Saturday, 28 November 2020

അക്കര

ലോകത്തെവിടെ ചെന്നാലും വിവരങ്ങളെല്ലാം കൃത്യമായി,വിശദമായി ചോദിച്ചറിയുക എന്നത് പുതിയ ശീലമാണ്.ഒന്നും ചോദിക്കാതിരുന്ന കുറേക്കാലങ്ങളെ തള്ളിപ്പറയും പോലെ ചോദ്യങ്ങളിങ്ങനെ തള്ളിക്കയറി വരികയാണ്.

അങ്ങിനെയൊരു ദിവസം വൈക്കം ബോട്ടു ജെട്ടിയിലെത്തി.ടിക്കറ്റ് കൗണ്ടറിനു മുന്നില്‍ വരിയായി നിന്നു.ടിക്കറ്റു കൊടുക്കുന്ന ആള്‍ യന്ത്രം പോലെ വേഗത്തില്‍ തലയുയര്‍ത്തി നോക്കുക പോലും ചെയ്യാതെ ജോലി ചെയ്യുന്നു.എന്റെ ഊഴവുമെത്തി.

പത്തു രൂപ കൗണ്ടറിനകത്തേയ്ക്ക് നീട്ടി ഞാന്‍ പറഞ്ഞു "ചേട്ടാ..ഒരു അക്കര!"

"എന്താണെന്ന്?!"അദ്ദേഹം തല ഉയര്‍ത്തി.

"ഒരു അക്കര.ടിക്കറ്റെത്രയാ?"

"അക്കരക്കാണേല്‍ ചാര്‍ജ്ജ് കൂടുതലാണല്ലാ..എട്ടു രൂപാ!!"അദ്ദേഹം മനസ്സു തുറന്നു.

എന്തായാലും ഒരു ടിക്കറ്റെടുത്തേക്കാം

Sunday, 22 November 2020

DSLR കഥകള്‍


എന്നെങ്കിലും DSLR എടുത്തു ഫോട്ടോഗ്രഫി വയറ്റില്‍ പിഴപ്പാകുന്ന ഒരു കാലമാണ് ഇപ്പോള്‍ മിക്ക ദിവസവും സ്വപ്നങ്ങളില്‍!!

അങ്ങനെയങ്ങിനെ മ്മടെ കല്ല്യാണ ദിവസവുമെത്തി.ഫോട്ടംപിടുത്ത ജീവിതത്തില്‍ കൂടെ ട്രെയിനിങ്ങിന് നടക്കുന്ന ആളു തന്നെയാണ് വര്‍ക്ക് ചെയ്യുന്നത്.

"ചേട്ടായീ,കാമറായിവടെ വെക്കട്ടെ?!"തുടങ്ങി ലവന്റെ മുടിഞ്ഞ സംശയം.

"ഓക്കേഡാ!"

"ലൈറ്റിങ്ങ് ശരിയാണോ?!"ലവന്‍.

"നീ പൊളിക്കടാ!"കലി കയറിത്തുടങ്ങിയതിനെ മോട്ടിവേഷനിട്ട് മൂടി.വന്ന വഴികള്‍ മറക്കാന്‍ പാടില്ലല്ലോ!

"പക്ഷേ ഫ്രെയിമില്‍ എല്ലാം വരുന്നില്ലല്ലോ!"ലവന്‍ വിടുന്നില്ല.

"ഞാനിപ്പം അങ്ങ് വരാം"വിസ്മിതനേത്രയായ പ്രിയവധുവിനെ പിന്‍താണ്ടി ഞാന്‍ കാമറക്കടുത്തെത്തി.

"ഇത് നോക്കടാ.ഇപ്പോ ശരിയായോ?!"

"ആ ..ഇപ്പോ കുഴപ്പില്ല..പക്ഷേ.....
എന്നെ കൊണ്ട് പറ്റൂന്ന് തോന്നുന്നില്ല ചേട്ടായീ.മിക്കവാറും കൊളവാക്കിത്തരും!"

