Thursday, 17 March 2022

വാര്‍ ഹീറോ

വാര്‍ ഹീറോകളെ ആദരിക്കുന്ന ഒരു ചടങ്ങിലാണ് ചെറിയൊരു ആശ്ചര്യം പടര്‍ന്നത്.

ഇനിയൊരല്‍പ്പം ഫ്ളാഷ് ബാക്കാവാം.

ലോകമഹായുദ്ധകാലമാണ്.ലോകമെങ്ങും പരിഭ്രാന്തി കൊടുമ്പിരി വലംപിരി ഇടംപിരി കൊണ്ടിരിക്കുന്ന കാലം.

വാറ്റുചാരായവും പുഴുങ്ങിയ കോഴിമുട്ടയും കഴിഞ്ഞാല്‍ ഏറ്റവും പ്രിയമുള്ളത് എന്താണെന്ന് ചോദിച്ചാല്‍ ആരും പറയും അത് പട്ടാളത്തില്‍ ചേരാന്‍ വരുന്ന ചെറുപ്പക്കാരോടാണെന്ന്.

റിക്രൂട്ട്മെന്റ് റാലികള്‍ നടക്കുന്ന മൈതാനങ്ങള്‍ക്ക് പുറത്തുകൂടി വെറുതെ നടക്കുന്നവരെപ്പോലും "അനക്ക് പട്ടാളത്തി ചേരണ്ടേടാ ചങ്ങായിയേ?"എന്നൊക്കെ ചോദിച്ച് പ്രോത്സാഹിപ്പിക്കുമായിരുന്നത്രെ ഉദ്യോഗസ്ഥര്‍.

അത്തരമൊരു റിക്രൂട്ട്മെന്റ് റാലിയാണ് നമ്മള്‍ നേരത്തേ പറഞ്ഞ ഫ്ളാഷ്ബാക്കിന്റെ കേന്ദ്രബിന്ദു.

നാട്ടിലെ ചുറുചുറുക്കുള്ള ചെറുപ്പക്കാരെല്ലാവരും സ്ഥലത്തുണ്ട്.

എല്ലാവരും കുട്ടിനിക്കറും ബനിയനുമിട്ട് ശരീരമൊക്കെ പരമാവധി പൊലിപ്പിച്ച് പിടിച്ച് ഗ്രൗണ്ടില്‍ നിരന്നു നില്‍ക്കുകയാണ്.

കുറച്ചു നേരത്തെ വെയില്‍ കൊള്ളലിനു ശേഷം റിക്രൂട്ട്മെന്റിനു ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ ഓരോരുത്തരേയും മാറി മാറി നോക്കിക്കൊണ്ട് അധികാരസ്വരത്തില്‍ പറഞ്ഞു"നിങ്ങളെ എല്ലാവരേയും ഒരു വിശ്വാസത്തിന്റെ പേരില്‍ ഞങ്ങള്‍ ട്രെയിനിങ്ങിനായി വിടുകയാണ്.എല്ലാവര്‍ക്കും സ്വാഗതം.മുന്‍പില്‍ നിന്നു മുതല്‍ ഓരോരുത്തരായി വന്ന് ഈ സാബിന് പേരുവിവരങ്ങള്‍ നല്‍കണം.ആആആ..താന്‍ വാ..ആ താന്‍ തന്നെ..കറുത്ത നിക്കര്‍!"

പേരെഴുതുന്ന സാബ് അല്‍പ്പം പരിഷ്കാരിയാണ്."തന്റെ പേരെന്തുവാ?"

"ഔസേപ്പ് സാബേ"

"ഓ എന്തോ പേരാടോ..ജപ്പാനിലൊക്കെ യുദ്ധത്തിന് പോവുമ്പോ സായിപ്പ് എങ്ങിനെ ഔസേപ്പെന്നൊക്കെ വിളിക്കും?!നാക്കുളുക്കത്തില്ലായോ?!"

"ജോസഫെന്ന് എഴുതടോ!"റിക്രൂട്ടിങ്ങ് അധികാരി എഴുതുന്ന സാബിനോട് പറഞ്ഞു.

കാര്യം പുരിഞ്ചു പോച്ച്! 

