം കണ്ടത്. ചുരുട്ടിപ്പിടിച്ച കൈകളിലെന്തെന്നു പരിശോധിക്കുമ്പോളേക്കും അബദ്ധത്തില്‍ അത് മലമടക്കുകളുടെ അഗാതതയിലേക്ക് വഴുതി പോയി - നിഗൂഡമൊരു മന്ദസ്മിതം അവശേഷിപ്പിച്ചിട്ടെന്നപോലെ..

പക്ഷേ വഴുതിപ്പോയ ആ ശേഷിപ്പ് കൂട്ടത്തിലൊന്നിന്റെ തലച്ചോറില്‍ തെല്ലിട കൂടി തങ്ങി നിന്നു. സ്മൃതികള്‍ക്കിടയിലൂടെ പരതി നടന്നു.

ഇഷ്ടങ്ങളില്‍ നിന്ന് വഴുതിപോയ ബാല്യം..

അച്ചടക്കത്തില്‍ നിന്ന് വഴുതിപോയ കൗമാരം..

മുന്‍വിധികളില്‍ നിന്ന് വഴുതിപോയ ജീവിതം..

പ്രണയത്തില്‍ നിന്ന് വഴുതിപോയ വിവാഹം..

സ്വത്വത്തില്‍ നിന്ന് വഴുതിപോയ കെട്ടുപാടുകള്‍..

തലച്ചോറിലെ സഞ്ചാരം ഇത്രയുമായപ്പോളെക്കും ചുരുട്ടിപ്പിടിച്ച കരങ്ങളില്‍ വഴുതി വീഴിക്കുന്ന മാന്ത്രികപ്പൊടി ആണോയെന്ന കാര്യസ്ഥന്‍ / യുക്തി /സര്‍പ്പത്തിന്റെ ചോദ്യത്തില്‍ കഥയും വഴുതി വീണല്ലോ!!

Friday, 12 June 2015

ചികിത്സാ വിധി

വൈദ്യര്‍ :"അങ്ങേരുടെ കാര്യം മഹാ തലവേദനയാ..കാര്യമായിട്ട് അസുഖമൊന്നുമില്ലെങ്കിലും അടിക്കടി വന്ന് ഒരുപാട് സമയം കളയും..എന്തു ചെയ്യണമെന്നറിയില്ലല്ലോ.. "

മറ്റൊരു രോഗി :"ഹും..അങ്ങിനെയും ചിലരുണ്ട്..വല്ല വിറ്റാമിന്‍ ഗുളികയും കൊടുത്ത് ഒഴിവാക്കി വിട്ടാല്‍ മതി..അയാള്‍ മടുക്കുമ്പോള്‍ താനേ നിര്‍ത്തിക്കോളും"

വൈദ്യന്‍: "ഹേയ്, അതൊന്നും ശരിയാവില്ല.പോരാത്തതിന് അത് ഞങ്ങളുടെ പ്രൊഫഷണല്‍ എത്തിക്സിനു വിരുദ്ധവുമാണ്.. "

മ. രോ. "ഓഹോ"     

വൈദ്യര്‍ :"അതിനിടയില്‍ വിശേഷങ്ങള്‍ ചോദിക്കാന്‍ വിട്ടുപോയല്ലോ ..പറയൂ"

മ. രോ: "കഫക്കെട്ടില്ലാത്ത ചുമ.. പണ്ട് ഇതുപോലൊരു തവണ വന്നപ്പോ കണ്ടില്ലായെന്നു വെച്ച് ന്യൂമോണിയ വന്നതാ.. "

വൈദ്യര്‍ :"അയ്യോ അങ്ങിനെയാണോ ..നോക്കട്ടെ..(ഗുരുതരമായ കുഴലുവെപ്പ് പരിശോധനകള്‍ക്ക് ശേഷം) ഈയടുത്ത് ചില സീനിയര്‍ വൈദ്യര്‍ ഇത്തരം ഒരു രോഗലക്ഷണത്തേപ്പറ്റി ചര്‍ച്ച ചെയ്യുന്നത് കേള്‍ക്കാനിടയായി..വിറ്റാമിന്‍ കുറവാണ് പ്രധാന കാരണം..ഒരാഴ്ചത്തേക്ക് ഗുളിക തത്കാലം തരാം..പുറത്തുനിന്നു വാങ്ങണമെന്നില്ല..എന്റെ കൈയ്യിലുണ്ട്..പിന്നെ എല്ലാം സര്‍വ്വേശ്വരന്റെ കൈയ്യിലാണെന്ന് പ്രത്യേകം പറയണ്ടല്ലോ..നന്നായി പ്രാര്‍ത്ഥിക്കുക..എല്ലാം ശരിയാവും..അടുത്ത പഞ്ചായത്ത് കലാമേള നീന്തലിന് ഫസ്റ്റ് വാങ്ങണം..കാണാന്‍ ഞാന്‍ ചിലപ്പോ വന്നെന്ന് വരില്ല കെട്ടോ. അപ്പോ ഒരാഴ്ച കഴിഞ്ഞ് .."

മറ്റേ രോഗി (ആത്മഗതം) മടുക്കുമ്പോള്‍ ഗുളിക നിര്‍ത്താം എന്ന ഭാഗത്തെ വിഴുങ്ങി കളഞ്ഞത് എത്തിക്സ് ആയിരിക്കാനാണ് സാധ്യത..

Thursday, 4 June 2015

ലാബ് ടെക്നീഷ്യം

പേരു പോലെ ലാറ്റിനമേരിക്കന്‍/ഇറ്റാലിയന്‍(!?) കഥയല്ല.

Xച്ചന്‍ :"മാനേ, (മിസ്. മാഡം, മകളേ. മോളേ) ചോര നോക്കിയേച്ചും വരാന്‍ ഡാക്ടറുടെ കള്ളാസ് (കടലാസ്, പേപര്‍) ഉണ്ടാര്‍ന്നല്ലോ"

ടെക്നീഷ്യ :"നോക്കട്ടെ വല്ല്യപ്പച്ചാ. ആ, ഇതാണോ? ഇത് സാധാരണ ഒരു ടെസ്റ്റാ.. പേടിക്കാന്‍ ഒന്നുമില്ല. "

ച്ചന്‍: "ഇച്ചിരി തലകറക്കോം ഷീണോം ഒണ്ടാര്‍ന്നല്ലോ. അതും കൂടെ അറിയാല്ലോ.."

ടെക്നീഷ്യ: "അയ്യോ!! അത് ചെലവു കൂടിയ വേറെ ടെസ്റ്റാ"

ച്ചന്‍: "ചായക്കാശ് ചെലവു ചെയ്യാം ഉവ്വേ..ആരും അറിയാണ്ട്.."

ടെക്നീഷ്യ: "അങ്ങിനെയല്ല അപ്പച്ചാ. ആ ടെസ്റ്റ് ചെയ്യുന്നത് വേറെ രീതിയിലാ.."

ച്ചന്‍: "പറ്റിയേലേല്‍ അത് പറഞ്ഞാ പോരെ..മീന്‍ ചാറില്‍ ഉപ്പുണ്ടോ , മൊളകുണ്ടോ എന്നറിയാന്‍ ഇങ്ങേര് രണ്ടു പ്രാവശ്യം ടെസ്റ്റിക്കുവോ?!"

സുഭം..ശാസ്ത്രം തോറ്റു..മനുഷേന്‍ ജയിക്കാതിരിക്കാന്‍ പറ്റുവോ😀