Saturday, 17 April 2021

മൂര്‍ച്ഛ

"കിഴവന്‍ ചത്തുപോയെന്ന് അറിയിപ്പു കിട്ടിയിട്ടുണ്ട്!"ആരൊക്കെയോ പടിഞ്ഞാറെന്ന് ദിശ കല്‍പ്പിച്ചു കൊടുത്ത ഒരു നാട്ടിലെ ഓഫീസ് മുറിയിലാണ് ഈ സംഭാഷണം.

രഹസ്യാന്വേഷണവിഭാഗമാണത്രെ അവര്‍.

മനുഷ്യജീവിതങ്ങള്‍ക്ക് പുതിയ മാനവും വിധിയും കൊണ്ടുവരുന്നവര്‍..സ്വന്തം വിധിയെന്തെന്ന് അറിയില്ലയെങ്കിലും!

"മരണം രതിമൂര്‍ച്ഛയാണെന്നല്ലേ കിഴവന്‍ പറയാറ്..ചത്തപ്പോള്‍ പൊട്ടിത്തെറിച്ചോ ആവോ?!"ആക്ഷേപഹാസ്യക്കാരനായ മറ്റൊരാള്‍.

അവിടെ ചെറിയൊരു ചിരി പടര്‍ന്നു.

അതിനപ്പുറം എന്തെങ്കിലുമൊക്കെ ചിന്താശകലങ്ങള്‍ വീണു കിട്ടുമെന്ന് കഥ പറയുന്നോന്‍ തെല്ലൊന്ന് ആശിച്ചെങ്കിലും അതൊരു ദുരാഗ്രഹമെന്ന് സ്വയം തിരുത്തി പിന്‍തിരിയുകയാണുണ്ടായത്.

ഇവിടെ ചിന്തകളുണ്ടാവില്ല.ആധുനികതയില്‍ പൊതിഞ്ഞ മൃഗവാസനകള്‍ മാത്രം!വേഗം,ശൗര്യം,സ്വജനപക്ഷപാതം,
രക്തക്കൊതി,ഉന്മാദം,
വിശദീകരണം,പടരുന്ന അന്ധത
..അത്രമാത്രം!

ചിന്തിക്കുന്നുണ്ടെന്ന് ചിന്തിക്കാന്‍ ശ്രമിക്കുന്നവരെ ബോധ്യപ്പെടുത്താനായി ഇടക്കിടെ അഭിനയിക്കാറുണ്ടെന്ന് മാത്രം! 

'മരണം സിരകളില്‍ വിഷമായി പുളയ്ക്കുകയാണ്.

മരണം..ഭീതിജനകമായ വാക്കാണ്!

താനാരാണെന്നും, താനെന്തുചെയ്യണമെന്നും, എപ്പോള്‍,എങ്ങിനെ മരിക്കുമെന്നും,മരണശേഷം എന്താണെന്നുമുള്ള ചോദ്യങ്ങളും അവയ്ക്കുള്ള വിശദീകരണങ്ങളുമാവും ഏതൊരാളുടേയും ജീവിതത്തിന്റെ ചാലകശക്തി!

മരണം എല്ലാത്തിന്റേയും അവസാനമായ ഒരു മതിലാണോ അതോ പുതിയ ഏതോ ഒന്നിലേയ്ക്കുള്ള ഒരു വാതിലാണോ?

അതെന്തായാലും എന്റെ മരണം രതിമൂര്‍ച്ഛയാണ്.

മുഖം മനസ്സിനെ പ്രതിഫലിപ്പിക്കും.

ഇതുവരെ പഠിപ്പിച്ചതും പ്രഘോഷിച്ചതും അവസാനനിമിഷം സ്വയം തെറ്റെന്ന് വരുത്തിത്തീര്‍ക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല എന്നതാണ് സത്യം.

മരണത്തെ ഞാന്‍ ആസ്വദിക്കുന്നതായി ലോകത്തെ കാണിക്കാന്‍ എന്റെ മുഖത്തേയും ശരീരഭാഷയേയും പരിശീലിപ്പിക്കേണ്ടിയിരിക്കുന്നു.

ജീവിതം തുടക്കം മുതല്‍ ഒടുക്കം വരെ അദ്ധ്യാപനത്തിന്റെയും പഠനത്തിന്റേയും ഒരു ശൃംഖലയാണല്ലോ!

എന്നാലും എന്തിനാണ് ഇപ്പോഴീ മരണം?!