അങ്ങനെ ഉലഹന്നന്‍ ജോണും തോമാച്ചന്‍ തോമസും ഒക്കെ ആയി..സര്‍വ്വോപരി പട്ടാളവീരന്‍മാരുമായി.

അവരെല്ലാം വിദേശരാജ്യങ്ങളില്‍ രാജ്ഞിക്കുവേണ്ടി പടവെട്ടി വെടി പൊട്ടിച്ച് സംവത്സരങ്ങള്‍ പിന്നൂരിയ ഗ്രനേഡ് പോലെ പൊട്ടിത്തീര്‍ന്നു!

അതില്‍ പലരും തങ്ങളുടെ വെള്ള മേലധികാരികളുടെ ജീവന്‍ രക്ഷിച്ചും മാനം രക്ഷിച്ചും വലിയ യുദ്ധവീരന്‍മാരായി!

പലര്‍ക്കും ബ്രിട്ടീഷ് ഭരണകൂടം ബഹുമതികളും മെഡലുകളും റെക്കമെന്റ് ചെയ്തു!

അത്തരമൊരു മെഡല്‍ ദാന ചടങ്ങാണ് നമ്മുടെ വര്‍ത്തമാനകാല രംഗം.

മെഡല്‍ വിവരങ്ങള്‍ അനൗണ്‍സ് ചെയ്യുന്നയാളുടെ വിവരണത്തിന്റെ സ്വതന്ത്രപരിഭാഷ ഏറെക്കുറെ ഇങ്ങനെയായിരുന്നു"സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിലെ മഹാറാണിയുടെ പരിപാലനത്തിന്‍ കീഴിലും സായ്വന്‍മാരുടെ ശിക്ഷണത്തിന്‍ കീഴിലും മഹായുദ്ധത്തില്‍ പ്രശംസനീയമാംവണ്ണം പോരാടുകയും മേലുധ്യോഗസ്ഥന്റെ ജീവനെ സ്വജീവന്‍ വരെ പണയപ്പെടുത്തി സംരക്ഷിക്കുകയും ചെയ്ത സുബേദാര്‍.'ഡൗട്ട് ഡാര്‍ലിങ്ങി' നെ ........


ഔസേപ്പ് ജോസഫായതുപോലെ ശങ്കുണ്ണി ഡൗട്ട് ഡാര്‍ലിങ്ങ് ആയി. ശങ്ക ഡൗട്ടും ഉണ്ണി ഡാര്‍ലിങ്ങുമായതിനാല്‍ പരിഭാഷ തെറ്റാവാനിടയില്ല.

പിന്‍കുറിപ്പ് : ഹാസ്യം മാത്രം ഉദ്ദേശിച്ചുള്ള എഴുത്താണ്.സൈനികരേയോ റിക്രൂട്ട്മെന്റ് പ്രകൃിയയേയോ വില കുറച്ചു കാണിക്കാന്‍ ശ്രമിക്കുകയല്ല.

Monday, 7 March 2022

ഫിക്സ്ഡ് ചാര്‍ജ്

സ്ഥിരമായി തിക്കി തിരക്കി പോകാറുള്ള ബസില്‍ പതിവില്ലാത്ത ഒരു സമയത്ത് തിരക്കൊട്ടുമില്ലാതെ കയറിയപ്പോഴാണ് ഡ്രൈവറിരിക്കുന്നതിന് പിറകിലായി ഇംഗ്ളീഷ് വലിയ അക്ഷരത്തില്‍ എന്തോ എഴുതിയിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്.ആദ്യം വായിച്ചിട്ട് എന്തോ ഒരു കണ്‍ഫൂഷന്‍ തോന്നി വീണ്ടും വീണ്ടും വായിച്ചു.

 "ലക്ഷ്മി പത്തേ രാധ പത്തേ"!

അതിനപ്പുറത്തു ബസിന്റെ സീറ്റിങ്ങ് കപ്പാസിറ്റിയും പെര്‍മിറ്റിന്റെ വിവരങ്ങളുമൊക്കെ കണ്ടപ്പോള്‍...എന്നാലും ഇവര്‍ക്കു രണ്ടുപേര്‍ക്കും പത്തു രൂപ ഫിക്സഡ് ടിക്കറ്റാണെന്ന് എഴുതിവെക്കേണ്ട കാര്യത്തിലെ കാര്യം എന്തായിരിക്കും?!

