Thursday, 2 August 2018

നിക്കാന്‍ പഠിക്കണ്ടേ?!!

മിന്നുമോളും പൊന്നുമോളും സിസ്റ്ററമ്മയുടെ നഴ്സറി സ്കൂള്‍ പിള്ളേരാണ്.സിസ്റ്ററമ്മയുടെ വാര്‍ദ്ധക്യത്തോടടുത്ത സാമ്രാജ്യത്തിലെ പ്രജകള്‍...

കളര്‍ചോക്കുകള്‍ വാങ്ങി ഒടിച്ചു നുറുക്കി മേശയിലെ പെട്ടിയില്‍ കൂട്ടുക സിസ്റ്ററമ്മയുടെ ഒരു കീഴ്വഴക്കമായിരുന്നു.കുട്ടികളുടെ കൗതുകമുണര്‍ത്തുന്ന നിറപ്പെട്ടി.

ഒരുദിവസം ഉച്ചക്ക് മിന്നുമോള്‍ സൂത്രത്തില്‍ അതിലെ ചോന്ന ചോക്കുകഷണങ്ങളെല്ലാം കൈക്കലാക്കി.ഏതോ ഒരു കൂട്ടുകാരിയുടെ സഹായവുമുണ്ടായിരുന്നത്രെ.ഉച്ചകഴിഞ്ഞ് സിസ്റ്ററമ്മ വന്നു.എന്തോ നിറം കലര്‍ത്തിയെഴുതാന്‍ ചോന്ന ചോക്കിനായി പെട്ടിയില്‍ തപ്പി.ഒറ്റ കഷണം പോലുമില്ല.

"കാലത്തെ ഞാന്‍ ഒടിച്ചു ഇതിലിട്ടത് എനിക്കു നല്ല ഓര്‍മ്മയുണ്ട്.ആരെങ്കിലും എടുത്തതാണെങ്കില്‍ വേഗം തിരിച്ചുതന്നോ.ഇപ്പോ തന്നാല്‍ കിഴുക്കിന്റെ ശക്തി കുറയും"ഭീഷണി വന്നതോടെ ക്ളാസ്സില്‍ കുശുകുശുപ്പ് ശക്തി പ്രാപിച്ചു.

"മിണ്ടാതിരുന്നേ!!ഈശോക്കിഷ്ടമില്ലാത്ത പണി കാണിച്ചേച്ച് ആരാ മിണ്ടാതിരിക്കുന്നതെന്നറിയണല്ലോ?!എല്ലാരുടേയും ബാഗ് ഞാന്‍ ചെക്ക് ചെയ്യാന്‍ പോവാ!"മിടുക്കി മിന്നുമോള്‍ കൂട്ടുകാരിയുടെ മറവില്‍ ചോക്കു നിറഞ്ഞ കടലാസു പൊതി പൊന്നുമോളുടെ ബാഗിലേക്കിട്ടു.സിസ്റ്ററമ്മ കണ്ടുപിടിച്ചു

"അമ്പടി കേമീ,നീ മിണ്ടാതിരിക്കുവാരുന്നല്ലേ?"പൊന്നുവിന്റെ ചെവിയില്‍ പിടിവീണു.ഏങ്ങലടികളുയര്‍ന്നു.

"ഈ മിന്നുമോളും ചങ്കും ഉച്ചക്ക് ഒറ്റക്ക് ക്ളാസ്സില്‍ കയറുന്നതു കണ്ടാരുന്നു ചീച്ചറേ"കനിവുള്ള ആരോ വിളിച്ചുപറഞ്ഞു.

"ആണോ കൊച്ചേ?"സിസ്റ്ററമ്മ.

"എന്റെ വീട്ടീ കളര്‍ പേന നാലു സെറ്റൊണ്ടല്ലോ!"മിന്നുമോള്‍ ആരെയോ അനുകരിച്ച് ധൈര്യത്തോടെ ചാടി പറഞ്ഞു.

"ശരിയാണല്ലോ!ഈ കൊച്ചിനു വീട്ടീ ചുറ്റുപാടുള്ളതാണ്.പോരാത്തതിന് നല്ല ധൈര്യമായി പറയുകയും ചെയ്യുന്നു"സിസ്റ്ററമ്മ ഉറക്കെ ചിന്തിച്ചു.ഏങ്ങലടിച്ച് തലയും താഴ്ത്തി നില്‍ക്കുന്ന പൊന്നുമോളുടെ അമ്മയെ നാളെ അത്യാവശ്യമായി കാണണം എന്ന് പറഞ്ഞു സിസ്റ്ററമ്മ ആ രംഗം അവസാനിപ്പിച്ചു.

"ഇനിയും ഇതു തൊടര്‍ന്നാല്‍ നല്ലൊരു ഡോക്ടറെ കാണിക്കണം"സിസ്റ്ററമ്മ കൊച്ചിനേയും അമ്മയേയും നിര്‍ത്തിക്കൊണ്ടു പറഞ്ഞു.

"ഏതാണ് സിട്ടറേ?"അമ്മച്ചിയാണ്.

"ഈ മോഷണവാസന!" ആ തലയും താഴ്ന്നു.ഏങ്ങലടിയുയര്‍ന്നു.

"ചാച്ചന്‍ വാങ്ങിത്തരാത്തതെന്തെങ്കിലും കൊതിച്ചാല്‍ പത്തു നന്മനിറഞ്ഞ മറിയം ചൊല്ലണമെന്നല്ലേ മകളേ നിന്നെ ഞാ പഠിപ്പിച്ചെ"അമ്മച്ചി വഴിയിലേക്കിറങ്ങിയപ്പോ വിതുമ്പി.

"ഞാനല്ലമ്മച്ചീ"പൊന്നുമോള്‍.

പിന്നീടൊരുപാടു അഭ്യുദയകാംക്ഷികളും നാട്ടുകാരും ബന്ധുക്കളും ശത്രുക്കളും മനശാസ്ത്രജ്ഞരും പറഞ്ഞു"താന്‍ ചെയ്യാത്ത കാര്യത്തിനു വരെ ഇങ്ങനെ തല താഴ്ത്തി നില്‍ക്കുന്നതെന്തിനാ?ആരായാലും സംശയിച്ചുപോകും.ഉപദ്രവിച്ചത് ഞങ്ങളുടെ കുറ്റമല്ല"

"എന്തിനാണമ്മച്ചീ എനിക്കിങ്ങനെ അതിവിനയവും അമിതപാപബോധവും അനാവശ്യചിന്തകളും തിണ്ണമിടുക്കില്ലായ്മയുമൊക്കെ കുത്തിവെച്ചത്"പൊന്നുമോളെന്നോ ചോദിച്ചു.

"മാളേ നിന്റെ ആന്തരീകമുറിവുകളു മാറാന്‍ പോയൊരു ധ്യാനം കൂടാം.പോയി വരണ വഴി ഡോക്ടറേയും കാണാല്ലോ!"

പ്രശ്നം പരിഹരിക്കപ്പെടുകയാണ്.

No comments:

Post a Comment