"നീയാ സ്റ്റേജേലോട്ട് കേറി നില്ല്..ഞാനെടുത്തു കാണിക്കാം"ഫോട്ടോഗ്രാഫറുണര്‍ന്നു.

"പക്ഷേ..അത് ശരിയാകുവോ..ചേട്ടായീടെ കല്ല്യാണായിട്ട്.."

"അതിനെന്താ?ഫോട്ടോ വെട്ടി എന്നെ കയറ്റിയാ പോരെ?രാത്രീലിരുന്ന് എഡിറ്റിക്കോ!പഠിക്കാത്തേന് പണിഷ് മെന്റാവട്ടെ"

ബൊക്കെ ഒരു കിലോയില്‍ താഴെ തൂക്കമുള്ളതായിരുന്നതുകൊണ്ട് വധു വരനെ എറിഞ്ഞ് കൊന്നു എന്നു പത്രത്തില്‍ വന്നില്ലെന്നു മാത്രം.

Monday, 2 November 2020

സാമൂഹികപരിഷ്കരണമാണു സാറേ ഇവന്റെ മെയിന്‍!!

എന്റെ ജീവിതം കുറ്റിയടിച്ച് കെട്ടിയ പൈയ്യിനേപ്പോലെ പലപ്പോഴും ഒരേ പാറ്റേണിലായിപ്പോവുന്നതിന്റെ കാരണം മനസ്സിലാവാഞ്ഞിട്ടല്ല!

അത് ഈ പരസ്യപ്രസ്താവനകള്‍ക്കൊണ്ടു തന്നെയാണ്!!!

'തുറന്ന ജീവിതം' എന്നു ഒപ്റ്റിമിസ്റ്റിക്കായും 'വിടുവായത്തരം' എന്നു പെസിമിസ്റ്റിക്കായും പറയാവുന്ന സംഗതി.

എന്റെ ഭൂരിഭാഗം പരിചയക്കാരും ഇപ്പോള്‍ ഏതെങ്കിലും സോഷ്യല്‍ മീഡിയ സൈറ്റുകളിലുണ്ട്.നമ്മുടെ ഉത്തരാധുനീക നിലപാടുകളെല്ലാം എല്ലാവരും വായിച്ച് മനസ്സില്‍ സംഗ്രഹിച്ച് പല രീതിയില്‍ അവധിക്ക് വെച്ചിട്ടുമുണ്ട്!

"ആഹാ..അവനു ഞങ്ങളെ പുച്ഛമാണല്ലേ?എന്തുമാത്രം പുച്ഛിക്കുമെന്ന് നോക്കാം!"

"കുളമായിക്കിടക്കുന്നത് ഒറ്റക്ക് അടുക്കിപ്പെറുക്കലാണിവന്റെ വീക്ക്നെസ്സെങ്കില്‍ അവനു അടുക്കിപ്പെറുക്കാന്‍ കുറേക്കൂടി കുളമാക്കി കൊടുത്തേക്കാം!" (ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീര്!)

ജീവിതം ചെറുതാണെന്ന ചെറിയ പേടി ഉള്ളതിനാല്‍ ഇവ്വക വിലകുറഞ്ഞ പണികള്‍ക്ക് നിന്നുകൊടുക്കാതെ ഞാനിങ്ങനെ ഓട്ടത്തിലായിരുന്നു.

ലോകം മുഴുവന്‍ പരിഷ്കരിക്കല്‍ എന്റെ ജോലി അല്ലേയല്ല.ഞാന്‍ പണമായി
പ്രതിഫലം വാങ്ങുന്ന ജോലികള്‍ സംതൃപ്തിയോടെ ചെയ്യാന്‍ ആവശ്യമായത് എത്ര വേദനാജനകമെങ്കിലും ഏറ്റെടുക്കാറുണ്ട്.

അതെല്ലാം വലിയ തെറ്റാണെന്ന് മനസ്സിലാവുന്നു.

ഓടാനുള്ള വലിയോരു കാരണം പ്രശ്നങ്ങള്‍ പങ്കു വെക്കാന്‍ ശരിയായ വേദി ഇല്ലാതാകുന്നതു കൊണ്ടു കൂടിയാണ്!!