പിന്നെയും കുറേ നാഴികകള്‍ക്കപ്പുറം അല്‍പ്പം സംസ്കൃതം കലര്‍ത്തി ചിന്തിച്ചപ്പോഴാണ് സംഗതി ചുരുളഴിഞ്ഞത്.

'ലക്ഷ്മീപതേ രാധാപതേ!'

Sunday, 6 March 2022

'ഞാന്‍?'

'ആരാണ് ഞാന്‍?' എന്ന് എപ്പോഴെങ്കിലുമൊക്കെ ചിന്തിക്കാത്തവരാരെങ്കിലുമുണ്ടാവുമോ?!

സംശയമാണ്!

എന്താണ് നമ്മുടെ ജീവിതോദ്ദേശ്യം,സമൂഹം നമ്മളെ എങ്ങിനെ വിലയിരുത്തുന്നു എന്നീ ചോദ്യങ്ങളും ആദ്യത്തെ ആരാണ് ഞാന്‍ ഇല്‍ ഗുപ്തമാണ്.പല വീക്ഷണകോണുകളില്‍ നിന്ന് ഈ ചോദ്യത്തെ നിരീക്ഷിക്കാം.

മനുഷ്യസമൂഹത്തില്‍ ഡിവിഷന്‍ ഓഫ് ലേബര്‍ അഥവാ തൊഴില്‍ സംബന്ധമായ പിരിവുകള്‍ വന്നതോടെ ആരാണ് ഞാന്‍ എന്ന് സ്ഥാപിക്കേണ്ടത് ജീവനത്തിന് ഒരു ഉപാധിയും അത്യന്താപേക്ഷികതയുമായി.ആരുമല്ലാത്ത ഒരാള്‍ക്ക് ജീവിക്കാനാവില്ല പോലും.

പല മഹര്‍ഷിവര്യന്‍മാരുടേയും അഭിപ്രായപ്രകാരം 'ഞാന്‍' എന്ന സംജ്ഞ തികച്ചും ആപേക്ഷികമായ ഒന്നാണ്.കടലിലെ ഒരു ജലകണത്തിന് ഞാന്‍ ഒരു ജലകണം മാത്രമാണെന്നും ഞാന്‍ കടലാണെന്നും പറയാം.ഒഴുകുന്ന പുഴയ്ക്ക് ഞാന്‍ പുഴയാണെന്ന് പറയാം;പക്ഷേ പറഞ്ഞും തീരും മുന്‍പേ ആ പുഴ ഒഴുകി മറഞ്ഞ് അടുത്ത പുഴ നമുക്ക് മുന്‍പിലെത്തിയിരിക്കും.ഇപ്രകാരം ഗതികമല്ലേ നമ്മുടെ അസ്തിത്വവും.നമ്മളും അനുനിമിഷം പഠിക്കുന്നു,മറക്കുന്നു,മാറുന്നു.ഞാന്‍ ഒരിക്കലും പഴയ ഞാന്‍ അല്ല പോലും;ഇനിയൊരിക്കലും അങ്ങിനെ ആയിരിക്കയുമില്ല.

നമ്മള്‍ ചവിട്ടി നില്‍ക്കുന്ന ഭൗതികസാഹര്യങ്ങളുടെ കണ്ണിലൂടെ നോക്കിയാല്‍ നമ്മള്‍ വെറും കളിപ്പാട്ടങ്ങള്‍ പോലെയല്ലേ?!ഫുഡ് ചെയിനില്‍ ഇര പിടിക്കാനും ഇരയാവാനും മാത്രം ശേഷിയുള്ളവര്‍.എല്ലാവിധ ആകസ്മികതകള്‍ക്കും വശംവദര്‍.പലപ്പോഴും ഉദരപൂര്‍ത്തിക്കു വേണ്ടി 'ഞാന്‍' ആരൊക്കെയോ ആണെന്ന് പറയാറുണ്ടെങ്കിലും ബൃഹത്തായ ഈ പ്രപഞ്ചത്തിലെ എപ്പോള്‍ വേണമെങ്കിലും മാറ്റപ്പെടാവുന്ന (replaceable)ഒരു ജീവശകലമാണ് എന്ന് വിശ്വസിക്കാനാണ് ഇഷ്ടം.