ആളുകളെ ഭയരഹിതരാക്കി സംവിധാനങ്ങളെ ഭയപ്പെടുത്തിയതിനാണ്.തീര്‍ച്ച!!

അജ്ഞതയും ഭയവും ഇല്ലാതാവുന്നതുപോയിട്ട് കുറയുന്നതുപോലും സംവിധാനങ്ങള്‍ക്ക് ഇഷ്ടമല്ല.

ഞാനും സംവിധാനങ്ങള്‍ക്കെതിരെ സംവിധാനമുണ്ടാക്കിയ ആളാണ്-തമ്മില്‍ കൊരുത്ത വലക്കണ്ണികള്‍ക്കു മുകളിലൂടെ ഒട്ടിപ്പിടിക്കാത്ത കാലുകളുള്ള ഒരു ചിലന്തിയെപ്പോലെ നടക്കണമെന്ന് മോഹിച്ച ഒട്ടനവധി ആളുകളിലൊരാള്‍!

ചിലന്തികളാവാന്‍ മോഹിക്കുന്നവര്‍ വലക്കണ്ണികളെങ്കിലുമായിത്തീരും!!വലിയ തമാശയാണ്..

റോള്‍സ് റോയ്സുകളും പായിച്ചു നടന്ന എന്റെ രക്തക്കുഴലുകളില്‍ ഭയത്തിന്റെ വിഷം കുത്തിവെച്ചത് വലക്കണ്ണികളാണ്;എന്തിനെന്ന് അറിയാതെ..!

മുഖത്തെ ശാന്തത അല്‍പ്പമൊന്നു മങ്ങിയോ?!ഇല്ല..വിഷത്തിന്റെ ചൂടിനെ ഇച്ഛാശക്തിയുടെ തേനൊഴിച്ച് ഞാന്‍ മറയ്ക്കുകയാണ്..പ്രപഞ്ചത്തിന്റെ ഗര്‍ഭാശയത്തിലേയ്ക്ക് ദശലക്ഷക്കണക്കിന് ആശയബിന്ദുക്കളായി ഞാന്‍ കുതിച്ചു ചാടുകയാണ്.

അതെ..മരണം!

ചിരിച്ചുകൊണ്ടൊരു മരണം!!'

"ഭംഗിയുള്ള താടിയുള്ള,മിക്കപ്പോഴും ചിരിക്കുന്ന,എല്ലാവരേയും ചിരിപ്പിക്കുന്ന ആ മാമനെ ഇനി കാണാനാവില്ലെന്ന് അച്ഛന്‍ പറഞ്ഞല്ലോ!!"ഒരു ഏഴുവയസ്സുകാരി അയല്‍പക്കത്തെ തന്റെ കൂട്ടുകാരിയോട് നേര്‍ത്ത വിഷാദത്തോടെ ആ മരണവാര്‍ത്ത പങ്കുവെച്ചു!

പിന്നെഴുത്ത് :-

ഐക്യനാടുകളിലെ ഏതൊ രഹസ്യാന്വേഷണസംഘടന കുത്തിവെച്ച വിഷമാണ് ഇന്ത്യന്‍ ചിന്തകനായ ഓഷോ രജനീഷിന്റെ മരണകാരണം എന്ന ഉറപ്പുവരാത്ത വാര്‍ത്തയെ മൂന്നു കണ്ണുകളിലൂടെ കാണാന്‍ ശ്രമിച്ചതാണ്.ചരിത്രമല്ല.

Wednesday, 7 April 2021

മനസ്സ്

'മനസ്സില്ലെ'ന്ന് ആയിരമാവര്‍ത്തി പറഞ്ഞിട്ടുണ്ടാവണം - ഒളിഞ്ഞും തെളിഞ്ഞും!

പക്ഷേ,

മഴ കാണുമ്പോള്‍;പൊടി മണം പൊങ്ങുമ്പോള്‍ 

മയൂരമാവുന്നതും..


തിര കാണുമ്പോള്‍;തീരം ചിരിക്കുമ്പോള്‍ 

കൊച്ചു കുഞ്ഞാവുന്നതും.. 

വെയില്‍ പുകയുമ്പോള്‍,മിഴി പൊഴിയുമ്പോള്‍

കനം തൂങ്ങുന്നതും.. 

അടിക്കടി,

ചിരിയാവുന്നതും,കൊച്ചു കഥയാവുന്നതും.. 

മനസ്സ് തന്നെ ആയിരിക്കും!!