ഞാനെന്റെ വേദനകള്‍ പങ്കു വെക്കാന്‍ ശ്രമിച്ചവരൊക്കെ വെറുതേ കാട് അടച്ചു വെടി വെക്കുകയായിരുന്നു എന്നു വേദനയോടെ പറയേണ്ടി വരും..അതിന് ഞാനും ഉത്തരവാദിയാണ്.ബന്ധങ്ങളെ തിരഞ്ഞെടുത്തതിലും വളര്‍ത്തിയതിലുമുള്ള എന്റെ അപാകതകള്‍ തന്നെയാണ് പ്രശ്നപരിഹാരത്തിനുള്ള വഴികള്‍ അടച്ചുകൊണ്ടിരുന്നത്.

മിക്കപ്പോഴും ദൈവവിശ്വാസമാണ് ബ്രോഡ് സ്പെക്ട്രം മരുന്ന്.കാക്ക കൊണ്ടുപോയ മുട്ടായിക്കു പകരം തന്റെ തന്നെ തള്ളവിരല്‍ വായില്‍ തിരുകപ്പെട്ട ഒരു കുഞ്ഞിന്റെ വികാരമാണ് ആത്മീയതയും ഭൗതികതയും കലര്‍ത്തുമ്പോള്‍ ഉണ്ടാവുന്നത്.

പിന്നെ ഉള്ളത് അടച്ചു വിമര്‍ശിക്കലാണ്.ഇനിയിതും പറഞ്ഞ് ഇങ്ങോട്ട് വരരുതെന്ന മട്ടില്‍.

പിന്നെയുള്ളതാണ് ക്ളാസ്സിക്.ഗുണ്ടായിസം..നിന്നെ തൊട്ടാല്‍ തൊട്ടവനെ ഞങ്ങള്‍ തട്ടും.

ചെറുതും വലുതുമായ കാര്യങ്ങള്‍ക്ക് അമിക്കബിളായ സൊലൂഷന്‍ തരാന്‍ ശ്രമിക്കുന്നൊരാള്‍ ഇപ്പോള്‍ ഇടക്കിടെ ഫോണില്‍ വരാറുണ്ട്..അവളെയോര്‍ത്ത് ഞാന്‍ സന്തുഷ്ടനുമാണ്.

പ്രശ്നങ്ങള്‍ ആരോടൊക്കെ പറയണമെന്നത് അടുത്ത പ്രശ്നം!!!ഞാന്‍ നിഴലു പോലെ ഒരു അലോപ്പതി വൈദ്യന്റെ കൂടെ പന്തീരാണ്ടു നടന്നാലും വിദ്യാഭ്യാസയോഗ്യത ഇല്ലാതെ സര്‍ജറി ചെയ്യാന്‍ എനിക്കാവുമെന്ന് തോന്നുന്നില്ല.ഞാന്‍ മാത്രം ക്വാളിഫൈ ചെയ്ത ജോലി ചെയ്യാന്‍ അദ്ദേഹത്തിനുമാവില്ല.

സമൂഹം ഓരോ ജോലി ഓരോരുത്തര്‍ക്കു വിഭജിച്ചു കൊടുത്തിരിക്കുന്നത് സുഗമമായ നടത്തിപ്പിനാണ്.താങ്കള്‍ ഒപ്പിടാന്‍ പോകുന്ന രേഖയുടെ വിശദാംശം പറഞ്ഞാലേ ഈ പേന വിലയ്ക്ക് തരൂ എന്ന് ഒരു കടക്കാരന്‍ നയതന്ത്രപ്രതിനിധിയോട് പറഞ്ഞാല്‍ അതിനെ 'മനുഷ്യത്വം' എന്നൊക്കെ നിര്‍വ്വചിക്കാന്‍ ഒരുപാട് തൊഴില്‍ രഹിതരുണ്ടാവും..തീര്‍ച്ച..

ജോലിയുടെ ഉത്തരവാദിത്വവും മനുഷ്യത്വവും സൗഹൃദവും എന്റര്‍ടെയിന്‍മെന്റുമൊക്കെ വെവ്വേറെ സംഗതികളാണത്രെ!!

ആലോചിച്ചിട്ട് എന്റെ പ്രശ്നത്തിന്
ഒരൊറ്റ പരിഹാരമേ ഉള്ളൂ..

സോഷ്യല്‍ മീഡിയ എല്ലാം ഡിലീറ്റി പുതിയതങ്ങ് തുടങ്ങുക..കുപ്പി എറിഞ്ഞ് പൊട്ടിക്കുന്നതിന്റെയും ഡ്രം അടിച്ച് കര്‍ണ്ണപുടം തകര്‍ക്കുന്നതിന്റെയും ചേരി തിരിഞ്ഞ് തല കീറുന്നതിനെ പ്രമോട്ട് ചെയ്യുന്നതിന്റെയും കുറേ പോസ്റ്റുകള്‍ കുത്തി നിറക്കുക..

വരാനുള്ളവന്‍ കുളമായത് നന്നാക്കുന്നവനല്ല,കുളമായത് വീണ്ടും കുളമാക്കുന്നവനാണെന്നൊരു തോന്നല്‍ സോഷ്യല്‍ മീഡിയ ശാസ്ത്രജ്ഞര്‍ക്കുണ്ടായാല്‍ ഒരുപക്ഷേ നുമ്മക്ക് ഇത്തിരി ഫ്രീ ടൈം കിട്ടിയേനെ✌️ഐഡിയ എങ്ങിനെയുണ്ട്??!!

Sunday, 1 November 2020

ഹോബി

ആറ്റുനോറ്റ് ഞമ്മക്കും ഒരു പാശ്ചാത്യ യൂണിവേഴ്സിറ്റിയില്‍ അഡ്മിഷന്‍ തരായി!

സമയം പറപറന്നു.വിമാനവും കൂടെ പറന്നു.

അല്‍പ്പമൊരു ചങ്കിടിപ്പോടെ പാശ്ചാത്യമണ്ണില്‍ കാലു കുത്തി.

ആദ്യക്ളാസ്സ്.പരിചയക്കാരന്‍ യൂണിവേഴ്സിറ്റി കോളേജിന്റെ വിശാലമായ പടിവാതിലില്‍ കൊണ്ടുചെന്നാക്കി.

വിശാലമായ പുല്‍ത്തകിടിയും ഭംഗിയുളള തണല്‍ മരങ്ങളും.

പൗരാണികതയുടെ പ്രൗഢിയും ആധുനികതയുടെ സൗകര്യങ്ങളുമുള്ള വലിയ കെട്ടിടങ്ങള്‍.

മരത്തിലും മതിലിലും പേരും ലൗ ചിഹ്നവും പോറി സ്വത്വം വെളിപ്പെടുത്താനും കാലത്തെ ജയിക്കാനും മനസ്സു വെമ്പി..നോക്കാം..സമയമുണ്ടല്ലോ!

വിശാലമായ ക്ളാസ് റൂമാണ്.ഓരോ വിദ്യാര്‍ത്ഥിക്കും ഓരോ മേശയും കസേരയും.കൊള്ളാം!

അദ്ധ്യാപഹയന്‍ വന്നു.ആഢ്യത്വം തുളുമ്പുന്ന ഒരാള്‍.

പ്രതീക്ഷിച്ചതുപോലെ ഓരോരുത്തരേയും എഴുന്നേല്‍പ്പിച്ചു നിര്‍ത്തി സ്വയം പരിചയപ്പെടുത്തുന്ന കലാപരിപാടി ഉണ്ടായില്ല.

പകരം എല്ലാവര്‍ക്കും റൈറ്റിങ്ങ് പാഡുകള്‍ നല്‍കപ്പെട്ടു.സ്വയം പരിചയപ്പെടുത്തി ഒരു പേജില്‍ കവിയാതെ എഴുതുവാനുള്ള നിര്‍ദ്ദേശവും ലഭിച്ചു.എഴുതി.അദ്ധ്യാപകന്‍ ആ ചെറിയ സമൂഹത്തിന്റെ കടലാസു കഷണങ്ങളെല്ലാം തിരികെ വാങ്ങി പതിയെ പരിശോധിക്കാനാരംഭിച്ചു.


പരിശോധനയ്ക്കൊടുവില്‍ അദ്ദേഹം മൊഴിഞ്ഞു"നിങ്ങളെല്ലാവരും തങ്ങളുടെ ഓരോരുത്തരുടേയും ഹോബി അഥവാ എക്സ്ട്രാകരിക്കുലര്‍ ആക്ടിവിറ്റീസ് എന്നു എഴുതിയിരിക്കുന്ന ഭാഗത്തിന്റെ ഒരു ഡെമോണ്‍സ്ട്രേഷന്‍ കാണിക്കേണ്ട സെഷനാണ് അടുത്തതായി.

വെള്ളിടി വെട്ടി..ഷൂട്ടിങ്ങ് എന്നാണ് എഴുതിയിരുന്നത്!തോക്കിന്റെ പട്ട റീക്കോയില്‍ നിമിത്തം മൂക്കിന്റെ പാലാരിവട്ടം പാലം തകര്‍ക്കുന്ന ഒരുപാട് സീനുകള്‍ മനസ്സില്‍ വന്നു.

രക്ഷപെടാന്‍ ഒരു വഴിയുമുണ്ടെന്നു തോന്നുന്നില്ല.നാട്ടിലാരുന്നേല്‍ വല്ല ജാതി,മത,ലിംഗ,വിഭാഗ കാരണവും പറഞ്ഞ് ഉടക്കി രക്ഷപെടാമായിരുന്നു.ഈ ഐസുംകട്ട പോലെയുള്ള അദ്ധ്യാപഹയനോട് എന്തു പറയാന്‍.പക്ഷേ ആവശ്യം സൃഷ്ടിയുടെ മാതാവും പിതാവുമൊക്കെയാണല്ലോ!

ഷൂട്ടിങ്ങ് റേഞ്ചിലേയ്ക്ക് നടന്നു.നോക്കിയാല്‍ കാണാത്ത ദൂരത്താണ് ലക്ഷ്യസ്ഥാനം.ചങ്കു പടപടാ മിടിച്ചു.

തോക്കെടുത്തു കുറേ തുടച്ചു മിനുക്കി..എന്തൊരു മുടിഞ്ഞ ഘനമാണിതിന്..

അവസാനം ഉടായിപ്പ് പഠിപ്പിച്ച ഗുരുക്കളെ മനസ്സില്‍ ധ്യാനിച്ച് ഒരു സാധനങ്ങട് അലക്കി"സര്‍,ഞാന്‍ ഷൂട്ടിങ്ങിലെന്റെ സ്പെഷ്യലൈസേഷന്‍ പ്രതിപാദിക്കാന്‍ മറന്നു.എന്റെ ഐറ്റത്തിന് ടാര്‍ഗറ്റ് പലക ആവശ്യമില്ല!"

"ഓഹ്..ഓകായ്.പിന്നെയെന്താണ് ആവശ്യം?"അദ്ദേഹം ശാന്തഗംഭീരസ്വരത്തില്‍ ആരാഞ്ഞു.

"ലഭ്യമാണെങ്കില്‍ രണ്ടു മൂന്ന് ബ്ളാങ്ക് ബുള്ളറ്റുകള്‍ മതി..ബ്ളാങ്ക് ഷോട്ടുകളാണ് എന്റെ സ്പെഷ്യലൈസേഷന്‍."

"ഓകായ്..പെര്‍ഫെക്ട്"

പിന്‍കുറിപ്പ്:-

ശബ്ദവും പുകയും മാത്രമുള്ള സിനിമയിലും മറ്റും ഉപയോഗിക്കുന്ന ഡമ്മി ബുള്ളറ്റുകളാണ് പ്രതിപാദിച്ചത്!